ശ്രീതിലകം/ടാഗോർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ടാഗാർ

(കുമാരനല്ലൂർ 'സാഹിത്യപോഷിണി' സഭയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത വിഷയത്തെ അധികരിച്ചു നടത്തിയ കവിതാമത്സരത്തിൽ പ്രഥമസമ്മാനമായ സുവർണ്ണമെഡലിനർഹമായത്.)
 
ലോകസനാതനസാഹിത്യസാരഥേ!
നാകലോകത്തിൻ നിരഘനവാതിഥേ!
അർപ്പിപ്പൂ, ഹാ, കൊച്ചുകൂപ്പുകൈമൊട്ടിനാൽ,
പിച്ചവെച്ചെത്തിയെൻ സങ്കൽപമങ്ങയെ!
ഉല്ലസിപ്പൂ ഭവാനങ്ങതാ കൽപക-
പല്ലവാച്ഛാദീതനന്ദനച്ഛായയിൽ.
ചേലിൽത്തവാനതമൗലിയിൽക്കൈവെച്ചു
കാളിദാസൻ ഭവാനർപ്പിപ്പൂ മംഗളം.
പ്രാർത്ഥിച്ചു കൈകൂപ്പി നിൽക്കുന്നൊരങ്ങയെ-
ത്തീർത്ഥോദകം തളിക്കുന്നു സപ്തർഷിമാർ!

മന്ദാകിനിയിൽനിന്നെത്തും മനോഹര-
മന്ദാരസൗരഭസാന്ദ്രമന്ദാനിലൻ,
ആ നിത്യശാന്തിനികേതത്തിലങ്ങത-
ന്നാഗമനോത്സവപ്പൊൽക്കൊടിക്കൂറകൾ,
നീളെപ്പറത്തവേ, നിൽപ്പൂ നവരത്ന-
താലമ്പിടിച്ചുകൊണ്ടപ്സര:കന്യകൾ.
മുന്നിൽ നിറപറവെച്ചു, ഹർഷാശ്രുക്കൾ
ചിന്നി, ക്കരം കൂപ്പി നിൽപൂ 'ചിത്രാംഗത'.
ജാതകൗതൂഹലം, പാടുന്നു ഗവകൾ
'ഗീതാഞ്ജലി' യിലെപ്പാവനഗീതികൾ!

'ദേവേന്ദ്രനാഥ'പദാബ്ജരജസ്സണി-
ഞ്ഞാവിർഭവൽസ്മിതശ്രീമയാർദ്രാസ്യനായ്,
കാലാതിവർത്തിയായ്, വിണ്ണിലേവംഭവാൻ
ലാലസിപ്പൂദിവ്യവിശ്വമഹാകവേ!
ഇങ്ങിദ്ധരിത്രിയോ തേങ്ങിക്കരകയാ-
ണങ്ങുതൻ വേർപാടിലാകുലസ്തബ്ധയായ്!
എത്രകാലത്തെത്തപസ്സിൻ മഹാപുണ്യ-
മൊത്തൊരുമിച്ചതാണാ രവീന്ദ്രോദയം;
കഷ്ട, മതിനെയുമെത്തി ഗഹിച്ചിതോ
ദുഷ്ടതമസ്സേ, കനിവിയലാതെ നീ?
ഇല്ല, മരിക്കിലും, നൂനം, ഭവാൻ മരി-
ക്കില്ലൊരുനാളും, മഹിതമഹാകവേ!
'ചന്ദ്രകല'യിൽനിന്നൂറിയൊഴുകുന്നു
സുന്ദരബാല്യസുശീതളസുസ്മിതം.
'ഉദ്യാനപാല'ന്റെ രാഗാർദ്രഹൃത്തിലൂ-
ടെത്തിനോക്കുന്നൂ ലസദ്യൗവനോന്മദം,
പൂതമാമാദ്ധ്യാത്മികാരാമസീമയിൽ-
പ്പൂവിട്ടു പൂവിട്ടു നിൽപൂ നിൻ ചിന്തകൾ.
'മൃത്യു'വെപ്പോലും മധുരീകരിച്ചൊര-
സ്സത്യമൊന്നേ ഭവാൻ വാഴ്ത്തീ, മഹാമതേ!

നിസ്സാരമാമൊരു നീഹാരബിന്ദുവും
നിസ്സീമതേജോനികേതാർക്കബിംബവും,
ചിന്തനാതീതമാംമട്ടേകചൈതന്യ-
തന്തുവിലൊന്നിച്ചു കോർത്തിണക്കീ ഭവാൻ!
അണ്ഡകടാഹസഹസ്രങ്ങളാൽ, ക്കാവ്യ-
മണ്ഡലത്തിൽബ്ഭവാൻ പന്താടിനിൽക്കവേ,
തജ്ജന്യസൂക്ഷ്മസനാതനസംഗീത-
നിർഝരത്തിൻ പൊൻതിരകളിലങ്ങനെ
സദ്രസം കൈകോർത്തുനിന്നു നൃത്തംചെയ്തു
മൃത്യുവും, ജന്മവും, ജന്മാന്തരങ്ങളും!

വേദരാജ്യത്തിൻ വരിഷ്ഠസന്താനമേ!
വേദാന്തഗംഗയിൽ ക്രീഡിച്ച ഹംസമേ!
ഗീതാമൃതം നുകർന്നദൈതസാരസം
ഗീതം ചൊരിഞ്ഞു മറഞ്ഞു നീ, യെങ്കിലും,
മുക്തിയിലേക്കടുപ്പിച്ചു ലോകത്തെ, നിൻ
ഭക്തിയോഗത്തിൻ കുളിർത്ത കളകളം!
നിത്യസ്മൃതിയി, ലതിൻ തരംഗങ്ങളിൽ-
ത്തത്തിക്കളിക്കും ശതവർഷകോടികൾ!
വെൽക നീ, വിശ്വൈകസാഹിത്യസാരഥേ!
വെൽക നീ വിണ്ണിൻ വിശുദ്ധനവാതിഥേ!

                               -ജനുവരി 1941

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/ടാഗോർ&oldid=52531" എന്ന താളിൽനിന്ന് ശേഖരിച്ചത്