രാജയോഗം (കുമാരനാശാൻ)/ഉത്തരഭാഗം പാതഞ്ജലയോഗസൂത്രം/കൈവല്യപാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാജയോഗം
രചന:കുമാരനാശാൻ
ഉത്തരഭാഗം : കൈവല്യപാദം

കൈവല്യപാദം
[തിരുത്തുക]

സൂത്രം 1. ജന്മൗഷധിമന്ത്രതപസ്സമാധിജാസ്സിദ്ധയഃ.

അർത്ഥം: സിദ്ധയഃ = സിദ്ധികൾ, ജന്മൗഷധിമന്ത്രതപ സ്സമാധിജാഃ = ജന്മസിദ്ധമായും ഔഷധികളിൽ നിന്നും, മന്ത്രങ്ങൾ മൂലമായും തപസ്സിൽ നിന്നും സമാധിബലം കൊണ്ടും (ഉണ്ടാകുന്നു). ചിലപ്പോൾ ഒരാൾ ജനിക്കുമ്പോൾതന്നെ സിദ്ധിയോടുകൂടി ജനിക്കുന്നു. അതു അവശ്യമായും അവന്റെ മുജ്ജന്മത്തെ സിദ്ധികളുടെ സംസ്‌കാരബലം കൊണ്ടായിരിക്കണം. മുജ്ജന്മത്തിൽ അഭ്യസിച്ചിരുന്നതിന്റെ ഫലം അനുഭവിക്കുന്നതിനായി ഈ ജന്മത്തിൽ അവർ ശരീരം എടുത്തതായിരിക്കണം. സാംഖ്യതത്വശാസ്ര്തത്തിന്റെ പ്രവർത്തകനായ കപിലമഹർഷി ജന്മനാ സിദ്ധനായിരുന്നു വത്രേ. സിദ്ധൻ എന്നുവച്ചാൽ കൃതാർത്ഥൻ (ഉദ്ദേശം സാധിച്ചവൻ)എന്ന് അർത്ഥമാണ്. സിദ്ധികൾ ഔഷധപ്രയോഗത്താലും ഉണ്ടാകുന്നതാണെന്നു യോഗികൾ പറയുന്നു. രസതന്ത്രത്തിന്റെ ഉത്ഭവം രസവാദവിദ്യയിൽ നിന്നാണെന്നു എല്ലാവർക്കും അറിയാമല്ലോ. രസഗുളികയ്ക്കും (സ്പർശം, ഫംിൽൗശൗപംറെ'ശ ശതൗന) കായകല്പങ്ങൾക്കും മറ്റുമായി ജനങ്ങൾ ആരാഞ്ഞുനടന്നിരുന്നു. ഇന്ത്യയിൽ രാസായനന്മാർ എന്നൊരു കൂട്ടം സിദ്ധാന്തികൾ ഉണ്ടായിരുന്നു. അവരുടെ അഭിപ്രായത്തിൽ പരമപുരുഷാർത്ഥവും, ജ്ഞാനവും ഈശ്വരഭക്തിയും മതവും എല്ലാം നല്ലതു തന്നെ. എന്നാൽ ഇവയെ ഒക്കെ സാധിക്കുന്നതിനുള്ള ഏകോപായം ശരീരമാണ്. ഇപ്പോൾ ശരീരത്തിനു കേടുപറ്റുകയാണെങ്കിൽ ഉദ്ദേശം സാധിക്കുന്നതിനു ഇനിയും വളരെ അധികകാലം വേണ്ടിവരും. ദൃഷ്ടാന്തം ഒരുത്തൻ യോഗം അഭ്യസിക്കാൻ അല്ലെങ്കിൽ ഈശ്വരഭക്തനാവാൻ വിചാരിക്കുന്നു. ശ്രമം പൂർണ്ണമാകുന്നതിനു മുമ്പു അവൻ മരിക്കുന്നു. പിന്നെ അവൻ വേറൊരു ശരീരമെടുത്തു വീണ്ടും ശ്രമം തുടങ്ങുന്നു. പിന്നെയും മരിക്കുന്നു. ഇങ്ങനെ ആണ്. ഈ വിധത്തിൽ ജനിച്ചും മരിച്ചും എത്രയോ അധികകാലം വെറുതെ ആയിപ്പോകുന്നു. ജനനമരണങ്ങളെ ജയിക്കത്തക്കവണ്ണം ശരീരത്തെ ദൃഡമായും അരോഗമായും സൂക്ഷിച്ചുവെച്ചുകൊള്ളാമെങ്കിൽ നമുക്ക് ആദ്ധ്യാത്മികമായ അഭ്യാസങ്ങൾക്കു വളരെ അധികം സമയം ലഭിക്കുന്നു. അതുകൊണ്ടു രസായനന്മാർ ആദ്യം ശരീരത്തെ ദൃഡമാക്കി വച്ചുകൊള്ളേണമെന്നു പറയുന്നു. ശരീരത്തെ മരണരഹിതമാക്കാൻ കഴിയുമെന്നും അവർ വാദിക്കുന്നു. അവരുടെ ഊഹം ഇതാണ്. മനസ്സാണു ശരീരത്തെ നിർമ്മിക്കുന്നതെങ്കിലും ഓരോ മനസ്സും അഖണ്ഡശക്തിയുടെ ഓരോ പ്രത്യേക വാതിലാ ണെന്നുള്ളതു ശരിയാണെങ്കിലും വെളിയിൽ നിന്നു ഈ ഓരോ വാതിലിൽ കൂടിയും എത്ര ശക്തികൾ ആകർഷിക്കപ്പെടാമെന്നുള്ളതിനു ക്ലിപ്തമില്ലെങ്കിലും നമ്മുടെ ശരീരത്തെ എന്നും സൂക്ഷിച്ചു വച്ചുകൊള്ളുക എന്നതു എങ്ങിനെ അസാദ്ധ്യമാവാം? നമുക്കു ഉണ്ടാവാനുള്ള ശരീരങ്ങളെ എപ്പോഴായാലും നാം തന്നെ ഉണ്ടാക്കേണ്ടതാകുന്നു. ഈ ശരീരം വീണാൽ നാം വേറെ ഒരു ശരീരത്തെ സൃഷ്ടിക്കേണ്ടിവരും. അങ്ങിനെ ചെയ്യാൻ കഴിയുമെങ്കിൽ ശരീരം വിട്ടുപോകാതെ ഇപ്പോഴും ഇവിടെ വെച്ചും എന്തുകൊണ്ടു നമുക്കു അങ്ങിനെ ചെയ്യാൻപാടില്ല? ഈ ഊഹം എത്രയും ശരിയായിട്ടുള്ളതാണ്. മരണശേഷം നാം ജീവിക്കുകയും