ഐതിഹ്യമാല/കുട്ടഞ്ചേരി മൂസ്സ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കുട്ടഞ്ചേരി മൂസ്സ്


ഷ്ടവൈദ്യന്മാരുടെ ഇല്ലങ്ങൾ ഇപ്പോൾ എട്ടു മാത്രമേ ഉള്ളുവെങ്കിലും അവ ഒരു കാലത്തു ശാഖോപശാഖകളായി വർദ്ധിച്ചു പതിനെട്ടായിത്തീർന്നു. അക്കാലത്തു കുട്ടഞ്ചേരി മൂസ്സിനുതന്നെ മൂന്നില്ലങ്ങളുണ്ടായിരുന്നുവെന്നും ആ മൂന്നുസ്ഥലങ്ങളിലും പ്രത്യേകം പ്രത്യേകം ഓരോ ശാഖക്കാർ താമസിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. അവയിൽ ഒരില്ലം കൊച്ചിശ്ശീമയിൽ തലപ്പിള്ളിത്താലൂക്കിൽ കണ്ടാണശ്ശേരി വില്ലേജിൽ വടുതല ദേശത്തായിരുന്നു. അതു വളരെക്കാലം മുൻപുതന്നെ നാമാവശേഷമായിപ്പോയി. പിന്നെയൊന്നു തലപ്പിള്ളിത്താലൂക്കിൽത്തന്നെ കുമരനല്ലൂർ (വടക്കാഞ്ചേരി) ദേശത്താണ്. ആ ഇല്ലവും മൂസ്സിന്റെ സ്വന്തമായി ഒരു ക്ഷേത്രവും ഏതാനും വസ്തുക്കളും അവിടെ ഇപ്പോഴുമുണ്ട്. എങ്കിലും ആ ഇല്ലത്തും കുറച്ചു കാലമായിട്ട് ആരും ചെന്ന് സ്ഥിരമായി താമസിക്കാറില്ല. ഇപ്പോൾ ഈ ഇല്ലക്കാരുടെ സ്ഥിരവാസം ബ്രിട്ടീഷുമലബാറിൽ പൊന്നാനി താലൂക്കിൽ ചാഴിയാട്ടിരി അംശത്തിൽ അകലാണം (അകലമണ്ണ്) ദേശത്താണ്. ഏതു ദേശത്തായാലും ഇല്ലപ്പേരു 'കുട്ടഞ്ചേരി' എന്നു തന്നെയാണു പറയുക പതിവ്. എങ്കിലും ഈ ഇല്ലത്തിന് ആ ദേശത്തുള്ളവരിൽ ചിലർ 'അകലമണ്ണുമന' എന്നും പറയാറുണ്ട്.

മുൻകാലങ്ങളിൽ കേരളീയ രാജാക്കന്മാർ ഓരോരുത്തരും അഷ്ടവൈദ്യന്മാരിൽ ആരെയെങ്കിലും ഒരാളെ സ്വന്തം വൈദ്യനാക്കി വെച്ചു ചില അനുഭവങ്ങൾ പതിവായി കൊടുത്തുവന്നിരുന്നു. അക്കൂട്ടത്തിൽ കൊച്ചിരാജാവ് തന്റെ പ്രധാനവൈദ്യനാക്കിവെച്ചത് കുട്ടഞ്ചരി മൂസ്സിനെ ആണ്. അതിനാൽ, പണ്ടത്തെ ആ പതിവനുസരിച്ചു കൊച്ചിരാജകുടുംബത്തിൽ നിന്നു കുട്ടഞ്ചരി മൂസ്സിനു കൊല്ലംതോറും വർഷാശനമായി അഞ്ഞൂറും 'താനം' വകയായി നൂറ്റൊന്നും 'കലം' വകയായി അൻപത്തൊന്നും പുത്തൻവീതം ഇപ്പോഴും കൊടുത്തുവരുന്നുണ്ട്. (പുത്തൻ എന്നത് ഏതാനും കൊല്ലങ്ങൾക്കു മുൻപുവരെ കൊച്ചിരാജ്യത്തുനടപ്പുണ്ടായിരുന്നതും പത്തു പൈ വിലയുള്ളതുമായ ഒരു വെള്ളിനാണയമാണ്). ഈ സംഖ്യകളെല്ലാം അതാതു കാലത്തു നാടുവാഴുന്ന വലിയതമ്പുരാന്റെ തിരുനാൾ ദിവസമാണ് കൊടുക്കുക പതിവ്.

