കൊളംബ് യാത്രാവിവരണം/കൊളംബിൽ നിന്നും മടക്കം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊളംബ് യാത്രാവിവരണം
രചന:കാരുചിറ ഗീവർഗീസ് ശെമ്മാശൻ
അദ്ധ്യായം 3
കൊളംബിൽ നിന്നും മടക്കം

[ 16 ] മുപ്പതിന് തിരുവിതാംകോട്ട പള്ളിയിൽ എത്തി. ഈ പള്ളി ധരിയാക്കളായ സുറിയാനിക്കാരുടെ പള്ളി ആകുന്നു. അന്ന് ആ പള്ളിയിൽ പുതുപ്പള്ളിക്കാരൻ കുരുവിള ഇഞ്ചിനീയർ താമസിക്കുന്നുണ്ടായിരുന്നു. ഈ പള്ളി വളരെ പുരാതന പള്ളിയും മുമ്പ് വളരെ ഇടവകക്കാർ ഉണ്ടായിരുന്നതും ആകുന്നു. ഇപ്പോൾ ഒന്ന് രണ്ട് വീട്ടുകാർ മാത്രമേ ഇടവകക്കാരായി ഉള്ളു. അവർക്ക് കുടുമ്മ ഉണ്ട്. സ്ത്രീകൾ പാണ്ടിക്കാരുടെ വസ്‌ത്രധാരണയിലും ആണ്‌ നടക്കുന്നത്‌. ഈ പള്ളി ജീർണ്ണിതപ്പെട്ടു കിടന്നിരുന്നതു എഞ്ചിനീയറിന്റെ ഉത്സാഹത്താൽ നന്നാക്കി. പിറ്റെ ദിവസം ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്താ ആ പള്ളിയിൽ കുർബാന ചൊല്ലി പ്രസംഗിച്ചു. അന്യ ജാതിക്കാർ പലരും വെളിക്ക്‌ കൂടിയിരുന്നു. അവിടെ വെച്ചുണ്ടായ ചിലവ് ഇഞ്ചിനീയറുടെ വകയായിരുന്നു. ഉച്ചകഴിഞ്ഞ് അവിടെ നിന്ന് പുറപ്പെട്ട് രാത്രി 12 മണിക്ക് തിരുവനന്തപുരത്ത് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ താമസിച്ചിരുന്ന ബങ്കളാവിൽ എത്തി യാത്രയിൽ ഉണ്ടായ വിവരങ്ങൾ അറിയിക്കുകയും സകല അപകടങ്ങളിൽ നിന്നും രക്ഷിച്ച ദൈവത്തെ സ്തുതിക്കയും ചെയ്തു.

