ഐതിഹ്യമാല/തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ


ന്താനഗോപാലമൂർത്തിയായ തൃപ്പൂണിത്തുറയപ്പന്റെ ക്ഷേത്രത്തിൽ ചിങ്ങം, വൃശ്ചികം, കുംഭം ഈ മാസങ്ങളിലായി ആണ്ടുതോറും മൂന്ന് ഉത്സവങ്ങൾ വീതമാണ് നടത്തിവരുന്നത്. ഇവയിൽ പ്രസിദ്ധിയും പ്രാധാന്യവും കേമത്തവുമെല്ലാം വൃശ്ചികമാസത്തിലെ ഉത്സവത്തിനാണ്. "തൃപ്പൂണിത്തുറയപ്പന്റെ ഉത്സവം" എന്നുള്ള പേരും ആ ഉത്സവത്തിനു മാത്രമേ ഉള്ളു. ആ ഉത്സവം മുമ്പിനാലേ ഉള്ളതാണ്. മറ്റുള്ള ഉത്സവങ്ങൾ രണ്ടും മുമ്പിനാലേ ഉള്ളവയല്ല. അവ ഇടക്കാലത്ത് ചില കാരണങ്ങളാൽ ഉണ്ടായിട്ടുള്ളവയാണ്.

ചിങ്ങമാസത്തിലെ ഉത്സവത്തിന് "മൂശാരിയുടെ ഉത്സവം" എന്നാണ് പേരു പറയുന്നത്. അ ഉത്സവത്തിന് അങ്ങനെ പേരുവാരാനുള്ള കാരണം താഴെപ്പറയുന്നു.

പണ്ടൊരിക്കൽ തൃപ്പൂണിത്തുറയപ്പന്റെ ബിംബത്തിനു കേടു സംഭവിക്കുകയാൽ ബിംബം മാറി പ്രതിഷ്ഠിക്കേണ്ടതായിവന്നു. അതിലേക്ക് ഒരു ബിംബം വാർക്കുന്നതിനായി ഒരു മൂശാരിയെ ഏല്പിച്ചു. പഞ്ചലോഹങ്ങൾ (സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ഇരുമ്പ്) ചേർത്താണ് ബിംബം വാർക്കുവാൻ ഏർപ്പാട് ചെയ്തത്. മൂശാരി ലോഹങ്ങളെല്ലാം കൂട്ടിയുരുക്കി വാർത്തിട്ട് എല്ലാ ലോഹങ്ങളും ഒരുപോലെ ഉരുകിച്ചേർന്നില്ല. രണ്ടുമൂന്നു പ്രാവശ്യം ഉരുക്കി വാർത്തിട്ടും ശരിയാകായ്കയാൽ മൂശാരി വല്ലാതെ വി‌ഷണ്ണനായിത്തീർന്നു. ഒടുക്കം അദ്ദേഹം ഭക്തിപൂർവ്വം ഭഗവാനെ ദൃടന്മമായി സ്മരിച്ച്, "കൂടുകൂടെന്റെ തൃപ്പൂണിതുറയപ്പാ!" എന്നു പറഞ്ഞുകൊണ്ട് വാർത്തപ്പോൾ എല്ലാം ശരിയായി കൂടിചേരുകയും ആ ബിംബത്തിൽ ആ മൂശാരിയും കൂടിച്ചേർന്നു പോവുകയും ചെയ്തു. അങ്ങനെ ഭഗവത്ഭക്തനായ ആ മൂശാരിക്ക് സായൂജ്യം സിദ്ധിച്ചതിന്റെ സ്മാരകമായി ഒരുത്സവംകൂടിത്തുടങ്ങി. അതിനാൽ ആ ഉത്സവത്തെ "മൂശാരിയുടെ ഉത്സവം" എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നു.

ഇനി കുംഭമാസത്തിൽ ഉത്സവുമുണ്ടായതിന്റെ കാരണം പറയാം.

