താൾ:കോമപ്പൻ.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലു ഭാഷാകാവ്യങ്ങൾ 23


മാടോടിടഞ്ഞ മുലയാളുടെ മട്ടു പാർത്തുൾ-
ച്ചൂടോടിവർണ്ണമവരോതിയിരുന്നിടുമ്പോൾ
വീടോടടുത്തു മരുവും ചതിയൻ വെളിച്ച-
പ്പാടോടിയെത്തിയിതു കേട്ടു കടന്നുരച്ചു:        80

'വല്ലാത്തതായൊരു നടപ്പിതുകൊണ്ടൊരറ്റ-
മില്ലാത്തമാൽവരുമവൾക്കു വരുംപിറപ്പിൽ
കൊല്ലാതെ വിട്ടിടുകിലോ പല നോൽമ്പിനാല-
തില്ലാതെയാക്കുവതിനിങ്ങു നമുക്കു നോക്കാം.        81

ചൊല്ലാർന്നൊരമ്പലമതിന്നരികത്തൊരാളും
ചെല്ലാത്ത മട്ടിലൊരു വീട്ടിലിരുത്തിടാം ഞാൻ
എല്ലായ്‌പൊഴും മലമകൾക്കുടയോരു കാലീ-
നല്ലാർ നിനച്ചു പല നോൽമ്പുകൾ നോറ്റിടട്ടെ.'        82

ഊടോട്ടു കിട്ടിയതിനാൽ ചതിയൻ വെളിച്ച-
പ്പാടൊട്ടു തഞ്ചമൊടുമിങ്ങനെ ചൊല്ലിയപ്പോൾ
കേടൊട്ടുമേ കരുതിടാതതു നല്ലതെന്നയ്-
മ്പോടോർത്തുകൊണ്ടതവരങ്ങിനെ തീർച്ചയാക്കി.        83

ഉൾപ്പിച്ചിയന്നവരുമുണ്ണിയെ നേരെയാക്കാ-
നേല്‌പിച്ചു കള്ളനെ,യവൻ കരളും കുളുർത്ത്
പാർപ്പിച്ചു ചൊന്നപടി, പിന്നെ നടന്നതെല്ലാം
കേൾപ്പിച്ചു, കേഴമിഴി കേട്ടു മിഴിച്ചുപോയി.        84

അപ്പോൾപ്പിണഞ്ഞ ചതിയാൽ നെടുവീർപ്പയന്നൊ-
ട്ടപ്പോർമുലക്കുടമുലഞ്ഞു വലഞ്ഞൊരുണ്ണി
ഇപ്പോഴയച്ചീടുക കോമനൊരാളെയെന്നാ-
യുൾപ്പാരു കൂടുമവനോടഴലോടുരച്ചു.        85

ഒന്നോതിനാനവനു, 'മെന്തൊരു പിച്ചു കോമൻ
നിന്നോടു ചേരുവതിനാരുമയ്‌ക്കയില്ല
എന്നോടുകൂടെ മരുവീടുകതന്നെ നല്ല'
തെന്നോതുമായവനൊടുണ്ണിയുറച്ചുരച്ചു;        86

'ചത്താലുമെൻകണവനാകിയ കോമനല്ലാ-
തുൾത്താരു മറ്റൊരുവനേകുകയില്ലെടോ ഞാൻ
എത്താൽ മടിയ്‌ക്കുകയുമില്ലവനാളു ചെന്നാൽ
പോയ്‌ത്താനിതാങ്ങളകളോടറിയിച്ചീടേണം.'        87

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/11&oldid=216310" എന്ന താളിൽനിന്ന് ശേഖരിച്ചത്