താൾ:കണ്ണൻ.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
32
കുണ്ടൂർ നാരായണമേനോൻ
 


കണ്ണോടുകൂടിയുടനെൻകരൾ കക്കുവോരി-
പ്പെണ്ണോർക്കിലേ, തുടലിതിൻപടിയാർക്കു കാണും?
മണ്ണോ? മയക്കുമഴകുള്ളിവൾ തന്റെ നാടു
വിണ്ണോ? കുറച്ചിടയിളക്കമെനിയ്ക്കെഴുന്നു.       31

പൂവമ്പഴത്തിനെതിർ മെയ്യിതു കണ്ടടുത്തുൾ
പ്പൂവമ്പ! പിന്തിരികയില്ലിനിയെന്നുരപ്പൂ
പൂവമ്പ! നിന്നടിമയായിവനിന്നി വിഡ്ഢി!
പൂവമ്പയപ്പതിനു മറ്റൊരിടത്തു നോക്കൂ!       32

കാർകൊണ്ടലൊത്ത കുഴൽ മെല്ലെയുലച്ചു തൻകൈ-
ത്താർകൊണ്ടു ചിക്കുമഴകു,ള്ളിളകുന്ന നോട്ടം,
വാർകൊണ്ട കൊങ്ക, തളിർതന്നുടെ തള്ളലിന്റെ
വേർ കണ്ട ചുണ്ടിതുകളാർക്കിതുപോലെ വേറെ?        33

ഇക്കാറണിക്കുഴലിമാരണിമുത്തുതന്നെ
വേൾക്കാനെനിയ്ക്കു തരമായിവരായ്കിലമ്മേ!
നോൽക്കാം നിനക്കരിയ നോൽമ്പുകൾ മന്നനോടൊ-
ന്നേൽക്കാൻ നിനയ്ക്കുമൊരു കുട്ടിയിനിപ്പിറപ്പാൻ.       34

വേട്ടില്ലൊരാളിവളെയെങ്കിലെനിയ്ക്കുതന്നേ
കിട്ടില്ലയെന്നു വരുമോ കരികൂന്തലാളെ?
തട്ടില്ലയോ തരിയുമുൾക്കനിവെന്റെ മാലിൻ-
മട്ടിന്നു മാൻമിഴിയൊന്നറിയിച്ചുകൊണ്ടാൽ?        35

ഏറ്റാക്കരിമ്പുലികണക്കു കയ‌ർത്തുകൊണ്ടാ-
മാറ്റാരിൽമുമ്പനലരമ്പനടുത്തിടുന്നു
മറ്റാരുമില്ലിവിടെ വല്ലതുമൊന്നടുത്തീ-
ത്തെറ്റാതെ നേർക്കു വരുവോളൊടുരയ്ക്കതന്നെ.       36

എന്നോർ‌ത്തെണിയ്ക്കെ മുടി ചിക്കൽ കഴിഞ്ഞു പൊന്നിൻ-
കുന്നോടിടഞ്ഞ മുലയാളവൾനേർക്കു നോക്കി
അന്നോർത്തിടാതരിയ കണ്ണനെയങ്ങു കണ്ടു
വന്നോരു നാണമൊടുടൻ തല താഴ്ത്തി നിന്നു.       37

മേലാകെയൊട്ടു വിറചേർന്നു വിയർത്തു നല്ല
കാലാലെ മണ്ണിലഴകോടു വരച്ചുകൊണ്ട്
മാലാളുകൾക്കറിയുമാറവളുന്നനങ്ങാൻ-
മേലാതെയായപടി നിന്നു നിനച്ചു പിന്നെ.       38

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/5&oldid=216543" എന്ന താളിൽനിന്ന് ശേഖരിച്ചത്