സാഹിത്യമഞ്ജരി/ഉൾനാട്ടിലെ മഞ്ഞുകാലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മാതൃവന്ദനം
രചന:വള്ളത്തോൾ നാരായണമേനോൻ (1918)
സാഹിത്യമഞ്ജരി ഒന്നാം ഭാഗം


കഴിഞ്ഞുപോയ് നിർമ്മലതാഗുണത്താൽ-
ക്കൃതാഭമായ് വാണ ശരത്തുകാലം;
കനത്ത മഞ്ഞാൽക്കലുഷാശമായ
കാലം കരാളം കലിപോലണഞ്ഞു.

ഹാ കാലഭേദം ചെറുതോ? കരങ്ങ-
ളോരായിരം പൂണ്ട ദിവാകരന്നും
തടുത്തുകൂടാത്തവിധത്തിലല്ലോ
ജൃംഭിച്ചിടുന്നു ജഡമാം ഹിമൌഘം!

ആവോളമീടാർന്നു വളർന്ന മഞ്ഞാ-
ലാപാണ്ഡുരശ്രീപെടുമന്തരിക്ഷം
പെരുത്തുപാച്ചോറ്റിമരങ്ങൾ പൂത്ത
പാർത്തട്ടിനൊക്കും പരിപാടി നേടി.

താനേ ശരീരം മരവിച്ചുപോമീ
തണുപ്പു താങ്ങാനരുതാത്തമട്ടിൽ
എല്ലായ്പൊഴും നല്ല പനിപ്പുതപ്പി-
ട്ടിരിക്കയാണാശകൾപോലുമിപ്പോൾ!

ഇതാ, വിയുക്തപ്രമദാജനങ്ങൾ-
പോലുഗ്രശീതാനില ബാധമൂലം
നിഷ്പത്ര പുഷ്പാഭരണങ്ങളായി
വിളർത്തുനില്ക്കുന്നുലതാഗണങ്ങൾ.

ഹാ, ഹന്ത, ഹേമന്ത മഹോത്സവത്തിൽ
ക്രൌഞ്ചങ്ങളാം പക്ഷികൾ പാടിടുമ്പോൾ,
തണുത്തു തുള്ളും നരർ താടി കൊണ്ടു
താളംപിടിക്കുന്നു തരത്തിനൊപ്പം.

ദിനാധിപൻ വിത്തപദിക്കുവിട്ടു
നിശ്ശ്രീകനായ് വന്നതിലല്ലൽകൊണ്ടോ,
തുഷാരബഷ്പാർദ്രമുഖങ്ങളായി-
ക്കൃശങ്ങളാകുന്നു ദിനങ്ങളിപ്പോൾ.

ശരിക്കുഷസ്സിങ്കലുണർന്നെണീറ്റി-
ശ്ശീതത്തെയേതും വകവെച്ചിടാതേ,
കൂലിപ്പണിക്കായ് നടകൊണ്ടിടുന്നു,
ദാരിദ്ര്യതാപാവൃതരാം ജനങ്ങൾ.

പ്രശീതമാം പല്വലനീരിൽ നീണ്ട
കൊക്കൊന്നു മുക്കാനരുതായ്കമൂലം
പ്രാതല്ക്കു മീൻകുഞ്ഞിനെ നേടിടാഞ്ഞി-
ച്ചിത്രാംഗമാം പൊന്മയുഴന്നിടുന്നു.

ചെമ്പിച്ചതാം വൻചിറകും, വെളുത്ത
കഴുത്തുമുള്ളാരു പരുന്തിദാനീം
മത്സ്യത്തെ റാഞ്ചുന്നതിനായ്ക്കുളത്തിൻ
മേലേ വലംവെച്ചു പറന്നിടുന്നു.

ഹിമാക്രമാലാത്മജ പദ്മനാശ-
മാപ്പെട്ടതിൽദ്ദുഷ്പ്രസഹാർത്തിയാലോ,
ക്രമേണ ശോഷിച്ചുവരും കുളങ്ങൾ-
ക്കല്പേതരം ബാഷ്പമുയർന്നിടുന്നു!

പറമ്പിലങ്ങിങ്ങു വിരിഞ്ഞുനില്ക്കും
പട്ടിന്നുനേരാം പനിനീർ സുമങ്ങൾ,
ആകമ്പമിങ്ങേകിയ ശീതകാല-
ക്രൗര്യത്തെയൊട്ടൊട്ടു മറച്ചിടുന്നു!

തലേന്നു രാവിൽ പനിനീർ മലർക്കു
മേലേ വിരിച്ചോരു നനുത്ത വസ്ത്രം
കാലത്തെടുത്തൊന്നു പിഴിഞ്ഞു,നല്ല
ഗന്ധദ്രവം നാരികൾ ശേഖരിപ്പൂ.

വിലോലപത്രങ്ങളിൽ മുത്തുരത്നം
പോലേ വിളങ്ങും ഹിമബിന്ദുതോറും
ബാലാതപം തട്ടി വിചിത്രഭാസ്സായ്
കാണപ്പെടുന്നു കദളീ കദംബം.

അങ്കസ്ഥലം കേറിയിരിക്കുമാട്ടിൻ
കിടാവിനെ,പ്പുത്രനെയെന്നപോലെ,
മാറോടണയ്ക്കുന്നിടയർക്കു ശീതം
മഹാർഹസൗഖ്യപ്രദമെന്നുതോന്നും!

കടുത്ത നക്രങ്ങളിതാ കുളത്തിൻ
കരപ്പുറത്താതപമേല്ക്കുവാനായ്
കേറിക്കിടക്കുന്നു പലേടമോരോ
നെടും കരിങ്കല്ലു പതിച്ചപോലെ.

