താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൃഷ്ടിയും ക്ഷേത്രബലത്തിലെ ഏറ്റക്കുറവും ഒക്കെ വെച്ച് സംഭവത്തിന്റെ കാഠിന്യം കൂടുകയും കുറയുകയുമാകാം. അതായത്, എന്തെങ്കിലും ഒരു ചെറിയ വിന സംഭവിച്ചാൽത്തന്നെ ചൊവ്വയുടെ മേൽ അത് ആരോപിക്കാൻ കഴിയും. ചുരുക്കത്തിൽ ഒരു ജ്യോത്സ്യൻ ജാതകം വെച്ചുകൊണ്ട് നടത്തുന്ന അനേകം പ്രവചനങ്ങളിൽ യാദൃച്ഛികമായി ഫലത്തിൽ വരുന്ന ചിലത് അയാൾക്ക് 'ക്രെഡിറ്റ്' ആയി മാറുകയും നടക്കാതെ പോകുന്ന ബഹുഭൂരിപക്ഷവും ആരും ശ്രദ്ധിക്കാതെ പോവുകയും ചെയ്യും. ജ്യോതിഷികൾക്കു വേണ്ടി പ്രചാരവേല നടത്തുന്ന ആളുകൾ ധാരാളമുള്ളതുകൊണ്ട് അപൂർവമായുണ്ടാകുന്ന ഫലസിദ്ധി നാട്ടിലാകെ അതിവേഗം പ്രചരിക്കും.

"ജനന സമയത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രയോഗിക്കുന്ന ബലങ്ങൾ നമ്മുടെ ഭാവി രൂപപ്പെടുത്തും എന്ന് ധരിക്കുന്നത് അബദ്ധമാണ്. വിദൂര ഗോളങ്ങളുടെ പ്രത്യേക സ്ഥാനങ്ങൾ ചില കാലത്തെയും ചില പ്രവർത്തനങ്ങളെയും ശുഭകരമാക്കുമെന്നും ഒരാൾ ജനിച്ച രാശി അയാളും മറ്റുള്ളവരുമായുള്ള ബന്ധത്തിലെ ചേർച്ചയും ചേർച്ചയില്ലായ്മയും തീരുമാനിക്കുമെന്നും വിശ്വസിക്കുന്നതിലും യുക്തിയില്ല..."

ഹാൻസ് ബെതെ, ഫ്രാൻസിസ് ക്രിക്ക്, ലിനസ് പോളിങ്, ജൂലിയൻ ഷ്വിംഗർ, സീബോർഗ്, ഹരോൾഡ് ഉറെ, എസ്. ചന്ദ്രശേഖർ തുടങ്ങിയ 19 നോബൽ ജേതാക്കൾ ഉൾപ്പെടെ 186 ശാസ്ത്രജ്ഞന്മാർ ചേർന്നിറക്കിയ പ്രസ്താവനയിൽ നിന്ന് (ഹ്യൂമനിസ്റ്റ് - 1975 സെപ്തംബർ - ഒക്ടോബർ ലക്കം).

സ്ത്രീധനത്തിനു വേണ്ടി ഭാര്യമാരെ തല്ലിക്കൊല്ലുകയും സ്റ്റൗ പൊട്ടിച്ച് കൊല്ലുകയും ഒക്കെ ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇതു കൂടാതെ തന്നെ ലക്ഷക്കണക്കിന് വിധവകളും വിഭാര്യന്മാരും നമ്മുടെ നാട്ടിലുണ്ട്. അവരിൽ ബഹുഭൂരിപക്ഷം പേർക്കും ഇണ നഷ്ടപ്പെട്ടിട്ടുണ്ടാകുക പട്ടിണിയോ പകർച്ചവ്യാധിയോ വെള്ളപ്പൊക്കമോ മൂലമായിരിക്കും. അതൊക്കെ ചൊവ്വയോ ശനിയോ വരുത്തുന്നതാണോ ?(വടക്കേ ഇന്ത്യൻ ഹിന്ദുക്കൾക്ക് ചൊവ്വയേക്കാൾ ഭയം ശനിയേയാണ്. ജ്യോതിഷം അനുസരിച്ച് ശനിയാണ് കൂടുതൽ പാപി. കളത്രഭാവത്തിൽ ശനി നിന്നാൽ വലിയ ആപത്താണത്രേ). ഇങ്ങനെ ഇണ നഷ്ടപ്പെട്ടവരുടെ ഇടയ്ക്ക് ഒരു സർവ്വെ നടത്തിയാൽ എത്ര പേർക്ക് ചൊവ്വാദോഷം ഉണ്ടാകും? ഗ്രഹനില നോക്കാതെ വിവാഹം നിശ്ചയിക്കുന്ന മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇടയിൽ കുടുംബശൈഥില്യമോ ഇണനഷ്ടമോ കൂടുതലുണ്ടോ? ലോകത്തിൽ 10 ശതമാനം പോലും വരില്ല ജാതകപ്പൊരുത്തം നോക്കി കല്യാണം കഴിക്കുന്നവരുടെ എണ്ണം(ഇന്ത്യയിലും നേപ്പാളിലും മാലിയിലും ശ്രീലങ്കയിലും മാത്രം -അതും താഴ്ന്ന ജാതികളും ആദിവാസികളും അന്യമതസ്ഥരും ഒഴികെ) എന്നിട്ട് യൂറോപ്പിലോ ജപ്പാനിലോ ചൈനയിലോ വിവാഹജീവിതത്തിലെ അപമൃത്യുവും മറ്റ് ആപത്തുകളും ഇവിടെയുള്ളതിലും കൂടുതലുണ്ടോ?

1967-68 കാലത്ത് പ്രൊഫ ബർണാഡ് സിൽവർമാൻ (മിച്ചിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസർ) 2978 ദമ്പതികളിൽ ഒരു പഠനം നടത്തി. അവരിൽ 478 പേർ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഗ്രഹപ്പൊരുത്തമുള്ളവരും ഇല്ലാത്തവരും തമ്മിൽ വിവാഹമോചനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു വ്യത്യാസവും കണ്ടെത്താനായില്ല. ഇത്തരം