ഇന്ദുലേഖ/പഞ്ചുമേനവന്റെ കുണ്ഠിതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം ആറു്: പഞ്ചുമേനവന്റെ കുണ്ഠിതം

ആറു്[തിരുത്തുക]

പഞ്ചുമേനവന്റെ കുണ്ഠിതം[തിരുത്തുക]

മാധവൻ മദിരാശിക്കു പോയി ആറേഴുദിവസം കഴിഞ്ഞതിന്റെശേഷവും ഒരുദിവസം രാത്രി പഞ്ചുമേനവൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻനമ്പൂതിരി ഊണുകഴിഞ്ഞു വന്നു് അകത്തേക്കു പതിവുപോലെ പോകാൻ ഭാവിക്കുന്നതു കണ്ടു് തന്റെ സമീപം ഇരിക്കാൻ പഞ്ചുമേനവൻ ആവശ്യപ്പെട്ടു. ഒരു പലകമേൽ അദ്ദേഹം സമീപത്തിൽ ഇരുന്നു.

പഞ്ചുമേനവൻ: ആളെ ഇനിയും അയച്ചില്ലേ? എന്താണു മറുപടി ഒന്നും എനിയും എത്തീല്ലേ?

കേശവൻനമ്പൂതിരി: അന്നുതന്നെ ആളെ അയച്ചു. നമ്പുതിരി അവിടെ ഇല്ലെന്നും നാലഞ്ചുദിവസം കഴിഞ്ഞിട്ടേ മനയ്ക്കൽ എത്തുകയുള്ളു എന്നും ആണു് അയച്ച ആൾ മടങ്ങിവന്നു പറഞ്ഞതു്. ഇന്നു പുലർച്ചെ ഞാൻ രണ്ടാമതും എഴുതീട്ടുണ്ടു്. മനയ്ക്കൽ എത്തീട്ടുണ്ടെങ്കിൽ അദ്ദേഹം നാളെത്തന്നെ ഇവിടെ എത്തുമെന്നു തോന്നുന്നു.

ഉടനെ പഞ്ചുമേനവൻ ലക്ഷ്മിക്കുട്ടിഅമ്മയെ വിളിക്കാൻ പറഞ്ഞു. ലക്ഷ്മിക്കുട്ടിഅമ്മ അച്ഛന്റെ സമീപത്തു വന്നുനിന്നു.

പഞ്ചുമേനവൻ: ലക്ഷ്മിക്കുട്ടീ! നീ ഇന്ദുലേഖയോടു് ഈ വിവരം പറഞ്ഞുവോ ?

പാറുക്കുട്ടിഅമ്മ: ഏതു വിവരം ?

പഞ്ചുമേനവൻ: നോക്കൂ, പെണ്ണിന്റെ കുറുമ്പു് —നോക്കൂ. നീ ഈ വിവരം ഒന്നും അറിയില്ലേ? അസത്തെ, കളവു പറയുന്നുവോ? കഴുത്തു വെട്ടണം. ഈ മഹാപാപികളെ എല്ലാം ചവിട്ടി പുറത്താക്കണം.

ലക്ഷ്മിക്കുട്ടിഅമ്മ: ഇതെന്തു കഥയാണു് അച്ഛാ? എന്നോടു് ആരും ഒരു വിവരവും പറഞ്ഞില്ലെല്ലൊ. അച്ഛൻ എന്തിനു വെറുതെ എന്നെ ദേഷ്യപ്പെടുന്നു.

കേശവൻനമ്പൂതിരി: ലക്ഷ്മിക്കുട്ടിക്ക് വിവരം ഒന്നും അറിയില്ല. കാര്യം സ്വകാര്യമായിരിക്കട്ടെ എന്നല്ലെ അന്നു് എന്നോടു് പറഞ്ഞതു്? അതുകൊണ്ടു് ഞാൻ ആരോടും പറഞ്ഞിട്ടില്ല.

പഞ്ചുമേനവൻ: എന്നാൽ ശരിതന്നെ. തിരുമനസ്സിന്നു ലക്ഷ്മിക്കുട്ടിയോടു പറഞ്ഞിട്ടുണ്ടായിരിക്കും എന്നു ഞാൻ വിചാരിച്ചുപോയി . (ലക്ഷ്മിക്കുട്ടിഅമ്മയെ നോക്കീട്ടു് ) അതുകൊണ്ടാണു് എഡീ, നിന്നെ ദേഷ്യപ്പെട്ടതു് . ആട്ടെ, നിന്റെ മനസ്സു് എങ്ങിനെയാണു്, അറിയട്ടെ. മൂർക്കില്ലത്തെ നമ്പൂതിരിപ്പാടിനെക്കൊണ്ടു ഞാനിന്ദുലേഖയ്ക്കു സംബന്ധം തുടങ്ങിപ്പാൻ നിശ്ചയിച്ചിരിക്കുന്നു. ഇന്ദുലേഖയ്ക്കു് അതു ബോദ്ധ്യമാവുമോ?

ലക്ഷ്മിക്കുട്ടിഅമ്മ: ഞാൻ എങ്ങിനെയാണു് ഇന്ദുലേഖയ്ക്ക് ബോദ്ധ്യമാവുമോ ഇല്ലയോ എന്നു് ഇപ്പോൾ പറയേണ്ടതു്?

പഞ്ചുമേനവൻ: ഇതല്ലെ കുറുമ്പ്. തിരുമനസ്സിന്നു പെണ്ണിന്റെ ധിക്കാരം കാണുന്നില്ലേ?

കേശവൻനമ്പൂതിരി: ഇന്ദുലേഖയോടുതന്നെ ചോദിക്കരുതോ —അതല്ലെ നല്ലതു് ?

പഞ്ചുമേനവൻ: തിരുമനസ്സിന്നു മഹാവിഡ്ഢിയാണു്. ഇന്ദുലേഖയോടു് ആരു ചോദിക്കുന്നു? പക്ഷേ, ലക്ഷ്മിക്കുട്ടി ചോദിച്ചാൽ അവൾ തീർച്ചയായി മറുപടി പറയുമായിരിക്കും . ലക്ഷ്മിക്കുട്ടീ! നീ ഈ മൂർക്കില്ലത്തെ നമ്പൂതിരിപ്പാടി൯റെ വർത്തമാനം കേട്ടിട്ടുണ്ടോ ?

