ശിവപ്രസാദപഞ്ചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശിവപ്രസാദപഞ്ചകം (സ്തോത്രം)

രചന:ശ്രീനാരായണഗുരു
1887-നും 1897-നും ഇടയിൽ രചിച്ച സ്തോത്രകൃതി.

ശിവ, ശങ്കര, ശർവ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെൻ-
ഭവനാടകമാടുമരുമ്പൊരുളേ!       1

പൊരുളെന്നുമുടമ്പൊടു മക്കളുയിർ-
ത്തിരളെന്നുമിതൊക്കെയനർത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലിൽ
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.       2

പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയിൽ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.       3

ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ-
ക്കളവുണ്ടൊരു സീമ നിനക്കു നഹി.       4

കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ.       5

"https://ml.wikisource.org/w/index.php?title=ശിവപ്രസാദപഞ്ചകം&oldid=211394" എന്ന താളിൽനിന്ന് ശേഖരിച്ചത്