താൾ:ഭാസ്ക്കരമേനോൻ.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3


സ്വബോധമുണ്ടായി നോക്കിയപ്പോഴേക്കും താഴെവീണ തീപ്പെട്ടിക്കോലു കെട്ടുപൊയ്ക്കഴിഞ്ഞു. രണ്ടാമതും ഒരു കോലെടുത്തുരച്ചു കൊളുത്തി.

കട്ടിലിന്മേൽ കിടക്കുന്ന ആ സ്വരൂപത്തെ കണ്ടാൽ ഭയപ്പെടാതെ സാമാന്യക്കാരിലാരും ഉണ്ടാവില്ല. കണ്ണു രണ്ടും തുറിച്ചു മിഴിച്ചിട്ടുണ്ടു്. കൃഷ്ണമണി സ്വതേ ഉള്ളതിൽ ഇരട്ടി വലുതായിട്ടും ഉണ്ടു്. പല്ലു നാവിന്മേൽ കോർത്തുകടിച്ചിരിക്കുന്നു. ചുണ്ടുരണ്ടും വരണ്ടു ചുരുങ്ങീട്ടുള്ളതുകൊണ്ടു പല്ലും നൊണ്ണും പുറത്തോട്ടു തള്ളിയപോലെയും തോന്നും. മുഖം കരിനീലം. ദേഹമെല്ലാം വിറങ്ങലിച്ചു തടിവെട്ടിയിട്ടപോലെയും കിടക്കുന്നു.

കുഞ്ഞിരാമൻനായർക്കു മരിച്ചു കിടക്കുന്ന ദേഹത്തിന്റെ വിരൂപതയെപ്പറ്റി ആലോചിപ്പാനും ഭയപ്പെടുവാനും ഒന്നും ഇടയുണ്ടായിരുന്നില്ല. സ്നേഹാതിശയത്താൽ ശ്വാസമുണ്ടായിരിക്കുമോ എന്നൊരാശകൊണ്ടു, പുറങ്കൈ മൂക്കിന്റെ അടുക്കലും വായയുടെ അടുക്കലും വച്ചുനോക്കി. അതുകൊണ്ടു സംശയം തീർന്നില്ല. വേഗം കൈ മാറത്തുവച്ചുനോക്കി; മാറു പിടയ്ക്കുന്നില്ല; നാഡിപിടിച്ചുനോക്കി. അതും നിന്നിരിക്കുന്നു. തീരെ നിരാശനായപ്പോൾ അതിസങ്കടത്തോടുകൂടി തന്റെ രണ്ടാമതുള്ള ഹൃദയമായരുന്ന അദ്ദേഹത്തിന്റെ മുഖത്തൊന്നുനോക്കി. മിഴിച്ചിരിക്കുന്ന കണ്ണുകളെക്കൊണ്ടു അദ്ദേഹവും തന്റെ നേരെ നോക്കുകയാണെന്നു തോന്നിപ്പോയി. ആ നോട്ടം സഹിക്കുക വയ്യാതെ കുഞ്ഞിരാമൻ നായരു വേഗം തന്റെ മുഖം തിരിച്ചു, കുറച്ചുനേരം കഷ്ടം വച്ചുകൊണ്ടു നിന്നു. പിന്നെ പതുക്കെ പൂമുഖത്തേക്കുചെന്നു, 'ഗോവിന്ദാ, ഗോവിന്ദാ,' എന്നു വിളിച്ചു. അയാൾ ഉണൎന്നില്ല. വേഗം അടുത്തുചെന്നു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/9&oldid=174004" എന്ന താളിൽനിന്ന് ശേഖരിച്ചത്