ശിവശതകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശിവശതകം

രചന:ശ്രീനാരായണഗുരു
ശിവനെ കേശാദിപാദം സ്തുതിക്കുന്നു. തുടക്കത്തിൽ ഗണപതി, സരസ്വതി, സുബ്രഹ്മണ്യൻ, ദക്ഷിണാമൂർത്തി ഇവരെ നമസ്കരിക്കുന്നു.


അഴകൊടു ഭാരതയുദ്ധമദ്രിയിന്മേൽ
മുഴുചെവിയൻ മുറികൊമ്പുകൊണ്ടു മുന്നം
എഴുതി നിറച്ചെളിയോർക്കിണങ്ങി നില്ക്കും
മുഴുമുതലാകിയ മൂർത്തി കാത്തുകൊൾക!       1

അരുമറ നാലുമൊരിക്കലോതി മുന്നം
കരിമുകിൽവർണ്ണനു പങ്കുചെയ്തു നല്കി
പരമതു വള്ളുവർനാവിലും മൊഴിഞ്ഞ-
പ്പരിമളഭാരതി കാത്തുകൊൾക നിത്യം!       2

കനകമയിൽമുകളേറി വേലുമേന്തി-
ക്കനിവൊടു കണ്ണിണ കങ്കണം നിറഞ്ഞു
ജനിമരണച്ചുടുകാടിലാടി വെണ്ണീ-
റണിതിരുമേനി തുണയ്ക്കണം സദാ മേ.       3

സനകസനന്ദസനത്കുമാരർ മുൻപാം
മുനിജനമോടുപദേശമോതി മുന്നം
കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാൽ-
ത്തണലിലിരുന്നൊരു മൂർത്തി കാത്തുകൊൾക!       4

ശിവ! ശിവ! നിൻ തിരുനാമമോർത്തു കാ-
ലെവിടെയുമൊന്നുമിതിന്നു തുല്യമില്ല
ഇവ പലതുള്ളിലറിഞ്ഞിരുന്നുമീ ഞാ-
നിവിടെയിവണ്ണമലഞ്ഞിടുന്നു കഷ്ടം!       5

ഹരിഭഗവാനരവിന്ദസൂനുവും നിൻ-
തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നൂ
കരളിലിരുന്നു കളിച്ചിടുന്ന കോലം!       6

ചെറുപിറ ചെഞ്ചിടയിങ്കലാറുമേറും
തിറമിയലും ഫണിമാലയും ത്രിപുണ്ഡ്ര-
ക്കുറികളുമമ്മദനൻ ദഹിച്ച കണ്ണും
പുരികവുമെന്നുമെനിക്കു കാണണം തേ.       7

ദിനമണി തിങ്കളണിഞ്ഞ കണ്ണു രണ്ടും
മണിമയകുണ്ഡലകർണ്ണയുഗ്മവും തേ
കനകതിലക്കുസുമം കുനിഞ്ഞു കൂപ്പി-
ദ്ദിനമനുസേവകൾ ചെയ്തിടുന്ന മൂക്കും.       8

പഴവിനയൊക്കെയറുത്തിടുന്ന തൊണ്ടി-
പ്പഴമൊടു പോരിലെതിർത്തിടുന്ന ചുറ്റും
കഴുകിയെടുത്തൊരു മുത്തൊടൊത്ത പല്ലും
മുഴുമതിപോലെ കവിൾത്തടങ്ങളും തേ.       9

അമൃതൊഴുകും തിരമാലപോലെ തള്ളും
തിമൃതയുതത്തിരുവാക്കുമെൻ ചെവിക്ക്
കുമറിയെരിഞ്ഞു കുമിഞ്ഞെഴും മനത്തീ-
ക്കമൃതു ചൊരിഞ്ഞതുപോലെയുള്ള നോക്കും.       10

കുവലയമൊക്കെ വിളങ്ങിടുന്ന പുത്തൻ-
പവിഴമലയ്ക്കു മുളച്ചെഴും നിലാവും
തഴുവിന വെൺമണിതാരകങ്ങളും നി-
ന്നൊഴിവറെ രക്ഷകൾ ചെയ്യുവാൻ തൊഴുന്നേൻ.       11

