താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യാമോഹം
അനുദിനമാരെയോ കാത്തു ഞാനീ-
യരുവിതൻതീരത്തു വന്നിരിപ്പൂ;
അവളെന്നെക്കഷ്ടം! കബളിപ്പിച്ചി-
ട്ടകലത്തെങ്ങാനും മറഞ്ഞിരിപ്പൂ!
കഴിയാറായില്ലേയിക്കണ്ണുപൊത്തി-
ക്കളി,യിനിക്കാര്യത്തിനെങ്ങു കാലം?
ഒരു മിന്നലയ്യയ്യാ! വാനിലൊന്നാ-
ത്തരിവളതന്നൊളി വീശിക്കാണാം;
കുതികൊള്ളും ചെമ്മികില, ല്ലവൾതൻ-
പുതുസാരിത്തുമ്പൊന്നിളകിക്കാണാം;
അകലെപ്പനീർപ്പൂവ,ല്ലമ്മുഖത്തി-
ലരഞൊടി കാണുമരുണിമതാൻ;
കുളിരിളം തെന്നലിളകയല്ലാ-
ക്കിളിമൊഴിതൻ മൂളിപ്പാട്ടതന്നെ;
അരുവിതൻ മർമ്മരമ,ല്ലവൾത-
ന്നരമണിശിഞ്ജിതഘോഷമത്രേ;
മഴവില്ല,ല്ലല്ലണിക്കൂന്തലാൾ ത-
ന്നഴകൊഴുകീടുമാ മഞ്ജഗാത്രം-
അരു,തുര,തെന്തിവൾക്കല്പംകൂടി-
യവിടെത്താനങ്ങനെ നിന്നുകൂടേ ?

മുഴുമതിബിംബമല്ലപ്പിടമാൻ-
മിഴി കൈയിലേന്തും രജതകുംഭം;