വേറെ ശരീരങ്ങളെ നിർമ്മിക്കയും ചെയ്യുന്നത് സാദ്ധ്യമാണെങ്കിൽ ഈ ശരീരത്തെ പൂർണ്ണമായി ധ്വംസിക്കാതേ മാറിമാറി നിരന്തരമായി അതിനെ ഇവിടത്തന്നെ നിർമ്മിക്കുന്നതിനുള്ള ശക്തി നമുക്കു ഉണ്ടാകുമെന്നു ള്ളത് എങ്ങിനെ അസാദ്ധ്യമാകാം? രസത്തിലും ഗന്ധകത്തിലും അത്യത്ഭുതകരമായ ശക്തികൾ അടങ്ങിയിരിക്കുന്നു എന്നും, അവയെക്കൊണ്ട് ചില പ്രയോഗങ്ങൾ ചെയ്താൽ മനുഷ്യൻ വിചാരിക്കുന്ന കാലംവരെ ജീവിച്ചിരിക്കാമെന്നും കൂടി അവർ കരുതിവന്നു. ആകാശഗമനം ചെയ്ക മുതലായ സിദ്ധികൾ ചില ഔഷധങ്ങളാൽ സാധിക്കാമെന്നു വേറെ ചിലരും വിശ്വസിച്ചുവന്നു. ഇന്നുള്ള ഏറ്റവും ആശ്ചര്യകരങ്ങളായ ഔഷധങ്ങൾ ഏറിയകൂറും വിശേഷിച്ച് ഔഷധങ്ങളിൽ ധാതുക്കൾ ചേർക്കുന്ന സമ്പ്രദായവും ഇങ്ങിനെ ഉണ്ടായിട്ടുള്ളതാണ്. അതിനു നാം രാസായനന്മാർക്കു കടപ്പെട്ടിരിക്കുന്നു. യോഗികളിൽ ചില മാർഗ്ഗക്കാർ തങ്ങളുടെ പ്രധാന ആചാര്യ ന്മാരിൽ അധികം പേരും ഇപ്പോഴും അവരുടെ ആദ്യശരീരത്തോടു കൂടിത്തന്നെ ജീവിച്ചിരിക്കുന്നുണ്ടെന്നും വാദിക്കുന്നു. യോഗമത ത്തിലെ പ്രധാന പ്രാമാണികനായ പതഞ്ജലിമഹർഷി അതിനെ വിസമ്മതിക്കുന്നില്ല. മന്ത്രസിദ്ധി എന്നാൽ മന്ത്രങ്ങൾ എന്നു പറയുന്ന ഒരു കൂട്ടം മാഹാത്മ്യമുള്ള ശബ്ദങ്ങൾ ഉണ്ട്. അവയെ വിധിപ്രകാരം ജപിച്ചാൽ അവയ്ക്കു ഈ അസാധാരണ സിദ്ധികൾ നൽകാൻ ശക്തിയുണ്ട്. സാധാരണമായി നമുക്കു വിശേഷിച്ചു ഒന്നും തോന്നാതിരിക്കത്തക്കവണ്ണം അത്രയധികം അമാനുഷ ശക്തികളുടേ ഇടയിലാണു നാം രാവും പകലും ജീവിച്ചു പോരുന്നത്. മനുഷ്യന്റെ ശക്തിക്കു വാക്കിന്റേയും, മനസ്സിന്റേയും ശക്തിക്ക് അതിരില്ല. തപസ്സ് എല്ലാ മതങ്ങളിലും തപസ്സും സന്യാസവും സ്വീകരിച്ചിരിക്കുന്നതായി കാണുന്നു. ഈ വക മതസംബന്ധമായ നിശ്ചയങ്ങളിൽ ഹിന്ദുക്കൾ എപ്പോഴും പരമ കാഷ്ഠയിൽ എത്തിയിരിക്കും. അവരിൽ ജീവിതകാലം മുഴുവൻ കൈ പൊക്കിപ്പിടിച്ചു അത് ശോഷിച്ച്, സ്പർശമില്ലാതാകുന്നതുവരെ ഒരേ നിലയിൽ വെച്ചുകൊണ്ടിരിക്കുന്നവരെ കാണാം. രാവും പകലും നിന്നുകൊണ്ടുതന്നെ ഉറങ്ങുന്നവരുണ്ട്. ഒടുവിൽ അവരുടെ കാലിൽ നീരു (വീക്കം) വരും. പിന്നെയും അവർ ജീവിക്കയാണെങ്കിൽ കാലു ഒരിക്കലും മടങ്ങാതെ മരവിച്ചു പോകയും, ജീവിതകാലം മുഴുവൻ അവർ ആ നിലയിൽതന്നെ നിൽക്കേണ്ടി വരികയും ചെയ്യും. മേൽപറഞ്ഞ വണ്ണം കൈ പൊക്കിപ്പിടിച്ചിരിക്കുന്ന ഒരാളെ ഞാൻ ഒരിക്കൽ കണ്ടു. ആദ്യം അതു തുടങ്ങിയപ്പോൾ എങ്ങിനെ ഇരുന്നു എന്നു ഞാൻ ചോദിച്ചു. ഭയങ്കരമായ വേദനയുണ്ടായിരുന്നു എന്ന് അയാൾ പറഞ്ഞു. അയാൾ ഓടി പുഴയിൽ ചാടി മുങ്ങിക്കിടന്നു സ്വല്പനേരം വേദന ആറ്റി. അതിഭയങ്കരമായ വേദന ഉണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞതിൽ പിന്നെ അധികം ബുദ്ധി മുട്ടുണ്ടായില്ലത്രേ. അങ്ങനേയുള്ള തപസ്സുകളാൽ സിദ്ധി ഉണ്ടാകാ റുണ്ട്. സമാധി, മനസ്സിന്റെ ഏകാഗ്രത; യോഗം എന്നുപറഞ്ഞാൽ തന്നെ അതാണ്. അതാണ് ഈ ശാസ്ര്തത്തിന്റെ പ്രധാന വിഷയം. സിദ്ധിക്കുള്ള ഏറ്റവും ഉൽകൃഷ്ടമായ ഉപായവും അതുതന്നെ. മുമ്പുമുമ്പു പറഞ്ഞിട്ടുള്ളവ അപ്രധാനങ്ങളാകുന്നു. ഏററവും ഉയർന്നലക്ഷ്യത്തെ നമുക്കു അവയാൽ പ്രാപിക്കവുന്നതുമല്ല. മാനസികമോ ധാർമ്മികമോ ദൈവികമോ ആയ ഏതിനേയും സാധിക്കുന്നതിനുള്ള ഏകോപായം സമാധി തന്നെ.


