കേശവീയം/ഒന്നാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം
രചന:കെ.സി. കേശവപിള്ള
ഒന്നാം സർഗം


ശ്രീ


കേശവീയം
(സ്യമന്തകാപരപര്യായം മഹാകാവ്യം)

  

ഒന്നാം സർഗം.
   
രമണീയാർത്ഥദാനത്താലാനന്ദമളവെന്നിയേ 1

ആശ്രിതർക്കരുളീടുന്ന വാണിയെക്കൈതൊഴുന്നു ഞാൻ.

ശ്രീമൽ കേരളവർമ്മാഖ്യം കവിരത്നം തമോപഹം 2
വിമലം വിലസീടുന്നു വിദ്വന്മൗലിവിഭൂഷണം.

തച്ഛിഷ്യകവിസൂരീന്ദ്രമണിമാലയ്ക്കു മഞ് ജൂളം 3

നടുനായകമൊന്നിങ്ങു വിളങ്ങുന്നിതമൂല്യമായ്.

രാജരാജാഖ്യനായോരഗ്ഗൂരുവിന്റെ കൃപാരസം 4

എൻമൊഴിക്കുളളഴുക്കെല്ലാം കഴുകിക്കളയേണമേ.

തദുപജ്ഞം മതം നവ്യം സാമഞ്ജസ്യ മനോഹരം 5

ഒരുക്കിയെന്നെയിക്കാവ്യരചനാസാഹസത്തിനായ്.

കാളിദാസകവീന്ദ്രന്റെ കാൽനഖേന്ദുമരീചികൾ 6

കാവ്യാധ്വാവിൽ സഞ്ചരിക്കുമെനിക്കു വഴികാട്ടണം.

പശ്ചിമാംബുധിയിൽ പുത്തൻ മണിമാമലയെന്നപോൽ 7

ദ്വാരകാഹ്വയമായ് പണ്ടു വിളങ്ങിയൊരു പത്തനം.

ഏഴുപൊൻമതിലിന്നുളളിലിതു ശോഭിച്ചു പാവനം 8

പൃഥിവ്യാദികൾ ചൂഴുന്ന പര ചിൽപദമെന്നപോൽ.



2

ഇതിൻ കനകസാലശ്രീ പടർന്നു നിഴലിക്കയാൽ

ഔർവ്വസംഗം സമുദ്രത്തിൽ സങ്കല്പിച്ചു ജനം ദൃഢം. 9

നിലയേറെകലർന്നുച്ചനിലയാർന്നുളൊരിപ്പുരം

വിണ്ണിനോടുളള സംഘർഷം വിശദം വിവരിച്ചുതേ. 10

വിമാനമേറിസ്സരസം ചരിക്കും സുരസഞ്ചയം

ഇതിൻപാർശ്വത്തിലെത്തുമ്പോൾ നിന്ദിച്ചാർ വിഭവം നിജം. 11

വിശ്വകർമ്മാവു പലനാളഭ്യസിച്ചതിമെച്ചമായ്

ശേഖരിച്ചുളള ശില്പങ്ങൾക്കിതാണാദ്യ പ്രദർശനം. 12

അസുരാന്തകനായീടുമനുജന്നു വസിക്കുവാൻ

ഇന്ദ്രനേകിയ വിണ്ണിന്റെ ഖന്ധംതാനിതനുത്തമം. 13

അഥവാ മഥനം വീണ്ടുമാശങ്കിച്ചു സരിൽപതി

പുരമൊന്നീവിധം രത്നപൂർണം കൃഷ്ണനു നല്കിയോ? 14

കനിഞ്ഞു മാധവൻ പോററും വൃഷത്തിന്റെ വിഹാരവും

ശിവധാമത്വവും ശ്രീമദ്വിനായകവിലാസവും, 15

നന്ദിയാളുന്ന ഭ്രതൗഘമളകാപുരസഖ്യവും

മഹാസേനാഭയും പാർത്താലിതു കൈലാസമേ ദൃഢം.[യുഗ്മകം] 16

സ്ഫടികപ്പടവാർന്നിങ്ങു വിളങ്ങിയ കുളങ്ങളിൽ

ജലത്തിൻനില ബോധിപ്പാൻ സ്പർശംതന്നെയുപായമായ്, 17

താരകാനികരം രാവിലിന്ദ്രനീലാങ്കണങ്ങളിൽ

നിഴലിച്ചിഹ ശോഭിച്ചു കാളിന്ദീകുമുദോപമം. 18
                                                                                      
നെഞ്ചിനുല്ലാസമേകുന്ന മണിമാളികതൻഗണം

മാനിനിക്കെന്നപോൽചേർത്തു മനോജ്ഞകമിതിന്നലം. 19
ഇതിലെസ്തറീകൾതൻസ്രഷ്ടിചെയ്വതിൽപ്രൗഢി- കൈവരാൻ
വിധിചെയ്തുളൊരഭ്യാസവിധിതാനപ്സരസ്സുകൾ. 20


