ഇന്ദുലേഖ/കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരിനമ്പൂതിരിപ്പാടു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം ഏഴു്: കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരിനമ്പൂതിരിപ്പാടു്

ഏഴു്[തിരുത്തുക]

കണ്ണഴി മൂർക്കില്ലത്തമനയ്ക്കൽ സൂരിനമ്പൂതിരിപ്പാടു്[തിരുത്തുക]

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ചു് ആരംഭത്തിൽത്തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ എടയുണ്ടോ എന്നു് ആ ഗ്രന്ഥ കർത്താവു് ആലോചിപ്പാൻ സാധാരണ ആവശ്യമില്ലാത്തതാകുന്നു. എന്നാൽ മലയാളത്തിൽ ഇതു് ഒരു പുതുമാതിരി കഥ ആകയാൽ എന്റെ വായനക്കാരിൽ ചിലർ ഈ പുസ്തകത്തിൽ കാണുന്ന വല്ല സംഗികളിലും ഒരുസമയം അബദ്ധമായി എന്റെ വിചാരവും ഉദ്ദേശവും ധരിച്ചു പോവാൻ എടയുണ്ടാവുമോ എന്നു ഞാൻ ശങ്കിക്കുന്നതിനാൽ അതിനെപ്പറ്റി ഇവിടെ അൽപം ഒന്നു പ്രസംഗിക്കേണ്ടതു് ആവശ്യമാണെന്നു വിചാരിക്കുന്നു.


ഈ അദ്ധ്യായത്തിലും എനി വരുന്ന ചില അദ്ധ്യായങ്ങളിലും കുറെ അവ്യവസ്ഥിതമനസ്സുകാരനും സ്ത്രീലോലനും ആയ ഒരു നമ്പൂതിരിപ്പാടിന്റെ കഥയെക്കുറിച്ചു് പറയേണ്ടിവരുന്നു. എനിക്കു മലയാളത്തിൽ നമ്പൂതിരിമാരേക്കാൾ അധികം ബഹുമാനമുള്ളവർ ആരും ഇല്ല. അവരിൽ അതിബുദ്ധിശാലികളും സമർത്ഥന്മാരും ആയ പലരേയും ഞാൻ അറിയും. അതിൽ ചിലർ എന്റെ വലിയ സ്നേഹിതന്മാരായിട്ടും ഉണ്ടു്. ഏതു ജാതിയിലും മനുഷ്യർ സമർത്ഥന്മാരായും വിഡ്ഢികളായും ബുദ്ധിമാന്മാരായും ബുദ്ധിശൂന്യന്മാരായും സത്തുക്കളായും അസത്തുക്കളായും കാണപ്പെടുന്നുണ്ടു്. അതുപ്രകാരംതന്നെയാണു നമ്പൂരിമാരിലും ഉള്ളതു്. ഈ കഥയിൽ കാണുന്ന നമ്പൂതിരിപ്പാടു കുറെ അമാന്തക്കാരനാണെങ്കിലും അദ്ദേഹത്തോടുകൂടിത്തന്നെ എന്റെ വായനക്കാർക്കു പരിചയമാവാൻപോവുന്ന ചെറുശ്ശേരിനമ്പൂതിരിയുടെ സാമർത്ഥ്യവും രസികത്വവും ഓർത്താൽ സാധാരണ ശ്ലാഘനീയന്മാരായും മലയാളത്തിൽ അത്യുൽകൃഷ്ടസ്ഥിതിയിൽ വെയ്ക്കപ്പെട്ടിട്ടുള്ളവരുമായ നമ്പൂരിപ്പാടന്മാരേയും നമ്പൂരിമാരേയും പരിഹസിക്കേണമെന്നുള്ള ഒരു ദുഷ്ടവിചാരവും എനിക്കു് ഒരിക്കലും ഉണ്ടായിട്ടില്ലെന്നു് എന്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളും ആയ വായനക്കാർക്കു ധാരാളമായി മനസ്സിലാവുമെന്നു ഞാൻ വിശ്വസിക്കുന്നു.


ഇംഗ്ലീഷിൽ ഈമാതിരി കഥകളിൽ പറയപ്പെടുന്നവർ എല്ലാം പലേ സ്ഥിതിയിലും ഇരിക്കുന്ന യൂറോപ്യൻ സ്ത്രീപുരുഷന്മാരാണു്. ചില പുസ്തകങ്ങളിൽ ഈകാലം ജീവനോടുകൂടി ഇരിക്കുന്ന മഹാന്മാരായ ചില സായ്പന്മാരെക്കൊണ്ടുകൂടി ദൂഷ്യമായോ പരിഹാസമായോ ശ്ലാഘിച്ചിട്ടോ ചിലപ്പോൾ പറയപ്പെട്ടുകാണുന്നുണ്ടു്. എന്നാൽ ഒരു കഥയിൽ ദുഷ്ടവിചാരം കൂടാതെ ഈവക പ്രസംഗങ്ങൾ ചെയ്യുന്നതിന്മേൽ യൂറോപ്പിൽ ആർക്കും പരിഭവമോ ശണ്ഠയോ ഉണ്ടായിവന്നിട്ടില്ലാ. അതുകൊണ്ടു് ഈ പുസ്തകത്തിൽ പറയപ്പെടുന്ന സംഗതികൾ നിമിത്തം ആർക്കും പരിഭവമുണ്ടാകയില്ലെന്നു ഞാൻ വിചാരിക്കുന്നു.