അരവവുമെല്ലുമിടയ്ക്കിടയ്ക്കണിഞ്ഞും
കരിമുകിൽ കു കുനിഞ്ഞിടും കഴുത്തും
വരദമഭീതികുരംഗശൂലപാണി-
ത്തിരുമലർ നാലുമണിഞ്ഞു കാണണം തേ.       12

ഉരഗലസത്കൃതമാലമാല ചാർത്തി-
പ്പരിലസിതോരസി ഭൂരി ഭൂതി പൂശി,
പരിമളമുണ്ടു മുരിടുന്ന വിൻ-
നിരകളൊടും തിരുമേനിയെന്നു കാണാം?       13

ഒഴുകിടുമംബര ഗംഗ തന്റെ നീരിൽ-
ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി-
ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ-
ട്ടൊഴുകിടുമെന്നകണക്കു രോമരാജി.       14
             
തുടയിണതന്നിലുരിച്ച വാരണത്തോൽ-
പ്പടയുടയാടയുടുത്തതിൻ പുറത്ത്
പടമൊരു കൈയിലെടുത്തു വാലുമായി-
ക്കടിയിൽ മുറുക്കിയ കാഞ്ചിയെന്നു കാണാം?       15
             
കരിയുരി കെട്ടിയുടുത്തനന്തകച്ച-
പ്പുറമതു പൂട്ടിയലങ്കരിച്ചു പാമ്പും
പരിമളഭൂതി പൊതിഞ്ഞു പൂശിയന്തി-
ത്തിരുവിളയാടലിതെന്നു കാണുമീ ഞാൻ?       16

മലരടി രിലുമിട്ട പൂഞ്ചിലങ്ക-
ക്കുലകൾ കൊരുത്തു കളിച്ചിടുന്ന നേരം
കലകലയെന്നു കിലുങ്ങിടും ചിലമ്പി-
ന്നൊലി ചെവി രിലുമെന്നു കേൾക്കുമീ ഞാൻ?       17

മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ്
വടിവൊടു നിന്നു വിളങ്ങിടും വിളക്കിൻ
ചുടരൊളി ചുട്ടു തുടച്ചു ശോകമാകും
കടലതുകൊണ്ടു കടന്നിടുന്നു കൂലം.       18

കുവലയനായകനർക്കനഗ്നിഹോതാ-
വവനി തുടങ്ങിയ ഭൂതിയഞ്ചുമിന്നീ
തവ മറിമായമിതാർക്കറിഞ്ഞിടാവൂ
കവിജനകല്പിതകാവ്യമെന്നപോലെ!       19

മതികല ചൂടിയ പൊൻകുടം മതിക്കു-
ള്ളതിമൃദുകോമളനാടകം നടിപ്പാൻ
കൊതി പെരുകുന്നതുകൊണ്ടു കതെല്ലാ-
മുദിതമിതൊക്കെയുമങ്ങു ചേരുമല്ലോ!       20

ഭഗവതിയമ്മ പകുത്തു പാതി വാങ്ങി-
പ്പകുതി മുകുന്ദനു നല്കി മുന്നമേ നീ,
ഭഗവതി നിൻ തിരുമേനിതന്നിലിന്നോ-
രഗതിയിരിപ്പതിനാഗ്രഹിച്ചിടുന്നു.       21

പശുപതി പാശമൊഴിച്ചു പാഹി മാമോ-
രശുഭമെനിക്കണയാത തക്കവണ്ണം
പിശിതമശിച്ചു പരുത്ത പിണ്ഡമോ ഞാ-
നശുചിയിതെന്നകതാരിലോർത്തിടാത്തൂ?       22

അതിസരണം വമി തന്നെ വന്നിതിന്നാ-
ളതിപരിദേവന ചെയ്തതൊക്കെയും നിൻ
മതിയിലറിഞ്ഞു, മറന്നു പിന്നെയും ഞാൻ
ഗതിയറിയാതെ വലഞ്ഞിടുന്നു കഷ്ടം!       23

മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും
പുലിയുമതിന്നിരുപാടുമുണ്ടു കാവൽ
പുലയനെടുത്തു ഭുജിച്ചു പാതിയിന്നും
വിലസതി നീയുമെടുത്തുകൊൾക നെഞ്ചേ!       24