ഒരു പൊന്മയമാം സേതുവിതിലെത്താൻ പയോധിയിൽ

മിന്നി നീലത്തുകിലണിത്തങ്കക്കസവിനൊപ്പമായ്, 21

ഇതിൻ നായകനായ് വാണാനിന്ദിരാനന്ദകന്ദളം

കേവലാനന്ദസാരാത്മാ കേശവൻ ക്ലേശനാശനൻ, 22

യദുവിൻകുലമാകുന്ന കലശാബ്ധിക്കു കൗസ്തുഭം,

ദേവകീവസുദേവൻമാർ നോററ നോൻപുകൾതൻഫലം, 23

സദാചാരസ്ഥിതന്മാർതൻ നേത്രങ്ങൾക്കു നവാമ്രതം

ദുരാചാരരത്മാർക്കു ദുർന്നിമിത്തശതോൽഗമം, 24
                                                                                              
വനിതാനയനങ്ങൾക്കു ഘനസാരം മനോഹരം,

ദീനഹൃത്തിന്നു വിശ്രാന്തി സ്ഥാനമാനന്ദദായകം. 25
                                                     [കലാപകം]
                                    
അനീതിബാദയില്ലാതെ മാധവൻ നാടു വാഴവേ

അനീതിബാധാകുലമായഹോ !ശോഭിച്ചു ഭ്രതലം 26

മുകുന്ദകീർത്തിയാകുന്ന മാലതീമാല മഞ്ജൂളം

മുടിയിൽ ചൂടിയാശേന്ദുമുഖിമാർ വിളയാടിനാർ. 27

കൃഷ്ണശബ്ദാർത്ഥമായുളള സത്താനന്ദങ്ങൾ സർവദാ 28

കലർന്നു ലോകർ ഭൂപാലന്നനുരൂപത തേടിനാർ.

ഗദത്തിൻഗന്ധമേ നാട്ടിലാഗമിച്ചില്ലയെങ്കിലും

ദ്വിധാ മുകുന്ദപാർശ്വത്തിലുളവായി ഗദാഗമം. 29

ശൗല്ബികാദികൾ കൈവിട്ടമൃഷാനാമികവേശ്യയാൾ

കദാചിൽക്കം കാവ്യകർത്തൃകടാക്ഷം പൂണ്ടു കേവലം. 30

സ്വവല്ലഭൻ താനക്കാലം സ്വയം തന്നെബ്ഭരിക്കയാൽ 31

ഭൂമിദേവിക്കു സൗഭാഗ്യം ചിരായ പരിപൂർണമായ്.
                                                                                                                                   
