താൾ:കിരണാവലി.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ദൈവമേ! നിഷ്പക്ഷൻ നീ; നിൻ വരവിതരണ-
മേവനിലും തുല്യം" എന്നെടുത്തുകുറി
ത്രോടിവിടുർത്തി വീണ്ടുമീശ്വരനെപ്പുകഴ്ത്തി-
പ്പാടിയുമാടിയുമപ്പതത്രി വാണു.


ഒരു വീരമാതാവ്

പെരുമ്പടപ്പൂഴി പടർന്നിരുന്ന
പെരുമ്പടപ്പൂഴിയിൽ മുമ്പൊരിക്കൽ
കോയിക്കലുച്ചയ്ക്കമറേത്തിനായ്ച്ചെ-
ന്നിരുന്നു രാജന്യകുമാരനേകൻ.       1

അടർക്കളം തേടിനൊരഗ്രജർക്കു-
ള്ളനന്തരോദന്തമറിഞ്ഞിടാതേ
പൊന്നുണ്ണിതൻ പൂങ്കവിൾ വിട്ടിരുന്നു
താരുണ്യമർപ്പിച്ച ചുവപ്പുചായം.       2

ദുരന്ത ചിന്താവിഷമജ്വരത്താൽ
ദൂനൻ നൃപന്നപ്പൊളടിക്കലത്തിൽ
കായം കുറെ കൈക്രിയ കാട്ടിയാലും
പ്രാണൻ രണക്ഷോണിയിലായിരുന്നു.       3

മനസ്വിനീമൗക്തികമാലയായ
മാടക്ഷമാമണ്ഡലഭാഗ്യലക്ഷ്മി
തൻതൈക്കിടാവിങ്കലണച്ചിരുന്നു
താല്പര്യവിസ്താരിതദൃഷ്ടിപാതം.       4

ഓടിക്കിതച്ചെത്തിന ദൂതനേക-
നൊരോലയപ്പോൾത്തിരുമുമ്പിൽ വച്ചു:
അവന്റെ കണ്ണീരിൽ നനഞ്ഞൊരക്ക-
ത്തച്ഛപ്രകാശാക്ഷരമായിരുന്നു.       5

ഒറ്റക്കരം സ്വല്പമൊരന്നഗോളം;
മറ്റേക്കരം മർമ്മഗപത്രബാണം;
ഇമ്മട്ടിലേന്തും പ്രഭുവിൻ വയസ്സ-
ന്നേറെക്കവിഞ്ഞാൽപ്പതിനെട്ടുമാത്രം!       6

സ്വദുർല്ലലാടാക്ഷരമാലതന്റെ
സൂക്ഷ്മപ്രതിച്ഛന്ദകമെന്നപോലേ
കാണായൊരപ്പത്രമെടുത്തു നോക്കീ
കരൾത്തുടിപ്പേറിന കാശ്യപീന്ദു.       7

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/36&oldid=173036" എന്ന താളിൽനിന്ന് ശേഖരിച്ചത്