താൾ:കിരണാവലി.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

<poem>

ഞാനാ മഹാനുമതുമട്ടവിടുന്നെനിക്കും സ്നാനാശനസ്വപനകേളിവയസ്യരായി ഈ നാൾവരയ്ക്കിളയിൽ വാണതു വിസ്മരിച്ചു ഭൂനാഥമൗലി ഭുവനാന്തരപാന്ഥനായി!        8


സൗഹാർദ്ദമെന്ന പദമെത്ര മഹ,ത്തതിന്റെ മാഹാത്മ്യമെത്ര വിലയേറിയതെന്ന തത്വം സ്നേഹാർദ്രമായ മിഴികൊണ്ടവിടുന്നു തന്റെ ദേഹാത്യയംവരെയെനിക്കറിയിച്ചുപോന്നു.        9


ആമട്ടമർന്നൊരവിടുന്നകലത്തു മാറി: വാമത്വമാർന്നു വിധി; വഞ്ചിതബന്ധുവായ് ഞാൻ ഹാ! മന്ദഭാഗ്യരിൽ മികച്ചവനാമെനിക്കെ— ന്തീമർത്ത്യജന്മമിനിമേലിരുളേണ്ടതുള്ളു!        10


ഹാ! പന്തളംനൃപനു മദ്ധ്യവയസ്സിലീമ- ട്ടാപത്തണഞ്ഞിടുവതാരു നിനച്ചിരുന്നു! സ്വാപത്തിലും കരുതിയില്ലിതു ദൈവമേ ഞാൻ! നീ പശ്യതോഹരരിൽ നിഷ്പ്രതിമാഗ്രഗാമി.        11


വാരുറ്റവാഴ്ചയവിടേയ്ക്കു വരും, നിനക്കു പേരും തുലോം പെരുമയും പെടു,മെന്നു ഞങ്ങൾ ആരും നിനച്ചതതിശീഘ്രമബദ്ധമാക്കി കാരുണ്യമറ്റ വിധി; കൈരളി! കഷ്ടകാലം!        12


പൂമെത്ത പുകരുതു കൈരളി! മേലിൽ നിന്നെ— ക്കൈമെയ്‌മറന്നു...കമിതാക്കളില്ലേ നാമെന്തു ചെയ്യുവതു! ദൈവവിധക്കെവർക്കു— മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ.        13


ധീവമ്പു, വൈദുഷി, രസജ്ഞത, സൽകവിത്വം, ശ്രീവർദ്ധനത്തിനുതകും ശിവമായ ശീലം ഈ വശ്യവസ്തുനിര കൂട്ടിയിണക്കി വിശ്വൈ— കാവർജ്ജനത്തിനവിടുന്നവതാരമാർന്നു.        14


മായം വെടിഞ്ഞഹഹ! മാംസളഹർമ്മ്യരത്ന— ച്ഛായയ്ക്കു മിന്നിയൊരു നൽഗുണതല്ലജങ്ങൾ സായന്തനാർക്കരുചിതട്ടിയ ശക്രചാപ— ച്ചായങ്ങളെന്നകഥ ഞങ്ങൾ ധരിച്ചതില്ല.        15


"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/14&oldid=173012" എന്ന താളിൽനിന്ന് ശേഖരിച്ചത്