ധരണിയിലിങ്ങനെ വാഴുവാനസഹ്യം
മരണവുമില്ല നമുക്കു പാർത്തു കാൽ
തരുണമിതെന്നു ധരിച്ചു താപമെല്ലാം
സ്മരഹര, തീർത്തെഴുന്നള്ളുകെന്റെ മുമ്പിൽ.       25

വയറു പതപ്പതിനുണ്ടു കണ്ടതെല്ലാം
കയറി മറിഞ്ഞു മരിച്ചിടുന്നതിൻ മുൻ
ദയ തിരുമേനി മനസ്സിലോർത്തു ഭക്തി-
ക്കയറു കൊടുത്തു കരേറ്റണം മനം മേ.       26

അരുൾ വടിവായൊരുപോൽ നിറഞ്ഞു നില്ക്കും
പരമശിവൻ ഭഗവാനറിഞ്ഞു സർണ്ണം
സുരനദി തിങ്കളണിഞ്ഞ ദൈവമേ! നിൻ-
തിരുവടി നിത്യമനുഗ്രഹിച്ചിടേണം.       27

മുഴുമതിമൂടു തുരന്നു മുത്തെടുത്ത-
ക്കുഴിയിലടച്ച കുരംഗമുണ്ടു കൈയിൽ
തഴലെരിയും പൊഴുതൂറി മൂലമോളം
പുഴയൊഴുകുന്നതു വാഴ്ക ഭൂവിലെന്നും.       28

ജനിമൃതി രോഗമറുപ്പതിന്നു സഞ്ജീ-
വനി പരമേശ്വരനാമമെന്നിയില്ല,
പുനരതുമൊക്കെ മറന്നു, പൂത്തു കായ്ക്കും
പുനകൃതികൊണ്ടു നിറഞ്ഞു ലോകമെല്ലാം.       29

നരഹരിമൂർത്തി നമിച്ചിടുന്ന നെറ്റി-
ത്തിരുമിഴിതന്നിലെരിച്ച മാരനിന്നും
വരുവതിനെന്തൊരു കാരണം പൊരിച്ചീ-
ടെരിമിഴിതന്നിലിതൊന്നുകൂടെയിന്നും.       30

പറവകൾ പത്തുമറുത്തു പറ്റി നില്ക്കും
കുറികളൊഴിച്ചു കരുത്തടക്കിയാടും
ചെറുമണി ചെന്നു ചെറുത്തു കാളനാഗം
നെറുകയിലാക്കിയൊളിച്ചിടുന്നു നിത്യം.       31

ശിവ! ശിവതത്ത്വമൊഴിഞ്ഞു ശക്തിയും നി-
ന്നവധി പറഞ്ഞൊഴിയാതെ നാദവും നിൻ
സവനമതിന്നു സമിത്തതാക്കി ഹോമി-
പ്പവനിവനെന്നരുളീടുകപ്പനേ! നീ.       32

ചെറുമയിർ തോലു പൊതിഞ്ഞു ചത്തുപോവാൻ
വരവുമെടുത്തു വലത്തു വായുവിന്മേൽ
ചരുകു ചുഴന്നു പറന്നിടുന്നവണ്ണം
തിരിയുമതിങ്ങു വരാതെ തീയിടേണം.       33

കരുമന ചെയ്തു കളിച്ചു കള്ളമെല്ലാം
കരളിലമർത്തിയൊരല്പനെക്കുറിച്ച്
കരുണയിരുത്തിയനുഗ്രഹിച്ചിടേണം
കരപെരുകിക്കവിയും സമുദ്രമേ! നീ.       34

തൊഴിലുകളഞ്ചുമൊഴിഞ്ഞു തോന്നി നില്ക്കും
മുഴുമതിയാഴി കടഞ്ഞെടുത്തു മുന്നം
ഒഴുകിവരുന്നമൃതുണ്ടു മാണ്ടുപോകാ-
തൊഴുവിലൊടുക്കമുദിക്കുമർക്കബിംബം.       35

ഒരുവരുമില്ല നമുക്കു നീയൊഴിഞ്ഞി-
ങ്ങൊരു തുണ താണ്ഡവമൂർത്തി പാർത്തലത്തിൽ
സ്മരഹര! സാംബ! സദാപി നീ തെളിഞ്ഞി-
ങ്ങൊരു കൃപ നല്കുകിലെന്തു വേണ്ടു പിന്നേ?       36

