സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശമൂവേലിന്റെ രണ്ടാം പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവർക്കും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.

2 ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നിൽ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നിൽ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.

3 എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങൾ തോറ്റോടി എന്നു വരികിൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്കും തുല്യൻ . ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങൾക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.

4 രാജാവു അവരോടു: നിങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാൻ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതിൽക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.

5 അബ്ശാലോംകുമാരനോടു എന്നെ ഔർത്തു കനിവോടെ പെരുമാറുവിൻ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.

6 പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.

7 യിസ്രായേൽ ജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേർ പട്ടുപോയി.

8 പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീർന്നു.

9 അബ്ശാലോം ദാവീദിന്റെ ചേവകർക്കും എതിർപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്തു ഔടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനിലക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഔടിപ്പോയി.

10 ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.

11 യോവാബ് തന്നെ അറിയിച്ചവനോടു: നീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാൻ നിനക്കു പത്തു ശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.

12 അവൻ യോവാബിനോടു പറഞ്ഞതു: ആയിരം ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു.

13 അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ--രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നിലക്കുമായിരുന്നു.

14 എന്നാൽ യോവാബ്: ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.

15 യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.

16 പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവർ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.

17 അബ്ശാലോമിനെ അവർ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കൽക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഔടിപ്പോയി.

18 അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേർ നിലനിർത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേർ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.

19 അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഔടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.

20 യോവാബ് അവനോടു: നീ ഇന്നു സദ്വർത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.

21 പിന്നെ യോവാബ് കൂശ്യനോടു: നി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഔടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഔടട്ടെ എന്നു പറഞ്ഞു.

22 അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഔടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.

23 അവൻ പിന്നെയും: ഏതായാലും ഞാൻ ഔടും എന്നു പറഞ്ഞതിന്നു: എന്നാൽ ഔടിക്കൊൾക എന്നു അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഔടി കൂശ്യനെ കടന്നുപോയി.

24 എന്നാൽ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവൽക്കാരൻ പടിവാതിലിന്നും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുത്തൻ തനിച്ചു ഔടിവരുന്നതു കണ്ടു.

25 കാവൽക്കാരൻ രാജാവിനോടു വിളിച്ചു അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.

26 അവൻ നടന്നു അടുത്തു. പിന്നെ കാവൽക്കാരൻ മറ്റൊരുത്തൻ ഔടിവരുന്നതു കണ്ടു; കാവൽക്കാരൻ വാതിൽ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആൾ തനിച്ചു ഔടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വർത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.

27 ഒന്നാമത്തവന്റെ ഔട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഔട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ ; നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

28 അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഔങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു.

29 അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു.

30 നീ അവിടെ മാറി നിൽക്ക എന്നു രാജാവു പറഞ്ഞു. അവൻ മാറിനിന്നു.

31 ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വർത്തമാനം; നിന്നോടു എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു.

32 അപ്പോൾ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാൻ എഴുന്നേലക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.

33 ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>