ഐതിഹ്യമാല/കൊടുങ്ങല്ലൂർ വസൂരിമാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കൊടുങ്ങല്ലൂർ വസൂരിമാല


മേലെഴുതിയിരിക്കുന്ന പേർ കൊടുങ്ങല്ലൂർ വെളിച്ചപ്പാട് എന്നു പറഞ്ഞു ഭിക്ഷയ്ക്കു നടക്കുന്നവർ പറഞ്ഞെങ്കിലും കേട്ടിട്ടില്ലാത്തവർ കേരളത്തിൽ അധികമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ അതാരാണെന്നും ആ മൂർത്തിയുടെ ഉത്ഭവം ഏതു പ്രകാരമാണെന്നും മറ്റും അറിഞ്ഞിട്ടുള്ളവർ ചുരുക്കമാണെന്നാണ് തോന്നുന്നത്. അതിനാൽ വസൂരീമാലയുടെ ഒരു വിവരണം അനാവശ്യമാവുകയില്ലെന്നു കേവലം വിശ്വസിക്കുന്നു.

തെലോക്യകണ്ടകനായി ദാരുകൻ എന്നൊരസുരനുണ്ടായിരുന്നു എന്നും അവനെ നിഗ്രഹിക്കുന്നതിനായി ശ്രീപരമേശ്വരന്റെ മൂന്നാം തൃക്കണ്ണിൽ നിന്നു ആദിപരാശക്തി ഭദ്രകാളി രൂപത്തിൽ അവതരിക്കുകയും സപ്തമാതാക്കളുമായുണ്ടായ യുദ്ധത്തിൽ ശ്രീഭദ്ര അവനെ വധിക്കുകയും ചെയ്തുവെന്നും മുറ്റുമുള്ള കഥ മാർക്കണ്ഡേയ പുരാണത്തിൽ അന്തർഭൂതമായ ഭദ്രാൽപ്പത്തിപ്രകരണം വായിച്ചു മറ്റും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ആ ദാരുകന്റെ ഭാര്യ മയാസുരന്റെ പുത്രിയായ മനോദരി എന്ന സുന്ദരിയായിരുന്നു. ദാരുകൻ ഭദ്രകാളിയുമായുള്ള യുദ്ധത്തിൽ മരിച്ചുപോകുമെന്ന് ഏകദേശം തീർച്ചയായപ്പോൾ മനോദരി കൈലാസസമീപത്തിങ്കൽ ചെന്നു പരമശിവനെ സങ്കൽപ്പിച്ചു കഠിനമായ തപസ്സുതുടങ്ങി. അവൾ വളരെക്കാലം തപസ്സുചെയ്തിട്ടും ഭഗവാൻ പ്രസാദിക്കുകയോ അവൾക്കു വല്ല വരവും കൊടുക്കുകയോ ചെയ്തില്ല. അതിനാൽ ശ്രീപാർവ്വതി "അല്ലയോ ഭഗവാനേ! പ്രാണനാഥാ! ഈ സ്ത്രീ ഭഗവാനെക്കുറിച്ച് അവളുടെ അഭീഷ്ടങ്ങളെക്കൊടുത്തയയ്ക്കാത്തതെന്താണ്?" എന്നു ചോദിച്ചു. ശ്രീപരമേശ്വരൻ: " അല്ലയോ ഭദ്ര! പ്രാണപ്രിയേ! ഇവൾ ഏറ്റവും ദുഷ്ടയാണ്. ഇവളുടെ ഭർത്താവായ ദാരുകാസുരനു ബ്രഹ്മാവു വേണ്ടുന്ന വരങ്ങളെല്ലാം കൊടുക്കുക നിമിത്തം അവൻ തെലോക്യവാസികളെ എത്രമാത്രം ഉപദ്രവിച്ചു എന്നുള്ളത് ഭവതിക്കുമറിയാമല്ലോ.

ഇവളുടെ ഇഷ്ടപ്രകാരമുള്ള വരം ഞാൻ കൊടുക്കുകയാണെങ്കിൽ ഇവളും ലോകോപദ്രവകാരിണിയായിത്തീരും. അതിനാലാണ് ഞാൻ ഇവൾക്കു വരമൊന്നും കൊടുക്കാതെയിരിക്കുന്നത്. ദാരുകനെ ഇപ്പോൾ നമ്മുടെ പുത്രിയായ ഭദ്രകാളി നിഗ്രഹിച്ചിരിക്കും.