കുംഭമാസത്തിലെ ഉത്സവത്തിനു "നങ്ങ(കന്യ)പ്പെണ്ണിന്റെ ഉത്സവം" എന്നാണ് പേരു പറഞ്ഞുവരുന്നത്. പണ്ടൊരിക്കൽ ഏകാദശി (ഉദയമ്പേരൂർ) വടക്കേടത്തു നമ്പൂരിയുടെ ഇല്ലത്ത് അന്തർജനം പ്രസവിച്ച് ഒരു പെൺകുട്ടിയുണ്ടായി. ആദ്യമായിട്ടുണ്ടായ ആ കുട്ടിയിൽ അതിന്റെ മാതാപിതാക്കന്മാർക്ക് അപരിമിതമായ വാത്സല്യമുണ്ടായിരുന്നു. ചില നമ്പുരിമാർക്ക് പെൺകുട്ടികളെക്കുറിച്ച് വാത്സല്യമുണ്ടായിരിക്കാറില്ല. അവരെ വിവാഹം കഴിച്ചുകൊടുക്കാനുള്ള ബുദ്ധുമുട്ടു വിചാരിച്ചിട്ടോ എന്തോ, "കന്യാപിതൃത്വം ബഹു ദുഃഖഹേതുഃ" എന്നാണ് അവർ വിചാരിക്കുകയും പറയുകയും ചെയ്യുന്നു. അതു മനു‌ഷ്യത്വമല്ലെന്നാണ് ചിലരുടെ അഭിപ്രായം. ചിലർക്ക് ആൺകുട്ടികളെക്കുറിച്ചുള്ളതിലധികം വാത്സല്യം പെൺകുട്ടികളെക്കുറിചായിട്ടും കാണുന്നുണ്ട്. "പ്രായശോ മാനവാനാം മകളരിൽ മുകളേറും പക്ഷപാതാതിരേകം" എന്നുണ്ടല്ലോ. വടക്കേടത്തു നമ്പൂരിയും ഇക്കൂട്ടത്തിലുള്ള ആളായിരുന്നു.

ആ പെൺകുട്ടിക്ക് ജാതകവശാൽ പന്ത്രണ്ടു വയസ്സു കഴിയുന്നതു വരെ വലിയ ഗ്രഹപ്പിഴയാണെന്നും തദ്ദോ‌ഷപരിഹാരാർത്ഥം ആ കാലം കഴിയുന്നതുവരെ കുട്ടിയെ പതിവായി തൃപൂണിത്തുറ ക്ഷേത്രത്തിൽ കൊണ്ടുപോയി സ്വാമിദർശനം കഴിപ്പിക്കണമെന്നുമുണ്ടായ ജ്യോൽസ്യവിധിപ്രകാരം ആ കുട്ടിയെ ആറാം മാസത്തിൽ അതിന്റെ അന്നപ്രാശനം കഴിഞ്ഞപ്പോൾ മുതൽ പതിവായി തൃപ്പുണിത്തൂറെക്കൊണ്ടു പോയി തൊഴീച്ചിരുന്നു. അങ്ങനെ ശൈശവകാലം മുതൽ ശീലിച്ചുവന്നതിനാൽ കൗമാരക്കാലമായപ്പോൾ ആ കുട്ടിക്ക് തൃപ്പൂണിത്തുറെ സ്വാമിദർശനത്തിനു പോകുന്ന കാര്യത്തിൽ വളരെ സന്തോ‌ഷവും ശ്രദ്ധയും നിർബന്ധവുമുണ്ടായിത്തീർന്നു. ഒടുക്കം ആ കന്യക തൃപ്പൂണിത്തുറയപ്പനെ ത്തൊഴാതെ ജലപാനം കഴിക്കയില്ലെന്ന് തീർച്ചപ്പെടുത്തുകയും നിർവിഘ്നം അത് അങ്ങനെതന്നെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