ചിലർക്കു പുത്തരിച്ചോറുണ്ടാൽ വയറ്റിൽ സുഖക്കേടുണ്ടാകാറുണ്ടല്ലോ. ഇരിങ്ങാലക്കുട കുടൽമാണിക്യദേവനും അങ്ങനെയുള്ള ഒരാളാണത്രേ. അവിടേക്കും പുത്തരിനിവേദ്യം കഴിഞ്ഞാൽ സുഖക്കേടുണ്ടാകുമെന്നാണ് വെച്ചിരിക്കുന്നത്. കൂടൽമാണിക്യദേവന് ആണ്ടുതോറും പുത്തരിനിവേദ്യം തുലാമാസത്തിൽ തിരുവോണദിവസം മകരം രാശി സമയത്താണ് പതിവ്. അതു കഴിഞ്ഞാൽ പിറ്റേ ദിവസം ഒരു മുക്കുടിനിവേദ്യവും പതിവുണ്ട്.മുക്കുടി വയറ്റിൽ സുഖക്കേടിനു വിധിച്ചിട്ടുള്ളതാണല്ലോ. കൂടൽമാണിക്യദേവനു മുക്കുടിക്കുള്ള മരുന്നുകൾ അവിടെക്കൊണ്ടുചെന്ന് ബ്രാഹ്മണരെക്കൊണ്ട് അരപ്പിച്ചു പാകപ്പെടുത്തിച്ചു കൊടുക്കുന്നതിനുള്ള ചുമതല കുട്ടഞ്ചരി മൂസ്സിനാണ്. മൂസ്സ് മരുന്നുകളുംകൊണ്ട്പുത്തരിയുടെ തലേദിവസം ഇരിങ്ങാലക്കുടെ എത്തണം. മരുന്നുകൾ ഇല്ലത്തുനിന്നു തന്നെകൊണ്ടുപോവുകയാണ് പതിവ്.അവ എന്തെല്ലാമാണെന്ന് കുട്ടഞ്ചരി മൂസ്സന്മാർക്കല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാ. അവർ ആ യോഗം അന്യന്മാർക്കു പറഞ്ഞുകൊടുക്കാറില്ല. ഈ മരുന്നുകൾ കൊണ്ടുചെന്നു കൊടുക്കുന്ന വകയ്ക്കു മൂസ്സിനു ദേവസ്വത്തിൽ നിന്നു കൊല്ലത്തിൽ നൂറു പറ നെല്ലും കർമ്മികളുടെ സഭവക സ്വത്തിൽ നിന്ന് ഒരു രൂപയും വീതം അനുഭവം കൊടുത്തുവരുന്നുണ്ട്. ഈ മുക്കുടി സേവിച്ചാൽ സകലരോഗങ്ങളും, വിശേഷിച്ച് എല്ലാ ഉദരരോഗങ്ങളും ശമിക്കുമെന്നാണ് വിശ്വാസം. അതിനാൽ മുക്കുടി നിവേദ്യദിവസം കൂടൽമാണിക്യക്ഷേത്രത്തിൽ ദർശനത്തിനായി അസംഖ്യമാളുകൾ ചെല്ലുകയും ചെല്ലുന്നവർക്കൊക്കെ മുക്കുടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നു മാത്രമല്ല, ഈ ദിവ്യൗഷധം ദേവസ്വത്തിൽ നിന്ന് കൊച്ചിരാജകുടുംബത്തിലേക്കും എത്തിച്ചുകൊടുക്കുക പതിവാണ്.

ഈ മുക്കുടി മരുന്നുകൾ കൊടുക്കാനുള്ള അവകാശം കുട്ടഞ്ചേരി മൂസ്സിനു സിദ്ധിച്ചതിനെക്കുറിച്ചു കേട്ടിട്ടുള്ള ഒരൈതിഹ്യം താഴെച്ചേർക്കുന്നു.