അവന്റെ ഉപദ്രവം തീർന്നപ്പോഴേക്കും മറ്റൊരു ഉപദ്രവം ഉണ്ടാക്കിവച്ചു എന്നു വരുതുന്നതു കഷ്ടമാണല്ലോ. ശ്രീപാർവതി, "അതൊക്കെ ശരിതന്നെ. എങ്കിലും ആശ്രയിക്കുന്നവരെ അനുഗ്രഹിക്കാതിരിക്കുന്നതും കഷ്ടമാണല്ലോ. ഇവളുടെ ഭർത്താവിനെ നമ്മുടെ പുത്രി നിഗ്രഹിച്ചുവെങ്കിൽ ഇവളിപ്പോൾ അനാഥയായ ഒരു വിധവയായി തീർന്നിരിക്കുന്നു. ഇവളെ അവിടുന്ന് അനുഗ്രഹിക്കാത്തപക്ഷം ഇവൾക്കു ഇനി ആരാണ് ഒരു ശരണം? അതിനാൽ എന്തെല്ലാമായാലും അവിടുന്നു ഇവളെ അനുഗ്രഹിച്ചയയ്ക്കണം" എന്നു പറഞ്ഞു. ഇപ്രകാരം ശ്രീ പാർവതിയുടെ നിർബന്ധം നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ദേഹത്തിലെ വിയർപ്പുതുള്ളികൾ വടിച്ചെടുത്തു കൊടുത്തിട്, "നീ ഇതു കൊണ്ടുപോയി മനു‌ഷ്യരുടെ ദേഹതിൽ തളിക്കുക. നിനക്കു വേണ്ടുന്നതെല്ലാം മനു‌ഷ്യർ തരും" എന്നരുളിച്ചെയ്തു മനോദരിയെ അയച്ചു.

മനോദരി ഇപ്രകാരം ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കൊണ്ടു കൈലാസത്തിങ്കിൽ പുറപ്പെടു. മദ്ധ്യേമാർഗ്ഗം അവൾ ഭദ്രകാളിയെക്കണ്ടു. ഭദ്രകാളി ദാരുകനെ കൊന്ന് അവന്റെ ശിരസ്സു മുറിച്ചെടുത്ത് ഇടതുകൈയിൽ വഹിച്ചു കൊണ്ടും വേതാളിയുടെ കഴുത്തിൽ കയറി ശിവഭൂതഗണങ്ങളോടുകൂടി ജയഭേരി മുഴക്കിച്ചുകൊണ്ടും ആർത്തിവിളിച്ചുകൊണ്ടും കൈലാസത്തിങ്കലേക്കുള്ള വരവായിരുന്നു. ഈ ഘോ‌ഷയാത്ര കണ്ടിട്ട് മനോദരിക്ക് വളരെ കോപമുണ്ടാകുകയും ചെയ്തു. ഈ ദുഷ്ട എന്റെ ഭർത്താവിനെ കൊന്നുവല്ലോ. അതിനാൽ ഇത് ആദ്യം ഇവളിൽത്തന്നെ പ്രയോഗിക്കാം എന്നു വിചാരിച്ചു മനോദരി ശ്രീപരമേശ്വരൻ കൊടുത്ത വിയർപ്പുതുള്ളിയിൽ നിന്ന് സ്വല്പമെടുത്തു ഭദ്രകാളിയുടെ ദേഹത്തിൽ തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തിലെല്ലാം വസൂരി കുരുക്കൾ പുറപ്പെട്ടു. പനി, തലവേദന തുടങ്ങിയ

സുഖക്കേടുകൾ കൊണ്ടു മഹാദേവി

പരവശയായിത്തീർന്നു വഴിയിൽ ത്തന്നെ കിടപ്പായി. ഉടനെ ഭൂതഗണങ്ങളിൽ ചിലർ ഓടിച്ചെന്നു വിവരം മഹാദേവന്റെ അടുക്കൽ ഉണർത്തിച്ചു. അതുകേട്ടു