മിഥുനം 2 ന് പുത്തൻകച്ചരി മുതലായതു കാണുന്നതിനായി പോയപ്പോൾ ജഡ്ജിമാരുടെ വിസ്താരവും മറ്റും കണ്ട് തിരികെ ബങ്കളാവിൽ എത്തിയശേഷം തിരുവനന്തപുരത്ത് താമസിച്ച് പഠിക്കുന്ന സുറിയാനി വിദ്യാർത്ഥികൾ, വക്കീലന്മാർ മുതലായവർ തിരുമേനികൾ കൊളംബിലേക്ക് സുവിശേഷ പ്രചാരണത്തിനായി പോയി തിരിച്ചുവന്നതിന്റെ സന്തോഷം നിമിത്തം ഒരു മംഗളപത്രം അച്ചടിച്ച് വായിക്കുന്നതിനായി നാലര മണിക്ക് ഒരു യോഗം കൂടുകയും പുതുപ്പള്ളി കൊച്ചുപാറേട്ട് പീലിപ്പോസ്‌ ബി. എ. വായിക്കയും ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മറുപടി പറയുകയും അത്തനാസ്യോസ്‌ മെത്രാപ്പോലീത്താ കൊളമ്പിലേയും അമേരിക്കയിലേയും സഭയെക്കുറിച്ചും യാത്രയിൽ വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രസംഗിക്കുകയും പ്രസിഡന്റ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ പാത്രിയർക്കീസു ബാവായെയും നമ്മുടെ സത്യവിശ്വാസത്തെയും കാനോനുകളെയും സത്യകൈവെപ്പിനെയും കുറിച്ച് [ 17 ] എത്രയും രസകരമായ വിധത്തിൽ പ്രസംഗിക്കയും അമേരിക്കയിലും കൊളംബിലും ചുവപ്പു കുപ്പായം തുന്നുന്നതിന് തയ്യൽക്കാർ ഇല്ലാഞ്ഞിട്ടല്ല അവർ വന്നതെന്നും കല്പിച്ച് പ്രസംഗം അവസാനിപ്പിക്കുകയും പാത്രിയർക്കീസ് ബാവായ്ക്കും തിരുമേനികൾക്കും ചീയർ പറഞ്ഞ് കൈകൊട്ടി സന്തോഷിക്കയും തിരുമേനികൾക്ക് പൂമാലകൾ കൊടുക്കയും ചെയ്തശേഷം യോഗം പിരിഞ്ഞു. അതിന് ശേഷം പട്ടാളക്കാരുടെ ബാൻഡ് കേൾക്കുന്നതിനായി പോയി. പിറ്റെ ദിവസം യാത്രക്കാർ അവിടെ നിന്നും യാത്ര തിരിച്ചു. 8 മണിക്ക് ചാക്കെകടവിൽ എത്തി. 2 വള്ളങ്ങളിലായി പുറപ്പെട്ടു. ..... മണിക്ക് കായങ്കുളത്ത് പള്ളിയിൽ എത്തി. ഈ പള്ളി വളരെ പഴക്കമുള്ളതും കൊല്ലം ....1ൽ അടിസ്ഥാനപ്പെടുത്തിയതെന്നു വിചാരിച്ചു വരുന്നതും ആകുന്നു. അവിടെ നിന്ന് അത്താഴം കഴിഞ്ഞ് യാത്ര പുറപ്പെട്ട് ശനിയാഴ്ച 8 മണിക്ക് പരുമല സിമ്മനാരിയിൽ എത്തുകയും ഗ്രീഗൊറിയൊസ് മെത്രാപ്പോലീത്താ അവിടെ താമസിക്കയും അത്തനാസ്യോസു മെത്രാപ്പോലീത്തായും കൂടെയുള്ളവരും കുമരകത്ത് പള്ളിയിലേയ്ക്ക് പുറപ്പെട്ട് ഞായറാഴ്ച കാലത്തെ അവിടെ എത്തി. കുർബാനയ്ക്ക് തിരുമനസു കൊണ്ട് യാത്രയെപ്പറ്റിയും സുറിയാനി സഭയുടെ മഹിമയെപ്പറ്റിയും പ്രസംഗിച്ചു. 2 ദിവസം കൂടെ ഗീവറുഗീസ് ശെമ്മാശൻ അവിടെ താമസിച്ച് തിരിച്ച് വീട്ടിൽ എത്തുകയും ചെയ്തു.

കൊളമ്പിൽ പല രാജാക്കന്മാരുടെ പ്രതിനിധികളായ കൊൻസൽമാർ താമസിക്കുന്നുണ്ട്. ആയ്ത് റഷ്യാ, ജർമ്മൻ, ഓസ്റ്റ്രിയാ, ഇറ്റലി, സ്പെയിൻ മുതലായവരുടെ ആകുന്നു. അവിടുത്തെ സ്വജാതികൾ സിങ്കാളികൾ ആകുന്നു. ബുദ്ധ മതക്കാരും, ഇംഗ്ലീഷുകാരും, മഹമ്മദ്കാരുമായി മറ്റ് പല ജാതികളും ഉണ്ട്. കൊളംബു യാത്രക്കു വേണ്ട ചിലവുകൾ അൽവാറീസ് മെത്രാപ്പോലീത്താ ചിലവിടാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. അങ്ങോട്ടുള്ള യാത്രയ്ക്ക് മാത്രം ചിലവിട്ടു. തിരിച്ച് പോരുന്നതിനുള്ള ചിലവു തിരുമേനികളുടെ കയ്യിൽ നിന്നായിരുന്നു.