ലക്ഷ്മിക്കുട്ടിഅമ്മ: ഇല്ലാ.

പഞ്ചുമേനവൻ: തിരുമനസ്സിന്നു പറഞ്ഞു് ലക്ഷ്മിക്കുട്ടിയെ മനസ്സിലാക്കണം .

കേശവൻനമ്പൂതിരി: അങ്ങിനെതന്നെ .

പഞ്ചുമേനവൻ ഊണുകഴിഞ്ഞു് എണീട്ടു കൈകഴുകുന്നു. അപ്പോൾ ഒരു വാല്യക്കാരൻ തെക്കിനിയുടെ വാതുക്കൽവന്നു് കേശവൻനമ്പൂതിരിക്കു് ഒരു എഴുത്തു കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു. കേശവൻനമ്പൂതിരി വേഗം എഴുനീറ്റു് എഴുത്തുവാങ്ങി വെളക്കത്തു വന്നു വായിച്ചു മനസ്സിലാക്കുന്ന മദ്ധ്യേ —

പഞ്ചുമേനവൻ: ഇതു് ആ മറുവടിതന്നെയോ ?

കേശവൻനമ്പൂതിരി: ഓ–ഹോ; അതെ.

പഞ്ചുമേനവൻ: എഴുത്തു് ഒന്നു വായിച്ചുകേൾക്കട്ടെ പതുക്കെ വായിച്ചാൽ മതി.

കേശവൻനമ്പൂതിരി എഴുത്തു വായിക്കുന്നു.

“എഴുത്തു കിട്ടി —സന്തോഷമായി . ഞാൻ നാളെ കുളിപ്പാൻ തക്കവണ്ണം അവിടെ എത്തും. ചെറുശ്ശേരിയും കൂടെ ഉണ്ടാവും . നമ്പൂതിരി പറഞ്ഞതിനെക്കാൾ അധികമായി പോതായ്പ്രം പറഞ്ഞിട്ടും മറ്റും ഞാൻ കേട്ടറിഞ്ഞു. എനിക്കു കാണാൻ വളരെ ബദ്ധപ്പാടായിരിക്കുന്നു. ശേഷം മുഖതാവിൽ.”

പഞ്ചുമേനവൻ: നന്നായി! ഇന്ദുലേഖ ഉറങ്ങാറായിട്ടില്ല. തിരുമനസ്സിന്നും കൂട എഴുന്നെള്ളണം. നുമ്മൾക്കു് അവളുടെ അറയിലേക്കു പോവുക . ഇതിനെപ്പറ്റി അൽപം അവളോടുതന്നെ ഒന്നു പറഞ്ഞുനോക്കണം. എന്നാൽ അവളുടെ മനസറിയാമല്ലൊ.

പഞ്ചുമേനവനും നമ്പൂതിരിയും കൂടി ഇന്ദുലേഖയുടെ അകത്തു കടന്നപ്പോൾ ഇന്ദുലേഖാ ഒരു കോച്ചിന്മേൽ കിടന്നു ശാകുന്തളം നാടകം നോക്കുകയായിരുന്നു. ഉടനെ എഴുനീറ്റുനിന്നു. കേശവൻനമ്പൂതിരി ഒരു കസാലമേലും പഞ്ചുമേനോൻ കോച്ചിന്മേലും ഇരുന്നു് ഇന്ദുലേഖയെ പഞ്ചുമേനോൻ തന്റെ അടുക്കെ കോച്ചിന്മേൽ ഇരുത്തി കൈകൊണ്ടു പുറത്തു തലോടിക്കൊണ്ടു പറയുന്നു:

“പെണ്ണേ, നീ എന്താണു വായിക്കുന്നതു് ? ഇന്നാൾ പറഞ്ഞമാതിരിയുള്ള കള്ളക്കഥയോ?”

ഇന്ദുലേഖാ: അല്ലാ. ശാകുന്തളമാണു വലിയച്ഛാ. ഈ പുസ്തകത്തിലെ അച്ചു വളരെ ചീത്തയാണു്. വായിപ്പാൻ ബഹുപ്രയാസം.

പഞ്ചുമേനവൻ: നല്ല ഒരു ബുക്കു വാങ്ങിക്കൊള്ളരുതേ ? എവിടെ കിട്ടും ബുക്കു് ? ഞാൻ പണം ഇപ്പോൾ തരാമല്ലൊ.

ഇന്ദുലേഖാ: ഇതിൽ നല്ല അച്ചിൽ അടിച്ചിട്ടുള്ള ബുക്ക് ഉണ്ടോ എന്നറിഞ്ഞില്ല. ഉണ്ടോ എന്നു് അന്വേഷിച്ചു് വലിയച്ഛനെ അറിയിക്കാം .

പഞ്ചുമേനവൻ: വലിയ അച്ചായിട്ടു് എന്റെ മകൾ ഒന്നു് അച്ചടിപ്പിച്ചോളൂ .

ഇന്ദുലേഖാ: (ചിറിച്ചുംകൊണ്ടു് ) അതു പ്രയാസമല്ലേ വലിയച്ഛാ . വളരെ ചിലവുണ്ടാവും-പിന്നെ ഇതിൽ വലിയ ടൈപ്പുതന്നെ ഉണ്ടോ എന്നു് അറിഞ്ഞില്ലാ.

പഞ്ചുമേനവൻ: എന്തന്നു് ഉണ്ടോ എന്നറിഞ്ഞില്ലാ ?

ഇന്ദുലേഖാ: വലിയ അക്ഷരക്കരുക്കൾ.

പഞ്ചുമേനവൻ: എനിക്ക് ഇതൊന്നും അറിഞ്ഞുകൂടെ കുട്ടീ. കരുക്കൾ ഇല്ലെങ്കിൽ അതും വാങ്ങിക്കോ.