ഏവം ദ്വാരകയിൽ ദേവദേവൻ മേവും ദശാന്തരേ

ഒരുനാളവിടെച്ചെന്നുചേർന്നാനൊരു മഹീസുരൻ. 32

സ്മിതശ്രീ പൂണ്ടു സഹസാ സോപചാരം മുരാന്തകൻ

കൈത്താർ പിടിച്ചതിഥിയെപ്പീഠത്തിങ്കലിരുത്തിനാൻ. 33


4

ആനന്ദമാകുമമൃതിൽ മുങ്ങിയോരു മഹീസുരൻ

അണിഞ്ഞു കുളിർതീർത്തീടാനുടൻ രോമാഞ്ചകഞ്ചുകം. 34

“സഖേ!കുശലമോ ചൊൽക സാരസ്യവസതേ!മുദാ

ത്വദാഗമനമാനന്ദമമന്ദം നല്കിടുന്നു മേ. 35
                                                                                          
വൃന്ദസമ്മതമാം ധർമ്മവൃത്തികൈക്കൊണ്ടു സർവദാ

നിങ്ങൾ സന്തുഷ്ടരായ്ത്തന്നെ വാഴ്കയല്ലീ? മഹാമതേ! 36

നിജമായുള്ള ധർമത്തിൽനിന്നു മാറാതെ തുഷ്ടിയെ

നിലനിർത്തുകതാനല്ലോ നിയതം വിപ്രലക്ഷണം. 37

നിർവിഘ്നം നിങ്ങൾ വേദോക്തിപ്രകാശന ദശാവശാൽ

പ്രചരിപ്പിച്ചിടുന്നല്ലീ ധർമം ധാരാളമായ് ഭുവി? 38

സ്വലാഭതുഷ്ടി സാധുത്വം വിനയം ദയ ശാന്തിയും

കലർന്ന ഭൂസുരന്മാരെക്കൈവണങ്ങുന്നു ഞാൻ സദാ. 39

എന്നാലിഹ ഫലിക്കാനായ് ത്തുടങ്ങീടുന്ന താവകം

മനോരഥമറിഞ്ഞീടാനുല്കണ്ഠ വളരുന്നു മേ.... 40

മുകുന്ദമൊഴി കേട്ടേവം മുദിതൻ മേദിനീസുരൻ

അമന്ദ വിനയശ്രീയാലാശ്ലിഷനരുളീടിനാൻ. 41

ഭാവൽകഭുജമന്ദാരതരുമൂലത്തിൽ വാഴ്കാൽ

നിസ്താപം നിജമാം ധർമ്മം നിർവഹിക്കുന്നതേവരും. 42
 
ത്വദീയഭരണം നല്കും സുഖമാമമൃതം സദാ

നുകർന്നു ഞങ്ങൾ മേവുന്നു സുമനസ്സുകളായ് വിഭോ! 43

തവ ദീനദയാലുത്വം തരും വിശ്വാസധോരണി

പറയിക്കുന്നിതെന്നെക്കൊണ്ടാരു സംഗതിയിന്നിഹ. 44

സത്രാജിത്തായ കല്ല്യാണസിന്ധുവിങ്കലുദീതയായ്

സത്യഭാമാഖ്യ പൂണ്ടിങ്ങു മേവുന്നു മലർമാനിനി. 45

സുവർണം സുഷ്ടുവായുള്ള വർണത്താലെന്നപോലവേ

സത്യമായ് ഭാസ്സിനാൽ മായാമവളന്വർത്ഥതാൻ ഹരേ! 46

വപുസ്സിന്നും മനസ്സിന്നും വരാവുന്ന ഗുണങ്ങടെ

സീമ കണ്ടീടുവാൻ നൂനമവളെത്തീർത്തു നാന്മുഖൻ. 47
5
അചിരപ്രഭതൻകാന്തി ചിരം കണ്ടു രസിക്കുവാൻ

തദംഗത്തിലതർപ്പിച്ചാൻ സൗമ്യത്വം ചേർത്തവൻ ദൃഢം. 48

മാരൻ മധ്യസ്ഥാനായ് ചൊല്ലും മൊഴി മാനിച്ചിടാതെ താൻ

തമ്മിൽ താരുണ്യബാല്യങ്ങൾ തത്ര ചെയ്യുന്നുസംഗരം. 49

അഴൽപൂണ്ടഴകിൻകാതലവൾ നിൻകഴൽ ഭക്തിയിൽ

മുഴുകിത്തൊഴുതോതുന്ന മൊഴി കേട്ടരുളേണമേ. 50

'നന്ദനന്ദന! വന്ദാരുവൃന്ദമന്ദാര! സുന്ദര!

മന്ദയാം മമ നിൻപാദദ്വന്ദ്വമാണിന്നൊരാശ്രയം. 51

എന്മനസ്സായ വണ്ടിന്നു ചമ്പകായിതനായിടും

ശതധന്വാവിനായെന്നെ നല് കാനോർക്കുന്നു മൽപിതാ. 52

ഓർത്തിരിക്കാത്തതായോരീ വാർത്തയാം നിശിതാശുഗം

കടന്നു ഹൃത്തിൻമർമങ്ങൾ പിളർന്നീടുന്നു മേ വിഭോ! 53

എന്നാശയമിതിൽ തെല്ലുമന്വേഷിച്ചറിവാനഹോ!