കേശവൻനമ്പൂതിരി പഞ്ചുമേനോനു വായിച്ചുകേൾപ്പിച്ച എഴുത്തു മേൽപറഞ്ഞ സൂരിനമ്പൂതിരിപ്പാട്ടിലെ എഴുത്തായിരുന്നു. ‘കണ്ണഴി മൂർക്കില്ലത്തമന’ മലയാളത്തിലെങ്ങും പ്രസിദ്ധപ്പെട്ട ഒരു മനയും സമ്പത്തിലും ഉൽകൃഷ്ടതയിലും നിസ്തുല്യമെന്നു പറയപ്പെട്ടുവന്നതും ആകുന്നു. ഈ മനയിലെ കുബേരന്മാരായ നമ്പൂതിരിപ്പാടന്മാരിൽ രണ്ടാമത്തെ ആളാണു് സൂരിനമ്പൂതിരിപ്പാടു്; എങ്കിലും അഫൻ നമ്പൂതിരിപ്പാടു് വയോധികനും രോഗിയും ആയിരുന്നതിനാൽ മനവക സകല കാര്യങ്ങളും നോക്കിവരാൻ നിശ്ചയിക്കപ്പെട്ട ആൾ സൂരിനമ്പൂതിരിപ്പാടായിരുന്നു. ഇദ്ദേഹത്തിന്നു് ഈ കഥ നടന്ന കാലത്തു നാൽപത്തഞ്ചു വയസ്സു പ്രായമാണു്. ചെറുപ്പം മുതൽക്കേ മനവക കാര്യങ്ങൾ നോക്കേണ്ടതിനാക്കിയതിനാൽ വിദ്യാഭ്യാസം ഉണ്ടായില്ല. ഇദ്ദേഹം ജാത്യാ വളരെ സ്ത്രീലോലനായിരുന്നു. വേളികഴിച്ചിട്ടില്ല. അഫൻ നമ്പൂതിരിപ്പാടു് എത്ര തിരക്കീട്ടും വേളികഴിക്കാതെതന്നെ ഇതുവരെ അദ്ദേഹം കഴിച്ചു. അനുജന്മാർ രണ്ടാൾ വേളി കഴിച്ചിട്ടുണ്ടു്. അതു സംഗതിയാക്കി പറഞ്ഞു താൻ യഥേഷ്ടം ശൂദ്രസ്ത്രീകളുടെ ഭർത്താവായിട്ടുതന്നെ കാലം കഴിക്കയാണു ചെയ്തതു്. ഇദ്ദേഹത്തിന്റെ ദേഹത്തെക്കുറിച്ചു് ആപാദചൂഢം വർണ്ണിക്കുവാൻ ഞാൻ ഭാവിക്കുന്നില്ല. ആൾ നല്ല വെളുത്ത നിറത്തിലാണെങ്കിലും സൌന്ദര്യമാവട്ടെ, ശ്രീയാവട്ടെ ഇദ്ദേഹത്തിന്റെ ദേഹത്തിന്നു ലേശംപോലും ഇല്ലെന്നുതന്നെ പറയാം. എന്നാൽ കേവലം വിരൂപനാണെന്നു പറവാൻ പാടില്ല. ഇദ്ദേഹത്തെപ്പോലെയുള്ള ദേഹസ്വഭാവം പക്ഷേ, ഒരുലക്ഷംപേർക്കു മലയാളത്തിൽ കാണാം. അവയവങ്ങളിൽ യാതൊന്നിനും വിശേഷവിധിയായി ഒന്നും ഇല്ല, സൌന്ദര്യവും കലശലായ വൈരൂപ്യവും ഒരവയവത്തിന്നും ഉണ്ടെന്നു പറവാൻ പാടില്ലാ. എന്നാൽ ഇദ്ദേഹത്തിന്റെ ദേഹസ്വഭാവത്തിലും പ്രകൃതത്തിലും രണ്ടുമൂന്നു സംഗതികൾ മാത്രം വിശേഷവിധിയായി പറയേണ്ടതുണ്ടു്. ഇദ്ദേഹം ചിറിക്കുമ്പോൾ വായ രണ്ടു കവിൾത്തടങ്ങളിൽ എത്തി അവിടുന്നും കവിഞ്ഞു നീണ്ടുനിൽക്കുന്നുണ്ടോ എന്നു കാണുന്നവർക്കു തോന്നും. നാസിക ശരിയായിട്ടുതന്നെ സൃഷ്ടിച്ചിരുന്നുവെങ്കിലും ആ മുഖത്തിന്നു മതിയായില്ല എന്നു തോന്നും. നടക്കുന്നതു് ചാടിച്ചാടിക്കൊണ്ടു കാക്കകളെപ്പോലെയോ എന്നു തോന്നും. ഇദ്ദേഹം സ്ത്രീഭ്രാന്തനാണെന്നു് ആദ്യത്തിൽ പറഞ്ഞുപോയതുകൊണ്ടു് ഇനി അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചു് അത്ര അധികം പറയേണ്ടതില്ല. ധനവാന്മാരായ പുരുഷന്മാർക്കു സ്ത്രീകളിൽ അതിയായ ചാപല്യം ഉണ്ടായാൽ പിന്നെ അവരുടെ വേറെയുള്ള സ്വഭാവത്തെപ്പറ്റി അധികം പറവാൻ ഉണ്ടാവുന്നതല്ലാ. അവരുടെ എല്ലായ്പോഴും ഉള്ള വിചാരവും പ്രവൃത്തികളും ഈ ഒരു വിഷയത്തെ സംബന്ധിച്ചല്ലാതെ ഒരിക്കലും ഉണ്ടാവാൻ പാടില്ലാ. അദ്ദേഹത്തിന്നു മനവക കാര്യങ്ങൾ അന്വേഷിക്കുന്നാൾ എന്ന പേർ മാത്രമേ ഉള്ളു–യഥാർത്ഥത്തിൽ അന്വേഷിച്ചിരുന്നതു മാസപ്പടിക്കാരായ കാര്യസ്ഥന്മാരായിരുന്നു. അവരിൽ ചിലരുടെ സാമർത്ഥ്യംകൊണ്ടു കാര്യങ്ങൾ ഒരുവിധം ശരിയായിത്തന്നെ നടന്നുവരുന്നു എന്നു പറയാം. ഇദ്ദേഹം സൂക്ഷ്മത്തിൽ ശുദ്ധമനസ്സാണു്, നിഷ്കന്മഷനാണു് എങ്കിലും ശീലത്തിന്റെ ദുർഗ്ഗുണംകൊണ്ടു് ശുദ്ധനാണെന്നു് അധികം ആളുകൾക്കു് സാധാരണയായി അഭിപ്രായമുണ്ടായിരുന്നില്ലാ. സാധാരണ അറിവും പഠിപ്പും ഇല്ലാത്ത ധനവാന്മാർക്കുണ്ടാവുന്നപോലെ, തന്നെപ്പറ്റി ഇദ്ദേഹത്തിന്നു വലിയ അഭിപ്രായംതന്നെയാണു് ഉണ്ടായിരുന്നതു്. താൻ കാര്യത്തിനു് അതിനിപുണനാണെന്നു തന്റെ സേവകന്മാരായ കാര്യസ്ഥന്മാരും, കണ്ടാൽ മന്മഥനെപ്പോലെ സുന്ദരനാണെന്നു താൻ സഹവാസം ചെയ്തിട്ടുള്ള കുലടമാരും ഈ ഭോഷച്ചാരെ നല്ലവണ്ണം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. മുഖസ്തുതി കേട്ടു കേട്ടു താൻ ഒരു മഹാപുരുഷനാണെന്നു് ഇദ്ദേഹം മനസ്സിൽ തീർച്ചയാക്കിവെച്ചിരുന്നു. പണം പിടുങ്ങുവാൻ സാമർത്ഥ്യവും ദൗഷ്യവും ഉള്ള വ്യഭിചാരികളായ സ്ത്രീകൾ തന്റെ ദേഹകാന്തിയെപ്പറ്റി തന്നോടു പറഞ്ഞുവരുന്ന ഭോഷ്കുകൾ എല്ലാം ഈ സാധു വാസ്തവത്തിൽ തനിക്കുള്ള ഗുണങ്ങളാണെന്നു കരുതി നന്നെ ഞെളിഞ്ഞിരുന്നു. വയസ്സു നാൽപത്തഞ്ചായിട്ടും ഈ ധാർഷ്ട്യത്തിന്നു ലേശം കുറവില്ലായിരുന്നു. “തമ്പുരാന്റെ തിരുമേനി കാണാതെ ഒരു കാണിനേരം അടിയൻ ഇരിക്കയില്ല,” എന്നു് ഒരുത്തി എപ്പോഴോ ഒരിക്കൽ പറഞ്ഞതു് ഇദ്ദേഹത്തിന്റെ മനസ്സിൽ ശിലാരേഖപോലെ കിടക്കുന്നു. “തമ്പുരാന്റെ തിരുമേനിയിൽ അടിയന്റെ ശരീരം ചേർപ്പാൻ ഉണ്ടായ ഭാഗ്യംതന്നെ അടിയനു വലിയതു്. പണംകാശിൽ ആർക്കു് ആഗ്രഹം? അതാർക്കില്ലാത്തു? ഈ തിരുമേനി വേറെ ഒരാൾക്കു കാണുമോ?”–എന്നു മറ്റൊരുത്തി പറഞ്ഞതു വേദവാക്യമായി ഇദ്ദേഹം മനസ്സിൽ വെച്ചിരുന്നു. പിന്നെ തന്റെ ചങ്ങാതിയാക്കി താൻ അടുക്കെവെച്ചിട്ടുള്ളതു് ചെറുശ്ശേരി ഇല്ലത്തു ഗോവിന്ദൻനമ്പൂതിരിയെയാണു്. ഇദ്ദേഹത്തെപ്പോലെ ഇത്ര സരസതയും സാമർത്ഥ്യവും ഉണ്ടായിട്ടു് മറ്റൊരാളെ പറയാൻ എന്നാൽ സാദ്ധ്യമല്ല, വിൽപത്തി കടുകട്ടി; വ്യാകരണശാസ്ത്രം വെടുപ്പായി പഠിച്ചിരിക്കുന്നു; സംഗീതത്തിൽ അതി പരിജ്ഞൻ; കാഴ്ചയിൽ നല്ല ശ്രീയുള്ള മുഖവും ദേഹവും: സംഭാഷണത്തിൽ ഇത്ര സരസത മറ്റാർക്കും ഞാൻ കണ്ടിട്ടില്ല. ഈ കഥയിലുള്ള മറ്റാർക്കും ഇതു് ഇല്ലെന്നു തീർച്ചയായി പറയുന്നു. ഇദ്ദേഹം അശേഷം ദുർബുദ്ധിയല്ല. എന്നാൽ പരിഹാസയോഗ്യന്മാരായ മനുഷ്യരെപ്പറ്റി ഇദ്ദേഹത്തിന്നു് അശേഷം ദയയില്ലെന്നുതന്നെ പറയാം. ഇദ്ദേഹത്തിന്റെ പരിഹാസത്തിനെപ്പറ്റി ഭയമില്ലാത്തവർ കേവലം ബുദ്ധിയില്ലാത്തവർ മാത്രമേയുള്ളു. പരിഹസിച്ചാൽ ഒരു തരിമ്പും അറിയാത്തവനുമാത്രം ഇദ്ദേഹത്തിനെ ഭയമില്ല. നുമ്മടെ സൂരിനമ്പൂതിരിപ്പാട്ടിലേക്കു് ഇദ്ദേഹത്തിനെ ഭയമില്ല.


ഇദ്ദേഹം സൂരിനമ്പൂതിരിപ്പാട്ടിലെ ഒരു സ്നേഹിതൻ ഒരിക്കലും ആയിരുന്നില്ല. സൂരിനമ്പൂതിരിപ്പാട്ടിലെക്കുറിച്ചു് ഇദ്ദേഹത്തിന്നു വലിയ പുച്ഛമാണു് ഉണ്ടായിരുന്നതു്. എന്നാൽ അതു് അത്ര പുറത്തുകാണിക്കാൻ നിവൃത്തിയില്ലല്ലൊ. സൂരിനമ്പൂതിരിപ്പാടു് ധനംകൊണ്ടും ഉൽകൃഷ്ടതകൊണ്ടും നമ്പൂതിരിമാരിൽ മുഖ്യനാണു്. അദ്ദേഹത്തെ പുറത്തേക്കു് എങ്കിലും എങ്ങനെ ബഹുമാനിക്കാതെ കഴിയും? സൂരിനമ്പൂതിരിപ്പാട്ടിലേക്കു തന്നെ സ്തുതിക്കുന്നവരെ ഒക്കെയും ബഹു പ്രിയമാണു്. അതു നിന്ദാസ്തുതിയായാലും വാസ്തവമായാലും അങ്ങറിവാനും പ്രയാസം. ഗോവിന്ദൻനമ്പൂതിരി, സൂരിനമ്പൂതിരിയുടെ അനുജനും അതിയോഗ്യനുമായ നാരായണൻ നമ്പൂതിരിപ്പാട്ടിലെ പരമസ്നേഹിതനാകുന്നു. എന്നാൽ മൂർക്കില്ലാത്ത മനയു്ക്കൽ ഇദ്ദേഹം ചെന്നാൽ ഇദ്ദേഹത്തിന്നു തന്റെ സ്നേഹിതനുമായി സംസാരിപ്പാൻ സാധിക്കുന്നതു വളരെ പ്രയാസമായിരുന്നു. മനയു്ക്കൽ ചെന്നാൽ സൂരിനമ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളികയിലേക്കു് ഉടനെ വിളിക്കും... പിന്നെ വിടുന്ന കാര്യം ബഹുപ്രയാസം. ഇങ്ങിനെയാണു സൂരിനമ്പൂതിരിപ്പാടും ഗോവിന്ദൻനമ്പൂതിരിയുമായിട്ടുള്ള ഇരിപ്പു്. നമ്പൂതിരിപ്പാട്ടിലെ ഇഷ്ടംപോലെ പറയാഞ്ഞാൽ മുഷിയും; മുഷിഞ്ഞാൽ ഉപദ്രവങ്ങൾ ഉണ്ടായിവന്നേക്കാം എന്നുള്ള ഭയത്താൽ ഗോവിന്ദൻനമ്പൂതിരി നമ്പൂതിരിപ്പാട്ടിനെ നിന്ദാസ്തുതി ധാരാളമായി ചെയ്യാറുണ്ടു്. താൻ അതിസുന്ദരനാണെന്നും നല്ല കാര്യസ്ഥനാണെന്നും തന്നോടു് ആരു പറയുന്നില്ലയോ അവരോടൊക്കെ നമ്പൂതിരിപ്പാട്ടിലേക്കു് ബഹുരസക്ഷയവും വിരോധവും തോന്നുമാറാണു്. അതുകൊണ്ടു് ചെറുശ്ശേരി നമ്പൂരിക്കു് ഇദ്ദേഹത്തെ സ്തുതിക്കാതിരിപ്പാൻ നിവൃത്തിയില്ലാതെ വന്നുപോയി.


