കാവിക്കു നേർ നിറമെഴും നിണമെങ്ങുമാർന്ന കാവിൽക്കടന്നവ,രടച്ച നടയ്ക്കടുക്കൽ പൂവിൻകണക്കുടലെഴും മടവാരെ വച്ചു വാവിട്ടുറക്കെ വഴിപോലെ വിളിച്ചുണർത്തി.
"അമ്മേനികൊണ്ടിരുളിനാടലണച്ചുമേവു- മമ്മേ ! നിനയ്ക്കിലിവർ നിന്നടിമക്കിടാങ്ങൾ ! ഇമ്മേനികൂടുമൊരു പെൺകൊടയേറ്റുവാങ്ങാൻ ചെമ്മേ നിനക്കു ചെറുതുള്ളുതെളിഞ്ഞിടേണം.
ആണായൊരാളുടൽതൊടാതെ,യണിത്തരങ്ങൾ ചേണാർന്നണിഞ്ഞു, പുതുമെയ്യൊളിയേറ്റമേന്തി, കാണാകുമിപ്പുതിയ മാൻമിഴിയാൾ നിനക്കൊ- രൂണാകുമെങ്കിലടിയങ്ങളു മൂഴിവെന്നു.
കൊച്ചാം കിടാങ്ങളുടെ ചോരകുടിച്ചു ചോടു വെച്ചാടിയാടിയുടലിൽക്കുടർമാല ചൂടി പിച്ചാർക്കുമുള്ളിനരുളും മറുതേ ! നിനക്കീ- യുച്ചാരനാളിരവിൽ നല്ല വിരുന്നു കിട്ടി.
ഇത്തയ്യൽതന്നുടൽ കടിച്ചു പറിച്ചു തിന്നു പുത്തൻനിണപ്പുഴയിൽ നീന്തി മറിഞ്ഞിടുമ്പോൾ അത്തൽപ്പെടുന്നൊരടിയങ്ങളിൽ നിൻ കടക്ക- ണ്ണെത്തട്ടെ ! താണു പണിയാം കഴൽ തമ്പുരാട്ടി !"
മണ്ടിക്കടന്നു മറുതായൊടിവണ്ണമോതി വണ്ടിക്കണക്കിനവിടത്തിൽ നിറഞ്ഞ കന്നർ കണ്ടിക്കരിങ്കഴലിതൻറെ കഴുത്തു രണ്ടായ്- ക്കണ്ടിക്കുവാൻ കനമിയന്നൊരു കത്തിയോങ്ങി.