സങ്കല്പകാന്തി/രൂപാന്തരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
രൂപാന്തരം
[ 45 ]

രൂപാന്തരം

കുളിരിളകുമാലോലവായുവേറ്റന്തിയിൽ
'കുസുമ'യൊരുമിച്ചു ഞാൻ വാണിതാ വാടിയിൽ;
അതിമധുരമാ രംഗമിന്നുമോർക്കുമ്പൊഴും
പരിമൃദുലമാനസം നീറുന്നു മാമകം.

കുസുമിതലതാളിയാലാവൃതാരമ്യയായ്-
ക്കുതുകദസുഗന്ധിയായ്ത്തീർന്നൊരപ്പൂവനം
ചരമരവികിരണഗണകനകമയകാന്തിയിൽ-
ക്കരൾകവരുമലസതയൊടാറാടിനില്ക്കവേ,
അവിടെയൊരു വെൺകുളിർക്കല്ലിലിരുന്നിത-
ന്നവശിതഹൃദന്തരായ് ഞങ്ങളിരുവരും;
പരിണതശുഭാനുരാഗത്തിൽപ്പൊതിഞ്ഞതാം
പലപല രഹസ്യങ്ങൾ കൈമാറിയങ്ങനെ,
സമയശുകി ദൂരെപ്പറന്നുചെല്ലുംവരെ-
സ്സസുഖമവിടെത്തന്നെ മേവിനാർ ഞങ്ങളും.

അരുണനകലെപ്പോയ്മറഞ്ഞു; വെൺപൂനിലാ-
വമലരുചി വീശിപ്പരന്നിതെല്ലാടവും.
അകലെയൊരു രാപ്പാടിയേകാന്തശാന്തമാ-
മതിസുഖദഗാനം പകർന്നൂ മധുരമായ്.

സരസതരസല്ലാപലോലയായേവമെ-
ന്നരികിൽ വിലസീടുമാ ലാവണ്യരശ്മിയെ
കരിനിഴലിൽ മൂടുവാൻ-അയ്യോ, നടുങ്ങി ഞാൻ
കരൾ പതറി,യെങ്ങെൻ മനുഷ്യത്വമെങ്ങുപോയ്?

അകലെ,യത, നിങ്ങൾക്കു കാണാം, വിശുദ്ധയാ-
മവളരുമസ്ഥിമാടം-മഹാഭീകരം!
അരുതരുതു കാണുവാൻ, ഹാ കഷ്ട ,മിന്നെനി-
ക്കവിടെയെരിയുന്നൊരാസ്സ്വർണദീപാങ്കുരം !

ഉരുകിടുകയല്ലിയക്കല്ലറയ്ക്കുള്ളിലി-
ന്നൊരു പരമനിർമ്മലപ്രേമാർദ്രമാനസം ?

[ 46 ]

മതി,കനകദീപമേ, നീ പഴിക്കായ്കിദം
മലിനതരമായൊരെൻസന്തപ്തജീവിതം!
ഇതിനൊരുപശാന്തി മറ്റെന്താണ,നുശയ-
ച്ചിതയിൽ മമചിത്തം ദഹിപ്പിപ്പതെന്നിയേ?
എവിടെ മമ പാതകം മൂടിവെയ്ക്കേണ്ടു ഞാ-
ന,വനിയഭയം തരുന്നില്ലൊരു ദിക്കിലും!

അയി കനകദീപികേ, ചഞ്ചലജ്ജ്വാലയാൽ
സ്വയമരികിലേക്കെന്നെ നീ വിളിക്കുന്നുവോ?
ശരി വരികയായിതാ, നിന്നടുത്തേക്കു ഞാ-
നൊരുനിമിഷമെന്നെ നീ കാത്തുനില്ക്കേണമേ!

ആഗസ്റ്റ് , 1935