സൂത്രം 2. ജാത്യന്തരപരിണാമഃ പ്രകൃത്യാപൂരാൽ.

അർത്ഥം: ജാത്യന്തരപരിണാമഃ = ഒരു ജാതി വസ്തു മറ്റൊന്നായി മാറുന്നത്, പ്രകൃത്യാപൂരാൽ = പ്രകൃതി (തത്വങ്ങൾ) മേൽവരാ നുള്ള വികാരങ്ങളെ ഇപ്പോൾതന്നെ പൂരിപ്പിക്കുന്നതുകൊണ്ടു (നിറവേറ്റുന്നതു കൊണ്ടു) (വരുന്നു). സിദ്ധികൾ ജന്മത്താലും ചിലപ്പോൾ ഔഷധങ്ങളെക്കൊണ്ടും, അല്ലെങ്കിൽ തപോബലം കൊണ്ടും ഉണ്ടാകുമെന്നും, ശരീരം എത്രകാലം വേണമെങ്കിലും നശിക്കാതെ, വച്ചേക്കാമെന്നും പതഞ്ജലി മഹർഷി പ്രതിജ്ഞ ചെയ്തു. ഇപ്പോൾ ഒരു ശരീരം മറ്റൊരു ജാതി ശരീരമായി മാറുന്നതിനുള്ള കാരണമെന്താണെന്നു അദ്ദേഹം വിചാരിപ്പാൻ പോകുന്നു. ആ കാരണത്തെ അദ്ദേഹം പ്രകൃതിയുടെ ആപൂരണം എന്നു പറയുന്നു. അടുത്ത സൂത്രത്തിൽ അദ്ദേഹം തന്നെ അതിനെ വിസ്തരിച്ചു പറയും.


സൂത്രം 3.നിമിത്തമപ്രയോജകം പ്രകൃതീനാം വരണഭേദസ്തു തതഃ ക്ഷേത്രികവൽ.