പിന്നെ നമ്പൂരിപ്പാട്ടിലെക്കൊണ്ടു പറവാനുള്ളതു് ഇദ്ദേഹം കുറെ കളിഭ്രാന്തനാണെന്നുകൂടിയാണു്. കഥകളി വലിയ ഇഷ്ടമാണു്. അതിന്റെ ഗുണദോഷപരിജ്ഞാനം ഒരുമാതിരിയിൽ നല്ലവണ്ണം ഉണ്ടു്. സംവത്സരത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും, പിന്നെ ദിവസമുണ്ടങ്കിൽ അന്നും കഥകളി കണ്ടാലും തൃപ്തിയില്ലാ. ഇദ്ദേഹത്തിന്റെ അനുജന്മാർ സമർത്ഥന്മാരാണു്. എന്നാൽ ഇദ്ദേഹത്തിന്റെ അഭിപ്രായം അവരൊക്കെ വിഡ്ഢികളാണെന്നായിരുന്നു. നമ്പൂതിരിപ്പാടു കുളിപ്പുരയിൽ എണ്ണ തേച്ചുകൊണ്ടിരിക്കുമ്പോഴാണു് കേശവൻനമ്പൂതിരിയുടെ എഴുത്തു കൊണ്ടുവന്നതു്. അതു വായിച്ച ഉടനെ ആ നിമിഷത്തിൽത്തന്നെ ചെറുശ്ശേരി നമ്പൂതിരിയെ വിളിക്കാൻ കൽപനയായി. വെറ്റിലപ്പെട്ടിക്കാരൻ ഗോവിന്ദൻ ചെറുശ്ശേരി നമ്പൂതിരിയെ വിളിക്കാൻ പോയി. ഇവൻ നല്ല സാമർത്ഥ്യമുള്ള ഒരു വികൃതിക്കുട്ടിയാകുന്നു. തന്റെ യജമാനന്റെ സ്വഭാവം മുഴുവനും അറിഞ്ഞു് ഗുണദോഷങ്ങളെ ഗുണിച്ചുവെച്ച കള്ളനാണു്. എങ്കിലും നമ്പൂതിരിപ്പാട്ടിലെമേൽ ഇവനു നല്ല ഭക്തിയും സ്നേഹവും ഉണ്ടായിരുന്നു. ഗോവിന്ദൻ ചെറുശ്ശേരിയില്ലത്തു ചെല്ലുമ്പോൾ ഗോവിന്ദൻനമ്പൂതിരി ഭക്ഷണം കഴിഞ്ഞു പുറത്തു പൂമുഖത്തു വന്നു ചതുരംഗത്തിന്നു ഭാവിച്ചു് കരുക്കൾ മുറിക്കുകയായിരുന്നു.


ചെറുശ്ശേരിനമ്പൂതിരി: എന്താ ഗോവിന്ദാ, ബദ്ധപ്പെട്ടു വന്നതു്?


ഗോവിന്ദൻ: അങ്ങട്ടു് ഒന്നു് എഴുന്നെള്ളാൻ കൽപനയായിരിക്കുന്നു.


ചെറുശ്ശേരിനമ്പൂതിരി: നമ്പൂരി ഊൺ കഴിഞ്ഞുവോ?


ഗോവിന്ദൻ: ഇല്ല; കുളപ്പുരയിൽ ഉലപ്പെണ്ണ ചാർത്തുന്നു.


ചെറുശ്ശേരിനമ്പൂതിരി: എന്താ ഇത്ര അടിയന്തരം? വിശേഷവിധി വല്ലതും ഉണ്ടോ?


ഗോവിന്ദൻ: ചെമ്പാഴിയോട്ടുനിന്നു കറുത്തേടത്തു കേശവൻ നമ്പൂതിരിയുടെ ഒരു എഴുത്തു വന്നിരുന്നു. അതു വായിച്ച ഉടനെയാണു തിരുമനസ്സിലെ വിളിപ്പാൻ കൽപനയായതു്.


ചെറുശ്ശേരിനമ്പൂതിരി: ശരി, മനസ്സിലായി, ഞാൻ വരാം. മുണ്ടു് ഒന്നു മാറിയെടുക്കട്ടെ.


എന്നു പറഞ്ഞു് അകായിലേക്കു പോയി.


ചെറുശ്ശേരിനമ്പൂതിരി ആ ദിവസത്തിനു് ഒരു ഇരുപതു ദിവസങ്ങൾ മുമ്പു് കേശവൻനമ്പൂതിരിയുടെകൂടെ ചെമ്പാഴിയോട്ടു പോയിട്ടുണ്ടായിരുന്നു. ഇന്ദുലേഖയും മാധവനുമായി ചെറുശ്ശേരിനമ്പൂതിരി അന്നു വളരെ പരിചയവും ഇഷ്ടവുമായിത്തീർന്നു. ഉടനെ വരാമെന്നു പറഞ്ഞാണു മടങ്ങിപ്പോന്നതു്. ചെറുശ്ശേരിനമ്പൂരി മടങ്ങിപ്പോരാൻ യാത്ര പറഞ്ഞപ്പോൾ കേശവൻ നമ്പൂരി മൂർക്കില്ലാത്ത സൂരിനമ്പൂതിരിപ്പാട്ടിലെക്കൊണ്ടു് ഇന്ദുലേഖയ്ക്കു സംബന്ധം തുടങ്ങിച്ചാൽ ബഹുയോജ്യതയായിരിക്കുമെന്നും അതിനു ചെറുശ്ശേരിനമ്പൂരി ശ്രമിക്കേണമെന്നും ചെറുശ്ശേരിനമ്പൂരിയോടു പറകയും ചെയ്തിട്ടുണ്ടായിരുന്നു.


ചെറുശ്ശേരിനമ്പൂരി ചെമ്പാഴിയോട്ടുനിന്നു മടങ്ങി ഇല്ലത്തുവന്നതിന്റെ ശേഷം ഇന്ദുലേഖയെക്കുറിച്ചു സൂരിനമ്പൂരിപ്പാട്ടിലെ അനുജനും അതിബുദ്ധിമാനുമായ നാരായണൻ നമ്പൂരിപ്പാടോടുമാത്രം അൽപം പ്രസ്താവിച്ചിട്ടുണ്ടു്. സൂരിനമ്പൂരിപ്പാടോടു് ഇന്ദുലേഖയെക്കുറിച്ചു ചെറുശ്ശേരി ഒരക്ഷരവും ശബ്ദിച്ചിട്ടില്ല. ഇങ്ങനെ ഇന്ദുലേഖയുമായി നുമ്മടെ ചെറുശ്ശേരിനമ്പൂരി മുമ്പുതന്നെ പരിചയമായിരുന്നു. ഗോവിന്ദൻ വന്നു വിളിച്ചതിനാൽ ചെറുശ്ശേരിനമ്പൂരി പുറപ്പെടാൻ നിശ്ചയിച്ചു് അകായിൽ പോയി ഒരു അലക്കിയ മുണ്ടെടുത്തു പുറത്തേക്കു വന്നു. “ഗോവിന്ദാ, എനി പോവുക,” എന്നു പറഞ്ഞു പുറപ്പെട്ടു. വഴിയിൽവെച്ചു ചെറുശ്ശേരിനമ്പൂരിയോടു്,


ഗോവിന്ദൻ: വിളിപ്പാൻ കൽപിച്ച കാര്യം തിരുമനസ്സിലേക്കു മനസ്സിലായിട്ടുള്ളതുപോലെ അടിയൻ വിചാരിക്കുന്നു. മനസ്സിലായിട്ടില്ലെങ്കിൽ അടിയൻ ഉണർത്തിക്കാം.


ചെറുശ്ശേരിനമ്പൂതിരി: പറയൂ.


ഗോവിന്ദൻ: ചെമ്പാഴിയോട്ടു് അതിസുന്ദരിയായി ഒരു സ്ത്രീ ഉണ്ടുപോൽ, കേശവൻനമ്പൂരിക്കു സംബന്ധമുള്ള പൂവള്ളിവീട്ടിൽ. അവിടെ തമ്പുരാൻ സംബന്ധംചെയ്വാൻ നിശ്ചയിച്ചിട്ടാണു് എഴുത്തു വന്നിരിക്കുന്നതു്. കൂടെ എഴുന്നെള്ളേണ്ടിവരുമെന്നു തോന്നുന്നു. ചെറുശ്ശേരിനമ്പൂതിരി ചിറിച്ചുംകൊണ്ടു ഗോവിന്ദൻ പറഞ്ഞതെല്ലാം കേട്ടു. ഒടുവിൽ–


ചെറുശ്ശേരിനമ്പൂതിരി: ഗോവിന്ദാ! നിയ്യുംകൂടെ വരുന്നില്ലേ, ഞങ്ങൾ പോവുന്നതാണെങ്കിൽ?


ഗോവിന്ദൻ: അടിയൻ നിശ്ചയമായി വരും. തിരുമനസ്സുകൊണ്ടു് ആ കുട്ടിയെ കണ്ടിട്ടുണ്ടെന്നു് ഇപ്പോൾ എന്നോടു് ആ എഴുത്തു കൊണ്ടുവന്നവൻ പറഞ്ഞു. കണ്ടിട്ടുണ്ടോ എന്നറിഞ്ഞില്ല.


ചെറുശ്ശേരിനമ്പൂതിരി: ഞാൻ കണ്ടിട്ടുണ്ടു്. എഴുത്തുകൊണ്ടു വന്നവനാണോ നിന്നോടു് ഈ സംബന്ധത്തിന്റെ വിവരങ്ങളെല്ലാം പറഞ്ഞതു്?