കോപാകുലനായ  ഭഗവാന്റെ കണ്ഠത്തിൽ നിന്നും കർണം വഴി  ഒരു ഭയങ്കരമൂർത്തി

ഉത്ഭവിച്ചു. ഉടനെ ഭഗവാൻ ആ തനുജനെ അടുക്കൽ വിളിച്ചു. " ഞാൻ നിനക്കു കണ്ഠാകർണ്ണൻ എന്നു പേരിട്ടിതിക്കുന്നു. നീ ക്ഷണത്തിൽ പോയി നിന്റെ സഹോദരിയുടെ അവശത തീർത്തു വരണം. അവൾ ഏറ്റവും പരവശയായി വഴിയിൽ കിടക്കുന്നു എന്നരുളിച്ചെയ്തു.

ഉടനെ ഘണ്ടാകർണ്ണൻ ശ്രീ പരമേശ്വരന്റെ പാദങ്ങളിൽ വീണു നമസ്കരിച്ച് അനുഗ്രഹവും വാങ്ങിക്കൊണ്ട് പുറപ്പെട്ടു. കുറെ ദൂരം ചെന്നപ്പോൾ പരവശയായി വഴിയിൽ കിടന്നിരുന്ന ഭദ്രകാളിയെ കണ്ടിട്ട് ആ ശിവപുത്രൻ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. ഒടുക്കും മുഖത്തു നക്കാനായി ഭാവിച്ചപ്പോൾ ഭദ്രകാളി മുഖം തിരിച്ചുകൊണ്ട് "നീ എന്റെ സഹോദരനാണല്ലോ. മുഖത്തോടുമുഖം ചേർക്കുക ശരിയായിട്ടുള്ളതല്ല. അതിനാൽ മുഖത്തുള്ള കുരുക്കൾ എന്നും എനിക്ക് ഭൂ‌ഷണമായിരിക്കട്ടെ. ശേ‌ഷമുണ്ടായിരുന്നതെല്ലാം പോയപ്പോൾത്തന്നെ എനിക്കു സുഖമായിക്കഴിഞ്ഞു." എന്നരുളിച്ചെയ്തു. ഉടനെ ഭഗവതി ചുഴലവും നോക്കിയപ്പോൾ പേടിച്ചുവിറച്ചു ദൂരെ മാറി നോക്കിക്കൊണ്ടു നിന്നിരുന്ന മനോദരിയെ കണ്ടിട്ട് അവളെ പിടിചു കൊണ്ടുവരുന്നതിനു ഘണ്ടാകർണ്ണനോട് കല്പിച്ചു. ഘണ്ടാകർണ്ണൻ മനോദരിയെ പിടിച്ചു ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. പരാശക്തി തന്റെ വാൾ കൊണ്ട് അവളുടെ കണ്ണും ചെവിയും കാലും ചേദിച്ചിട്ട്, "നീ ഇനി കണ്ടും, കേട്ടും ഓടിയും ചെന്നു മനു‌ഷ്യരെ ഉപദ്രവിക്കരുത്. നിന്റെ മനോദരിയെന്നുള്ള പേരിനെ മാറ്റി നിനക്കു ഞാൻ "വസൂരി" എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക" എന്നരുളിച്ചെയുകയും അവളെക്കൂടി തന്റെ ശിവഭൂതഗണങ്ങളുടെ കൂട്ടതിൽ കൈലാസത്തിങ്കലേക്ക് കൊണ്ടുപോവുകയും ചെയ്തു.

വസൂരിമാല ബാധിച്ചിട്ടാണ് വസൂരീ, ചിക്കൻപോക്സ് പോലെയുള്ള 

പകർച്ച വ്യാധിയുണ്ടാകുന്നതെന്നും ഭദ്രകാളിക്കു വിരോധമുണ്ടാകുന്ന കാലങ്ങളിലാണ് ഈ ദേവത മനു‌ഷ്യരെ ബാധിക്കുന്നതെന്നുമാണ് പണ്ടുകാലത്തെ ചിലരുടെ വിശ്വാസം. വസൂരിമാലയ്ക്ക് കണ്ണും ചെവിയും കാലുമില്ലല്ലോ. അതിനാൽ ആ ദേവത മണം പിടിച്ചും നിരങ്ങിയും ചെന്നാണ് മനു‌ഷ്യരെ ബാധിക്കുന്നതെന്നും അതുകൊണ്ടാണ് അടുത്ത സ്ഥലങ്ങളിൽ വസൂരിയുള്ളപ്പോൾ കടുകു വറുക്കുകയും പപ്പടം കാച്ചുകയും മറ്റും ചെയ്യരുതെന്നു പറയുന്നതെന്നും ചിലർ പറയുന്നു.