പണ്ടൊരിക്കൽ ഒരു കുട്ടഞ്ചേരി മൂസ്സ് തെക്ക് എവിടെയോ പോകുന്നതിനായി തൃശ്ശിവപേരൂർ വഴി പുറപ്പെട്ട് ഒരു ദിവസം ഏകദേശം പത്തുനാഴിക രാച്ചെന്ന സമയം ഇരിങ്ങാലക്കുടെ വടക്കുവശത്തുള്ള പാടത്തെത്തി. അപ്പോൾ ശരത്ക്കാലമായിരുന്നതിനാൽ ചന്ദ്രിക നല്ലപോലെ പ്രകാശിച്ചിരുന്നതുകൊണ്ട് അവിടെ ഒരാൾ ഇരിക്കുന്നതായിക്കണ്ടു. മൂസ്സു കടന്നുപോയപ്പോൾ അവിടെ ഇരുന്നിരുന്നയാൾ അദ്ദേഹത്തെ അടുക്കൽ വിളിച്ച് അദ്ദേഹം ആരാണെന്നും എവിടെപ്പോവുകയാണെന്നും മറ്റും ചോദിച്ചറിഞ്ഞതിന്റെശേഷം, "ഇന്നു പുത്തരിച്ചോറുണ്ടതുകൊണ്ട് എനിക്കു വയറ്റിൽ നല്ല സുഖമില്ല. കൂടെക്കൂടെ വയറിളകിപ്പോകുന്നു. ഇതാ ഇപ്പോൾത്തന്നെ മലവിസർജനത്തിനായിട്ടാണ് ഞാൻ ഇവിടെ വന്നത്. അതിനാൽ മൂസ്സ് ഒരു മുക്കുടിക്കു വേണ്ടുന്ന മരുന്നുകൾ നാളെ രാവിലെ ബ്രാഹ്മണരെക്കൊണ്ട് അരപ്പിച്ചു കൂടൽമാണിക്യസ്വാമിയുടെ നടയിൽ വെയ്പിച്ചു കൊടുക്കണം. ശേഷം വേണ്ടുന്നതെല്ലാം അവിടെയുള്ളവർ ചെയ്തുകൊള്ളും. എന്നെ അവിടെക്കണ്ടില്ലെങ്കിലും ഞാനവിടെ ഉണ്ടെന്നുതന്നെ വിശ്വസിച്ചുകൊള്ളണം" എന്നു പറയുകയും ഉടനെ അദൃശ്യനായി ഭവിക്കുകയും ചെയ്തു. അപ്പോൾ മൂസ്സ് ഭയവിസ്മയപരവശനായിട്ട്, "ഈ ആൾ കേവലം മനുഷ്യനല്ല. മനുഷ്യാകൃതികൈക്കൊണ്ടിരിക്കുന്ന ഒരു ദേവനോ മറ്റോ ആയിരിക്കണം. ഒരു സമയം കൂടൽമാണിക്യസ്വാമിതന്നെയാണെന്നും വരാം. ഏതായാലും ഈ ദിവ്യൻ പറഞ്ഞതുപോലെ ചെയ്യാതെ പോകുന്നതു ശരിയല്ല" എന്നു വിചാരിച്ച് ഉടനെ കൂടൽമാണിക്യക്ഷേത്രസന്നിധിയിലെത്തി, അന്ന് അവിടെത്താമസിച്ചു. ആ രാത്രിയിൽതന്നെ കൂടൽമാണിക്യക്ഷേത്രത്തിലെ ഉദ്യോഗസ്ഥന്മാർക്കും മേൽശാന്തി മുതലായവർക്കും ഒരു സ്വപ്നമുണ്ടായി. അവർ ഉറങ്ങിക്കിടന്നിരുന്നപ്പോൾ ആരോ ഒരാൾ അടുക്കൽച്ചെന്ന്, "നാളെ രാവിലെ കുട്ടഞ്ചേരി മൂസ്സ് ഇവിടെ വന്ന് ഒരു മുക്കുടിക്കുള്ള മരുന്നകൾ അരപ്പിച്ചു നടയിൽ വെയ്ക്കും. അതെടുത്തു കലക്കിത്തിളപ്പിച്ചു മുക്കുടിയാക്കി നിവേദിക്കുകയും മരുന്നുകൾ കൊണ്ടുവരുന്നതിന്റെ പ്രതിഫലമായി മൂസ്സിനു ദേവസ്വത്തിൽ നിന്നു നൂറ്റൊന്നു പറ നെല്ലു കൊണ്ടുക്കുകയും ഇതും പതിവുകണക്കിൽ ചേർത്തു കൊല്ലംതോറും പുത്തരിയുടെ പിറ്റേദിവസം മുക്കുടി നിവേദ്യം പതിവായി നടത്തുകയും ചെയ്യണം" എന്നു പറഞ്ഞതായി തോന്നി. അവർക്കെല്ലാവർക്കും ഈ സ്വപ്നമുണ്ടായത് ഒരേ സമയത്തും ഒരേ വിധത്തിലുമായിരുന്നു. പിറ്റേദിവസം രാവിലെ അവരെല്ലാവരും ഈ സംഗതി പരസ്പരം പറയുകയും ദേവസ്വക്കാർ ഒരു പ്രശ്നക്കാരനെ വരുത്തി കൂടൽമാണിക്യ സ്വാമിയുടെ നടയിൽ വച്ചു പ്രശ്നം വെയ്പിച്ച് നോക്കിക്കുകയും അവരുടെ അടുക്കൽച്ചെന്നു മേൽപ്പപറഞ്ഞപ്രകാരം പറഞ്ഞതു കൂടൽമാണിക്യസ്വാമി തന്നെയാണെന്നു പ്രശ്നക്കാരൻ വിധിക്കുകയും അപ്പോഴേയ്ക്കും കുട്ടഞ്ചേരി മൂസ്സ് മരുന്നുകൾ അരപ്പിച്ചു നടയിൽ കൊണ്ടുവന്നു വെയ്ക്കുകയും തലേദിവസം രാത്രിയിൽ ഒരാൾ പാടത്തുവെച്ചു തന്നോടു പറഞ്ഞവിവരം ദേവസ്വക്കാരേയും മറ്റും ഗ്രഹിപ്പിക്കുകയും ശാന്തിക്കാർ ആ മരുന്നെടുത്തു മുക്കുടിയാക്കി ദേവനു നിവേദിക്കുകയും ദേവസ്വക്കാർ മൂസ്സിന് നൂറ്റൊന്നു പറ നെല്ലു കൊടുക്കുകയും അതു പതിവായിത്തീരുകയും ചെയ്തു. ഇപ്രകാരം ആ മുക്കുടിനിവേദ്യം ഇപ്പോഴും അവിടെ നടന്നു വരുന്നുണ്ട്.

