താൾ:പ്രപഞ്ചവും മനുഷ്യനും.djvu/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


21

മനസ്സും ശരീരവും


തീ കത്തുമ്പോൾ ചൂടും വെളിച്ചവുമുണ്ടാകുന്നു. ഇവിടെ തീ ചൂടും വെളിച്ചവും ഉൽപാദിപ്പിക്കുകയാണോ? അതോ, തീ ചൂടിന്റെയും വെളിച്ചത്തിന്റെയും ഉപാധിയാണോ? യഥാർത്ഥത്തിൽ ഈ രണ്ടു വിധത്തിലുമല്ല തീക്ക് ചൂടും വെളിച്ചവുമായുള്ള ബന്ധം. തീനാളങ്ങളിൽ നിന്ന് പ്രവഹിച്ചു കൊണ്ടിരിക്കുന്ന 'ഫോട്ടോൺ' എന്നറിയപ്പെടുന്ന അതിസൂക്ഷ്മകണികകളുടെ പ്രസരത്തെയാണ് 'വെളിച്ച'മെന്നു നാം വിളിക്കുന്നത്‌. അതുപോലെ തീനാളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അതീവ വേഗതയിലുള്ള പരമാണുകണികകളുടെ ചലനമാണ് 'ചൂട്' ആയി നമുക്കനുഭവപ്പെടുന്നത്. ഈ രണ്ടു സ്വഭാവങ്ങളുമുള്ള വസ്തുവിനെ മാത്രമെ നാം തീ എന്നു വിളിക്കുകയുള്ളൂ. അതുകൊണ്ട്, ഫോട്ടോണുകൾ എന്നു വിളിക്കപ്പെടുന്ന കണികകൾ പ്രസരിച്ചുകൊണ്ടിരിക്കുന്നതും, അസാധാരണ വേഗത്തോടെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന പരമാണുഭാഗങ്ങളടങ്ങിയതും ആയ പദാർത്ഥരൂപത്തെ, അഥവാ തീനാളത്തെ, അതിന്റെ ഈ രണ്ടു പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ നാം വ്യാഖ്യാനിക്കാനുപയോഗിക്കുന്ന ഭാഷാ മാധ്യമങ്ങളാണ് 'ചൂട്', 'വെളിച്ചം' എന്നീ പദങ്ങൾ. അപ്പോൾ തീ ചൂടിന്റെയും വെളിച്ചത്തിന്റെയും ഉപാധിയാണെന്ന സങ്കൽപം അർത്ഥശൂന്യമായി തീരുന്നു. തീ ചൂടിന്റെയും വെളിച്ചത്തിന്റെയും ഉപാധിയാകണമെന്നുണ്ടെങ്കിൽ ചൂടിൽ നിന്നും വെളിച്ചത്തിൽ നിന്നും വ്യത്യസ്തമായ ഒരു വസ്തുവായിരിക്കണം തീ. വാസ്തവമതല്ലല്ലോ. ചൂടും വെളിച്ചവുമില്ലാത്ത വസ്തു ഒരിക്കലും തീ ആവില്ലല്ലോ. യഥാർത്ഥത്തിൽ, ചൂടും വെളിച്ചവും തീയും വ്യത്യസ്തങ്ങളല്ല, അനന്യങ്ങളാണ്.

ഇതുപോലെതന്നെയാണ് ശരീരവും മസ്തിഷ്കവും, ജീവന്റെയും മനസ്സിന്റെയും ഉപാധികളാണെന്ന സങ്കല്പവും. ജീവികളുടെ സവിശേഷതകൾക്ക് നിദാനമായ ഗുണങ്ങൾ പ്രകടമാക്കുന്നത് ഡി.എൻ.എ. എന്ന രാസവസ്തുവും അതിനോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണെന്നു പറഞ്ഞാൽ, അതു 'ജീവ'ന്റെ ഉപാധി മാത്രമേ ആകുന്നുള്ളൂവെന്നു ചിലർ വാദിക്കാറുണ്ട്. ഇത് നിരർത്ഥകമായ ഒരു വാദഗതിയാണ്. ഡി.എൻ.എ.യ്ക്ക് തനതായ ചില ഗുണങ്ങളുണ്ട്. ആ ഗുണങ്ങളുടെ ആകെത്തുകയെയാണ് നാം ഡി.എൻ.എ. എന്നു വിളിക്കുന്നത്‌. അല്ലാതെ ആ ഗുണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡി.എൻ.എ. എന്ന ഒരു വസ്തു നിലനിൽക്കുന്നില്ല. അപ്പോൾ ഡി.എൻ.എ.യ്ക്ക് അതിൽനിന്നു വ്യത്യസ്തമായ ഒന്നിന്റെ ഉപാധിയാകാൻ കഴിയില്ലെന്ന് വ്യക്തം. പക്ഷെ, ഡി.എൻ.എ.യുടെയും മറ്റും ഗുണങ്ങളെ പൊതു