താൾ:കോമപ്പൻ.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലു ഭാഷാകാവ്യങ്ങൾ 17


കോമൻ കുളത്തിലഴലാർന്നീലരമ്പനായ
കേമൻ കയർത്തു വിടുമമ്പുകൾ കൊണ്ടു വാടി
താർമങ്കയൊത്തൊരവൾ തന്നെയുമോർത്തെഴുമ്പോ-
ഴാ മങ്കയെത്തിയവിടെക്കടവിൽ കുളിപ്പാൻ.        32

ചേട്ടത്തമൊട്ടെഴുമുണിച്ചിരിയമ്മയെന്റെ
കൂട്ടത്തിലിന്നിവിടെ വന്നതു ചീത്തയായി
വട്ടത്തിലാക്കുമിവനെത്തടവില്ലയെന്നോർ-
ത്തൊട്ടത്തിലാർന്നിതുടനപ്പൊഴുതുണ്ണിയമ്മ.        33

ചേലായിതെന്തൊരു കുറുമ്പിവിടത്തിലായോ
പാലാട്ടുകാർക്കു കുളിയാങ്ങളമാരൊടോതി
മേലാൽ വരാതെയിതു നിർത്തണമെന്നടക്കാൻ-
മേലാതെ മാലൊടുമുണിച്ചിരിയും നിനച്ചു.        34

എന്തോ മറന്നതിനു പോവുകയെന്നമട്ടിൽ
പന്തോടിടഞ്ഞ മുലയാളവൾ പോയി പിന്നെ
വെന്തോരകത്തളിരിലെന്തിനി വേണ്ടതെന്നാ
മാൻതോറ്റ കണ്ണടയൊരുണ്ണിയുമോർത്തുനിന്നു.        35

ചുറ്റില്ലയോ ചൊടിയരാങ്ങളമാർക്കൊരയ്‌മ്പു
ചെറ്റില്ല കൊല്ലുമവനെപ്പലരൊത്തുകൂടി
തെറ്റില്ല തെല്ലിവനൊടോതുകിലിന്നു നാണം
പറ്റില്ലയെന്നവളുടൻ കടവിൽ കടന്നു.        36

താനേറീടും കൊതിയൊടെപ്പൊഴുമോർക്കുമുണ്ണി
താനേ തെളിഞ്ഞരികിലേയ്‌ക്കു വരുന്നനേരം
മാനേലുമോമൽമിഴിയാളെയടുത്തുടൻ കാ-
ണ്‌മാനേറെ വെമ്പലൊടു കോമനുമങ്ങണഞ്ഞു.        37

പൂവമ്പഴത്തിനെതിർമെയ്യഴുമുണ്ണിയോടു
പോയ്‌വമ്പുകൂടിയൊരു കോമനടുത്തിടുമ്പോൾ
പൂവമ്പനും പെരുകുമുങ്കൊടടുത്തു പുത്തൻ
പൂവമ്പെടുത്തു പുതുവില്ലിലുടൻ തൊടുത്തു.        38

മറ്റാരുമില്ലിവിടെയിങ്ങനെ വന്നുതൊട്ടു
തെറ്റാകുമെന്നിടയിളക്കമൊടുണ്ണിയമ്മ
തെറ്റാതെ ചെല്ലുമലരമ്പുകളേറ്റു വാടി
ചെറ്റാടലോടുമവിടെത്തലതാഴ്‌ത്തി നിന്നു.        39

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/5&oldid=216297" എന്ന താളിൽനിന്ന് ശേഖരിച്ചത്