അർത്ഥം: നിമിത്തം = ധർമ്മാദികളായ കാരണങ്ങൾ, പ്രകൃതീനാ ം = പ്രകൃതിതത്വങ്ങളെ സംബന്ധിച്ചിടത്തോളം, അപ്രയോജകം = അപേക്ഷിതമല്ല, തതഃ = അവയാൽ, വരണഭേദഃ = തടവു (മറവു) മാറുന്നു; ക്ഷേത്രികവൽ = വയലിൽ കൃഷിചെയ്യുന്നവൻ എന്ന പോലെ (തടവുമാറുന്നതുകൊണ്ടുമാത്രം വെള്ളം കണ്ടങ്ങളിൽ ഒന്നുപോലെ പരന്നുകൊള്ളുന്നപോലെ എന്നു താല്പര്യം). കൃഷിക്കാരൻ തന്റെ നിലത്തിൽ വെള്ളം വിടാൻ തുടങ്ങുന്നു. വെള്ളം തോട്ടിലാണുള്ളത്. ഇടയ്ക്കു ചീപ്പുകൾ ഉണ്ട്; അവ വെള്ളത്തെ തോട്ടിൽത്തന്നെ തടഞ്ഞു വെച്ചുകൊണ്ടിരിക്കും. കൃഷി ക്കാരൻ ചീപ്പുകൾ തുറക്കുക മാത്രം ചെയ്താൽമതി. വെള്ളം തനിയെ ഓടി അതിന്റെ പ്രസരണശക്തിയാൽ കണ്ടത്തിനകത്തു പരന്നുകൊള്ളുന്നു. അതുപോലെ മനുഷ്യന്റെ എല്ലാ അഭ്യുദയവും ശക്തിയും പണ്ടേതന്നെ എല്ലാറ്റിലും വ്യാപിച്ചുകൊണ്ടു സ്ഥിതി ചെയ്യുന്നു. എല്ലാ മനുഷ്യന്റേയും സ്വരൂപം തന്നെ ഈ പൂർണ്ണത യാകുന്നു. അത് ഉള്ളിൽ തടയപ്പെട്ടും, അതിന്റെ വഴിക്ക് ഒഴുകി പ്പോകാൻ വിടാതെ തടുക്കപ്പെട്ടും ഇരിക്കയാകുന്നു. ആർക്കെങ്കിലും ആ തടവു നീക്കിക്കളയാൻ കഴിഞ്ഞാൽ പ്രകൃതി ഉടനെ ഉള്ളിലേക്കു ഓടിക്കൊള്ളുന്നു. ഉടൻ ആ മനുഷ്യനു സിദ്ധികൾ ഉണ്ടാകുന്നു. ആ സിദ്ധികൾ അതിനുമുമ്പിലും അവനുള്ളവതന്നെ യാണ്. നാം ദുഷ്ടനെന്നു പറയുന്ന ഒരുവൻ കൂടിയും ഈ തടവു നീങ്ങി പ്രകൃതി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഋഷിയായി ത്തീരുന്നു. പ്രകൃതിതന്നെയാണ് നമ്മെ പൂർണ്ണതയിലേക്ക് തെളിച്ചു കൊണ്ടുപോകുന്നത്. ഒടുവിൽ എല്ലാവരേയും പ്രകൃതി ആ സ്ഥാനത്തിൽ എത്തിക്കയും ചെയ്യും. ധാർമ്മികന്മാരാവാൻ ഉദ്ദേശി ച്ചുള്ള എല്ലാ അഭ്യാസങ്ങളും ശ്രമങ്ങളും നമ്മുടെ ജന്മാവകാശവും സ്വപ്രകൃതീയമായ ആ പൂർണ്ണതയുടെ തടവുകൾ നീക്കുകയും വാതിൽ തുറക്കുകയും ചെയ്യുന്നതിനുള്ള പ്രതിലോമ പ്രയത്‌നങ്ങളാ കുന്നു. ഇപ്പോൾ നവീന തത്വാന്വേഷകന്മാരുടെ വിജ്ഞാനദീപ്തി യിൽ പണ്ടത്തെ യോഗികളുടെ പരിണാമസിദ്ധാന്തം അധികം വെളിവായി മനസ്സിലാകും. എന്നാലും യോഗികളുടെ സിദ്ധാന്ത മാണ് അധികം യുക്തിയുക്തമായിരിക്കുന്നത്. നവീനശസ്ര്തജ്ഞ ന്മാർ പരിണാമത്തിന്നു പറയുന്ന കാരണങ്ങൾ അതായതു ഇണ തേടുക (ഷസെുഅൽ ഷൽെചെതിൗന), ഏററവും നല്ലതു ശേഷിച്ചിരിക്കുക (ഷുറവിവഅൽ ൗണ തം െണിതതശെത) എന്നുള്ള കാരണങ്ങൾ മതിയായവയല്ല. ശരീരപോഷണത്തിനും ദാമ്പത്യസുഖത്തിനുമായുള്ള പോരാട്ടം മനുഷ്യവർഗ്ഗത്തിൽ നിന്നു ഒഴിഞ്ഞുപോകത്തക്കവണ്ണം അവർക്കു ജ്ഞാനാഭിവൃദ്ധിയുണ്ടായിയെന്നു വിചാരിക്കുക. അപ്പോൾ നവീനന്മാരുടെ അഭിപ്രായപ്രകാരം നോക്കുന്നതായാൽ മനുഷ്യന്റെ മുമ്പോട്ടുള്ള ഗതി അവിടെ അവസാനിച്ചുപോകയും മനുഷ്യ സമുദായം നശിക്കുകയും ചെയ്യും. ഈ സിദ്ധാന്തത്തിന്റെ ഫലം, ഏതു അക്രമിക്കും അന്തരാത്മാവിൽ ശങ്ക തോന്നാതിരിപ്പാനായി ഒരു യുക്തികാണിച്ചുകൊടുക്കുക മാത്രമാകുന്നു. തത്വജ്ഞാനികൾ എന്നു തന്നത്താൻ വിചാരിച്ചുകൊണ്ട്, ദുഷ്ടരും അയോഗ്യരുമായ ആളുകളെ ഒക്കെ കൊന്നൊടുക്കി, മനുഷ്യവംശത്തെ രക്ഷിച്ചു കൊൾവാൻ വിചാരിക്കുന്ന ആളുകളും ഇല്ലാതില്ല; യോഗ്യതാ യോഗ്യതകളെ നിർണ്ണയിക്കുന്നതിനുള്ള ന്യായാധിപന്മാർ അവശ്യ മായും അവർ തന്നത്താൻ ആയിരിക്കും. എന്നാൽ പണ്ടത്തെ വലിയ പരിണാമവാദിയായ പതഞ്ജലിമഹർഷി ഘോഷിക്കുന്നതെ ന്തെന്നാൽ, പരിണാമത്തിന്റെ ശരിയായ രഹസ്യം പണ്ടേതന്നെ എല്ലാ ജീവികളിലും അടങ്ങിയിരിക്കുന്ന പൂർണ്ണതയെ പ്രത്യക്ഷീ കരിക്കയാണെന്നും, ആ പൂർണ്ണത ആച്ഛാദിക്കപ്പെട്ടിരിക്കയും ഉള്ളിൽനിന്നു അപാരമായ പ്രവാഹം സ്വയം പ്രത്യക്ഷമാവാൻ ഞെരുങ്ങിക്കൊണ്ടിരിക്കയും ആണെന്നും ആകുന്നു. ഈ ഞെരുക്ക ങ്ങളും മത്സരങ്ങളും എല്ലാം അജ്ഞാനംകൊണ്ടുണ്ടാകുന്നതാണ്. എന്തുകൊണ്ടെന്നാൽ ചീപ്പു തുറന്ന് അകത്തേക്കു വെള്ളം വിടുന്നതിനുള്ള ശരിയായ വഴി നമുക്കു അറിഞ്ഞുകൂടാ. നമ്മുടെ അടിയിലുള്ള അപാരമായ പ്രവാഹം സ്വയം പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും. ഇതത്രേ എല്ലാ ആവിർഭാവത്തിന്റെ അല്ലെങ്കിൽ പരിണാമത്തിന്റേയും കാരണം. ജീവിതമത്സരമോ കാമസംതൃപ്തി യോ അല്ല. അവ കേവലം ക്ഷണികങ്ങളും അനാവശ്യങ്ങളും ബാഹ്യങ്ങളുമായ അജ്ഞാനകാര്യങ്ങളാകുന്നു. മത്സരങ്ങൾ എല്ലാം അവസാനിച്ചാൽ തന്നെയും നമ്മുടെ ഈ പൂർണ്ണമായ പ്രകൃതി ഉള്ളിൽനിന്നുകൊണ്ട് അശേഷം പേരും പൂർത്തിയെ പ്രാപിക്കു ന്നതുവരെ മുമ്പോട്ടുപോവാൻ തള്ളിവിട്ടുകൊണ്ടിരിക്കും. ആതു കൊണ്ട് അഭിവൃദ്ധിക്കു കാരണം മത്സരമാണെന്നു വിശ്വസിപ്പാൻ ന്യായമില്ല. മൃഗത്തിൽ മനുഷ്യൻ അടച്ചുവയ്ക്കപ്പെട്ടിരുന്നു; വാതിൽ തുറന്ന ഉടൻ മനുഷ്യൻ ചാടി പുറത്തുവന്നു. അതുപോലെ മനുഷ്യനിൽ ദേവൻ മറഞ്ഞ് അടങ്ങിയിരിക്കുന്നു. അജ്ഞാനമാ കുന്ന കവാടവും പൂട്ടും കൊണ്ടു അടച്ചുസൂക്ഷിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനം കവാടത്തെ ഭഞ്ജിക്കുമ്പോൾ ദേവൻ പ്രത്യക്ഷനാകും.