കുട്ടഞ്ചേരി മൂസ്സന്മാർ വൈദ്യശാസ്ത്രം അഭ്യസിച്ചുകഴിഞ്ഞാൽ 'നെല്ലുവായി' ക്ഷേത്രത്തിൽ‌ച്ചെന്ന് ഒരു സംവത്സരം ഭജിച്ചതിനുശേഷമേ ചികിത്സകൾ ചെയ്തു തുടങ്ങാറുള്ളൂ. ഇതിനെക്കുറിച്ചു കേട്ടിട്ടുള്ള കാരണവും താഴെ ചേർക്കുന്നു.

ഒരു കാലത്ത് കുട്ടഞ്ചേരി മൂസ്സിന്റെ ഇല്ലത്തു ജ്യേഷ്ഠാനുജന്മാരായി രണ്ടു പേരുണ്ടായിരുന്നു. ബുദ്ധിയും ശാസ്ത്രജ്ഞാനവും ആ രണ്ടുപേർക്കും ഒരുപോലെ തന്നെയായിരുന്നു. എങ്കിലും ജ്യേഷ്ഠൻ മൂസ്സിനു ഭാഗ്യവും കൈപുണ്യവും വളരെ കുറവായിരിന്നു. അതിനാൽ‌ ചികിത്സാവിഷയത്തിൽ അദ്ദേഹത്തിനും പ്രസിദ്ധിയും പ്രചാരവും അനുജൻ മൂസ്സിനെപോലെ ഉണ്ടായിരുന്നില്ല. രോഗവിവരങ്ങൾ അറിയിക്കുന്നതിനായും രോഗികളെ കാണിക്കുന്നതിന് മൂസ്സിനെ കൂട്ടിക്കൊണ്ടുപ്പോകുന്നതിനായും ഇല്ലത്തു വരുന്നവരാരും ജ്യേഷ്ഠൻ മൂസ്സിനെ അന്വേഷിക്കുകയും കാണുകയും ചെയ്തിരുന്നില്ല. എല്ലാവരും അനുജൻ മൂസ്സിനെതന്നെയാണ് കാണുകയും കൂട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നത്.