ഇന്ദുലേഖാ ചിറിച്ചു.

പഞ്ചുമേനവൻ: ഞങ്ങൾ രണ്ടാളുംകൂടി നിന്നോടു് ഒരു കാര്യം പറവാനാണു മകളേ വന്നതു്. എന്നാൽ പണ്ടുപണ്ടേയുള്ള നടപ്പുപ്രകാരമാണെങ്കിൽ ഇതു നീയിപ്പോൾ അറിയേണ്ട ഒരു കാര്യമില്ല. കാര്യം നടക്കുമ്പോഴേ അറിയാവൂ. ഇപ്പോൾ കലികാലം അല്ലേ? അതുകൊണ്ടു ഞങ്ങൾക്കു ഭയം–അതാണു പറവാൻ വന്നതു്. (നമ്പൂതിരിയോടു്) തിരുമനസ്സുതന്നെ പറയൂ.

ഇന്ദുലേഖാ: പണ്ടുപണ്ടേയുള്ള നടപ്പുപ്രകാരംതന്നെ വലിയച്ഛൻ ചെയ്താൽ മതി. എനിക്കു കലി ഒട്ടും ബാധിച്ചിട്ടില്ലാ. കാര്യം നടക്കുമ്പോൾ മാത്രം എനിക്കു് അറിഞ്ഞാൽ മതി.

കേശവൻനമ്പൂതിരി: (പഞ്ചുമേനവനോടു് ) ശരി ശരി — നല്ല ഉത്തരം. മതി. മതി. എനി നോക്കു കിടക്കാൻ പോവുക.

പഞ്ചുമേനവൻ: കാര്യം നടക്കുന്ന സമയം വല്ല വിഷമം വന്നാലൊ –അതു തീർത്തുവെക്കണ്ടെ?

ഇന്ദുലേഖാ: നടക്കുന്ന സമയം വരാൻപോകുന്ന വിഷമം ഇപ്പോൾ എങ്ങിനെ അറിയാൻ കഴിയും? എങ്ങിനെ തീർക്കും?

പഞ്ചുമേനവൻ: അതാ–കണ്ടുവോ ഇങ്കിരീസ്സു പുറപ്പെടുന്നു!

ഇന്ദുലേഖാ: എവിടെയാണു ഇങ്കിരീസ്സു പുറപ്പെടുന്നതു്?– ഞാൻ മലയാളത്തിലല്ലേ പറഞ്ഞതു വലിയച്ഛാ?

പഞ്ചുമേനവൻ: അതേ മകളേ, നിന്റെ സാമർത്ഥ്യം ഞാൻ അറിയില്ലെ.

ഇന്ദുലേഖാ: ഇതിൽ എന്തു സാമർത്ഥ്യമാണു് ഈശ്വരാ ! വലിയച്ഛൻ പറഞ്ഞതു് എനിക്കു മനസ്സിലാവുന്നില്ല.

പഞ്ചുമേനവൻ: (നമ്പൂതിരിയോടു് ) ഇവളോടു തർക്കിച്ചാൽ നുമ്മൾക്കു് ഇന്നു് ഒറങ്ങാൻ കഴികയില്ല. തിരുമനസ്സുകൊണ്ടു് നോം വന്ന കാര്യം പറയൂ . വെളിവായിപ്പറയൂ .

കേശവൻനമ്പൂതിരി: ഇന്ദുലേഖയ്ക്ക് ഒക്കെ മനസ്സിലായിട്ടുണ്ടു്.

പഞ്ചുമേനവൻ: അതു ശരിയായിരിക്കാം. എന്നാൽ ഇന്ദുലേഖയുടെ മനസ്സു നുമ്മൾക്ക് അറിയണ്ടെ?

കേശവൻനമ്പൂതിരി: അതു കാര്യം നടക്കുമ്പോൾ അറിഞ്ഞാൽമതി—എന്നല്ലെ ഇന്ദുലേഖതന്നെ പറഞ്ഞതു്.

പഞ്ചുമേനവൻ: തിരുമനസ്സിന്നു എന്താണു വിഡ്ഢിത്വം പറയുന്നതു് ? ചോദിക്കൂ ചോദിക്കൂ.

കേശവൻനമ്പൂതിരി: ഇന്ദുലേഖയ്ക്കു് ഒരു സംബധം നിശ്ചയിച്ചിരിക്കുന്നു.

ഇന്ദുലേഖാ: ആരു നിശ്ചയിച്ചു .

കേശവൻനമ്പൂതിരി: ഇന്ദുലേഖയുടെ വലിയച്ഛൻ തന്നെയാണു നിശ്ചയിച്ചതു് ?

ഇന്ദുലേഖാ: ശരി–നിശ്ചയിച്ചോട്ടെ .

കേശവൻനമ്പൂതിരി: അതു് ഇന്ദുലേഖയ്ക്കു സമ്മതമല്ലേ?

ഇന്ദുലേഖാ: നിശ്ചയിച്ച കാര്യത്തിനു സമ്മതം വേണമോ?

കേശവൻനമ്പൂതിരി: ഇന്ദുലേഖയ്ക്കു സമ്മതമുണ്ടോ എന്നു ഞങ്ങൾക്കറിയണം.

ഇന്ദുലേഖാ: എന്നാൽ അതു് അറിഞ്ഞിട്ടല്ലേ നിശ്ചയിക്കേണ്ടതു്?

കേശവൻനമ്പൂതിരി: ഇന്ദുലേഖയെ അറിയിച്ചിട്ടു് നിശ്ചയിക്കേണ്ട കാര്യമല്ല ഇതു്.

ഇന്ദുലേഖാ: ഇതു മഹാ വിഷമംതന്നെ–പിന്നെ എന്തിനാണു് എന്നോടു് ഇപ്പോൾ ചോദിക്കുന്നതു്? അറിഞ്ഞിട്ടു നിശ്ചയിക്കേണ്ട കാര്യമല്ലാ, നടക്കുമ്പോൾ മാത്രം അറിയേണ്ട കാര്യമാണ്—നിശ്ചയം കഴിഞ്ഞു; പിന്നെ എന്തു സമ്മതം ചോദിക്കലാണു് ?