സൂത്രം 4. നിർമ്മാണചിത്താന്യസ്മിതാമാത്രാൽ.


അർത്ഥം: നിർമ്മാണചിത്താനി = (ഏകകാലത്തിൽ അനേക ശരീരങ്ങൾ എടുക്കുന്ന സിദ്ധന്മാരുടെ) സ്വയനിർമ്മിതമായ മനസ്സുകൾ; അസ്മിതാമാത്രാൽ = മൂലമായ ഒരു അഹന്തയിൽ നിന്നുതന്നെ (ഉണ്ടാകുന്നു). കർമ്മസിദ്ധാന്തപ്രകാരം, നമ്മുടെ സൽപ്രവൃത്തിയുടേയും ദുഷ്പ്രവൃത്തിയുടേയും ഫലം നാം അനുഭവിക്കണം. തത്വശാസ്ര്ത ത്തിന്റെ മുഴുവൻ നോട്ടം മനുഷ്യൻ തന്റെ മാഹത്മ്യത്തിൽ എത്തേണമെന്നാകുന്നു. വേദശാസ്ര്തങ്ങൾ എല്ലാം മനുഷ്യന്റെ അതായത് ആത്മാവിന്റെ മാഹാത്മ്യത്തെ ഗാനംചെയ്യുന്നു. അതുപോലെതന്നെ അവ കർമ്മത്തെപ്പറ്റിയും പ്രസംഗിക്കുന്നു. സൽക്കർമ്മം അതിനു തക്കതായ ഫലം കൊടുക്കും. ദുഷ്‌ക്കർമ്മ വും അതിനുതക്കതായ ഫലം നൽകും. എന്നാൽ ആത്മാവ് സൽക്കർമ്മത്താലോ ദുഷ്‌ക്കർമ്മത്താലോ ബന്ധിക്കപ്പെടുന്നു എങ്കിൽ അതു നിസ്സാരമത്രേ. ദുഷ്‌കർമ്മം നമ്മുടെ ആത്മസ്വരൂപ ത്തിന്റെ ആവിർഭാവത്തെ തടയുന്നു. സൽക്കർമ്മം ആ തടവുകൾ നീക്കിക്കളയും. അപ്പോൾ ആത്മാവിന്റെ മാഹാത്മ്യം പ്രത്യക്ഷ പ്പെടും. പുരുഷൻ സ്വതേ എപ്പോഴും നിർവികാരനാകുന്നു. കർമ്മങ്ങളൊന്നും നമ്മുടെ സ്വന്തമാഹാത്മ്യത്തെ സ്വസ്വരൂപത്തെ നശിപ്പിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, പുരുഷൻ, ഒന്നിനാലും ബാധിക്കപ്പെടുന്നില്ല. അവന്റെ പൂർണ്ണതയെ മറച്ചുകൊണ്ട് പുറമേ മൂടുപടം പോലെ ഒരു ആവരണം വ്യാപിച്ചിരിക്കുന്നു എന്നേയുള്ളു.


സൂത്രം 5. പ്രവൃത്തിഭേദേ പ്രയോജകം ചിത്തമേകമനേകേഷാം.

