ഉപയോക്താവ്:Vssun/test/അദ്ധ്യായം പന്ത്രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പന്ത്രണ്ട്

[ 129 ]

അദ്ധ്യായം പന്ത്രണ്ട്

"വല്ലാതിവിടെ മറ്റെല്ലാവരുമൊക്കെ-
ച്ചൊല്ലുന്ന വേലകളെല്ലാമൊരുക്കി നീ
അല്ലലായ് വാഴുവാനില്ലൊരു കാരണം
..........................................
ചൊല്ലുവാൻ ഞാനിനി നല്ലതു നീ മമ
വല്ലഭയാകണമില്ലൊരു സംശയം"


കാളിപ്രഭാവഭട്ടന്റെ പരിരംഭണത്താൽ സ്വർഗ്ഗാരൂഢനാക്കപ്പെട്ട ഭടന്റെ ജഡം സിരഹസ്തിനസരസ്സിൽ അമർന്നു. ശരീരസ്ഥമായ ദേഹിയിൽനിന്നും പൊങ്ങിയ പ്രതികാരകൃത്യമൃതനോടു കനിഷ്ഠബന്ധമുള്ള ഒരു കായത്തിൽ ആവാസം ആരംഭിച്ച ശിക്ഷാസൂത്രവും ധരിച്ച് ഭട്ടനെ ആവരണം ചെയ്തു. തെലുങ്കുഭാഷ മാത്രം പരിചയമുള്ളതുകൊണ്ടു പ്രതിക്രിയാശ്രമത്തിൽ ക്ഷീണശക്തനായ ഇവനും ഗൗണ്ഡരഹസ്യങ്ങൾ ആരാഞ്ഞുതുടങ്ങിയ കുഞ്ചൈക്കുട്ടിപ്പിള്ളയായ വാചസ്പതിയും തമ്മിൽ ഉണ്ടായ സംഘടന കർമ്മഭാഗ്യാധിപന്മാർ ഉച്ചസ്ഥന്മാരായി ശുഭയോഗം ചെയ്തുനില്ക്കെ അവതീർണ്ണനായ കേശവപിള്ളയെ ഗൗണ്ഡകാളകൂടതയെ സൂക്ഷ്മമാനം ചെയ്‌വാൻ ശക്തനും ആ ശനൈശ്ചരനു പ്രവർത്തനശക്തങ്ങളായി അവശേഷിക്കുന്ന അംഗങ്ങളെ വിച്ഛേദിപ്പാൻ സന്നദ്ധനും ആക്കി.

പറപാണ്ടയുടെ ചാമുണ്ഡിവെളിപാടുകൊണ്ടതിനെ അനാദരിപ്പാൻ പ്രശ്നഫലാഗ്രഹികളായ മൂർത്തിത്രയത്തിലെ ഗൗണ്ഡബ്രഹ്മനും ധൈര്യപ്പെട്ടില്ല. അടുത്ത രാത്രിതന്നെ കണ്ഠീരവരായർ ദിവാൻജിയുടെ നിഗ്രഹത്തിനായി ആലപ്പുഴ രാശിയിലേക്കു പ്രയാണം ആരംഭിച്ചു. അന്നത്തെ പകൽസമയത്തുതന്നെ കൊട്ടാരക്കരനിന്നും "നിഷധപതേ! പതിനഞ്ചാംതിയതി ഉഷസി കുളിപ്പാനിവിടെ വരേണം" എന്ന താത്പര്യത്തിലുള്ള ഒരു ലേഖനം അജിതസിംഹനു കിട്ടുകയാൽ അദ്ദേഹം അടുത്ത ദിവസത്തെ ഉദയത്തിനുമുമ്പുതന്നെ കൊല്ലത്തിനു