ഗോവിന്ദൻ: അല്ല—അതു തമ്പുരാൻതന്നെ അരുളിച്ചെയ്തു. എഴുത്തു് അടിയൻ വായിച്ചിട്ടില്ല. തമ്പുരാൻ ഒന്നുകൂടി അരുളിച്ചെയ്തു—ഇതു് എല്ലാ സംബന്ധംപോലെ അല്ലാ. കുട്ടിയെ (എന്തോ ഒരു പേരു് അരുളിച്ചെയ്തു— ചന്ദ്രഭാനു എന്നോ ചിത്രലേഖ എന്നോ മറ്റോ ഒരു പേരു് അരുളിച്ചെയ്തു.) സംബന്ധം കഴിച്ചു പിറ്റെദിവസം കൂടത്തന്നെ മനയ്ക്കലേക്ക് കൊണ്ടുവരുന്നുവത്ര. അതിനു് ഇന്നുതന്നെ വലിയതമ്പുരാനെ ഉണർത്തിച്ചു സമ്മതം വാങ്ങേണമെന്നാണു് അരുളിച്ചെയ്തതു്.


ഇതു കേട്ടപ്പോൾ ഗോവിന്ദൻനമ്പൂതിരിക്കു ചിറിക്കാതിരിപ്പാൻ നിവൃത്തിയില്ലാതെ ആയി പൊട്ടിച്ചിറിച്ചുപോയി. ചിറിയുടെകാരണം വ്യക്തമായി തനിക്കു മനസ്സിലായില്ലെങ്കിലും ഗോവിന്ദനും കൂടെ ചിറിച്ചു; രണ്ടാളും വേഗം മനയ്ക്കലേക്കു നടന്നു. ചെറുശ്ശേരിനമ്പൂതിരിയെ വിളിക്കാൻ ഗോവിന്ദനെ അയച്ച ഉടനെ നമ്പൂതിരിപ്പാടു് കുളിയും ഊണും കഴിഞ്ഞു് ഇന്ദുലേഖയെത്തന്നെ ഉറപ്പായി മനസ്സിൽ ധ്യാനിച്ചും രസിച്ചും കൊണ്ടു പുറത്തു പൂമുഖത്തു വന്നുനിന്നു. അപ്പോൾ മനവക വ്യവഹാര കാര്യസ്ഥൻ താശ്ശന്മേനോൻ ഒരു കടലാസ്സുകെട്ടുംകൊണ്ടു നമ്പൂതിരിപ്പാട്ടിലെ അടുക്കെ എത്തിവശായി.


നമ്പൂതിരിപ്പാട്: എനിക്ക് ഇന്നു കാര്യംനോക്കാൻ ഒന്നും എടയില്ല. താച്ചൂ, നീ പൊയ്ക്കോ.


താശ്ശന്മേനവൻ: ഇതു് അസാരം ഒന്നു നോക്കാതെ കഴിയില്ലാ.


നമ്പൂതിരിപ്പാട്: ഇന്നു നീ എന്തുപറഞ്ഞാലും എനിക്കു് എടയില്ല.


താശ്ശന്മേനവൻ: മറ്റന്നാൽ നമ്പറു വിചാരണയാണു്. അടിയനു് ഒരു വിവരം ഉണർത്തിക്കാനുണ്ടായിരുന്നു. അതു് ഇപ്പോൾ ഉണർത്തിക്കാതെ കഴിയില്ല.


നമ്പൂതിരിപ്പാട്: എന്തു വിചാരണയായാലും വേണ്ടതില്ല —ഇന്നു് എനിക്ക് ഒരു കാര്യവും കേൾക്കാൻ എടയില്ലാ.


താശ്ശന്മേനവൻ: ഒരാധാരം ഫയലാക്കേണ്ടതുണ്ടു്. അതിനു് ഒരു ഹരജി കൊടുക്കണം. ഹരജി എഴുതിക്കൊണ്ടു വന്നിട്ടുണ്ടു്. അതിൽ ഒന്നു തൃക്കൈവിളയാടിത്തന്നാൽമതി.


നമ്പൂതിരിപ്പാട്: ഇന്നു ശനിയാഴ്ചയാണ്—ശനിയാഴ്ച ഒരു കടലാസ്സിലും ഒപ്പിടാറില്ലെന്നു താച്ചുവിനു നിശ്ചയമില്ലേ? പിന്നെ എന്തിനു് എന്നെ വന്നു് ഉപദ്രവിക്കുന്നു?


താശ്ശന്മേനവൻ: ആധാരം ഫയലാക്കാൻ തിങ്കളാഴ്ച ഹാജരാക്കീട്ടില്ലെങ്കിൽ നമ്പറു ദോഷമായിത്തീരും.-


നമ്പൂതിരിപ്പാട്: എങ്ങിനെ എങ്കിലും തീരട്ടെ–അപ്പീൽ കോടതി ഇല്ലേ?


താശ്ശന്മേനവൻ: ആധാരം ഫയലാക്കാഞ്ഞാൽ അപ്പീൽ കോടതിയിലും തോൽക്കും.


നമ്പൂതിരിപ്പാട്: ഇതു വലിയ അനർത്ഥംതന്നെ—താച്ചുവിനെ ഒരു കാര്യം ഏൽപിച്ചാൽ പിന്നെ എന്നെ വന്നു് ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നതു് എന്തിനാണു്?


താശ്ശന്മേനവൻ: ഹരജിയിൽ അടിയനു് ഒപ്പിട്ടുകൊടുക്കാൻ പാടുണ്ടോ?


നമ്പൂതിരിപ്പാട്: ഇന്നു ശനിയാഴ്ച ഞാനൊരു ഹരജിയിലും ഒപ്പിടുകയില്ല. പണ്ടു് ഒരന്ന്യായത്തിൽ ശനിയാഴ്ച ഒപ്പിട്ടിട്ടു് ആ നമ്പ്ര തോറ്റുപോയതു് തച്ചുവിനു് ഓർമ്മയില്ലേ?


താശ്ശന്മേനവൻ: ഇതു് അന്ന്യായമല്ല, ഹരജിയല്ലേ?


നമ്പൂതിരിപ്പാട്: എന്തായാലും ഞാൻ ഇന്നു് ഒപ്പിടുകയില്ല, നിശ്ചയം. താച്ചു പോയി കുളിക്കൂ.


താശ്ശന്മേനവൻ: ഈ നമ്പ്രിൽ സാക്ഷിക്കു് എഴുന്നള്ളേണ്ടിവരും എന്നു തോന്നുന്നു.


നമ്പൂതിരിപ്പാട്: ഞാനോ?


താശ്ശന്മേനവൻ: റാൻ.


നമ്പൂതിരിപ്പാട്: ശിക്ഷ—ശിക്ഷ! ഞാൻ ഒരിക്കലും പോവുകയില്ല— പക്ഷേ, നമ്പറു തോറ്റാലും വേണ്ടതില്ലാ. കൽപന വന്നിരുന്നുവോ?


താശ്ശന്മേനവൻ: കൽപന വന്നിരുന്നു. ഇവിടെ ഇല്ലാത്ത പ്രകാരം മറുവടി എഴുതിപ്പിച്ചയച്ചു.


നമ്പൂതിരിപ്പാട്: എന്നെ സാക്ഷി കൊടുത്ത ഈ അധികപ്രസംഗി അരാണു്?


താശ്ശന്മേനവൻ: ഉള്ളാട്ടിൽ പഞ്ചുമേനവന്റെമേലുള്ള അന്ന്യായത്തിലാണു് ഇതു്.


നമ്പൂതിരിപ്പാട്: ഉള്ളാട്ടിൽ പഞ്ചുവോ? ശിക്ഷ! എന്താണു്, അവന്റെമേൽ നമ്പറു കൊടുത്തിട്ടുണ്ടോ?


താശ്ശന്മേനവൻ: ഇല്ലെ ചേർപ്പറ്റെകളം ഒഴിപ്പിപ്പാൻ.


നമ്പൂതിരിപ്പാട്: ശരി–ശരി, ഞാൻ അന്ഥാളിച്ചു. ആ നമ്പ്ര വിധിച്ചു എന്നല്ലേ താച്ചു ഇന്നാൾ എന്നോടു പറഞ്ഞതു്?


താശ്ശന്മേനവൻ: അടിയൻ അങ്ങിനെ ഉണർത്തിച്ചിട്ടില്ല. പഞ്ചുമേനവൻ ജന്മവാദം പുറപ്പെടിയിച്ചിരിക്കുന്നു. മനവക നാലഞ്ചു ഭൂമികൾ പഞ്ചുമേനവന്റേതാണെന്നു തർക്കിക്കുന്നു.


നമ്പൂതിരിപ്പാട്: പഞ്ചുവോ? ഇത്ര വഷളനാണു് ഇവൻ? ഇതു ഞാൻ അറിഞ്ഞതേ ഇല്ലാ. ഒരാളെ അയച്ചു പഞ്ചുവോടു് ഇങ്ങട്ടു വരാൻ പറയൂ. ആ വഷളനോടു ഞാൻതന്നെ ഒന്നു ചോദിക്കട്ടെ. ഇത്ര കുറുമ്പു കാണിച്ചാൽ കൊളം, കിണറു്, ക്ഷേത്രം, മാറ്റു് ഇതെല്ലാം ഉടനെ വിരോധിക്കണം. എന്നാൽ പട്ടിപോലെ പഞ്ചു ഓടിവരും. താച്ചുവിനു് ഈ വിവരം മുമ്പേ എന്നോടു പറയായിരുന്നില്ലേ?


താശ്ശന്മേനവൻ: ഇതുകൊണ്ടു് ഒന്നും ഫലമുണ്ടാവുകയില്ലെന്നു തോന്നുന്നു. പഞ്ചുമേനവൻ ഒരു ബാരിഷ്ടർസായ്വിനെ വരുത്തിയിരിക്കുന്നു.


നമ്പൂതിരിപ്പാട്: സായ്വ് വന്നാൽ എന്താണു്?


താശ്ശന്മേനവൻ: അയാൾ വലിയ കേമനാണു്.


നമ്പൂതിരിപ്പാട്: നമുക്കും ഒരു സായ്വിനെ ഏൽപിക്കണം. ഏലമലക്കാരൻ മക്ഷാമൻ ആയാൽമതി. അയാളും ഞാനും തമ്മിൽ വളരെ സ്നേഹമാണു്. അയാളുടെ അടുക്കൽ താച്ചുപോയി വിവരം പറയൂ.


താശ്ശന്മേനവൻ: മലവാരക്കാർ സായ്വന്മാർ ഈവക കാര്യങ്ങൾ ഏൽക്കുകയില്ലാ.