ഈ വാക്കു കേട്ടപ്പോൾ പഞ്ചുമേനവനു കുറെ ദേഷ്യംവന്നു എങ്കിലും ഇന്ദുലേഖയുടെ വിളങ്ങുന്ന ചന്ദ്രബിംബംപോലെയുള്ള മുഖത്തുനിന്നു പ്രത്യക്ഷമായി കാണപ്പെട്ട ധൈര്യം കണ്ടപ്പോൾ ശാന്തതവന്നു. കുറെനേരം മിണ്ടാതിരുന്നു. പിന്നെ പറയുന്നു:

പഞ്ചുമേനവൻ: സകലം വിഷമംതന്നെ. നാളെ ഇവളോടു ലക്ഷ്മിക്കുട്ടി ചോദിക്കട്ടെ. നമുക്കു കിടക്കാൻ പോവുക.

എന്നു പറഞ്ഞു നമ്പുതിരിയും പഞ്ചുമേനവനും താഴത്തേക്കുതന്നെ ഇറങ്ങിപ്പോന്നു. പഞ്ചുമേനവന്റെ മുറിയിൽ പോയി അദ്ദേഹം തന്റെ ഭാര്യയോടു് ഇന്ദുലേഖയുടെ ശാഠ്യത്തെക്കുറിച്ചു വളരെ കുണ്ഠിതത്തോടെ പറഞ്ഞു.

കുഞ്ഞിക്കുട്ടിഅമ്മ: നല്ല തല്ലു രണ്ടു കൊടുത്താൽ ഈവക അധികപ്രസംഗം ഉണ്ടാവുന്നതല്ല. ഓമനവാക്കു പറഞ്ഞിട്ടാണു് ഈ ധിക്കാരം എല്ലാം കാണിക്കുന്നതു് . കുട്ടികളെ അധികം ലാളിക്കരുതു്.

പഞ്ചുമേനവൻ: എനിക്കു് ഈ ലോകത്തിൽ ഒരാളെയും പേടിയില്ല . എന്തോ ഇന്ദുലേഖയെ ബഹു ഭയം! അവൾക്കു ദേഷ്യംവന്നാൽ എനിക്കു കണ്ടുനിൽപാൻ നിവൃത്തിയില്ല . ഞാൻ എന്തു ചെയ്യട്ടെ!

ഇങ്ങനെ പറഞ്ഞും താൻ കോപത്താൽ ചെയ്തുപോയ ശപഥത്തെ ശപിച്ചും വ്യസനിച്ചുംകൊണ്ടു് ഈ വൃദ്ധൻ ഉറങ്ങി. കേശവൻനമ്പൂതിരിയും തന്റെ ഭാര്യയും തമ്മിൽ ഈ സമയത്തുതന്നെ അവരുടെ അകത്തുവെച്ചു് ഉണ്ടായ ഒരു സംഭാഷണത്തെക്കുറിച്ചും ഇവിടെ അൽപം പ്രസംഗിച്ചിട്ടേ ഈ അദ്ധ്യായം അവസാനിപ്പിക്കുന്നുള്ളു .

കേശവൻനമ്പൂതിരി തന്റെ അകത്തു കടന്നപ്പോൾ ഭാര്യ കട്ടിലിന്മേൽ കിടന്നുറങ്ങുന്നതു കണ്ടു താനും ഇരുന്നു കൈകൊണ്ടു പതുക്കെ ഭാര്യയുടെ ദേഹം തലോടിക്കൊണ്ടു വിളിച്ചു.

ഈ കേശവൻനമ്പൂതിരിയുടെ അവസ്ഥയെക്കുറിച്ചു് ഇതുവരെ ഈ പുസ്തകത്തിൽ എങ്ങും പറഞ്ഞിട്ടില്ല. ഇയ്യാൾ വളരെ ദ്രവ്യസ്ഥൻ എന്നു പറഞ്ഞുകൂടാ. –എന്നാൽ സാമാന്യം ഒരു ധനികനാണു്; കൈയിൽ സ്വന്തമായ അസാരം പണമുണ്ടായിരിക്കുന്നതു് ഒരു നൂൽക്കമ്പിനി ഓഹരിയിൽ ഇട്ടിരിക്കുന്നു. ആൾ കാഴ്ചയിൽ സുന്ദരൻ അല്ലെങ്കിലും ഒട്ടും വിരൂപിയല്ലാ. ഇയ്യാൾ ഇന്ദുലേഖയ്ക്കു സംബന്ധം തുടങ്ങിപ്പാൻ ആലോചിച്ചുവെച്ച നമ്പൂതിരിപ്പാട്ടിന്റെ വലിയ ഒരു ഇഷ്ടനും ആശ്രിതനുമാണു്; വേളി കഴിച്ചിട്ടില്ലാ; ഇല്ലത്തുപോയി താമസിക്കുന്നതു വളരെ ചുരുക്കം. പൂവള്ളി സത്രശാലയ്ക്കു സമീപം ഒരു മഠത്തിലാണു ഭക്ഷണം. തനിക്കു സ്വന്തമായി ഒരു കുട്ടിപ്പട്ടരും രണ്ടു ഭൃത്യന്മാരും ഉണ്ടു്. ആൾ പരമശുദ്ധനാണു്. “മഹാനുഭാവോ വിഡ്ഢിശ്ചേൽ ശുദ്ധ ഇത്യഭിധീയതേ!” എന്ന പ്രമാണം വെടുപ്പായി ചേരുന്ന വിധമുള്ള ശുദ്ധനാണു്. എന്നാൽ വളരെ മര്യാദക്കാരനും സുശീലനുംകൂടി ആയിരുന്നു. തന്റെ ഭാര്യയിൽ അതിപ്രമമാണു്. തനിക്കു ഭാഗ്യവശാൽ കിട്ടിയ ഭാര്യയാണെന്നു് എല്ലായ്പോഴും ഓർമ്മയുണ്ടായിരുന്നു. കണ്ണേഴി മൂർക്കില്ലാത്തമനയ്ക്കൽ നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു് ഇന്ദുലേഖയ്ക്കു് ആലോചിച്ച സംബന്ധത്തെപ്പറ്റി ഒന്നു സംസാരിക്കേണമെന്നുവെച്ചാണു് രാത്രി ഉറങ്ങിയിരുന്ന ലക്ഷ്മിക്കുട്ടിഅമ്മയെ ഇയാൾ വിളിച്ചതു് .