അർത്ഥം: അനേകേഷാം = ബഹുക്കളായ നിർമ്മാണചിത്ത ങ്ങളുടെ, പ്രവൃത്തിഭേദേ = ഭിന്നവ്യാപാരങ്ങളിൽ, ഏകം = ഒരു, ചിത്തം = മനസ്സ്, പ്രയോജകം = മറ്റെല്ലാറ്റിന്റേയും നേതൃത്വം വഹിക്കുന്നത് (ആയിരിക്കും). അപ്രകാരമുള്ള പല ശരീരങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്ന, അപ്രകാരമുള്ള പല മനസ്സുകൾക്കു 'നിർമ്മാണചിത്തങ്ങൾ' എന്നും ആ ശരീരങ്ങൾക്കു 'നിർമ്മാണകായങ്ങൾഎന്നും പറയുന്നു. എന്നുവച്ചാൽ നിർമ്മിക്കപ്പെട്ട മനസ്സുകൾ എന്നും നിർമ്മിക്കപ്പെട്ട ശരീരങ്ങൾ എന്നും അർത്ഥം. ജഡപദാർത്ഥവും മനസ്സും രണ്ട് അക്ഷയമായ സംഭാരശാലകൾ പോലെ ആകുന്നു. യോഗിയായി ത്തീർന്നാൽ അവയെ സ്വാധീനതയിൽ വയ്ക്കുന്നതിനുള്ള രഹസ്യം മനസ്സിലാകും. ഏതുകാലത്തും അവ നിങ്ങളുടെ കൈവശം തന്നെ ആയിരുന്നു. പക്ഷേ നിങ്ങൾ അതു ഓർമ്മിക്കുന്നില്ലെന്നേയുള്ളു. യോഗിയായിത്തീർന്നാൽ അതു ഓർമ്മയിൽ വരുന്നു. അപ്പോൽ അവയെക്കൊണ്ട് എന്തും ചെയ്യാം, ആഗ്രഹിക്കുന്ന മാതിരിയിൽ എല്ലാം അവയെ ഉപയോഗിക്കാം. മനസ്സായി പരിണമിച്ചിരിക്കുന്ന പദാർത്ഥം കൊണ്ടുതന്നെയാണ് ഈ ലോകവും ഉണ്ടാക്കപ്പെട്ടിരി ക്കുന്നത്. മനസ്സ് ഒരു പദാർത്ഥമെന്നും ജഡവസ്തു മറ്റൊരു പദാർത്ഥ മെന്നും പറഞ്ഞുകൂടാ. അവ ഒരേ വസ്തുവിന്റെ ഭിന്നമായ പരിണാമ ങ്ങളത്രേ. അസ്മിത അല്ലെങ്കിൽ അഹങ്കാരം ആണ് സൂക്ഷ്മമായ അവസ്ഥ. അതിൽനിന്നാണ് യോഗിയുടെ നിർമ്മാണചിത്തങ്ങളും നിർമ്മാണകായങ്ങളും നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ടു യോഗി ക്കു പ്രകൃതിശക്തികളുടെ രഹസ്യം കണ്ടുപിടിച്ചാൽ എത്ര എങ്കിലും മനസ്സുകളും ശരീരങ്ങളും ഉണ്ടാക്കാൻ കഴിയും. എന്നാൽ അവയെ ഒക്കെ നിർമ്മിക്കുന്നത്, അഹങ്കാരം എന്ന ഒരു പദാർത്ഥ ത്തിൽ നിന്നും ആയിരിക്കും.


സൂത്രം 6. തത്ര ധ്യാനജമനാശയം.

അർത്ഥം: തത്ര = നിർമ്മാണചിത്തങ്ങളിൽവെച്ച്, ധ്യാനജം = ധ്യാനത്താൽ നിർമ്മിതമായ ചിത്തം, അനാശയം = ആശയില്ലാത്തത് (ആയിരിക്കുന്നു). പല പ്രകാരമുള്ള ജനങ്ങളിൽ നാം കാണുന്ന പല പ്രകാരമുള്ള മനസ്സുകളിൽ ഒക്കെയുംവച്ചു ഏറ്റവും ഉൽകൃഷമായത് 'സമാധി' സാധിച്ചിട്ടുള്ള മനസ്സാണ്. ഔഷധികൊണ്ടൊ മന്ത്രംകൊണ്ടൊ തപസ്സുകൊണ്ടോ ഏതെങ്കിലും ചില സിദ്ധികൾ സമ്പാദിച്ച മനുഷ്യ നു പിന്നെയും ആശകൾ ഉണ്ടായിരിക്കും. എന്നാൽ ധ്യാനംകൊണ്ടു സമാധി സാധിച്ചിട്ടുള്ള ആൾ സർവ ആശകളിൽനിന്നും മുക്ത നായിരിക്കും.



സൂത്രം 7. കർമ്മാശുക്ലാകൃഷ്ണം യോഗിനസ്ര്തിവിധമിതരേഷാം.


അർത്ഥം: യോഗിനഃ = യോഗിയുടെ, കർമ്മ = കർമ്മം, അശുക്ലാകൃഷ്ണം = വെളുപ്പും കറുപ്പുമില്ലാത്തത്, ഇതരേഷാം = മറ്റുള്ളവരുടേത്, ത്രിവിധം = മൂന്നുപ്രകാരം (മൂന്നു വർണ്ണത്തോടു കൂടിയത്). യോഗി മേല്പറഞ്ഞ സിദ്ധിയെ പ്രാപിച്ചാൽ തന്റെ പ്രവൃത്തി കളും അവയിൽ നിന്നുണ്ടാകുന്ന വാസനകളും തന്നെ ബന്ധിക്കുക യില്ല. എന്തുകൊണ്ടെന്നാൽ, അയാൾ അവയെ ആഗ്രഹിക്കുന്നില്ല. അയാൾക്കു കേവലം പ്രവൃത്തിമാത്രം ചെയ്യണം. നന്മചെയ്‌വാ നായി പ്രവർത്തിക്കുന്നു; നന്മചെയ്യുന്നു, എന്നാൽ ഫലത്തെപ്പറ്റി ചിന്തിക്കുന്നില്ല. അതുകൊണ്ടു അയാൾക്കു ഫലം അനുഭവമാകു ന്നില്ല. എന്നാൽ ആ ഉൽകൃഷ്ടാവസ്ഥയിൽ എത്താത്ത സാധാരണ അളുകൾ ചെയ്യുന്ന പ്രവൃത്തി, അതായത് കർമ്മം, കറുത്തത് (പാപം), വെളുത്തത് (പുണ്യം), മിശ്രം ഇങ്ങനെ മൂന്നുവിധമായിരി ക്കുന്നു.