നമ്പൂതിരിപ്പാട്: അധികപ്രസംഗം പറയണ്ട—ആ കരാറുകാരൻ സായ്വു് എനിക്കുവേണ്ടി എന്തുംചെയ്യും.


താശ്ശന്മേനവൻ: റാൻ, എന്നാൽ അതു് അടിയൻ അങ്ങിനെതന്നെ ശട്ടമാക്കാം. ഈ ഹരജിയിൽ ഇപ്പോൾതന്നെ ഒന്നു തൃക്കൈവിളയാടിക്കിട്ടാഞ്ഞാൽ തിങ്കളാഴ്ച നമ്പ്ര ദോഷമായിത്തീരും. ഇങ്ങനെ താശ്ശന്മേനോനും നമ്പൂതിരിപ്പാടുംകൂടി ഒപ്പിടണമെന്നും ഒപ്പിടുകയില്ലെന്നും തർക്കവും ശാഠ്യവും കലശലായപ്പോൾ നാരായണൻനമ്പൂതിരിപ്പാടു് അകത്തുനിന്നു വന്നു വളരെയെല്ലാം പറഞ്ഞു് നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു് ഹരജിയിൽ ഒരുവിധത്തിൽ ഒപ്പിടിയിച്ചു. ഒപ്പിട്ട ഉടനെ, “എന്താണു ചെറുയേരി വരാത്തതു്,” എന്നും പറഞ്ഞു നമ്പൂതിരിപ്പാടു് പടിപ്പുരയിലേക്കു പോയി വരവു നോക്കിക്കൊണ്ടും ഇന്ദുലേഖയുടെ സൌന്ദര്യത്തെ ദൃഢമായി മനസ്സിൽ ധ്യാനിച്ചും രസിച്ചും കൊണ്ടുനിന്നു. അങ്ങിനെയിരിക്കുമ്പോൾ ചെറുശ്ശേരി നമ്പൂരിയും ഗോവിന്ദനും വരുന്നതു കണ്ടു. പടി കയറുന്നതിന്നുമുമ്പു തന്നെ നമ്പൂതിരിപ്പാടു് ഉറക്കെ വിളിച്ചുപറഞ്ഞുതുടങ്ങി.


നമ്പൂതിരിപ്പാട്: (ഉറക്കെവിളിച്ചു പറയുന്നു.) ചെറുശ്ശേരി, വേഗം വരൂ–വേഗം വരൂ! എന്തൊരു സാവധാനമാണു നടത്തം. വേഗം നടക്കരുതേ? വർത്തമാനങ്ങൾ കേൾക്കണ്ടേ? ചെമ്പാഴിയോട്ടുനിന്നും കറുത്തേടത്തിന്റെ എഴുത്തു വന്നിരിക്കുന്നു. ഇന്ദുലേഖ എന്ന ഒരു പെണ്ണിനെ കേട്ടിട്ടുണ്ടോ? ഇന്നാൾ പോതായ്പ്രം എന്നോടു പറയുമ്പോൾ കൂടേ ഉണ്ടോ? ഇല്ല— അതിസുന്ദരിയാണത്ര —ദമയന്തിതന്നെ. ആ പെണ്ണിനെ ഞാൻ സംബന്ധം തുടങ്ങാൻ പോണു. മുമ്പുള്ള സംബന്ധങ്ങൾപോലെയല്ലാ. ഇങ്ങട്ടു കൂട്ടിക്കൊണ്ടു വരുന്നു. ഇങ്കിരിയസ്സും മറ്റും അറിയാമത്ര. ഇങ്കിരിയസ്സു് അറിയുന്ന സ്ത്രീകളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതിസുന്ദരിയാണത്ര–ദമയന്തി തന്നെ എന്നു പറഞ്ഞുകേട്ടു. ഇതു പറഞ്ഞുകഴിയുമ്പോഴേക്കു് ചെറുശ്ശേരിനമ്പൂരി അടുത്തെത്തി.


ചെറുശ്ശേരിനമ്പൂതിരി: എന്നാൽ പിന്നെ നളൻതന്നെയാണല്ലോ വേണ്ടതു്. നളൻ ഇവിടുന്നു നമ്പൂരിതന്നെ.


നമ്പൂതിരിപ്പാട്: ചെറുശ്ശേരീ! നേരംപോക്കെല്ലാം മതി. ഞാൻ വയസ്സനായിത്തുടങ്ങി. ആ പെണ്ണിനോ, പതിനഞ്ചു വയസ്സാണത്ര. എനിക്കു് എന്തു സൌന്ദര്യമാണുള്ളതു്. ആ ഭാഗം പോട്ടെ—നുമ്മൾക്കു പുറപ്പെടണ്ടേ?


ചെറുശ്ശേരിനമ്പൂതിരി: എന്തിനു് ആ ഭാഗം പോകുന്നു? ആ ഭാഗംതന്നെ പറയണം. നാൽപത്തഞ്ചു വയസ്സു് ഒരു വയസ്സോ? ഇരുപതു വയസ്സിൽ സൌന്ദര്യമുണ്ടായാൽ അതു് നാൽപത്തഞ്ചുവയസ്സിൽ എവിടെ പോവും? ഈ വക ഒന്നും പറയേണ്ട. ഇവിടെക്കു് ഒരു എമ്പതു വയസ്സാവുന്നതുവരെ ഈ നാട്ടിലെ സ്ത്രീകൾക്കു് ഇവിടുന്നും നിമിത്തം ഉള്ള പരിഭ്രമം തീരുന്നതല്ലെന്നു ഞാൻ വിചാരിക്കുന്നു. പിന്നെ എന്തിനു് ഇതെല്ലാം പറയുന്നു?


നമ്പൂതിരിപ്പാട്: ഇന്ദുലേഖയെ കണ്ടിട്ടുണ്ടോ? ചെറുശ്ശേരി ഇന്നാൾ കറുത്തേടത്തിന്റെകൂടെ പോയിരുന്നതു് അവിടെക്കല്ലെ?


ചെറുശ്ശേരിനമ്പൂതിരി: ഇന്ദുലേഖയെ കണ്ടിട്ടുണ്ടു്.


നമ്പൂതിരിപ്പാട്: സുന്ദരിതന്നെയോ?


ചെറുശ്ശേരിനമ്പൂതിരി: സുന്ദരിയായിട്ടുള്ള പെങ്കിടാവാണു്.


നമ്പൂതിരിപ്പാട്: എന്താണു് ഇങ്കിരിയസ്സു് അറിയാമെന്നു ചിലർ പറയുന്നു — അറിയാമോ?


ചെറുശ്ശേരിനമ്പൂതിരി: അറിയാമെന്നു പറഞ്ഞുകേട്ടു.


നമ്പൂതിരിപ്പാട്: സ്ത്രീകൾ ഇങ്കിരിയസ്സു് പഠിച്ചാൽ വൃത്തിയില്ലാതിരിക്കും. അതാണു ഒരു ദോഷം.


ചെറുശ്ശേരിനമ്പൂതിരി: ഇങ്കിരിയസ്സു പഠിച്ചാൽ വൃത്തിഗുണം കൂടും എന്നു് എനിക്ക് തോന്നുന്നു. ഇന്ദുലേഖയെ കണ്ട എനിക്കു് അങ്ങിനെ തോന്നി.


നമ്പൂതിരിപ്പാട്: എന്താണ്–ഇന്ദുലേഖയുമായി സേവ ഉണ്ടോ? ഉണ്ടെങ്കിൽ പറയാം. ഞാൻ ബാന്ധവം ആവുന്നതിനു മുമ്പു് ഉള്ളതല്ലേ–പറയുന്നതിന്നു വിരോധമില്ലാ. എന്താണ്—ചെറുശ്ശേരിയുടെ വാക്കു കേൾക്കുമ്പോൾ സേവ ഉള്ളതുപോലെ തോന്നുന്നു —ഉണ്ടോ?


ചെറുശ്ശേരിനമ്പൂതിരി: എന്തു സേവാ?


നമ്പൂതിരിപ്പാട്: ഇന്ദുലേഖയുമായുള്ള സേവതന്നെ.


ചെറുശ്ശേരിനമ്പൂതിരി: ഇങ്ങിനെയെല്ലാം പറയുന്നതു മഹാകഷ്ടമാണു്. ഞാൻ ഒരിക്കലും ആവക പ്രവൃത്തി ചെയ്യുവാൻ മനസ്സു് ഉള്ളവനല്ലാ. പിന്നെ ഇന്ദുലേഖാ അതിബുദ്ധിയുള്ള ഒരു കുട്ടിയാണു്. ഈ സാധാരണ നായന്മാരുടെ സ്ത്രീകളെപ്പോലെ അല്ലാ. അതു് അവിടെചെന്നു കണ്ടാൽ അറിയാം. പക്ഷേ, നമ്പൂരിയുടെ ദേഹവും പ്രകൃതവും കാണുമ്പോൾ ആ കുട്ടി ഭ്രമിക്കുമായിരിക്കും. വേറെ ഒരു മനുഷ്യനേയും കണ്ടാൽ അങ്ങിനെ ഭ്രമിക്കാൻ സംഗതി വരികയില്ല.


നമ്പൂതിരിപ്പാട്: ചെറുശ്ശേരി വെറുതെ മുഖസ്തുതി ചെയ്യണ്ട. എനിക്ക് എന്താണു് അത്ര സൌന്ദര്യമുണ്ടോ? എനിക്കു് അത്ര ഇല്ലെന്നാണു തോന്നുന്നതു്.


ചെറുശ്ശേരിനമ്പൂതിരി: അങ്ങിനെയാണു് ഇവിടേക്ക് തോന്നേണ്ടത്–പക്ഷേ, ഞാൻ അതു സമ്മതിക്കില്ലാ.


നമ്പൂതിരിപ്പാട്: ചെറുശ്ശേരി നീലാട്ടു ലക്ഷ്മിയെ കണ്ടിട്ടുണ്ടോ?


ചെറുശ്ശേരിനമ്പൂതിരി: കണ്ടിട്ടില്ലാ.


നമ്പൂതിരിപ്പാട്: പുഴയാട്ടു പാറുവെ കണ്ടിട്ടുണ്ടോ?