ഉമയൊടുകൂടിയടുത്തു വന്നു വേഗം
മമ മതിമോഹമറുത്തു മെയ് കൊടുത്ത്
യമനുടെ കൈയിലകപ്പെടാതെയെന്നും
സമനില തന്നു തളർച്ച തീർത്തിടേണം!       37

ചലമിഴിമാരുടെ ചഞ്ചു കു നില്ക്കും
നില നിടിലത്തിരുനോക്കു വച്ചറുത്ത്
പല പല ലീല തുടർന്നിടാതെ പാലി-
ച്ചലിവൊടു നിൻ പദപങ്കജം തരേണം.       38

കടിയിടയിങ്കലൊളിച്ചിരുന്നു കൂടും
പൊടിയിലുരുു പിരു പോക്കടിപ്പാൻ
അടിയനു സംഗതി വന്നിടാതിരുത്തി-
പ്പടിയരുളീടുക പാർണ്ണതീശ! പോറ്റീ!       39

യമനൊടു മല്ലു പിടിപ്പതിന്നു നീതാ-
നിമയളവും പിരിയാതിരുന്നുകൊൾക!
സുമശരസായകസങ്കടം സഹിപ്പാൻ
നിമിഷവുമെന്നെയയയ്ക്കൊലാ മഹേശാ!       40

സുഖവുമൊരിക്കലുമില്ല ദുഃഖമല്ലാ-
തിഹപരലോകവുമില്ല തെല്ലു പോലും;
സകലമതിങ്ങനെ ശാസ്ത്രസമ്മതം, ഞാൻ
പകലിരവൊന്നുമറിഞ്ഞതില്ല പോറ്റീ!       41

ഒരുകുറി നിൻ തിരുമേനി വന്നു മുന്നിൽ-
ത്തിരുമുഖമൊന്നു തിരിച്ചു നോക്കിയെന്നിൽ
പെരുകിന സങ്കടവൻകടൽ കടത്തി-
ത്തരുവതിനെന്നു തരം വരും ദയാലോ!       42

അവനിയിലഞ്ചുരുവപ്പിൽ നാലുമഗ്നി-
ക്കിവയൊരു മൂന്നുരു രു കാറ്റിൽ വാനിൽ
തവ വടിവൊന്നു തഴച്ചെഴുന്നു കാണ്മാ-
നെവിടെയുമുണ്ടു നിറഞ്ഞു നിന്നിടുന്നു.       43

മലമകളുണ്ടൊരുപാടു മാറിടാതെ
മുലകളുലഞ്ഞമൃതൂറി മോദമാകും
മലമുകളീന്നൊഴുകും പുഴയാഴിയെൻ
തലവഴിയെന്നൊഴുകുന്നിതു ശങ്കരാ!       44

ഭസിതമണിഞ്ഞു പളുങ്കൊടൊത്തു നിന്നം-
ഭസി തലയിൽ തിരമാല മാല ചൂടി
ശ്വസിതമശിക്കുമലംകൃതീകലാപി-
ച്ചസി തിരുമേനിയിരങ്ങവേണമെന്നിൽ.       45

അഹമൊരു ദോഷമൊരുത്തരോടു ചെയ്വാ-
നകമലരിങ്കലറിഞ്ഞിടാതവണ്ണം
സകലമൊഴിച്ചുതരേണമെന്നുമേ ഞാൻ
ഭഗവദനുഗ്രഹപാത്രമായ് വരേണം.       46

പുരഹര, പൂർണ്ണമിതെന്തു ഞാൻ പിഴച്ചി-
പ്പരവശഭാവമൊഴിഞ്ഞിടായ്വതിന്ന്?
പുരമെരിചെയ്തതുപോലെ ജന്മജന്മാ-
ന്തരവിനയൊക്കെയെരിക്കണം ക്ഷണം മേ.       47

സുമശരവേല തുരത്തിയോട്ടി നീതാ-
നമരണമെൻ മനതാരിലെന്നുമെന്നിൽ
കുമതികുലം കൊലയാനപോലെ കുത്തി-
ത്തിമിരനിരയ്ക്കു തിമിർത്തിടാതിരിപ്പാൻ.       48