സൂത്രം 8. തതസ്തദ്വിപാകാനുഗുണാനാമേവാഭിവ്യക്തിർവാസനാ നാം.

അർത്ഥം: തതഃ = മൂന്നുപ്രകാരമുള്ള ആ കർമ്മത്തിൽനിന്നു, തദ്വിപാകാനുഗുണാനാം = അതാതിന്റെ പരിപാകത്തിനു തുല്യങ്ങ ളായ, വാസനാനാം = വാസനകളുടെ, അഭിവ്യക്തിഃ = പ്രത്യക്ഷ പരിണാമം, എവ = തന്നെ (ഉണ്ടാകുന്നു) (മറ്റൊന്നും ഉണ്ടാകു ന്നില്ല). ഞാൻ പുണ്യം പാപം മിശ്രം ഈമൂന്നുവിധ കർമ്മവും ചെയ്തു എന്നിരിക്കട്ടെ. മരിച്ച് ഒരു ദേവനായി സ്വർഗ്ഗത്തിൽ എത്തി എന്നുമിരിക്കട്ടെ. ദേവശരീരത്തിലുള്ള ആഗ്രഹങ്ങളല്ല മനുഷ്യശരീര ത്തിലുള്ളത്. ദേവശരീരം ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുന്നില്ല. തിന്നാനും കുടിക്കാനുമുള്ള ആഗ്രഹങ്ങളെ ഉണ്ടാക്കി ക്കൊണ്ടിരിക്കുന്ന എന്റെ അനുഭവിച്ചു തീരാത്ത പഴയ കർമ്മങ്ങ ളുടെ സ്ഥിതി എന്തായിത്തീരും? ഞാൻ ദേവനായാൽ ഈ കർമ്മ ങ്ങൾ എവിടെപ്പോകും? ആഗ്രഹങ്ങൾക്കു, തക്ക അവസ്ഥകളിൽ മാത്രമേ പ്രത്യക്ഷപ്പെടാൻ കഴിയൂ എന്നുള്ളതാണ് ഉത്തരം. അവസ്ഥക്കു അനുരൂപമായ ആഗ്രഹങ്ങൾ മാത്രമേ പുറത്തുവരൂ. മറ്റവ സ്വരൂപിച്ചു അടിയിൽ കിടക്കും. ഈ ജന്മത്തിൽ നമുക്കു അനേകം ദൈവികമായ ആഗ്രഹങ്ങളും അനേകം മാനുഷമായ ആഗ്രഹങ്ങളും അനേകം മൃഗസാധാരണമായ ആഗ്രഹങ്ങളും ഉണ്ട്. ഞാൻ ഒരു ദേവശരീരം എടുക്കുകയാണെങ്കിൽ ദൈവികാഗ്രഹ ങ്ങൾ മാത്രമേ എനിക്കു മനസ്സിൽ പൊങ്ങിവരൂ. കാരണം, അവസ്ഥ അവയ്ക്കനുകൂലിച്ചിരിക്കുന്നു. ഞാൻ ഒരു മൃഗശരീരം എടുത്താൽ എനിക്കു മൃഗസാധാരണമായ ആഗ്രഹങ്ങൾ മാത്രമേ പൊങ്ങി നിൽക്കൂ. ദൈവികാഗ്രഹങ്ങൾ അടാങ്ങി കാത്തിരിക്കും. ഇത് എന്തിനെ സൂചിപ്പിക്കുന്നു? അവസ്ഥകളെ അനുസരിച്ചു നമുക്കു ആഗ്രഹങ്ങളെ നിയമനം ചെയ്യാമെന്നുള്ളതിനെ സൂചിപ്പിക്കുന്നു. അവസ്ഥകൾക്കു അനുരൂപവും സമുചിതവുമായ കർമ്മവാസനകൾ മാത്രമേ പുറത്തുവരൂ. പര്യന്താവസ്ഥകൾക്കു കർമ്മത്തെത്തന്നെ യും തടുക്കാൻ ശക്തിയുണ്ടെന്നു ഇതു തെളിയിക്കുന്നു.


സൂത്രം 9. ജാതിദേശകാലവ്യവഹിതാനാമപ്യാനന്തര്യം സ്മൃതിസംസ് കാരയോരേകരൂപത്വാൽ.

അർത്ഥം: ജാതിദേശകാലവ്യവഹിതാനാം = ജാതി ദേശം കാലം ഇതുകളാൽ അകറ്റപ്പെട്ടിരിക്കുന്ന വാസനകൾക്ക്, അപി = കൂടിയും, ആനന്തര്യം = അടുപ്പം (ഉണ്ട്), സ്മൃതിസംസ്‌കാരയോഃ = സ്മൃതി യുടേയും സംസ്‌കാരത്തിന്റെയും, ഏകരൂപത്വാൽ = ഏകരൂപത്വം (അഭേദം) കൊണ്ട്. അനുഭവങ്ങൾ സൂക്ഷ്മമായിതീർന്നിട്ടു സംസ്‌കാരങ്ങളായി ഭവിക്കുന്നു. സംസ്‌കാരങ്ങൾ ഉൽബുദ്ധങ്ങളായിട്ടു സ്മൃതികളായും ഭവിക്കുന്നു. ഇവിടെ സ്മൃതി എന്ന പദം സംസ്‌കാരങ്ങളായി ത്തീർന്നിരിക്കുന്ന പൂർവാനുഭവങ്ങൾക്കു ഇപ്പോൾ ബുദ്ധിപൂർവ മായി ചെയ്യുന്ന കർമ്മങ്ങളോട് അറിയാതെയുള്ള സാജാത്യത്തെ ക്കൂടി അർത്ഥമാക്കുന്നു. ഓരോ ശരീരത്തിലും അതിന്റെ സജാതീയ ശരീരത്തിൽ സമ്പാദിച്ച അനുഭവപരമ്പരകൾ മാത്രമേ കാര്യകാരി കളായിത്തീരുന്നുള്ളു. വിജാതീയ ശരീരത്തിലെ അനുഭവങ്ങൾ അവയ്ക്കു കീഴ്‌പ്പെട്ടു ഇരുന്നുകൊള്ളും. ഓരോ ശരീരവും അതിന്റെ സജാതീയ ശരീര പരമ്പരകളുടെ സന്താനങ്ങൾ എന്നപോലെ പ്രവർത്തിക്കും. അതുകൊണ്ടു ഇച്ഛകളുടെ അവ്യവധാന (അടുപ്പ) ത്തിനു ഭംഗം വരുന്നില്ല.