ചെറുശ്ശേരിനമ്പൂതിരി: ഇല്ലാ.


നമ്പൂതിരിപ്പാട്: എന്നാൽ കോപ്പാട്ടു കുമ്മിണിയെ കണ്ടുട്ടുണ്ടല്ലോ. ഇന്നാൾ ഇവിടെ വന്നു പാട്ടുണ്ടായന്നു ചെറുശ്ശേരി ഇവിടെ ഉണ്ടായിരുന്നുവെല്ലോ. കോപ്പാട്ടു കുമ്മിണിയും ഇന്ദുലേഖയും ആയലോ?


ചെറുശ്ശേരിനമ്പൂതിരി: ഞാൻ അന്നു പാടിയ പെണ്ണിന്റെ മുഖം നല്ലവണ്ണം കണ്ടില്ലാ.


നമ്പൂതിരിപ്പാട്: ആട്ടെ, ചെറുശ്ശേരി ഇതുവരെ കണ്ട സ്ത്രീകളിൽ എല്ലാം അതിസുന്ദരിയായ സ്ത്രീ ഏതാണു്?


ചെറുശ്ശേരിനമ്പൂതിരി: ഇന്ദുലേഖാ


നമ്പൂതിരിപ്പാട്: സംശയം ഇല്ലല്ലോ?


ചെറുശ്ശേരിനമ്പൂതിരി: സംശയം ഇല്ലാ.


നമ്പൂതിരിപ്പാട്: എന്നാൽ ഇതു് എന്റെ ഭാഗ്യംതന്നെ.


ചെറുശ്ശേരിനമ്പൂതിരി: ഭാഗ്യംതന്നെ.


നമ്പൂതിരിപ്പാട്: പുരുഷനു സ്ത്രീസുഖത്തിൽമീതെ ഒരു സുഖം എന്താണുള്ളതു്?


ചെറുശ്ശേരിനമ്പൂതിരി: സ്ത്രീസുഖമാണു വലിയതു് എന്നു നിശ്ചയിച്ചാൽ അതിൽ മീതെ ഒന്നുമില്ല.


നമ്പൂതിരിപ്പാട്: ചെറുശ്ശേരി എങ്ങിനെയാണു വെച്ചിരിക്കുന്നതു് ?


ചെറുശ്ശേരിനമ്പൂതിരി: ഞാൻ അങ്ങിനെ നിശ്ചയിച്ചിട്ടില്ലാ.


നമ്പൂതിരിപ്പാട്: സ്ത്രീസുഖം സാരമില്ലെന്നാണു് ചെറുശ്ശേരിയുടെ അഭിപ്രായം.


ചെറുശ്ശേരിനമ്പൂതിരി: സാരമില്ലെന്നല്ല; സ്ത്രീസുഖത്തിൽ മീതെ ഒരു സുഖവും ഇല്ലെന്നു ഞാൻ പറയുകയില്ല—എന്നു മാത്രം.


നമ്പൂതിരിപ്പാട്: എന്നാൽ എന്തിനാണു് ഈ ജനങ്ങൾ എല്ലാം ഈ സ്ത്രീസുഖത്തിൽ ഇത്ര ഭ്രമിച്ചു വലയുന്നതു്?


ചെറുശ്ശേരിനമ്പൂതിരി: ഭ്രമിച്ചു വലയുന്നതു ഭോഷത്വം തന്നെ എന്നേ പറയാനുള്ളു.


നമ്പൂതിരിപ്പാട്: ചെറുയേരി ഈയ്യെടെ കുറെ അദ്വൈതിയായിരിക്കുന്നു എന്ന് തോന്നുന്നു. എനിക്കു സ്ത്രീകളെ വളരെ ഭ്രമമാണു്.


ചെറുശ്ശേരിനമ്പൂതിരി: സ്ത്രീകൾക്ക് ഇവിടുത്തെമേലും അങ്ങിനെതന്നെ.


നമ്പൂതിരിപ്പാട്: എന്നാൽ അതുകൊണ്ടായിരിക്കുമോ എനിക്കു് ഇത്ര ഭ്രമം?


ചെറുശ്ശേരിനമ്പൂതിരി: അതുകൊണ്ടുതന്നെ—അതിനു് എന്താണു വാദം? അതുകൊണ്ടുതന്നെ.


നമ്പൂതിരിപ്പാട്: ഇയ്യെടെ ഒരു നേരമ്പോക്കു് ഉണ്ടായി. ചെറുശ്ശേരിക്കു കേൾക്കണോ. പറയാം. ഞാൻ ഇന്നാൾ മലവാരത്തിന്റെ കാര്യത്തെക്കുറിച്ചു സംസാരിപ്പാൻ ഒരുദിവസം മക്ഷാമൻ സായ്വിനെ കാൺമാൻ പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ (മെതമ്മസായ്വു് എന്നാണു പേരു് എന്നു ഗോവിന്ദൻ പറഞ്ഞു.) ഞാൻ ചെല്ലുമ്പോൾ സായ്വു് ഇരിക്കുന്നതിന്റെ കുറെദൂരെ ഒരു കസാലമേൽ ഒരു കടലാസ്സും വായിച്ചുംകൊണ്ടു ഇരുന്നിരുന്നു. ഞാൻ അവിടെ ചെന്നു സായ്വിന്റെ അടുക്കെ ഇരുന്നമുതൽ എണീട്ടുപോരാറാവുന്നതുവരെ എന്നെ ആ സ്ത്രീ കൂടെക്കൂടെ കടാക്ഷിച്ചുകൊണ്ടിരുന്നു.


ചെറുശ്ശേരിനമ്പൂതിരി: ഭ്രമിച്ചുപോയി. എനിക്കു സംശയമില്ല. നല്ല ഭ്രമം കടന്നിട്ടുതന്നെ കടാക്ഷിച്ചതെല്ലാം. കടാക്ഷിക്കാതെ നിവൃത്തി എന്തു്?


നമ്പൂതിരിപ്പാട്: കേൾക്കൂ—ഒടുവിൽ ഈ മെതമ്മസായ്വിന്റെ കടാക്ഷവും മറ്റും കണ്ടിട്ടോ എന്നറിഞ്ഞില്ലാ, മക്ഷാമൻ എന്തോ ഇങ്കിരിയസ്സിൽ മെതമ്മസായ്വോടു ചിറിച്ചുംകൊണ്ടു പറഞ്ഞു. മെതമ്മസായ്വു് ചിറിച്ചുംകൊണ്ടു മക്ഷാമനോടും എന്തോ മറുപടി പറഞ്ഞു. ഉടനെ വിഡ്ഢി മക്ഷാമൻ കാര്യമൊന്നും മനസ്സിലാവാതെ എന്നോടു് ഇങ്ങിനെ പറഞ്ഞു: “എന്റെ ഭാര്യയെ താങ്കളുമായി പരിചയമാക്കാൻ ഞാൻ വിചാരിക്കുന്നു —താങ്കൾക്കു സന്തോഷമുണ്ടാവുമെന്നു ഞാൻ വിശ്വസിക്കുന്നു.” എനിക്കു വല്ലാത്ത ചിറിവന്നു. എങ്കിലും ചിറിച്ചില്ല—മനസ്സിൽ അടക്കി. “ഓ–ഹോ! എനിക്കു ബഹുസന്തോഷംതന്നെ.” എന്നു ഞാൻ പറഞ്ഞു. വേഗം മക്ഷാമൻ എണീട്ടുപോയി അവളെ കൂട്ടിക്കൊണ്ടു വന്നു് എന്റെ അടുക്കെ നിർത്തി. ഞാൻ എണീട്ടില്ലാ. പിന്നെ അവൾ എന്റെ അടുക്കെ ഇരുന്നു. സായ്വു് നീട്ടുംപോലെ കൈ എന്റെ സമീപത്തേക്കു നീട്ടി. ഞാനും കൈ നീട്ടി. മെതമ്മസായ്വു് എന്റെ കൈ പിടിച്ചു—എനിക്കു ശരീരം ആസകലം ഒരു രോമാഞ്ചം ഉണ്ടായി.


ചെറുശ്ശേരിനമ്പൂതിരി: അവൾക്കും അതിലധികം ഉണ്ടായിരിക്കണം.


നമ്പൂതിരിപ്പാട്: കേൾക്കൂ—എന്നിട്ടു ഞാൻ കയ്യു കുറെ നേരം പിടിച്ചുകൊണ്ടുതന്നെ നിന്നു. എനിക്കു അവളുടെ സ്വരൂപം ബഹുകൗതുകമായി തോന്നി. വിഡ്ഢി മക്ഷാമൻ ഇതെല്ലാം കണ്ടുംകൊണ്ടു മന്ദഹാസത്തോടുകൂടി അടുക്കെത്തന്നെനിന്നു. ഉടനെ എന്റെ ചെറുവിരലിൽ ഇട്ടിരുന്ന ഒരു വൈരമോതിരം ഞാൻ ഊരി കെയിൽ പിടിച്ചു. മക്ഷാമനു രസിക്കുമോ എന്നറിഞ്ഞില്ലാ എന്നു് എനിക്കു് ഒരു ശങ്ക. മക്ഷാമന്റെ മുഖത്തേക്കു ഞാൻ ഒന്നു നോക്കി. ഉടനെ വിഡ്ഢി മക്ഷാമൻ, “ഓ! നമ്മുടെ ഭാര്യയ്ക്കു താങ്കൾ ഒരു സമ്മാനം കൊടുക്കുവാൻ പോകുന്നുവോ? ഒരു വിരോധവും ഇല്ല—കൊടുക്കാം.” എന്നു പറഞ്ഞു. അപ്പോൾ എനിക്കു മനസ്സിനു വളരെ ധൈര്യമായി; മെതമ്മസായ്വിന്റെ കൈയിൽ മോതിരം ഇട്ടുകൊടുത്തു. മെതമ്മസായ്വു് അതു വാങ്ങി എന്റെ മുഖത്തു നോക്കി ഒന്നു ചിറിച്ചു. വളരെ നല്ല മോതിരം എന്നു് ഇംകിരിയസ്സിൽ പറഞ്ഞു. മക്ഷാമൻ തർജ്ജമ പറഞ്ഞു. അപ്പോഴേക്കു ചെറുശ്ശേരി, എനിക്കു് ഉണ്ടായ ഒരു ഭ്രമം പറയാൻ പാടില്ലാ.