കേശവൻനമ്പൂതിരി: ലക്ഷ്മീ! ലക്ഷ്മീ എന്താണു് ഉറങ്ങിയോ? നേരം ഒൻപതു് അടിച്ചില്ലാ എനിയും.

ലക്ഷ്മിക്കുട്ടി അമ്മ കണ്ണുകൾ തുറന്നു് എഴുനീറ്റിരുന്നു.

കേശവൻനമ്പൂതിരി: എന്താണു് ഇന്നു് ഇത്ര അധികം ഉറക്കു്?

ലക്ഷ്മിക്കുട്ടി അമ്മ: മുറുക്കിയോ? അതാ ആ മേശയിലെ വെള്ളിത്തട്ടത്തിൽ ഞാൻ മുറുക്കാൻ ഉണ്ടാക്കിവെച്ചിരിക്കുന്നു .

കേശവൻനമ്പൂതിരി: ഓ-ഹോ . മുറുക്കിക്കളയാം.

എന്നു പറഞ്ഞു വെറ്റില മുറുക്കിക്കൊണ്ടു് പിന്നെയും കട്ടിലിന്മേൽത്തന്നെ ഇരുന്നു .

കേശവൻനമ്പൂതിരി: ഞങ്ങൾ ഇന്ദുലേഖയെ കാണാൻ പോയിരുന്ന വർത്തമാനം ഒന്നും കേൾക്കണ്ടെ?

ലക്ഷ്മിക്കുട്ടിഅമ്മ: ഇന്ദുലേഖ എനിയും ഉറങ്ങീട്ടില്ലേ? ആ പെണ്ണു് ഈയ്യിടെ രാത്രി അധികനേരം വായിക്കുന്നു. ഉറക്കൊഴിയുന്നതുകൊണ്ടു ശരീരത്തിന്നു വല്ല സുഖക്കോടും വരുമോ എന്നറിഞ്ഞില്ലാ. മണ്ണെണ്ണവെളിച്ചംതന്നെ കണ്ണിനു നല്ലതല്ല പോൽ!

കേശവൻനമ്പൂതിരി: ആരാണു് ഈ വിഡ്ഢിത്തം പറഞ്ഞതു് ? കെസ്രാത്ത എണ്ണയെക്കുറിച്ചല്ലേ പറഞ്ഞതു്? അതു് അസ്സൽ എണ്ണയാണു് . നൂൽക്കമ്പിനി ശാലകളിൽ എല്ലാടവും ഈ കെസ്രാത്ത എണ്ണവിളക്കു് ഒരുദിവസം വെച്ചതു ഞാൻകണ്ടു . അവിടെ എത്ര ആളുകളും തിരക്കുമാണെന്നു പറയാൻപാടില്ല. എനിക്കു ലക്ഷ്മിക്കുട്ടിയെ അവിടെ ഒന്നുകൊണ്ടുപോയി ആ വിശേഷങ്ങളെല്ലാം കാണിക്കണമെന്നു വളരെ താൽപര്യമുണ്ടായിരുന്നു .

ലക്ഷ്മിക്കുട്ടിഅമ്മ: എന്തെല്ലാമാണു് വിശേഷങ്ങൾ?

കേശവൻനമ്പൂതിരി: ശിവ!–ശിവ നാരായണ!–നാരായണ ! ഞാൻ എന്താണു പറയേണ്ടതു്? ഈ വെള്ളക്കാരുടെ കൗശലം അത്യത്ഭുതംതന്നെ. ലക്ഷ്മീ! നീ അതു കണ്ടാൽ വിസ്മയപ്പെട്ടുപോവും. എന്തൊരത്ഭുതം! ഈ നൂൽക്കമ്പിനി എന്നു് എത്ര ഘോഷമായി കേൾക്കുന്നതു് എല്ലാം ഒരു ഇരിമ്പുചക്രമാണു്. ആ ചക്രം ഈ നൂൽ ഒക്കെയും ഉണ്ടാക്കുന്നു. ആ ചക്രത്തെ തിരിക്കുന്നതു പൊകയാണു്. പൊക-പൊക-ശുദ്ധപൊക. എന്നാലോ പൊക നമ്മുടെ അടുക്കളയിൽനിന്നൂണ്ടാവുന്നതുപോലെ കണ്ണിലും മറ്റും ലേശം ഉപദ്രവിക്കയില്ല. ആ കമ്പിനിക്കു് ഒരു വലിയ വാലു് മേലോട്ടു വെച്ചിരിക്കുന്നു–ഒരു കൊടിമരംപോലെ വലിയ ഒരു വാലു്. അതു പൊക പോവാനാണെന്നാണു പറയുന്നതു്. എന്നാൽ എനിക്കു സംശയമുണ്ടു്. അതിന്റെ ഉള്ളിൽ എന്തോ ചില വിദ്യകൾ ഉണ്ടു്. അതു മിടുക്കന്മാരായ ഈ വെള്ളക്കാർ പുറത്തു പറകയില്ല. അങ്ങിനെ വല്ലതും ഇല്ലാതെ ഈ ഇരിമ്പുകൊണ്ടുള്ള കമ്പിനിയും തൂശികളും പറഞ്ഞതുപോലെ കേൾക്കുമോ? — എന്തോ ഒരു വിദ്യയുണ്ടു്.

ലക്ഷ്മിക്കുട്ടിഅമ്മ: എന്താണു് ആ വിദ്യ നിങ്ങളാരും മനസ്സിലാക്കാത്തതു് ?