അങ്ങനെ ആ കന്യകയ്ക്ക് പന്ത്രണ്ടു വയസ്സു കഴിഞ്ഞു. അതുവരെ ആ ബ്രാഹ്മണകുമാരിക്ക് യാതൊരു സുഖക്കേടുമുണ്ടായിരുന്നില്ല. ഇതിനിടയ്ക്ക് അച്ഛൻനമ്പൂരിക്ക് ആണായിട്ടും പെണ്ണായിട്ടും മൂന്നുനാലു കുട്ടികൾ കൂടിയുണ്ടാവുകയും എലാം തൃപ്പൂണിത്തുറയപ്പന്റെ കാരുണ്യംകൊണ്ടെന്ന് വിശ്വസിച്ച് ആ ബ്രാഹ്മണകുടുംബക്കാർ സന്തോ‌ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ജ്യോത്സ്യന്മാർ പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞുകൂടിയതിനാൽ ഇനി ഈ കന്യകയ്ക്ക് ആപത്തൊന്നുമുണ്ടാവുകയില്ലെന്ന് അവിടെയെല്ലാവരും തീർച്ചയാക്കി. എങ്കിലും കന്യക തന്റെ സ്വാമിദർശനം പിന്നെയും വിഘ്നം കൂടാതെ നടത്തിക്കൊണ്ടുതന്നെയിരുന്നു.

അങ്ങനെയിരിക്കുന്ന കാലത്ത് കന്യകയെ വിവാഹം കഴിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടുകൊണ്ട് ഒരു നമ്പൂരി വന്നുചേർന്നു. അദ്ദേഹം സമ്പത്തുകൊണ്ടും സന്ദൗര്യംകൊണ്ടും ആഭിജാത്യംകൊണ്ടും എന്നു വേണ്ടാ, എല്ലാംകൊണ്ടും ഈ കന്യകയ്ക്ക് അനുരൂപനായിരുന്നതിനാൽ അച്ഛൻനമ്പൂരി ജ്യോത്സ്യന്മാരെ വരുത്തി, വധുവരന്മാരുടെ ജാതകങ്ങൾ നോക്കിക്കുകയും ജാതകം ചേരുമെന്നു ജ്യോത്സ്യന്മാർ സമ്മതിക്കുകയും കാര്യം തീർച്ചപ്പെടുത്തി വിവാഹത്തിനു മുഹൂർത്തം നിശ്ചയിക്കുകയും ചെയ്തു.

ഈ വർത്തമാനമറിഞ്ഞപ്പോൾ ആ കന്യകയ്ക്കുണ്ടായ വ്യസനം അതിദുസ്സഹമായിരുന്നു. വേളി കഴിക്കാൻ വന്ന നമ്പൂരി ദൂരസ്ഥനാകയാൽ തന്റെ മാതാപിതാക്കന്മാരെ പിരിഞ്ഞുപോകണമല്ലോ എന്നു വിചാരിച്ചല്ല ആ പെൺകിടാവു ദുഃഖിച്ചത്. അതിനെക്കുറിച്ച് ആ സാധുശീല ഓർത്തോ എന്നുതന്നെ സംശയമാണ്. വേളി നിശ്ചയിച്ചു എന്നറിഞ്ഞപ്പോൾതന്നെ തന്റെ സ്വാമിദർശനം മുടങ്ങുമല്ലോ എന്നുള്ള വിചാരമാണ് ആ പെൺകുട്ടിക്കുണ്ടായത്. അതു നിമിത്തമുണ്ടായ ദുസ്സഹദുഃഖം മനസ്സിലൊതുക്കിക്കൊണ്ട് ആ കന്യക തന്റെ പതിവു പിന്നെയും മുട്ടിക്കാതെ നടത്തിക്കൊണ്ടിരുന്നു.