ചുവയൊളിയൂറലൊഴിഞ്ഞു ശീതരശ്മി-
യ്ക്കവമതി ചെയ്വതിനുള്ള നിൻ കടാക്ഷം
ഭവമൃതി മൂടു പറിഞ്ഞുപോകുമാറി-
ങ്ങിവനു തരേണ,മതിന്നു വന്ദനം തേ.       49

കരണവുമങ്ങു കുഴഞ്ഞു കണ്ണു രും
ചെരുകിയിരുു ചമഞ്ഞു ജീവനാശം
വരുമളവെന്നുമറിഞ്ഞുകൊള്ളുവാനും
ഹര! ഹര! നിൻതിരുനാമമുള്ളിൽ വേണം.       50

ജയ ജയ ചന്ദ്രകലാധര! ദൈവമേ!
ജയ ജയ ജന്മവിനാശന! ശങ്കര!
ജയ ജയ ശൈലനിവാസ! സതാം പതേ!
ജയ ജയ പാലയ മാമഖിലേശ്വര!       51

ജയ ജിതകാമ! ജനാർദ്ദനസേവിത!
ജയ ശിവ! ശങ്കര! ശർണ്ണ! സനാതന!
ജയ ജയ മാരകളേബരകോമള!
ജയ ജയ സാംബ! സദാശിവ! പാഹി മാം.       52 }

കഴലിണ കാത്തു കിടന്നു വിളിക്കുമെ-
ന്നഴലവിടുന്നറിയാതെയിരിക്കയോ?
പിഴ പലതുിവനെന്നു നിനയ്ക്കയോ
കുഴിയിലിരുന്നു കരേറുവതെന്നു ഞാൻ?       53

മഴമുകിൽവർണ്ണനുമക്ഷി പറിച്ചു നിൻ-
കഴലിണ തന്നിലൊരർച്ചന ചെയ്തുപോൽ
കഴി വരുമോയിതിനിന്നടിയന്നു, നിൻ-
മിഴിമുന നല്കിയനുഗ്രഹമേകണേ!       54

ഒഴികഴിവൊന്നു പറഞ്ഞൊഴിയാതെ നി-
ന്നഴലതിലിട്ടുരുകും മെഴുകെന്നപോൽ
കഴലിണയിങ്കലടങ്ങുവതിന്നു നീ
വഴിയരുളീടുക വാമദേവ, പോറ്റീ!       55

മലമുകളീന്നു വരുന്നൊരു പാറപോൽ
മുലകുടി മാറിയ നാൾ മുതൽ മാനസം
അലർശരസായകമല്ലു പിടിച്ചു നിൻ
മലരടിയും ജഗദീശ മറന്നു ഞാൻ.       56

കുലഗിരി പോലെയുറച്ചിളകാതെയി-
ക്കലിമലമുള്ളിലിരുന്നു മറയ്ക്കയാൽ
ബലവുമെനിക്കു കുറഞ്ഞു ചമഞ്ഞു നിർ-
മ്മലനിലയെന്നു തരുന്നടിയന്നു നീ?       57

കുലവുമകന്നു കുടുംബവുമങ്ങനേ
മലയിലിരുന്നു മഹേശ്വരസേവനം
കലയതു കാലമനേകഭയം ഭവാൻ
തലയിൽ വിധിച്ചതു സമ്മതമായ് വരും.       58

വകയറിയാതെ വലഞ്ഞിടുമെന്നെ നീ
ഭഗവതിയോടൊരുമിച്ചെഴുനള്ളിവ-
ന്നകമുരുകുംപടി നോക്കിടുകൊന്നു മാ-
മഘമൊരുനേരമടുത്തു വരാതിനി.       59

അരുവയർ തന്നൊടു കൂടിയോടിയാടി-
ത്തിരിവതിനിത്തിരി നേരവും നിനപ്പാൻ
തരമണയാതെയുരുക്കിയെന്മനം നിൻ-
തിരുവടിയോടൊരുമിച്ചു ചേർത്തിടേണം.       60