അങ്ങനെയിരുന്ന കാലത്ത് അക്കാലത്തെ സാമൂതിരിപ്പാട്ടിലേക്ക് എന്തോരോഗം ബാധിക്കുകയാ,അനുജൻ മൂസ്സിനെ കൂട്ടിക്കൊണ്ടുചെല്ലനായി ആളെ അയച്ചു. അയയ്ക്കപ്പെട്ടയാൾ മൂസ്സിന്റെ ഇല്ലത്തു ചെന്നപ്പോൾ അനുജൻ മൂസ്സ് അവിടെയില്ലായിരുന്നു. അതിനാൽ ആ ആൾ ജ്യേഷ്ഠൻ മൂസ്സിനെക്കണ്ടു വിവരം പറഞ്ഞു. അപ്പോൾ ജ്യേഷ്ഠൻ മൂസ്സ്, "അനുജൻ ഇപ്പോൾ ഇവിടെയില്ല. ദൂരെ ഒരു സ്ഥലത്തുപോയിരിക്കുകയാണ്. മടങ്ങി വരുന്നതിന് ഏതാനും ദിവസത്തെ താമസമുണ്ടായേക്കും. അതിനാൽ ഞാൻ നിങ്ങളോടുകൂടി വന്നേക്കാം." എന്നു പറഞ്ഞു. ഉടനെ ആ വന്നയാൾ "അതു വേണമെന്നില്ല. അനുജൻ മൂസ്സിനെ കൊണ്ടു ചെല്ലണമെന്നാണ് കൽപ്പന." എന്നു പറഞ്ഞ് മടങ്ങിപ്പോയി. ജ്യേഷ്ഠൻ മൂസ്സിന് അപാരമായ മനസ്താപമുണ്ടായി. "കഷ്ടം! ഈശ്വരാ! എന്റെ സ്ഥിതി ഇങ്ങനെയായല്ലോ. ഞാനും അനുജനും പഠിച്ചിട്ടുള്ളത് ഒരുപോലെയാണ്. എങ്കിലും എന്നെ ആർക്കും ആവശ്യമില്ല. എല്ലാവർക്കും അനുജൻ മതി. ഈ സ്ഥിതിയിൽ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? ഞാനിങ്ങനെയായിപ്പോയത് എനിക്ക് അനുജനുള്ളതുപോലെ ഈശ്വരസഹായമില്ലാഞ്ഞിട്ടായിരിക്കും. അതിനാൽ ഇവിടെ ഈശ്വരനെ സേവിക്കുക തന്നെയാണ് വേണ്ടത്" എന്ന് ആലോചിച്ചുകൊണ്ട് അദ്ദേഹം ഇല്ലത്തിനു സമീപമുള്ള നെല്ലുവായിൽ ക്ഷേത്രത്തിൽ ചെന്നു വലിയ നിഷ്ഠയോടുകൂടി ഭജനം തുടങ്ങി. തലപ്പിള്ളിത്താലൂക്കിൽ വടക്കാഞ്ചേരിയിലുള്ള ഇല്ലത്തുനിന്ന് ഏകദേശം ആറു നാഴിക പടിഞ്ഞാറാണ് നെല്ലുവായിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനാൽ വിചാരിച്ച ദിവസംതന്നെ അദ്ദേഹത്തിനു ഭജനം തുടങ്ങാൻ സാധിച്ചു. ഒരു സംവത്സരം ഭക്തിപൂർവ്വം ധന്വന്തരിയെസ്സേവിച്ചതിന്റെശേഷം ജ്യേഷ്ഠൻ മൂസ്സ് മടങ്ങി ഇല്ലത്തെത്തി. അക്കാലം മുതൽ അദ്ദേഹത്തെ കാണാൻ രോഗികൾ ധാരാളമായി വന്നുതുടങ്ങുകയും അദ്ദേഹം ചെയ്ത ചികിത്സകളെല്ലാം ശരിയായി ഫലിച്ചുതുടങ്ങുകയും ചെയ്തു. ക്രമേണ അദ്ദേഹത്തിന്റെ കീർത്തി ലോകത്തിന്റെ സർവ്വത്രവ്യാപിച്ചു. ജേഷ്ഠൻമൂസ്സ് ചികിത്സിച്ചാൽ അസാദ്ധ്യരോഗങ്ങളും ഭേദമാകുമെന്നൊരുവിശ്വാസം ജങ്ങൾക്ക് പരക്കെ ഉണ്ടായിത്തീരുകയും ചെയ്തു. ഒരു കൊല്ലത്തിനുമുമ്പ് സാമൂതിരിപ്പട്ടിലേക്ക് ആരംഭിച്ചിരുന്ന ദീനം അനുജൻ മൂസ്സിന്റെ ചികിത്സകൊണ്ടു സ്വൽപം ശമിച്ചുവെന്നല്ലാതെ അപ്പോഴും നല്ലപോലെ ഭേദമായിരുന്നില്ല. അതിനാൽ സാമൂതിരിപ്പാട്ടീന്ന് ആളയച്ചു ജ്യേഷ്ഠൻ മൂസ്സിനെ കൊണ്ടുപോയി. ജ്യേഷ്ഠൻ മൂസ്സിന്റെ ചികിത്സകൊണ്ട് സാമൂതിരിപ്പാട് അചിരേണ പൂർണ സുഖത്തെ പ്രാപിക്കുകയും അവിടെനിന്നു മൂസ്സിനു വിലപിടിച്ച പല സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. അക്കാലം മുതൽക്കാണ് കുട്ടഞ്ചേരി മൂസ്സന്മാർ വൈദ്യശാസ്ത്രം അഭ്യസിച്ചു കഴിഞ്ഞാൽ നെല്ലുവായിൽ ക്ഷേത്രത്തിൽ സംവത്സര ഭജനം കൂടി കഴിഞ്ഞിട്ടേ ചികിത്സിച്ചു തുടങ്ങാവൂ എന്നുള്ള ഏർപ്പാടു വെച്ചത്.