കേശവൻനമ്പൂതിരി: അതിനെക്കുറിച്ചു ചോദിച്ചാൽ ആ ഇഞ്ചിനീയെർ സായ്‌വ് വെടിവെക്കും. ഓ —ഹോ! അതൊന്നും ചോദിച്ചുകൂടാ. എന്നാൽ അയാൾ ഞങ്ങളൊക്കെചെന്നാൽ ഈ യന്ത്രത്തിന്റെ അടുക്കെകൊണ്ടുപോയി ഓരോരോ കളവുകൾ എല്ലാം പറഞ്ഞുതരും. അയാൾ പറയുന്നതു കുട്ടികൾക്കു കൂടി ബോദ്ധ്യം വരികയില്ല . എന്നാൽ ഞങ്ങൾ അതു ഭാവിക്കാറില്ല— എല്ലാം മനസ്സിലായി എന്നു നടിക്കും .

ലക്ഷ്മിക്കുട്ടിഅമ്മ: പുകയാണു യന്ത്രം തിരിക്കുന്നതു് എന്നു തിരുമനസ്സു് പറഞ്ഞതു് കുറെ വിഡ്ഢിത്തമാണെന്നു തോന്നുന്നു . ഇന്ദുലേഖ അഞ്ചാറുദിവസം മുമ്പെ എന്നോടു തീവണ്ടിയെക്കുറിച്ചു് ഓരോന്നു പറഞ്ഞിരുന്നു. അവൾ പറഞ്ഞതു് ഈവക യന്ത്രങ്ങളെല്ലാം ആവിയുടെ ശക്തികൊണ്ടു തിരിയുന്നതാണെന്നും പുകയ്ക്കു സ്വതെ ശക്തി ഒന്നും ഇല്ലെന്നും അതു് അഗ്നിയിൽ സഹജമായിരിക്കുന്നതിനാൽ അഗ്നിയുള്ള ദിക്കിൽ നുമ്മൾ കാണുന്നതുമാത്രമല്ലാതെ അതിനെക്കൊണ്ടു യാതൊരു പ്രയോജനവും ഇല്ലെന്നുംമറ്റുമാണു് .

കേശവൻനമ്പൂതിരി: തീവണ്ടിക്കു് അങ്ങിനെ ആയിരിക്കും. നൂൽക്കമ്പിനി തിരിയുന്നതു പൊകകൊണ്ടാണു്. വേറെ ആ കൊടിമരത്തിന്റെ ഉള്ളിൽ എന്തോ ഒരു വിദ്യയുംകൂടി ഉണ്ടായിരിക്കണം. എനിക്കു് ഒരു സംശയവുമില്ല . ഇന്ദുലേഖയോടു് മാധവനോ നുമ്മടെ ഗോവിന്ദൻകുട്ടിയോ പറഞ്ഞുകൊടുത്തതായിരിക്കണം. ഈ സാധുക്കുട്ടികളോടു വെള്ളക്കാർ സൂക്ഷ്മം ഒരി ലും പറഞ്ഞുകൊടുക്കയില്ല. വല്ല ഭോഷ്കുകളും പറഞ്ഞു ധരിപ്പിക്കും. അതു സത്യമാണെന്നു് ഈ വിഡ്ഢികൾ ഉറപ്പിച്ചു പെണ്ണുങ്ങളോടും മറ്റും പറയും. സൂക്ഷ്മം അവർ ഒരിക്കലും പറഞ്ഞുകൊടുക്കയില്ല. അഥവാ സൂക്ഷ്മം അറിയണമെങ്കിൽ അവരുടെ വേദത്തിൽ ചേർന്ന് തൊപ്പി ഇടണം, എന്നാൽ പറയും .

ലക്ഷ്മിക്കുട്ടിഅമ്മ: അതു് എന്തോ–പുകയ്ക്കു് ഒരു ശക്തിയും ഇല്ലാ.

കേശവൻനമ്പൂതിരി: അങ്ങനെ പറയണ്ട. ധൂമം ശക്തിയുള്ളതാണു്. ഹോമധൂമത്തിന്നു ശക്തിയില്ലേ? എനിക്കു് ഒന്നുകൂടി സംശയമുണ്ടു്. ഇതു വല്ല മൂർത്തികളുടെയും പ്രസാദത്തിന്നുവേണ്ടിയുള്ള ഒരു ഹോമമോ എന്നുകൂടി സംശയമുണ്ടു്. വല്ല വിഗ്രഹങ്ങളോ ചക്രങ്ങളോ ആ കൊടിമരത്തിന്റെ ഉള്ളിൽ വെച്ചിട്ടുണ്ടായിരിക്കും–ആർക്കറിയാം? അതിന്നു് ഈ ഹോമം വളരെ പ്രിയമായിരിക്കാം; അതിന്റെ പ്രസാദത്തിനാൽ ആയിരിക്കാം ഈ കമ്പിനി തിരിയുന്നതു്. ആർക്കറിയാം–നാരായണമൂർത്തിക്കു മാത്രം അറിയാം.

ലക്ഷിമിക്കുട്ടിഅമ്മ: എന്നാൽ അതു നോക്കി അറിയരുതേ?