ഒരു പിടി തന്നെ നമുക്കു നിനയ്ക്കിലി-
ത്തിരുവടിതന്നിലിതെന്നി മറ്റതെല്ലാം
കരളിലിരുന്നു കളഞ്ഞഖിലം നിറ-
ഞ്ഞിരിയിരിയെന്നരുളുന്നറിവെപ്പൊഴും.       61

കരമതിലുു കരുത്തുമടക്കിനി-
ന്നരികിലിരുന്നു കളിപ്പതിനെന്നു മേ
വരമരുളുന്നതു, വാരിധിയെന്നപോൽ
കരുണ നിറഞ്ഞു കവിഞ്ഞൊരു ദൈവമേ!       62

പുരമൊരു മൂന്നുമെരിച്ച പുരാതനൻ
ഹരിഹരമൂർത്തി ജയിക്കണമെപ്പൊഴും
പുരിജട തന്നിലൊളിച്ചു കളിച്ചിടും
സുരനദി തൂകുമൊരീശ്വര! പാഹി മാം.       63

പരമൊരു തുമ്പമെനിക്കു ഭവാനൊഴി-
ഞ്ഞൊരുവരുമില്ല ദിഗംബര! നിൻപദം
തരണമെനിക്കതുകൊഘമൊക്കെയും
തരണമഹങ്കരവാണി ഭവാർണ്ണവം.       64

മിഴികളിൽ നിന്നൊഴുകുന്നമൃതത്തിര-
പ്പൊഴികളിൽ വീണൊഴുകും പരമാഴിയിൽ
ചുഴികളിൽ നിന്നു ചുഴന്നു ചുഴന്നു നിൻ
കഴൽകളിൽ വന്നണയുന്നതുമെന്നു ഞാൻ?       65

മഴ പൊഴിയുന്നതുപോൽ മിഴിയിങ്കൽ നി-
ന്നൊഴുകിയൊലിച്ചുരുകിത്തിരുവുള്ളവും
പഴയൊരു ഭക്തജനം ഭവസാഗര-
ക്കുഴിയതിൽ നിന്നു കടന്നു കശ്മലൻ ഞാൻ.       66

വഴിയിലിരുന്നു വരുന്ന ബാധയെല്ലാ-
മൊഴിയണമെന്നൊരു നേരമെങ്കിലും മേ
മിഴികളിൽ നിന്നമൃതൂറിയറിഞ്ഞു നിൻ-
കഴലിണ കു കളിപ്പതിനാഗ്രഹം.       67

പിഴ പലതുള്ളിലിരുന്നു പലപ്പൊഴും
ചുഴൽവതുകൊണ്ടു ശിവായ നമോʃസ്തു തേ
പഴി വരുമെന്നു നിനച്ചുരുകുന്നു ഞാ-
നഴലതിലിട്ടലിയുന്നൊരു വെണ്ണപോൽ.       68

മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!       69

തലമുടി കോതി മിടഞ്ഞു തക്കയിട്ട-
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയർത്തി വിയത്തിൽ നോക്കിനില്ക്കും
മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!       70

കുരുവുകൾപോലെ കുരുത്തു മാർവിടത്തിൽ
കരളു പറിപ്പതിനങ്ങു കച്ചകെട്ടി
തരമതു നോക്കി വരുന്ന തീവിനയ്ക്കി-
ന്നൊരുകുറി പോലുമയയ്ക്കൊലാ മഹേശാ!       71

കടലു ചൊരിഞ്ഞുകളഞ്ഞു കുപ്പകുത്തി-
ത്തടമതിലിട്ടു നിറച്ചു കുമ്മി നാറി
തടമുലയേന്തി വരുന്ന കൈവളപ്പെൺ-
കൊടിയടിപാർത്തു നടത്തൊലാ മഹേശാ!       72

കുരുതി നിറഞ്ഞു ചൊരിഞ്ഞു ചീയൊലിക്കും
നരകനടുക്കടലിൽ ഭ്രമിയാതെ, നിൻ
ചരിതരസാമൃതമെന്നുടെ മാനസേ
ചൊരിവതിനൊന്നു ചുളിച്ചു മിഴിക്കണം.       73

ശരണമെനിക്കു ഭവച്ചരണാംബുജം
നിരുപമനിത്യനിരാമയമൂർത്തിയേ!
നിരയനിരയ്ക്കൊരുനേരവുമെന്നെ നീ
തിരിയുവതിന്നൊരുനാളുമയയ്ക്കൊലാ.       74