ആ കന്യക വേളിയുടെ തലേ ദിവസം തൊഴാനായി നടയിൽ ചെന്ന സമയം വ്യസനം സഹിക്കവയാതെ പൊട്ടിക്കരഞ്ഞുകൊണ്ട്, "എന്റെ തൃപ്പൂണിത്തുറയപ്പാ, ഞാനിനി എന്നാണ് എന്റെ സ്വാമിയെക്കണ്ടു തൊഴുന്നത്? നാളെക്കാലത്ത് എന്റെ വേളിയായി. അതു കഴിഞ്ഞാലുടനെ എന്നെക്കൊണ്ടുപോവുകയും ചെയ്യും. എന്റെ തൊഴലും മുട്ടും. പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? എന്റെ സ്വാമിദർശനം മുടങ്ങീട്ടു ജീവിച്ചിരിക്കുന്നതിനെക്കാൾ നല്ലതു മരിക്കുകതന്നെയാണ്. എന്റെ ഭഗവാനേ, ഇതിനൊരു നിവൃത്തിയുണ്ടാക്കിത്തരണേ" എന്നിങ്ങനെ മനസ്സിൽ വിചാരിച്ചു ഭക്തിയോടുകൂടി തൊഴുതുംകൊണ്ടു നിന്നു. ആ സമയം തൃപ്പൂണിത്തുറെയപ്പൻ കൈനീട്ടി തന്നെ ശ്രീകോവിലകത്തേക്കു വിളിക്കുന്നതായി നങ്ങയ്ക്കു (കന്യകയ്ക്കു) തോന്നി. ഉടനെ ആ പെൺകിടാവ് അകത്തേക്കു കയറിചെലുകയും ആ വിഗ്രഹം കൈനീട്ടി ആ കന്യകയെപ്പിടിച്ച് തന്റെ മാറോടണയ്ക്കുകയും ആ സമയമുണ്ടായ പരമാനന്ദത്തോടുകൂടി കന്യക ആ ബിംബത്തെ മുറുകെ കെട്ടിപ്പിടിക്കുകയും ആ ബിംബത്തോടുച്ചേർന്ന് അദൃശ്യയായി ഭവിക്കുകയും ചെയ്തു. ദേവസായൂജ്യം സിദ്ധിച്ച ആ കന്യകയുടെ വളകൾ, മോതിരങ്ങൾ മുതലായ ആഭരണങ്ങൾ ബിംബത്തിന്റെ പീഠത്തിന്മേൽ കിടന്നിരുന്നതു ശാന്തിക്കാരൻ എടുത്തു ദേവസ്വത്തിലേല്പിച്ചു. അവ ഇപ്പോഴും അവിടെ ഭണ്ഡാരത്തിലിരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ആ കന്യകയുടെ (നങ്ങപ്പെണ്ണിന്റെ) സ്മാരകമായി നടത്തിവരുന്ന താകയാലാണ് കുംഭമാസത്തിലെ ഉത്സവത്തിനു "നങ്ങപ്പെണ്ണിന്റെ ഉത്സവം" എന്നു നാമം സിദ്ധിച്ചത്. ഈ ഉത്സവകാല ഒരു ദിവസം വടക്കേടത്തു നമ്പൂരിയുടെ ഇലത്തു തൃപ്പൂണിത്തുറയപ്പനെ എഴുന്നള്ളിച്ചുകൊണ്ട് പോവുക ഇപ്പോഴും പതിവുണ്ട്. ആ ദിവസം ആ ഇലത്തു കേമമായി സദ്യ നടത്തുകയും ഇല്ലത്തുള്ളവർ തൃപ്പൂണിത്തുറയപ്പനെ മോതിരമിടുവിക്കുക, തൃപ്പൂണിത്തുറയപ്പന്റെ വകയായി ആ ഇല്ലത്തുള്ളവർക്കൊക്കെ ഓണപ്പുടവ കൊടുക്കുക മുതലായി അനേകം ചടങ്ങുകൾ ഈ ഉത്സവം സംബന്ധിച്ചു ഇപ്പോഴും നടന്നുവരുന്ന സ്ഥിതിക്ക് ഈ ഐതിഹ്യം കേവലം അടിസ്ഥാനരഹിതമാണെന്നു വിചാരിക്കാൻ പാടില്ലല്ലോ.