ഓളങ്ങളുടെമീതെ,
അതാ കിടന്നു ചാഞ്ചാടുന്നു,
അദ്ദേഹത്തിന്റെ വെള്ളിത്തോണി;
ഞാൻ നിങ്ങളോടപേക്ഷിക്കുന്നു,
ഞാൻ ഇവിടെ കാത്തുനില്ക്കുന്നുവെന്ന്,
എന്റെ ജീവനായകനോട്,
നിങ്ങളൊന്നു പറഞ്ഞേക്കണേ!
ഒരു നക്ഷത്രദേവതയായതിനാൽ,
അസീമമായ ആകാശമണ്ഡലത്തിൽ,
എന്റെ ഇഷ്ടംപോലെ,
അങ്ങുമിങ്ങും എനിക്കു കടന്നുപോകാം....
എന്നിരുന്നാലും,
നിനക്കുവേണ്ടി,
തരംഗിണീതരണം നിർവഹിക്കകയെന്നത്
തീർച്ചയായും,
വിഷമമേറിയ ഒരു ജോലിതന്നെയാണ്.
അനേകമനേകം യുഗാന്തരങ്ങൾക്കപ്പുറംതൊട്ടുതന്നെ
രഹസ്യമായി മാത്രമേ
അവൾ എന്റെ പ്രാണസർവ്വസ്വമായിരുന്നുള്ളു;-
അങ്ങനെയാണെങ്കിലും
ഇന്നെനിക്കവളോടു തോന്നുന്ന
നിതാന്താഭിലാഷംനിമിത്തം,
ഞങ്ങളുടെ ഈ ബന്ധം
മനുഷ്യനും അറിയാനിടയായിത്തീർന്നു.
ആകാശവും ഭൂമിയും
അന്യോന്യം വേർപെട്ടകാലംമുതല്ക്കേ
അവൾ എന്റെ സ്വന്തമായിരുന്നു;-
എങ്കിലും,
അവളോടൊന്നിച്ചുചേരുന്നതിന്,
ആട്ടംകാലംവരെ,
എനിക്കു കാത്തിരിക്കേണ്ടിയിരിക്കുന്നു!
ശോണോജ്ജ്വലങ്ങളായ
ഇളം പൂങ്കവിൾത്തടങ്ങളോടുകൂടിയ
എന്റെ പ്രേമസർവ്വസ്വത്തോടൊരുമിച്ച്
ഒരു ശിലാതളിമത്തിൽ കിടന്നു
സുഖസുഷുപ്തിയിൽ ലയിക്കുന്നതിലേക്കായി,
ഇന്നു രാത്രി,
തീർച്ചയായും,
ഞാൻ,
ആകാശഗംഗാതടത്തിലേക്കിറങ്ങും!
താൾ:മയൂഖമാല.djvu/28
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
