മാടമ്പിത്തലവർകണക്കു കുപ്പമണ്ണാം മാടത്തിന്നകമടിവോരെയും പുലർത്തി മാടക്ഷാഭിധകലരുന്ന മങ്കയാൾതൻ മാടപ്പോർമുലയുടെ ഭാഗ്യമുല്ലസിച്ചു.
ചോരന്മാരുടെ പൊടികൂടിയില്ലൊരേട- ത്താരമ്യക്ഷിതിയിലശേഷമാകമൂലം ദ്വാരത്തിൻ കതകുകൾ ശീതബാധമാത്രം പൗരർക്കപ്പൊഴുതിലകറ്റി വേണ്ടിവന്നാൽ,
ചേട്ടത്തം ചെറുതുമെഴായ്കകൊണ്ടു വക്കീൽ- ക്കൂട്ടത്തിൽ കൊടിയൊരു പേനതൻറെ തുമ്പിൽ ആട്ടക്കോപ്പുകളിൽ മഴദ്ദിനങ്ങളിൽപോൽ കോട്ടംവിട്ടൊരുവക വൻതുരുമ്പുമേറി.
അന്നാട്ടിന്നരചമണിക്കുമദ്ദിനത്തിൽ- ത്തന്നാമം തരമൊടു പറ്റിടുന്നമൂലം നിന്നാളും ത്രപ നിറയും നൃപാരിജാതം ഖിന്നാന്തഃകരണമൊടാത്മഹത്യചെയ്തു.
ആണാമന്നൃപനുടെ കോപവഹ്നിയല്പം കാണാകുന്നളവു വയസ്യനെത്തുണപ്പാൻ ചേണാർന്നുൾക്കൊതിയൊടു വൈരിമെയ്യിൽനിന്നും പ്രാണാഖ്യശ്വസനൻടൻ വെളിക്കു ചാടും.
കാലൻപിൽത്തൊഴുതു കരത്തെ നൽകിടുന്നോ- ർക്കാലംബത്തിൻ കരമേകി വേണ്ട മട്ടിൽ കാലൻപോൽ കളവുകൾകാട്ടിടുന്നവർക്ക- ക്കാലം ഭൂവലരിപു കാത്തു മാടരാജ്യം.