കേശവൻനമ്പൂതിരി: എന്തു കഥയാണു ലക്ഷ്മീ പറയുന്നതു്. ഈ വെള്ളക്കാർ അതിനു് ഈ ജന്മം സമ്മതിക്കുമോ? എന്നാൽ അവരുടെ വലിപ്പം പോയില്ലേ? ഈ തീവണ്ടി, കമ്പിത്തപാൽ മുതലായ അനേകം വിദ്യകൾ അവർ ഈ ദിക്കിൽ കൊണ്ടുവന്നു കാണിക്കുന്നതിന്റെ സൂക്ഷ്മം ഒന്നും അവർ ഈ ജന്മം നമ്മളെ അറിയിച്ചുതരുമോ? ഒരിക്കലും ചെയ്കയില്ല. ഇപ്പോൾ ഈ നൂൽക്കമ്പിനി ഉണ്ടാക്കാൻ വെള്ളക്കാരെ ഒരു പയിസ്സപോലും ചിലവിട്ടിട്ടുണ്ടോ? ഇല്ല–സകലം നാട്ടുകാരുടെ പണം. എന്നിട്ടു് എന്താണു ഫലം? ഒരു നാട്ടുകാരനു് എങ്കിലും ഈ വിദ്യ പറഞ്ഞുകൊടുത്തുവോ? അനവധി പണം വാങ്ങി നൂൽക്കമ്പിനിപണി ബിലാത്തിയിൽനിന്നുതന്നെ ചെയ്തു. എന്നിട്ടു് ഇവിടെ കൊണ്ടുവന്നു കമ്പിനി കൂട്ടി. കമ്പിനി കണ്ടാൽ ബഹു വലുപ്പമായി ഭംഗിയായിരിക്കും. ഇപ്പോൾ ഒരു വെള്ളക്കാരൻതന്നെ ധൂമംകൊണ്ടു കമ്പിനി തിരിപ്പിച്ചു നൂലുണ്ടാക്കുന്നു. കമ്പിനി തിരിയുന്ന തിരിച്ചിൽ കണ്ടാൽ നോം അത്ഭുതപ്പെടും. നാട്ടുകാർ നുമ്മൾ മഹാ വിഡ്ഢികളല്ലേ? അല്ലെങ്കിൽ നൂൽക്കമ്പിനി ഇവിടെ കോഴിക്കോട്ടുവെച്ചു പണിയെടുപ്പിക്കരുതായിരുന്നുവോ? അതിനു് എന്തു വിരോധമായിരുന്നു? നുമ്മളുടെ പണമല്ലേ? നുമ്മൾ പറഞ്ഞപോലെ ചെയ്യേണ്ടേ? പക്ഷേ, ഇതൊന്നും പറഞ്ഞാൽ വെള്ളക്കാരോടു പറ്റുകയില്ല. അവർ ഒന്നരലക്ഷം ഉറുപ്പികയോ മറ്റോ വാങ്ങി നൂൽക്കമ്പിനി സകലവും അവരുടെ രാജ്യത്തുവെച്ചുതന്നെ പണിയിച്ചു് ഇവിടെ കപ്പലിൽ കൊണ്ടുവന്നു് എറക്കി. അവർ എത്ര സമർത്ഥന്മാർ! നുമ്മൾ എത്ര വിഡ്ഢികൾ!

ലക്ഷ്മിക്കുട്ടിഅമ്മ: ആട്ടെ, ഇതിൽ ലാഭമുണ്ടാവുമോ?

കേശവൻനമ്പൂതിരി: നിശ്ചയമായിട്ടു് ഉണ്ടാവും എന്നാണു് എല്ലാവരും പറയുന്നതു്. വളരെ ആളുകൾ ഉറുപ്പിക കൊടുത്തിട്ടുണ്ടു്. രണ്ടുനാലു കൊല്ലങ്ങൾകൊണ്ടറിയാം. ഈ ഇങ്കിരീസ്സുകാരുടെ വിദ്യകൾ എല്ലം നുമ്മൾക്കു മനസ്സിലാക്കിത്തന്നിരുന്നുവെങ്കിൽ നന്നായിരുന്നു .

ലക്ഷ്മിക്കുട്ടിഅമ്മ: ഇങ്കിരീസ്സുകാർ നാട്ടുകാരെ പഠിപ്പിക്കുന്നതു കാണുന്നില്ലേ. അവർ ഇനി എന്തു ചെയ്യണം?–നുമ്മൾക്കു പഠിക്കാൻ ബുദ്ധിയില്ലായിരിക്കും.

കേശവൻനമ്പൂതിരി: അയ്യോ, എന്റെ ലക്ഷ്മിക്കുട്ടി ഇങ്ങിനെയാണു ധരിച്ചതു്? ഇവർ ഇസ്കോളിൽ പഠിപ്പിക്കുന്നതു് ഈവക വിദ്യകൾ ഒന്നുമല്ല. എന്നാൽ നന്നായിരുന്നുവല്ലൊ. ഇസ്കോളിൽ പഠിപ്പിക്കുന്നതു് എല്ലാം നുമ്മളൂടെ കുട്ടികളെ വഷളാക്കിത്തീർക്കാനാണു്. യാതൊരു സംശയവുമില്ല. ഒന്നാമതു ക്ഷേത്രത്തിൽ പോവുന്നതും ശുദ്ധം മാറിയാൽ കുളിക്കുന്നതും ഭസ്മം ചന്ദനംതൊടുന്നതും ഗുരുകാരണവന്മാരെ ഉള്ള ഭയവും ബ്രാഹ്മണഭക്തിയും ഇല്ലാതെയാക്കും. പിന്നെ വേണ്ടാത്ത തോന്ന്യാസമായ കഥകളും മറ്റും പഠിപ്പിക്കും. എന്നിട്ടു ചില പരീക്ഷകൾ അവരെക്കൊണ്ടു കൊടുപ്പിച്ചു് ചില അക്ഷരങ്ങൾ അവരുടെ പേരുകളോടു ചേർത്തു പറയുന്ന ഒരു ബഹുമാനം കൊടുക്കും. ഇതുകൊണ്ടു് എന്താണു ഫലം? മിന്നത്തപ്പാൽ എങ്ങിനെയാണു് ഉണ്ടാക്കിയതു്, തീവണ്ടി എങ്ങിനെ ഓടുന്നു എന്നു് ഇങ്കിരിയസ്സു പഠിച്ച ഒരു കുട്ടിയോടു ചോദിച്ചാൽ എന്നെപ്പോലെയും ലക്ഷ്മിയെപ്പോലെയുംതന്നെ. ഒരു വസ്തു ശരിയായി പറവാൻ അവന്നു് അറിഞ്ഞുകൂടാ. ഒരു കുട്ടി ഇങ്കിരിയസ്സു പഠിക്കുമ്പോഴയ്ക്കു് അവന്റെ വീട്ടിൽ ഉള്ളവരെയല്ലാം പുച്ഛമായി. ഇതിനു മാത്രം കൊള്ളാം ഇങ്കിരിയസ്സു പഠിപ്പു് .