ചെറുശ്ശേരിനമ്പൂതിരി: അവൾക്കു് അതിലധികം—എനിക്കു സംശയമില്ല.


നമ്പൂതിരിപ്പാട്: കേൾക്കൂ-എന്നിട്ടു മെതമ്മസായ്വു് അവിടുന്നു് എണീട്ടു പിന്നെയും കൈനീട്ടി.


ചെറുശ്ശേരിനമ്പൂതിരി: അതു ഭ്രമത്തിന്റെ മുഖ്യ അടയാളമാണു്. കണ്ടുംകൊണ്ടു് ഇരിക്കാൻ പാടില്ലാതെ ആയിരിക്കും. ഉടനെ അവിടെനിന്നു് എണീട്ടു പോയിരിക്കണം. അല്ലേ?


നമ്പൂതിരിപ്പാട്: അതെ–കൈ പിന്നേയും പിടിച്ചതിന്റെ ശേഷം പോയി.


ചെറുശ്ശേരിനമ്പൂതിരി: പിന്നെ കണ്ടതേ ഇല്ല–അല്ലേ?


നമ്പൂതിരിപ്പാട്: പിന്നെ കണ്ടിട്ടേ ഇല്ല.


ചെറുശ്ശേരിനമ്പൂതിരി: അതികലശലായി ഭ്രമിച്ചിരിക്കണം. സായ്വു് കൂടത്തന്നെ ഉണ്ടായിരുന്നുവല്ലോ–അതാണു് അത്ര പരിഭ്രമം ഉണ്ടായി വേഗം പോയിക്കളഞ്ഞതു് എന്നു തോന്നുന്നു. അല്ലെങ്കിൽ കുറേക്കൂടി സല്ലാപങ്ങൾ ഉണ്ടാവുമായിരുന്നു.


നമ്പൂതിരിപ്പാട്: ചെറുശ്ശേരി ആൾ ബുദ്ധിമാൻ തന്നെ. ഇതാണു ചെറുശ്ശേരിയെ എനിക്കു് ഇത്ര സ്നേഹം. ശരിയാണു ചെറുശ്ശേരി പറഞ്ഞതു്. ആ സ്ത്രീ എന്നിലും ഞാൻ അവളിലും വളരെ ഭ്രമിച്ചുപോയി. എന്നാൽ പിന്നെ അതിനെക്കുറിച്ചു ശ്രമിക്കാഞ്ഞതു് ആവക സ്ത്രീകളുമായി നോക്കു ചേർച്ച ശാസ്ത്രവിരോധമല്ലേ എന്നു വെച്ചിട്ടാണു്. മറ്റു യാതൊരു പ്രയാസവുമില്ലാ.


ചെറുശ്ശേരിനമ്പൂതിരി: ശാസ്ത്രവിരോധമായതു് ഒന്നും ചെയ്യരുതു്. ഇവിടുത്തെ ബുദ്ധിയുടെ മാതിരി ഓർത്തു ഞാൻ അത്ഭുതപ്പെടുന്നു. ഇത്ര എല്ലാം ആഗ്രഹം അവളിൽ തോന്നീട്ടും ആ ആഗ്രഹം ശാസ്ത്രവിരുദ്ധമെന്നു് ഓർത്തു് ഇല്ലാതാക്കിയതു് ഇവിടുത്തെ ഒരു ധൈര്യംതന്നെ.


നമ്പൂതിരിപ്പാട്: ചിലപ്പോൾ എനിക്കു് ഇതിലെല്ലാം വലിയ ധൈര്യമാണു്. കോപ്പാട്ടു കുമ്മിണിയെ ഞാൻ വളരെ കുഴക്കി. ആ കഥ കേൾക്കണോ?


ചെറുശ്ശേരിനമ്പൂതിരി: അതു് ഇവിടുന്നു് ഇന്നാൾ ഒരു ദിവസം പ്രസ്താവിച്ചുകേട്ടു. എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ടു്. അന്നു മുതൽക്കാണു് ഇവിടുന്നു് അതിധെര്യവാൻ എന്നു് എനിക്കു വിശ്വാസം വന്നതു്.


നമ്പൂതിരിപ്പാട്: എന്നാൽ ഈ വെള്ളക്കാരുടെ സ്ത്രീകളുടെ നിറം ബഹുവിശേഷം തന്നെ. ഇന്ദുലേഖയുടെ നിറം എന്താണു്?


ചെറുശ്ശേരിനമ്പൂതിരി: നല്ല സ്വർണ്ണവർണ്ണം.


നമ്പൂതിരിപ്പാട്: എന്റെ നിറത്തേക്കാൾ അധികമോ?


ചെറുശ്ശേരിനമ്പൂതിരി: ആ കഥ എന്തിനു ചോദിക്കുന്നു? നമ്പൂതിരിയുടെ നിറം ഒന്നു വേറെതന്നെയാണു്.


നമ്പൂതിരിപ്പാട്: ചെറുശ്ശേരി ഇപ്പോൾ പരിഹസിക്കുകയാണു ചെയ്യുന്നതു്. എന്റെ നിറം ഇന്ദുലേഖയുടെ നിറത്തേക്കാൾ അധികം നന്നോ?


ചെറുശ്ശേരിനമ്പൂതിരി: ഇങ്ങിനെ ചോദിക്കുന്നതാണു് എനിക്കു് ആശ്ചര്യം— സംശയമില്ലാത്ത കാര്യത്തിൽ പിന്നെയും ചോദിച്ചാലോ?


നമ്പൂതിരിപ്പാട്: ആട്ടെ— ചെറുശ്ശേരി എന്നെയും കണ്ടിട്ടുണ്ടു്, ഇന്ദുലേഖയെയും കണ്ടിട്ടുണ്ട്– ഞങ്ങൾ രണ്ടാളുടെയും ശൃംഗാരാദിരസങ്ങളെയും സാമർത്ഥ്യത്തെയും ചെറുശ്ശേരി വേണ്ടുംവണ്ണം അറിയും. എല്ലാംകൊണ്ടും നോക്കിയാൽ ആ കുട്ടിക്കു് എന്നെ ബോധിക്കുമെന്നു ചെറുയേരിക്കു് ബോദ്ധ്യമുണ്ടോ? ചെറുശ്ശേരിയുടെ ബോദ്ധ്യമാണു് എനിക്കും ബോദ്ധ്യം.


ചെറുശ്ശേരിനമ്പൂതിരി: എന്താണു ഇങ്ങിനെ ചോദിക്കുന്നതു്? കഷ്ടം! അതു ഞാൻ മുമ്പേതന്നെ തീർച്ചയാക്കിയ കാര്യമാണല്ലോ. ആ കുട്ടി നമ്പൂരിയെ കണ്ടാൽ ഒരുനിമിഷം സഹിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ലാ. അവൾ അതിസരസയാകയാൽ നമ്പൂതിരിയെ കാണുന്ന ക്ഷണം, നമ്പൂരിയുടെ ഗുണം അവൾ മനസ്സിലാക്കും എന്നുള്ളതിനു് എനിക്കു സംശയമില്ല. മനസ്സിലാക്കിയാൽ പിന്നെ ഉണ്ടാവുന്നതു് എന്തു് എന്നു ഞാൻ പറയണോ? കുട്ടിക്കു നമ്പൂരിയെ ബോധിക്കുമോ എന്നു ചോദിക്കുകയോ? നല്ല ചോദ്യം! എപ്പോഴാണു പുറപ്പെടാൻ വിചാരിക്കുന്നതു്?


നമ്പൂതിരിപ്പാട്: നാളെ രാവിലെ. ചെറുശ്ശേരി കൂടത്തന്നെ വന്നാലേ എനിക്കു രസമുള്ളു. പിന്നെ രണ്ടു കുട്ടിപ്പട്ടന്മാർ. കാര്യസ്ഥൻ നാരായണൻ, ഒരു ആറു വാലിയക്കാരും ഗോവിന്ദനും മാത്രം മതി. ചെറുയേരി മഞ്ചലിൽ എന്റെ പല്ലക്കിന്റെ കൂടത്തന്നെ. ഇന്ദുലേഖായെ ഇങ്ങട്ടു കൊണ്ടുവരുവാൻ നല്ല ഒരു പല്ലക്കും എട്ടാളെയും കൂടത്തന്നെ കൊണ്ടുപോണം.


ചെറുശ്ശേരിനമ്പൂതിരി: അതുപിന്നെ കൊണ്ടുപോയാൽ മതി. കൊണ്ടുപോയിട്ടുതന്നെ ആവശ്യമില്ലാ. പല്ലക്കു് ഇന്ദുലേഖയുടെ ഭവനത്തിൽതന്നെ അഞ്ചോ ആറോ ഉണ്ടു്.


നമ്പൂതിരിപ്പാട്: ശരി—എന്നാൽ കൊണ്ടുപോണ്ട. ചെറുശ്ശേരി അഫനെ പോയി ഒന്നു് അറിയിക്കൂ.


ചെറുശ്ശേരിനമ്പൂതിരി: അപ്പോൾ നാളെ എങ്ങിനെ പോവുന്നു—നാളെ ഇവിടെ രാമപ്പണിരുടെ കഥകളി നിശ്ചയിച്ചിട്ടില്ലേ!


നമ്പൂതിരിപ്പാട്: നാളെയ്ക്കാണോ? ശരി–വേണ്ടതില്ലാ. കളിച്ചോട്ടെ. നോക്കു പോവുക. ഉണ്ണികൾ കാണട്ടെ. മടങ്ങിവന്നിട്ടു രണ്ടുമൂന്നരങ്ങു കളിപ്പിക്കാം. ഇന്ദുലേഖയ്ക്കും കാണാമല്ലോ.


ചെറുശ്ശേരിനമ്പൂതിരി: രാമപ്പണിക്കർക്കു മറ്റന്നാൽ നിശ്ചയമായി പോണം എന്നാണു പറഞ്ഞതു്.


നമ്പൂതിരിപ്പാട്: എന്നാൽ യാത്ര മറ്റന്നാളാക്കിയാലോ?