പ്രശ്നക്കാർ പറയുന്നത് വസൂരി, ചിക്കൻപോക്സ്, മീസിൽസ് തുടങ്ങിയ പകർച്ചവ്യാധികൾ എന്നിവ ചൊവ്വാ സംബന്ധമായ രോഗങ്ങളാണെന്നും ചൊവ്വയുടെ ദോഷം കൊണ്ടാണ് അതുണ്ടാകുന്നതെന്നുമാണല്ലോ. യുഗ്മരാശിയിലെ ചൊവ്വായെ കൊണ്ട് നിർദ്ദേശിക്കുന്നതും ഭദ്രകാളിയെ ആണല്ലോ. എന്നാൽ വൈദ്യന്മാർ പറയുന്നത് വസൂരിയും ത്രിദോ‌ഷങ്ങൾ കോപിച്ചിട്ടുണ്ടാകുന്ന മറ്റു രോഗങ്ങളെപ്പോലെ തന്നെ ഒന്നാണെന്നാണ്. രോഗങ്ങൾ എല്ലാം തന്നെ പകരുന്നതാണെന്നും നേത്രത്വഗ്രാഗങ്ങൾക്കു വിശേ‌ഷിച്ചും പകരാനുള്ള ശകിയുണ്ടെന്നുമാണല്ലോ വൈദ്യശാസ്ത്രം ഘോ‌ഷിക്കുന്നത്. വസൂരിയും ത്വരോഗങ്ങളുടെ കൂട്ടത്തിലുള്ളതാകയാൽ പകരുന്നതിനെളുപ്പമുണ്ടെന്നേ അതിനൊരു വിശേ‌ഷമുള്ളു എന്നാണ് വൈദ്യന്മാർ പറയുന്നത്. എന്നാൽ വസൂരി ദീനത്തിനു സാധാരണ വൈദ്യന്മാർ ചികിത്സിക്കാറില്ല. വസൂരിക്കു ചികിത്സിക്കുന്ന വൈദ്യന്മാർ പ്രത്യേകമൊരു കൂട്ടക്കാരാണ്. അഷ്ടാംഗഹൃദയവും മറ്റും അവർ പഠിക്കാറുമില്ല. അവരുടെ ശാസ്ത്രവും വേറെയാണ്. "വസൂരിപടലം"'എന്നും മറ്റും അവർക്കു പ്രത്യേകം ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങളുണ്ട്. അവയിൽ പറയുന്ന പ്രകാരമാണ് അവർ ചികിത്സിക്കുന്നത്. എന്നാൽ വസൂരി ഉണ്ടാകാതെയിരിക്കാനും ഉണ്ടായാൽ അതിന്റെ ശമനത്തിനായിടും ഭദ്രകാളിയെ സേവിക്കുകയാണ് വേണ്ടതെന്നു മിക്കവരും സമ്മതിക്കുന്നുമുണ്ട്. അത് യുക്തവും തന്നെ. രോഗബാധിതരായ ഭക്തരെ സുഖപ്പെടുത്താൻ അവരുടെ സമീപത്തേക്ക് കണ്ഠാകർണ്ണനെയും വസൂരിമാലയെയും ഭഗവതി അയക്കും എന്നാണ് വിശ്വാസം. "ആപദി കിം കരണീയം" എന്ന ചോദ്യത്തിനു "സ്മരണീയം ചരണയുഗളമംബായാഃ" എന്നാണല്ലോ കാക്കശ്ശേതി ഭട്ടതിരി ഉത്തരം പറഞ്ഞിരിക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഗുരുതിദേവതയായ വസൂരിമാലക്ക് മഞ്ഞൾപ്പൊടിയും കുരുമുളകും ആടിക്കുന്നതു പകർച്ചവ്യാധികൾ വരാതിരിക്കാനാണെന്നും ഉണ്ടായാൽ തന്നെ അപകടകരം ആകാതിരിക്കാനാണ് എന്നാണ് വിശ്വാസം.