സാഹിത്യമഞ്ജരി/മാതൃവന്ദനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Mathruvandanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാതൃവന്ദനം
രചന:വള്ളത്തോൾ നാരായണമേനോൻ (1918)
സാഹിത്യമഞ്ജരി ഒന്നാം ഭാഗം


വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ!        1

എത്രയും തപശ്ശക്തിപൂണ്ട ജാമദഗ്ന്യന്നു,
സത്രാജിത്തിനു പണ്ടു സഹസ്രകരൻപോലേ,

പശ്ചിമരത്നാകരം പ്രീതിയാൽദ്ദാനം ചെയ്ത
വിശ്വൈകമഹാരത്നമല്ലി നമ്മുടെ രാജ്യം?

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ!        2

പച്ചയാം വിരിപ്പിട്ട സഹ്യനിൽത്തലവെച്ചും,
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും

പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-
ക്കൊള്ളുന്നൂ, കുമാരിയും ഗോകർണ്ണേശനുമമ്മേ!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനുപാസ്യരായുള്ളോർക്കുമുപാസ്യയെ!        3

ആഴിവീചികളനുവേലം വെൺനുരകളാൽ,-
ത്തോഴികൾപോലേ, തവ ചാരുതൃപ്പദങ്ങളിൽ

തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നൂ; തൃപ്തി
കൈവരാഞ്ഞഴിക്കുന്നൂ! പിന്നെയും തുടരുന്നൂ!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനനന്യസാധാരണസൗഭാഗ്യയെ!        4

മിന്നൽക്കാറുകളായ പൊന്നണിദ്വിപങ്ങളു-
മന്യൂനസ്തനിതമാം പടഹസ്വനവുമായ്

ഭാസമാനേന്ദ്രായുധതോരണം വർഷോത്സവം
ഭാർഗ്ഗവക്ഷേത്രത്തിൽപ്പോലെങ്ങനുമുണ്ടോ വേറെ?

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ സുഭിക്ഷാധിദേവതയായുള്ളോളെ!        5

ചന്ദനവനക്കുളിൽതെന്നലിൻ കളികളാൽ
മന്ദമായ്ത്തലയാട്ടിക്കൊണ്ടു മാമലകളിൽ

ഉല്ലസിച്ചീടും ജയവൈജയന്തികളേലാ-
വല്ലികൾ നിൻ തൂമണമെങ്ങെങ്ങു വീശാതുള്ളു?

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ ഗുണഗണാവർജ്ജിതജനൗഘയെ!        6

ഹഹ, നിൻതോട്ടങ്ങളിൽത്താംബൂലലതകളാൽ-
ഗ്ഗൃഹസ്ഥാശ്രമികളായ്ച്ചമഞ്ഞ കമുങ്ങുകൾ

കായ്കൾതൻ കനം കൊണ്ടു നമ്രമൗലികളായി
ലോകോപകാരോന്മേഷാൽച്ചാഞ്ചാടി നിന്നീടുന്നു.

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനാഗന്തുകോദ്ഗീയമാനൗദാര്യയെ!        7

പഴുപ്പു കായ്കൾക്കെത്തുങ്കാലത്തു പവിഴച്ചാർ-
ത്തഴകിലണിയുന്ന മുളകിൻകൊടികളും,

കനകക്കുടങ്ങളെച്ചുമന്ന കേരങ്ങളും-
നിനയ്ക്കിൽ നിതാന്താഭിരാമമേ നിന്നാരാമം!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ ശുഭഫലപ്രാർത്ഥികൾക്കാരാധ്യയെ!        8

പിന്തിരിയ്ക്കൊല്ലേ ദൂനവർണ്ണമാം മുഖം വീണ്ടും;
നിന്തിരുവടിയുടെ മക്കളായ്ത്തീരും ഞങ്ങൾ!

നിത്യവും മുന്നോട്ടെയ്ക്കേ പാഞ്ഞുപോം കാലക്കപ്പ-
ലെത്തിപ്പൂ പുറപ്പെട്ടദിക്കിൽത്താൻ യാത്രക്കാരെ.

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ പ്രജാസ്നേഹവ്യാകുലഹൃദന്തയെ!        9

പാഴ്മണ്ണു പിടിച്ചൊ,രുമൂലയിൽക്കിടപ്പതാം
സ്വാമിനിയുടെ പള്ളിവാളിതു, വീണ്ടും നമ്മൾ


നമ്പെഴുക്കിടുകയാൽ നിർമ്മലാഭമായ് മേന്മേൽ-
ച്ചുംബിതമായീടട്ടേ മാർത്താണ്ഡമരീചിയാൽ!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ നിജസ്തന്യപോഷിതപ്രവീരയെ!        10

വാൾകൊണ്ടെന്നതുപോലെ വായ്കൊണ്ടും പ്രതിയോഗി-
ലോകത്തെജ്ജയിച്ചോരാം പൂർവകരുടെ രക്തം

അല്പാല്പം സിരകളിൽ ബാക്കിയുണ്ട,തിൻ ചൂടാ-
ലിപ്പൊഴെന്നാലും, തെല്ലു കൺമിഴിച്ചല്ലോ നമ്മൾ.

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ ചിരന്തനസുപ്രജാവതിയാളെ!        11

മാതാവിൻ മഹാഗൃഹം തുണ്ടുതുണ്ടാക്കിത്തീർത്തു
വേർതിരിപ്പതീ വെറും മാറാലമറകളോ?

ഇവയെപ്പറപ്പിപ്പാനുണർന്ന നമ്മൾ മൂരി-
നിവർന്നു നേരേ വിടും നെടുവീർപ്പൊന്നേ പോരും!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ യോഗക്ഷേമകല്പനപ്രശസ്തയെ!        12

ചേലോടേ പല പൂക്കൾകൊണ്ടു സൗഭ്രാത്രപ്പട്ടു-
നൂലിന്മേൽക്കോർക്കപ്പെട്ട നമ്മുടെ നവമാല്യം

മാലിന്യമേലാതെന്നും നിർവൃതി നൽകിക്കൊണ്ടു
ലാലസിക്കട്ടേ മാതൃദേവിതൻ തിരുമാറിൽ!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനദ്വൈതസിദ്ധാന്താധ്യാപികയാളെ!        13

മാതൃവാക്കൊന്നാകണം നമുക്കു സാക്ഷാൽ വേദം;
മാതൃശുശ്രൂഷായത്നമാകണം മഹായജ്ഞം;

മാതാവിന്നുഴിഞ്ഞീടുകാത്മജീവിതം പ്രിയ-
ഭ്രാതാക്കന്മാരേ, പാരിൽദ്ദൈവമേതുള്ളൂ വേറേ?

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ സർവ്വാഭീഷ്ടസാധകപ്രസാദയെ!        14