ക്ഷമയച്ഛന്നുദിച്ചീല മമ ദുർവിധിവൈഭവാൽ. 54
                        
അച്ഛന്റെയാജ്ഞ ലംഘിപ്പാനാലോചിപ്പതുതന്നെയും

അതീവ നിന്ദ്യമെന്നുള്ളതറിയുന്നുണ്ട് ഞാൻ ഹരേ ! 55

എന്നാൽ മനസ്സിണങ്ങാത്തപുരുഷൻതന്റെ കാന്തയായ്

മരുവുന്നതിനെക്കാളും മരിച്ചീടുകതാൻ വരം. 56

കരകാണാത്ത കദനക്കടലിൽ പെട്ടനാഥയായ്

കുഴങ്ങുമിവളെപ്പോറ്റാൻ കനിയേണം കൃപാനിധേ! 57

പുണ്യശാലിനിവൈദർഭിക്കുന്നുദിച്ചോരു സങ്കടം

പോക്കിയെന്നല്ലവളെനീ വേൾക്കയും ചെയ്തതില്ലയോ? 58

എന്നാൽ വൈദർഭിതൻനാമമോതാനും യോഗ്യയല്ല ഞാൻ

അവളെങ്ങു വധൂമൗലി?യിവയളെങ്ങു വരാകിയും? 59

ഇന്നേവമുളവായോരീയുന്നതാർത്തിയിൽ മാത്രമേ

അവളോടു സമാനിത്വമിവൾക്കുള്ള ജഗൽഗുരോ! 60

പ്രിയനെപ്പറവാൻ നാണം നാവിനെത്തടയുന്നു മേ

അല്ലെങ്കിലായതെന്തിന്നു സർവജ്ഞ! പറയുന്നു ഞാൻ. 61
6
എനിക്കേവമുദിച്ചുളള കനക്കുമഴൽപോക്കുവാൻ

നിനക്കു കഴിവുണ്ടെന്നു നിനയ്ക്കുന്നു മുകുന്ദ! ‍‍ഞാൻ. 62
                                                                                                                                                   
ദ്വേഷവും ദോഷവും ലേശം താതന്നുണ്ടായിടാതെതാൻ

താപം മമ ഹരിച്ചീടാൻ തിരുവുള്ളമുദിക്കണം.,, 63

കനിവും തെളിവും പൂണ്ടു കണ്ണൻ കേട്ടരുളീടവേ

വാക്കേവമോതി വിപ്രേന്ദ്രൻ വിരമിച്ചു കൃതാർത്ഥനായ്. 64

ഉയർന്ന വൈയാകുലിയെത്തടുത്തു പുരുഷോത്തമൻ

അമന്ദമന്തമണൻതന്നോടിവണ്ണമരുളീടിനാൻ:- 65

പൊരുൾ തിങ്ങിവിളങ്ങുന്ന തരുണീമണിതൻമൊഴി 66

മോദവും ഖേദവുംഹന്ത!മതിയിൽചേർത്തിടുന്നുമേ.
                                                                                                                                                                  
കാരസ്കരമരത്തിങ്കൽ കല്പവല്ലി പടർത്തുവാൻ

തുനിയും മനുജന്മാരിങ്ങിനിയും മരുവുന്നുവോ? 67

രുഗ്മിണീസഹജൻ മുന്നം ശ്മശ്രുവം ഗർവവും സമം

കരിഞ്ഞോടിയ വൃത്താന്തമറിഞ്ഞിട്ടില്ലയോ ജനം? 68

വധുവിൻ മനമോരാതെ വരനെത്തീർച്ചയാക്കുവോൻ

രുജാനിദാനമറിയാതൗഷധം നിശ്ചയിച്ചിടും. 69

എന്നാലുമിഹ സത്രാജിത്തേവമുള്ളോരു പുത്രിയാൽ

ഹിമവാനുമയാലെന്നവിധമിന്നതിധന്യനായ്. 70

വൈദർഭിതന്നിൽനിന്നേറ്റം തന്നെത്താഴ്ത്തിയുരയ്ക്കിലും

വിനീതയവൾ പാർത്തീടിൽ വൈദർഭിക്കു സമാനതാൻ. 71

പടരുന്ന ദവാഗ്നിക്കു പനിനീർമലരെന്നപോൽ

പരിതാപത്തിനത്തന്വി പാത്രമല്ലിരയാകുവാൻ 72

അതിനാലുടനെ ഞാനസ്സതിതൻ താതമാനസം

ഹിതമാം വഴിയിൽചേർപ്പാൻ യഥാമതി തുനിഞ്ഞിടാം.,, 73

ഈവണ്ണമോതിയെഴുനേറ്റ മുരാരിതന്നോ-

ടാശിസ്സു ചൊല്ലിയ മഹീസുരനെസ്സവേഗം

തൽഭാരതീമയസുധാനദിതൻപ്രവാഹം

ഭാമാസമീപമണയിച്ചു നിരദ്ധ്വഖേദം. 74

 
7
ആത്മപ്രിയന്റെ മൊഴി വിപ്രമുഖത്തിൽനിന്ന
മുല്ക്കണ്ഠപൂണ്ടു നിശമിച്ചവളാശ്വസിച്ചാൾ
ആനന്ദചിന്മയനുമാശ്രിതരക്ഷണത്തി
ലൗത്സുക്യമാർന്നഥ കുതുഹലമോടു വാണാൻ. 75

ഭാമാനിവേദനം എന്ന ഒന്നാം സർഗം സമാപ്തം.

"https://ml.wikisource.org/w/index.php?title=കേശവീയം/ഒന്നാം_സർഗം&oldid=55576" എന്ന താളിൽനിന്ന് ശേഖരിച്ചത്