കുട്ടഞ്ചേരി മൂസ്സന്മാർ അവരുടെ പൂർവ്വന്മാരുടെ അടുക്കലല്ലാതെ അന്യന്മാരുടെ അടുക്കൽ വൈദ്യശാസ്ത്രം പഠിക്കുക പതിവില്ല. നേരെ മറിച്ച് അവിടെച്ചെന്നു പലരും പഠിക്കാറുമുണ്ട്. അഷ്ടവൈദ്യന്മാരിൽ തന്നെ പ്രസിദ്ധന്മാരായിരുന്ന എളേടത്തു തൈക്കാട്ടു മൂസ്സ്, തൃശ്ശിവപേരൂർ മൂസിന്റെ ശിഷ്യന്മാരായിരുന്നുവല്ലോ.

കഴിഞ്ഞുപോയ കുട്ടഞ്ചേരി വാസുദേവൻ(അപ്ഫൻ) മൂസ്സവർകൾ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിന് ഏറ്റവും സമർത്ഥനായിരുന്നു. അഷ്ടാംഗഹൃദയത്തിന്റെ അർത്ഥം പറയുന്നതിന് അവിടുത്തെപ്പോലെ ആരുമില്ലായിരുന്നുവെന്നുള്ളതു പ്രസിദ്ധമാണല്ലോ. പണ്ട് അഷ്ടവൈന്മാരിലാരും അഷ്ടാഗഹൃദയത്തിന്റെ സൂത്രസ്ഥാനം നായന്മാർ മുതലായവരെ പഠിപ്പിക്കാറില്ലായിരുന്നു. ആ സ്ഥാനം നായന്മാർ മുതലായവരെ പഠിപ്പിച്ചു തുടങ്ങിയത് അപ്ഫൻ മൂസ്സവർകളാണ്. ആ സ്ഥാനം പഠിക്കുന്നവർ അതു പഠിച്ചു കഴിയുന്നതുവരെ അവിടുത്തെ ക്ഷേത്രത്തിൽ ഭജിക്കണമെന്നുകൂടി അവിടേക്ക് നിർബ്ബന്ധമുണ്ടായിരുന്നു.

ഈ അപ്ഫൻ മൂസ്സവർകളുടെ ജേഷ്ഠന്റെ പുത്രനായ ഇപ്പോഴത്തെ അച്ഛൻ മൂസ്സവർകൾ ചികിത്സാവിഷയത്തിൽ സ്വൽപം ഔദാസീന്യമുള്ള ആളാണെങ്കിലും ശാസ്ത്രം നല്ലപോലെ പഠിച്ചിട്ടുള്ള ഒരു നല്ല വൈദ്യനാണ്. ഈ മൂസ്സവർകളെപ്പോലെ ജാമാതൃഭാഗ്യം ഇതിനു മുമ്പ് ആ ഇല്ലത്തു മറ്റാർക്കുമുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. അഷ്ടവൈദ്യന്മാരുടെ മിക്ക കുടുംബങ്ങളിലേക്കും സ്വപുത്രിമാരെ വിവാഹം കഴിച്ചു കൊടുത്ത് അവരുടെയെല്ലാം ബന്ധുത്വം സമ്പാദിക്കൻ സംഗതിയായത് ഒരു വലിയ ഭാഗ്യമാണല്ലോ.