പരമപാവന! പാഹി പുരാരയേ
ദുരിതനാശന! ധൂർജ്ജടയേ നമഃ
ചരണസാരസയുഗ്മനിരീക്ഷണം
വരണതെന്നു വലാന്തകവന്ദിതാ!       75

സരസിജായതലോചന! സാദരം
സ്മരനിഷൂദന! മാമവനീ പതേ!
കരുണ നിന്മനതാരിലുദിക്കണം
ഗിരിശ! മയ്യനുവാസരമെപ്പൊഴും.       76

പുതിയ പൂവു പറിച്ചു ഭവാനെ ഞാൻ
മതിയിലോർത്തൊരു നേരവുമെങ്കിലും
ഗതിവരും പടി പൂജകൾ ചെയ്തതി-
ല്ലതിനുടേ പിഴയോയിതു ദൈവമേ!       77

പതിവതായിയൊരിക്കലുമെന്മനം
കുതിയടങ്ങിയിരിക്കയുമില്ലയേ!
മതിയുറഞ്ഞ ജടയ്ക്കണിയുന്ന നീ-
രതിരഴിഞ്ഞൊഴുകീടിന മേനിയേ!{       78

വിധി വരച്ചതു മാറി വരാൻ പണി
പ്രതിവിധിക്കുമകറ്റരുതായത്
ഇതി പറഞ്ഞു വരുന്നു മഹാജനം
മതിയിലൊന്നടിയന്നറിയാവതോ?       79

സ്തുതി പറഞ്ഞിടുമെങ്കിലനാരതം
മുദിതരാകുമശേഷജനങ്ങളും
അതുമിനിക്കരുതേതിൽനിന്നെഴും
പുതയലും ബത! വേ ദയാനിധേ!       80

അതിരൊഴിഞ്ഞു കവിഞ്ഞൊഴുകുന്ന നി-
ന്നതിരസക്കരുണത്തിരമാലയിൽ
ഗതി വരും പടി മുങ്ങിയെഴുന്നു നി
ല്പതിനു നീയരുളേണമനുഗ്രഹം.       81

കുമുദിനി തന്നിലുദിച്ചു കാലു വീശി-
സ്സുമശരസാരഥിയായ സോമനിന്നും
കിമപി കരങ്ങൾ കുറഞ്ഞു കാലുമൂന്നി-
ത്തമസി ലയിച്ചു തപസ്സു ചെയ്തിടുന്നു.       82

കല മുഴുവൻ തികയും പൊഴുതായ്വരും
വിലയമിതെന്നകതാരിൽ നിനയ്ക്കയോ?
അലർശരമൂലവിരോധിയതായ നിൻ
തലയിലിരുന്നു തപിക്കരുതിന്നിയും.       83

അലയൊരു കോടിയലഞ്ഞു വരുന്നതും
തലയിലണിഞ്ഞു തഴച്ചു സദായ്പൊഴും
നിലയിളകാതെ നിറഞ്ഞു ചിദംബര-
സ്ഥലമതിലെപ്പൊഴുമുള്ളവനേ! നമഃ.       84

മലമുകളേറി വധിച്ചു മൃഗങ്ങൾ തൻ
തൊലികളുരിച്ചു തരുന്നതിനിന്നിവൻ
അലമലമെന്നു നിനച്ചെഴുനള്ളിയാൽ
പല ഫലിതങ്ങൾ പറഞ്ഞു ചിരിക്കുമോ?       85

നിലയനമേറി ഞെളിഞ്ഞിരുന്നിവണ്ണം
തലയണപോലെ തടിച്ചു തീറ്റി തിന്ന്
തുലയണമെന്നു പുരൈവ ഭവാനുമെൻ
തലയിൽ വരച്ചതിതെന്തൊരു സങ്കടം!       86

കലിപുരുഷൻ കടുവാ പിടിപ്പതിന്നായ്
മലയിലിരുന്നു വരുന്നവാറു പോലെ
കലിയുഗമിന്നിതിലെങ്ങുമുണ്ടു കാലും
തലയുമറുത്തു കരസ്ഥമാക്കുവാനായ്.       87