ചെറുശ്ശേരിനമ്പൂതിരി: അതാണു നല്ലതു് എന്നു തോന്നുന്നു.


നമ്പൂതിരിപ്പാട്: വേണ്ട–കളിക്കാർ എനിയത്തെ കൊല്ലം വരുമല്ലൊ.


ചെറുശ്ശേരിനമ്പൂതിരി: ഇഷ്ടംപോലെ. ഞാൻ വിവരം കളിക്കാരോടു പറയാം.


സൂരിനമ്പൂതിരിപ്പാട്ടിലേക്കു കളിയിലും ഇന്ദുലേഖയിലും ഉള്ള രണ്ടുവിധമായ ആസക്തികൾ അനേ്യാന്യം പിണങ്ങി അദ്ദേഹത്തെ കുറേനേരം വളരെ വ്യസനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. കുറെ വിചാരിച്ചു് ഒടുവിൽ:


നമ്പൂതിരിപ്പാട്: ഞാൻ നാളെ അവിടെ എത്തുമെന്നു് എഴുത്തു് അയച്ചുപോയി.


ചെറുശ്ശേരിനമ്പൂതിരി: എപ്പോൾ അയച്ചു?


നമ്പൂതിരിപ്പാട്: കുളപ്പുരയിൽവച്ചു് ചെറുശ്ശേരിയെ വിളിക്കാൻ ആളെ അയച്ച ഉടനെ കറുത്തേടത്തിനു മറുവടി അയച്ചുപോയി.


ചെറുശ്ശേരിനമ്പൂതിരി: അതുകൊണ്ടു് എന്താണു വിഷമം? ഇപ്പോൾതന്നെ രണ്ടാമതു് ഒരു എഴുത്തയയ്ക്കണം, മറ്റന്നാൾ ആണു വരുന്നതു് എന്നു്.


നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്കു് ആദ്യംതന്നെ പുത്തരിയിൽ കല്ലുകടിച്ചമാതിരി ഒരു മനോവ്യസനമോ കുണ്ഠിതമോ ഉണ്ടാകുന്നതു ശരിയോ? അവൾ നാളെ ഞാൻ എത്തുമെന്നു കാത്തിരിക്കും.


ചെറുശ്ശേരിനമ്പൂതിരി: ഒരിക്കലും ഇന്ദുലേഖയ്ക്കു് ഒരു മനോവ്യസനവും കുണ്ഠിതവും ഇതുകൊണ്ടു് ഉണ്ടാവുകയില്ല. അതിന്നു ഞാൻ ഉത്തരവാദി. നാളത്തെ യാത്ര മറ്റെന്നാളാക്കിയാൽ എന്തൊരു വെഷമ്യമാണു്? പിന്നെ നമ്പൂരി വളരെ കാര്യങ്ങൾ ഉള്ള ആളല്ലേ. നിശ്ചയിച്ച ദിവസങ്ങളിൽതന്നെ എല്ലാ കാര്യങ്ങളും ശരിയായി നടന്നു എന്നു വരുമോ?


നമ്പൂതിരിപ്പാട്: ശരിതന്നെ—എന്നാൽ രാമന്റെ വേഷം കണ്ടിട്ടു പോവാം. അങ്ങിനെ ഉറച്ചു. എന്നാൽ അഫനോടു് ഇപ്പോൾ തന്നെ അറിയിച്ചു മറുവടി വന്നു പറയൂ.


ചെറുശ്ശേരിനമ്പൂതിരി: അതു ചെയ്യാം. എന്നു പറഞ്ഞു ചെറുശ്ശേരിനമ്പൂതിരി അകത്തേക്കു കടന്നു. തെക്കിനിയിൽ തന്റെ സ്നേഹിതൻ നാരായണൻ നമ്പൂതിരിപ്പാടു നിൽക്കുന്നതു കണ്ടു് അനേ്യാന്യം നോക്കി രണ്ടുപേരും ചിറിച്ചു. നാരായണൻ നമ്പൂതിരിപ്പാട്ടിലേക്കു് എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഇന്ദുലേഖയുടെ സൌന്ദര്യത്തെക്കുറിച്ചും അവൾക്കു ശീലഗുണം, തന്റേടം, പഠിപ്പു് ഇതുകളെക്കുറിച്ചും അവൾക്കു് അനുരൂപനായ മാധവന്റെ അവസ്ഥയെക്കുറിച്ചും ചെറുശ്ശേരിനമ്പൂതിരി നാരായണൻനമ്പൂതിരിപ്പാട്ടിലോടു വെടുപ്പായി പറഞ്ഞു ധരിപ്പിച്ചിട്ടുണ്ടു്. അതുകൊണ്ടു് അദ്ദേഹത്തിനു ജ്യേഷ്ഠന്റെ ഈ തിരക്കുകൾ എല്ലാം കണ്ടിട്ടു കുറെ ഭ്രമം തോന്നി.


നാരായണൻ നമ്പൂതിരിപ്പാട്: എന്താണു നാളെത്തന്നെയോ യാത്രാ?


ചെറുശ്ശേരിനമ്പൂതിരി: നാളെ കഥകളി, മറ്റന്നാൾ, ഇന്ദുലേഖാപരിണയം.


നാരായണൻ നമ്പൂതിരിപ്പാട്: ചെറുശ്ശേരി പറഞ്ഞതിൽ എനിക്കു കുറെ സംശയം തോന്നുന്നുണ്ടേ. ഇദ്ദേഹത്തിന്റെ ഘോഷം കൂട്ടൽ കാണുമ്പോൾ കറുത്തേടത്തിന്റെ നിഷ്കർഷയാൽ ഇന്ദുലേഖയെ ഒരുസമയം ഒന്നിച്ചുകൊണ്ടുവരുമെന്നാണു് എനിക്കു തോന്നുന്നതു്.


ചെറുശ്ശേരിനമ്പൂതിരി: അതു് ആ പെണ്ണിനെയും മാധവനെയും നമ്പൂതിരി കാണാത്തതിനാൽ തോന്നുന്നതാണു്. സാധാരണ ഇങ്ങനെ തോന്നാം. ഇന്ദുലേഖയെപ്പോലെ ഈ മലയാളത്തിൽ ഞാൻ ഒരു പെണ്ണകുട്ടിയേയും കണ്ടിട്ടില്ലാ. എനിക്കു് ഈ കാര്യത്തിൽ ലേശം ഭ്രമമില്ലാ. നമ്പൂരിയെ എത്രണ്ടു വഷളാക്കി വിടുമോ എന്നേ സംശയമുള്ളു.


നാരായണൻ നമ്പൂതിരിപ്പാട്: എന്താണു പറയുന്നതു്? കറുത്തേടം തീർച്ചയായി എഴുതിയിരിക്കുന്നു. ഒന്നും ആലോചിക്കാതെ അങ്ങനെ എഴുതുമോ?


ചെറുശ്ശേരിനമ്പൂതിരി: ആട്ടെ രണ്ടുമൂന്നു ദിവസത്തിലകത്തു തീർച്ചയാവുന്ന കാര്യത്തെുറിച്ചു് നോം എന്തിനു് ഇത്ര തർക്കിക്കുന്നു? എനിക്കു് അഫൻനമ്പൂതിരിയെ കാണണം. എവിടെയാണു്?


നാരായണൻ നമ്പൂതിരിപ്പാട്: മുകളിൽ കിടക്കുന്നു. എന്തിനാണു്. ഈ വിവരം അറിയിക്കാനോ?


ചെറുശ്ശേരി, “അതേ,” എന്നു പറഞ്ഞു മുകളിലേക്കു പോയി. അഫൻനമ്പൂതിരിയെ അറിയിച്ചു മടങ്ങി സൂരിനമ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളികയിലേക്കു ചെന്നു.


നമ്പൂതിരിപ്പാട്: ചെറുശ്ശേരിയാണു് ഈ വികടങ്ങൾ എല്ലാം ഉണ്ടാക്കുന്നത്. കഥകളി എന്താണു സാരം? നാളെത്തന്നെ പോയാൽ എന്താണു്?


ചെറുശ്ശേരിനമ്പൂതിരി: ഇപ്പോൾതന്നെ, മറ്റന്നാളാണു് പുറപ്പെടുന്നതു് എന്നു ഞാൻ അഫൻനമ്പൂരിയോടു പറഞ്ഞു് അനുമതി വാങ്ങിയല്ലോ. എനി നാളെ പുറപ്പെടുന്നതു ശരിയോ?


നമ്പൂതിരിപ്പാട്: എനിക്കു് ഇന്ദുലേഖയെ കാണാൻ വഴുകുന്നു. എന്താണു പറഞ്ഞിട്ടു ഫലം! മറ്റന്നാൾ വെകുന്നേരം വരെ ക്ഷമിക്കുകയേ നിവൃത്തിയുള്ളു.


ചെറുശ്ശേരിനമ്പൂതിരി: തൽക്കാലത്തെ ഈ വ്യസനശാന്തിക്കു് ഈ സമയംമുതൽ നാളെ കളി തുടങ്ങുന്നതുവരെ കളിയുടെ രസം ഓർത്താൽ ഇന്ദുലേഖയുടെ വിചാരം അതുവരെ ഉണ്ടാകയില്ല. പിന്നെ കളി കഴിഞ്ഞാൽ ഉടനെ പുറപ്പാടുമായി. പിന്നെ ഇന്ദുലേഖയെത്തന്നെ വിചാരിക്കാം. വിചാരിച്ചുവിചാരിച്ചു് ഇരിക്കുമ്പോൾ കാണുകയും ചെയ്യാമല്ലോ. അല്ലാതെ ഒരു കാര്യം നിശ്ചയിച്ചിട്ടു് അതിനെപ്പറ്റി വ്യസനിക്കരുതു്.


നമ്പൂതിരിപ്പാട്: ചെറുശ്ശേരിക്കു് അത്താഴംഇവിടെ. ഞാൻ ഇത്തിരി കിടക്കട്ടെ.


എന്നു പറഞ്ഞു് നമ്പൂതിരിപ്പാടു് ഉറങ്ങാൻ അറയിലേക്കും ചെറുശ്ശേരിനമ്പൂതിരി നാരായണൻനമ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളികയിലേക്കും പോയി.