താൾ:തപ്തഹൃദയം.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവിതം സ്വല്പമെന്നോർക്കെ--പ്പക്ഷേ
നീ വിലപിക്കുവതാമോ?
ആവില്ല; നീയറിവീലേ--നിന്റെ
ജീവിതപാരമ്യസാരം?
മർത്ത്യനു വായ്പതെക്കാൾ നിൻ--ജന്മ-
മെത്രയോ മേൽത്തരമല്ലീ?
പട്ടിണികൊണ്ടു പൊരിഞ്ഞും--രണ്ടു
തുട്ടിനു പൗരുഷം വിറ്റും,
പാരാണ്ടുകൊൾവാൻ കൊതിച്ചും,--വെറും
നൈരാശ്യം മാത്രം ലഭിച്ചും,
നിത്യവും പാപത്തെ നേടാൻ--സ്വന്തം
ബുദ്ധിയെക്കൈകാര്യം ചെയ്തും,
ദീനംപിടിച്ചു വലഞ്ഞും,--നെഞ്ചിൽ
പ്രാണൻ കിടന്നു പിടഞ്ഞും,
കഷ്ടത നീങ്ങാനൊടുക്കം--പാഞ്ഞു
പട്ടടത്തീയിൽപ്പതിച്ചും;
ഇങ്ങനെ ജീവിതം പോക്കും--നര-
നെങ്ങൊരു കാൽക്ഷണം സൗഖ്യം?
ആകാശനൗകയിലേറി--പ്പറ-
ന്നേകാന്തസന്തോഷമേന്തി,
നീ വിളയാടുന്നു, ധന്യൻ,--നിന്റെ
ജീവിതം ഹ്രസ്വമായാലും.
ഓടുന്നതെങ്ങു നീ കുഞ്ഞേ!--ദൂരെ?-
പ്പേടിപ്പതെന്തിനെൻ മുന്നിൽ?
ഞാനൊന്നു കണ്ടോട്ടെ വീണ്ടും--നിന്റെ
മേനി തൻ കൺകക്കും ചന്തം;
നെഞ്ചുകുളിർപ്പിച്ചിടട്ടേ--കൂടെ-
ക്കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടി
എന്നെ വെടിയൊല്ലേ നീയി-മ്മട്ടി-
ലെന്നിളന്തങ്കക്കിനാവേ!
ചിത്രശലഭമേ? നിന്നോ--ടൊത്ത
മിത്രമെനിക്കേതു വേറെ?

ആറ്റംബോംബ്

അണഞ്ഞില്ലഗ്നിയാഹവനവേദിയി-
ലവസിതമായില്ലഥർവണഹോമം.
ഇരിക്കുന്നൂ ചുറ്റും മഹാഭിചാരത്തിൻ
മറുകരകണ്ട മദാന്ധർ യാജകർ.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/12&oldid=173322" എന്ന താളിൽനിന്ന് ശേഖരിച്ചത്