മലർമണമെന്നകണക്കു മൂന്നു ലോക-
ത്തിലുമൊരുപോലെ പരന്നു തിങ്ങി വീശി
കലശജലപ്രതിബിംബനഭസ്സുപോൽ
പലതിലുമൊക്കെ നിറഞ്ഞരുളേ! ജയ.       88

മലജലമുണ്ടൊരുപാടു നിറഞ്ഞു മു-
മ്മലമതിൽ മുങ്ങി മുളച്ചുളവാകുവാൻ
വിളനിലമങ്ങു വിതച്ചു പഴുത്തറു-
ത്തുലകർ ഭുജിച്ചലയുന്നതു സങ്കടം.       89

പലിതജരാമരണങ്ങൾ പലപ്പൊഴും
പുലിയതുപോലെ വരുന്നു പിടിക്കുവാൻ
പൊലിവിതിനെന്നു വരും ഭഗവാനുടെ
കളിയിവയൊക്കെയനാദിയതല്ലയോ!       90

ചില സമയം ശിവസേവ മുഴുക്കയാ-
ലിളകരുതാതെയിരുന്നലിയും മനം
പല പൊഴുതും ഭഗവാനുടെ മായയിൽ
പലകുറിയിങ്ങനെ തന്നെയിരിക്കയോ?       91

അപജയമൊന്നുമെനിക്കണയാതിനി-
ത്തപസി നിരന്തരമെന്മലമൊക്കെയും
സപദി ദഹിച്ചു സുഖം തരുവാനുമെൻ-
ജപകുസുമത്തിരുമേനി ജയിക്കണം.       92

അവമതി ചെയ്തു തഴച്ച കാടുതന്നിൽ
ഭവമൃതിവിത്തു മുളച്ചു മൂടുമൂന്നി
ഭുവനമതിങ്കലിരുന്നു മണ്ണു തിന്നും
ശവമെരി തിന്നുവതോ, നരിക്കൊരൂണോ?       93

ജനകനുമമ്മയുമാത്മസഖിപ്രിയ
ജനവുമടുത്തയൽവാസികളും വിനാ
ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും       94
തനിയെയിരിപ്പതിനേ തരമായ് വരൂ.

അണയലിരുന്നരുളീടുമനുഗ്രഹം
ദിനമണി ചൂടിയ തമ്പുരാനിതൊന്നും
അണുവളവും പിരിയാതെയിരിക്കുമെൻ
മണികൾ നമുക്കു വരും പിണി തീർത്തിടും.       95

പിണിയിനിക്കണയാതെയിനിത്തിരു-
പ്പണിവിടയ്ക്കൊരു ഭക്തിയുറയ്ക്കണം
തണലിലിരുന്നരുളുന്നതു ചെഞ്ചിട-
യ്ക്കണിയുമംബരഗംഗയുടേ തിര.       96

അണിമുടിക്കണിയും തിരമാലയിൽ
തണിയുമെൻ വ്യസനങ്ങളതൊക്കെയും
പിണിയറുപ്പതിനെപ്പൊഴുമത്തിരു-
ക്കണികൾ കാട്ടുക കാമവിനാശന!       97

പണിയുമപ്ഫണിമാല പിരിച്ചു ചേർ-
ത്തണിയുമച്ചിടയാടി വരുന്ന നി-
ന്നണിമുഖാംബുജമക്ഷികൾ കൊണ്ടിനി-
ക്കണിയണം കരുണാകലശാംബുധേ!       98

അമരവാഹിനി പൊങ്ങി വരും തിര-
യ്ക്കമരമെന്ന കണക്കു പടങ്ങളും
സമരസത്തിൽ വിരിച്ചരവങ്ങളോ-
ടമരുമച്ചിടയാടിയടുക്കണം.       99

കുളിർമതികൊണ്ടു കുളിർത്തു ലോകമെല്ലാ-
മൊളിതിരളുന്നൊരു വെണ്ണിലാവു പൊങ്ങി
തെളുതെളെ വീശിവിളങ്ങി ദേവലോക-
ക്കുളമതിലാമ്പൽ വിരിഞ്ഞു കാണണം മേ!       100

"https://ml.wikisource.org/w/index.php?title=ശിവശതകം&oldid=145046" എന്ന താളിൽനിന്ന് ശേഖരിച്ചത്