താൾ:തപ്തഹൃദയം.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവിടെയപ്പൊഴേതൊരു സത്വം കട-
 ന്നവർക്കുമുന്നിൽനിന്നലറിയാർക്കുന്നു?
നെടിയ പാമ്പൊളി രസന നീട്ടിയും,
 കൊടിയ വീരപ്പല്ലിളിച്ചുകാട്ടിയും.
ചൊകചൊകക്കനൽ ചൊരിയും നോട്ടവും,
 പകച്ച പാരിടം തകർക്കും ചാട്ടവും,
പൊലിച്ചു കർക്കശമരണശംഖൂതി-
 ക്കലിതുള്ളുന്നല്ലൊ കലിതദുർമ്മദം!
അറിയില്ലേ നിങ്ങളതാണു പുത്തനാ-
 മറുകൊലപ്പിശാചാണുദഹനാസ്ത്രം
സയൻസു ദുഷ്ടനാം മനുഷ്യൻ ജഗൽ
 ക്ഷയത്തിനേകിന സമൃദ്ധസമ്മാനം
വികൃതം, നിഷ്ഠുരം, വികടം, ദുശ്ശമം,
 സകൃല്പ്രദീപ്തിയിൽ സമസ്തഘസ്മരം.
പരേതരാജനില്ലവണ്ണമായുധം;
 ഗരളമില്ലിമ്മട്ടഹിസമ്രാട്ടിനും.

II



അടിമുടിയെങ്ങും വിറകൊണ്ടബ്ഭൂത-
 മിടിയൊലിപൊന്തിച്ചിളകിയാടവേ,
അതിനെയാവാഹിച്ചഴിച്ചു വിട്ടവർ
 പതറി മെയ്കുലഞ്ഞരണ്ടു നിൽക്കുന്നു
അവരുടെ ചെവിക്കകത്തപ്പേച്ചിയു-
 മിവണ്ണം വാഗ്വജ്രം തുളച്ചുകേറ്റുന്നു.
"കഴിഞ്ഞു മാറ്റാർതൻകഥ,യവരിനി
 മിഴി തുറക്കില്ല; തലയുയർത്തില്ല.
ഒരു ചവിട്ടിനാലൊരു പുരം ചുട്ടേൻ,
 മറുചവിട്ടിനാൽ മറുനഗരവും
ഒരു പരമാണുസ്വരൂപം കൈക്കൊണ്ടു
 തറയിൽ ചാടിപ്പാഞ്ഞൊരൂളിയിട്ടു ഞാൻ,
ഉരഗലോകത്തിൻ ശിരസ്സിൽ കൂത്താടി-
 യിരച്ചുവീണ്ടും വന്നിളയിൽപ്പൊങ്ങിനേൻ
ഒരഗ്നികന്ദുക,മൊരുജ്ജ്വലദണ്ഡ,
 മൊരാജിദേവതാനവജയധ്വജം,
ഒരു പൊട്ടിക്കത്തുമെരിമലയിമ്മ-
 ട്ടുയർന്നു തീമഴ പൊഴിച്ചു ചുറ്റിലും,
തടിൽകുലങ്ങൾതൻ മിഴിയടപ്പിച്ചേ-
 നുഡുഗണങ്ങളെക്കിടുകിടുക്കിച്ചേൻ.
ഇനി ഞാൻ വേണ്ടതെ,ന്തുരപ്പിനേതൊരു
 ജനതയെക്കൊന്നു കുഴിച്ചുമൂടണം?

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/13&oldid=173323" എന്ന താളിൽനിന്ന് ശേഖരിച്ചത്