തങ്ങൾക്കു കൺകാഴ്ച കെടുക്കുമർക്ക-
ന്നുച്ചയ്ക്കുമിപ്പോളൊളി കെട്ട മൂലം
മഹാരസംപൂണ്ടു, മരങ്ങൾ തന്മേ-
ലിരുന്നിതാ, മൂങ്ങകൾ മൂളിടുന്നു!

അതാതിടം വീടുകൾ, മിക്കവാറും
വാതായനക്കണ്ണു തുറന്നിടാതേ
കാണായ്വരാൻ കാരണമിത്തുഷാര-
വിഷസ്രവോല്പന്നവിമൂർച്ഛതാനോ!

പെരുംപിശുക്കുള്ള ജനങ്ങൾ വെച്ചു
സൂക്ഷിച്ച നാണ്യങ്ങളിലെന്നപോലെ,
വ്യാപാരലോപാലിഹ താലവൃന്ത-
വൃന്ദങ്ങളിൽ ‘പൂപ്പൽ’ പിടിച്ചിടുന്നു.

രാവിങ്കലത്യുഗ്രഹിമാക്രമത്താൽ
പേർത്തും വിറയ്ക്കുന്ന ജനത്തിനെല്ലാം
ശരണ്യമിപ്പോൾ പകലാണ,—തിന്നോ,
ക്രമത്തിലായുസ്സു കുറഞ്ഞുമായി!

മഞ്ഞായ മാറ്റാനൊടു തോറ്റുഴന്നോ,
മഹാജവാൽപ്പോയ് മറയുന്നു സൂര്യൻ:
അത്യുന്നതസ്ഥാനഗർ മാറ്റലർക്കു
കീഴ്പെട്ടിരുന്നീടുകയില്ലയല്ലോ!

ഉടല്ക്കു ദൈവം ദയയാൽക്കൊടുത്ത
രോമാഞ്ചമാമഞ്ചിതകഞ്ചുകത്താൽ
തണുപ്പു തട്ടാത്തവർ പോലെ പിച്ച-
ക്കാരങ്ങുമിങ്ങും നടകൊണ്ടിടുന്നു.

‘സാൽവ’പ്പുതപ്പിട്ട നരേന്ദ്രനേയും
ചെന്നാക്രമിക്കും ജഡിമോച്ചയത്തെ
അഹോ, കരസ്വസ്തികബന്ധമൊന്നാ-
ലടക്കിനിർത്തുന്നിതകിഞ്ചനന്മാർ.

തണുപ്പിനാൽക്കോച്ചി വലിച്ചിടുന്ന
കൈകാല്കളിൽക്കിഞ്ചന ചോരയോടാൻ
തോട്ടങ്ങളിൽച്ചപ്പില കൂട്ടി നന്നായ്-
തീയിട്ടു കായുന്നു കൃഷിപ്പണിക്കാർ.

ജ്വാലയ്ക്കു നേരേ മുകളിൽക്കമഴ്ത്തി-
പ്പിടിച്ചിടും പാണികൾകൊണ്ടു നൂനം,
അനുഗ്രഹിക്കുന്നു, ഹിമാർത്തി തീർത്തു
രക്ഷിച്ചു് ധൂമധ്വജനെജ്ജനങ്ങൾ!

ചെന്തീക്കനൽച്ചാർത്തകമേ നിറച്ച
വെറും നെരിപ്പോടിനെ ലോകരിപ്പോൾ
രത്നങ്ങളുൾത്തിങ്ങിയ പൊൻകുടത്തെ-
പ്പോലാണുമാനിപ്പതു കാലഭേദാൽ!

ഗൃഹത്തിലെജ്ജോലി കഴിച്ചു, കാന്തൻ
വരുന്നതും കാത്തമരും വധുക്കൾ
പൂമച്ചിലന്തിക്കു പുകച്ച മട്ടി-
പ്പാലിൻ മണം ഹാ, പകരുന്നു പാരിൽ!

അതാതിടം കൊയ്ത്തു കഴിഞ്ഞിടാത്ത
പാടങ്ങൾ പാടേ വിളവാർന്ന നെല്ലാൽ,
തണ്ടാരിൻ മാതൻപൊടു നൃത്തമാടും
തങ്കത്തറയ്ക്കൊത്തു വിളങ്ങിടുന്നു.

‘ചെമ്പോത്തിനും പ്രീതി കുറഞ്ഞിതെന്നെ-
ക്കൊണ്ടാടുവാനെ’ന്നഴലാർന്നപോലെ,
നിറഞ്ഞ മഞ്ഞിൻ നിരയാൽ നിതാന്തം
വിവർണ്ണമായ്ത്തീർന്നിതു വെണ്ണിലാവും.

പാടത്തു നെൽകാപ്പതിനായ്ച്ചുവട്ടിൽ-
ത്തീയിട്ട മാടത്തിലെഴും ജനങ്ങൾ
ഇടയ്ക്കിടയ്ക്കീ നിശപോലെ നീണ്ടു-
നില്ക്കും നിനാദത്തോടു കൂക്കിടുന്നു.

മഞ്ജുശ്രീയണിമഞ്ഞുകാലമിതിനെപ്പാടിപ്പുകഴ്ത്തുംവിധം,
കർണ്ണത്തിന്നമൃതാം കളസ്വനമുതിർക്കുന്നോരിളന്തത്തകൾ
നിത്യം, നല്പവിഴപ്പൊളിക്കുശരിയാം കൊക്കിന്നലങ്കാരമായ്
മിന്നും പൊന്നെതിർ നെല്ക്കതിർക്കുലമുദാ നേടുന്നു സമ്മാനമായ്!