ലക്ഷ്മിക്കുട്ടിഅമ്മ: അങ്ങിനെ ഒന്നുമല്ല. ഇന്നാൾ ഇന്ദുലേഖ തീവണ്ടി ഓടിക്കുന്നതിന്റെ ക്രമത്തെക്കുറിച്ചു് എത്ര വെടിപ്പായി പറഞ്ഞു. എനിക്കു നല്ലവണ്ണം മനസ്സിലായി. ഈ കുട്ടികൾക്കു് ഒക്കെ നൊമ്മെക്കാൾ വളരെ അധികം അറിവുണ്ടു് എന്നു് എനിക്കു തോന്നുന്നു–അങ്ങിനെ അറിവുള്ളതുകൊണ്ടാണു് പക്ഷേ, നൊമ്മെ അവർക്കു പുച്ഛം തോന്നുന്നതു്. ഇയ്യിടെ ഒരുദിവസം മാധവൻ കമ്പിത്തപ്പാലിനെപ്പറ്റി പറഞ്ഞു. എനിക്കു ബഹുരസം തോന്നി.

കേശവൻനമ്പൂതിരി: ആട്ടെ, എന്നാൽ ഇന്ദുലേഖ ഒരു തീവണ്ടി ഓടിക്കട്ടെ ഞാൻ സമതിക്കാം. — എന്നാൽ ഞാൻ സമ്മതിക്കാം

ലക്ഷ്മിക്കുട്ടിഅമ്മ: അതെങ്ങിനെയാണു്? ഒന്നാമതു തീവണ്ടി വേണ്ടേ ? പിന്നെ അതു് ഓടിക്കുന്ന മാതിരി പഠിക്കണ്ടേ? തീവണ്ടി ദിവസംപ്രതി ഓടിക്കുന്നവർ വെറും കൂലിക്കാരെപ്പോലെ പ്രവൃത്തിയെടുക്കുന്നവർ മാത്രമാണു്. അവർ ഇതിന്റെ തത്വം നുമ്മളൂടെ ഇംക്ലീഷുപഠിച്ച കുട്ടികൾ അറിയുമ്പോലെകൂടി അറികയില്ലാ.

കേശവൻനമ്പൂതിരി: അയ്യോ കഷ്ടം! ലക്ഷ്മിക്കുട്ടി മഹാ സാധുവാണു്. ഈ വെള്ളക്കാരെ ഒരിക്കലും വിശ്വസിക്കരുതേ. ഇവർക്കു മന്ത്രങ്ങളും തന്ത്രങ്ങളും ഇല്ലെന്നു് ഇവർ പുറത്തൊക്കെ പറയുന്നു. ഇന്നാൾ ഞാൻ കോഴിക്കോട്ടു പോയപ്പോൾ ഒരു രാജാവിന്റെ കൂടെ വണ്ടിയിൽ കടപ്പുറത്തു സവാരിക്കു പോയി. കടപ്രത്തു സമീപം ഒരു ചെറിയ ബങ്കളാവു കണ്ടു. അതു് എന്താണെന്നു ചോദിച്ചപ്പോൾ സായ്‌വിമാരെ ശാക്തേയം കഴിക്കുന്ന സ്ഥലമാണെന്നു രാജാവു പറഞ്ഞു. തലവെട്ടിപ്പള്ളിയെന്നാണത്ര അതിന്റെ പേരു്. ആ പള്ളിയിൽ ചെയ്യുന്ന ശാക്തേയത്തിന്റെ വിവരം ആരെങ്കിലും പുറത്തുപറഞ്ഞാൽ അവരെ തലവെട്ടിക്കളവാനാണത്രെ വെള്ളക്കാരന്റെ കൽപന. ഈ ശാക്തേയം അവർ ചെയ്തു ദേവീപ്രസാദം വരുത്തി ഈ രാജ്യം മുഴുവൻ ജയിച്ചു. നുമ്മളുടെ രാജാക്കന്മാരെ വെറും ജീവശ്ശവങ്ങളാക്കി ഇട്ടു . എന്നിട്ടും നുമ്മളോടു് ഒക്കെ യാതൊരു മന്ത്രവും തന്ത്രവും ഇല്ലെന്നു വെറുതെ പറയുന്നു. ഇതു നല്ല മാതിരി അല്ലെ?

ലക്ഷ്മിക്കുട്ടിഅമ്മ: ഈ തലവെട്ടിപ്പള്ളിയിൽ നാട്ടുകാരെ ചേർക്കാമൊ ?

കേശവൻനമ്പൂതിരി: അതു ഞാൻ അറിയില്ലാ. ചേർക്കാൻ സംഗതിയില്ലാ.

ലക്ഷ്മിക്കുട്ടിഅമ്മ: എനിക്കു ഉറക്കും ഉറക്കു വരുന്നു.

കേശവൻനമ്പൂതിരി: എനിക്കും ഉറക്കം വരുന്നു.

ലക്ഷ്മിക്കുട്ടിഅമ്മ ഉറങ്ങാൻ കിടന്നു നമ്പൂതിരിയും ഉറങ്ങുവാൻ ഭാവിച്ചു കിടന്നു. അപ്പോൾ മാത്രമാണു് ഇന്ദുലേഖയുമായി ഉണ്ടായ സംസാരത്തെക്കുറിച്ചും നമ്പൂതിരിപ്പാട്ടിലെക്കുറിച്ചും ലക്ഷ്മിക്കുട്ടിഅമ്മയുമായി സംസാരിപ്പാൻവേണ്ടി വിളിച്ചുണർത്തീട്ടു് നൂൽക്കമ്പിനിയുടേയും മറ്റും വർത്തമാനംകൊണ്ടു സമയം പോയല്ലൊ–ഇതു കുറെ വിഡ്ഢിത്തമായിപ്പോയി എന്നു് ഈ പരമശുദ്ധാത്മായ കേശവൻനമ്പൂതിരിക്കു തോന്നിയതു് .