ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തിരിച്ചുപോകാൻ തുനിയാതെ തന്നെയേ വരിച്ച വാഴ്വാൻ പരിവാരയുക്തയായ് ഒരിച്ഛ മറ്ററ്റവൾ വന്നിടുന്നതായ് ധരിച്ചു പട്ടാണി പരം കൃതാർത്ഥനായ്.
രതിപ്രിയൻ വച്ചൊരു തീ കടന്നു തൻ- മതിപ്പടക്കത്തിനകം പിടിക്കയാൽ സതിക്കു നേർക്കായ്പ്പല കമ്പമിത്തരം ക്ഷിതിക്കധീശൻ പൊടിപാറ്റി നിന്നുതേ.
"ഒരോഷ്ഠപീയൂഷകണം കൊതിക്കിലെൻ വരോരു ! നിത്യാമൃതവർഷധാരയോ? ശിരോരുഹംപോൽ തവ ഹൃത്തുമംബുഭൃ- ന്നിരോധനത്തിന്നു പടുത്വമാർന്നതോ?
സമസ്തനർമ്മാളിഭുജിഷ്യമാരിലും മമത്വമാർന്നിങ്ങവരൊത്തു വന്നു നീ; സുമദ്ധ്യമാകൈശികവാസയോഗമ- സ്സുമത്തിനും നാരിനുമൊപ്പമല്ലയോ?
പടുക്കളീയാളികൾ വില്ലിൽ മന്മഥൻ തൊടുക്കുമമ്പേ ! തവ സഖ്യമാളുവാൻ; നടുക്കു മിന്നും ശരദിന്ദുലേഖയോ- ടടുക്കുവാൻ താരകൾതന്നെ യോഗ്യകൾ.
പരം നിനക്കിന്നിവരൊത്തു വാഴുവാൻ നിരപ്പിൽ ഞാൻ മാളിക നൂറുനൽകുവൻ; ധരയ്ക്കകത്തെപ്പുഴവെള്ളമൊക്കയും വരട്ടെ; വന്നാൽ കടലിന്നു കൂസലോ?