സൂത്രം 10. താസാമനാദിത്വമാശിഷോ നിത്യത്വാൽ.


അർത്ഥം: താസാം = ആ വാസനകൾക്ക്, അനാദിത്വം = ആദി യില്ലായ്മ (ഭവിക്കുന്നു), ആശിഷഃ = സുഖാശയുടെ, നിത്യത്വാൽ = നിത്യത്വം (എന്നുമുള്ളതാവൂ എന്നുള്ള അവസ്ഥ)കൊണ്ട്. അനുഭവങ്ങൾ എല്ലാം 'എനിക്കു സുഖം വേണം' എന്നുള്ള ഇച്ഛയെ പിന്തുടർന്നാണ് വരുന്നത്. അനുഭവത്തിനു ആദി ഉണ്ടായിരിപ്പാൻ പാടില്ല. എന്തുകൊണ്ടെന്നാൽ ഓരോ പുതിയ അനുഭവവും കഴിഞ്ഞ അനുഭവങ്ങളിൽനിന്നു ജനിച്ച അഭിരുചി യിൽ നിന്നുണ്ടാകുന്നു. അതുകൊണ്ടു ഇച്ഛക്കു ആദിയില്ല.



സൂത്രം 11. ഹേതുഫലാശ്രയാലംബനൈസ്സംഗൃഹീതത്വാദേഷാമ ഭാവേ തദഭാവഃ


അർത്ഥം: ഹേതുഫലാശ്രയാലംബനൈഃ = ഹേതു (കാരണം), ഫലം, ആശ്രയം, ആലംബനം ഇവകളാൽ (വാസനകൾ), സംഗൃഹീതത്വാൽ = ധരിക്കപ്പെട്ടിരിക്കയാൽ, ഏഷാം = ഈ ഹേതു മുതലായവയുടെ, അഭാവേ = അഭാവത്തിൽ (അസാന്നിദ്ധ്യത്തിൽ), തദഭാവഃ = അവയുടെ (വാസനകളുടെ) അഭാവം (നാശം വരുന്നു). ഇച്ഛകൾ കാര്യകാരണനിയമത്താൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു ഇച്ഛ ജനിച്ചാൽ അതിന്റെ കാര്യത്തെ ഉത്ഭവിപ്പിക്കാതെ അതു നശിക്കുന്നില്ല എന്നു മാത്രമല്ല, ഹൃദയം വലിയ സംഭാരശാലയാ കുന്നു. സംസ്‌കാരമായിതീർന്നിരിക്കുന്ന പഴയ ആശകളുടെ എല്ലാം ആശ്രയസ്ഥാനമാകുന്നു. ആ ആശകൾ എല്ലാം സ്വയം അനുഭവിച്ചു കഴിഞ്ഞെങ്കിലല്ലാതെ വിരമിക്കുന്നതല്ല. വിശേഷിച്ച് ഇന്ദ്രിയങ്ങൾ ബാഹ്യവിഷയങ്ങളെ ഗ്രഹിക്കുന്ന കാലം എല്ലാം പുതിയ ഇച്ഛകൾ ഉണ്ടായിക്കൊണ്ടിരിക്കയും ചെയ്യും. അവയെ ജയിപ്പാൻ കഴിഞ്ഞെ ങ്കിൽ മാത്രമേ ഇച്ഛ നശിക്കൂ.



സൂത്രം 12. അതീതാനാഗതം സ്വരൂപതോസ്ത്യദ്ധ്വഭേദാദ്ധർമ്മാണാം

അർത്ഥം: അതീതാനാഗതം = ഭൂതവും ഭാവിയും, സ്വരൂപതഃ = അതാതിന്റെ സ്വഭാവത്തിൽ, അസ്തി = സ്ഥിതിചെയ്യുന്നു, ധർമ്മാ ണാം = വിശേഷങ്ങളുടെ, അദ്ധ്വഭേദാൽ = നാനാമാർഗ്ഗത്വാൽ (പലവഴിയായിരിക്കുക) ഹേതുവായിട്ട്.


സൂത്രം 13. തേ വ്യക്തസൂക്ഷ്മാ ഗുണാത്മാനഃ

അർത്ഥം: തേ = അവ, വ്യക്തസൂക്ഷ്മാ = സ്ഥൂലങ്ങളും സൂക്ഷ്മങ്ങളും ആയിരിക്കും, ഗുണാത്മാനഃ = (സ്വഭാവേന) ത്രിഗുണങ്ങളുടെ പരിണാമരൂപങ്ങളും (ആകുന്നു). ഗുണങ്ങൾ സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു പദാർത്ഥങ്ങൾ ആകുന്നു. അവയുടെ സ്ഥൂലാവസ്ഥയാണ് ഇന്ദ്രിയഗോചരമായ ഈ പ്രപഞ്ചം. ഭൂതവും ഭാവിയും ഈ ഗുണങ്ങളുടെ പലവിധത്തിലുള്ള പരിണാമങ്ങളാൽ ഉണ്ടാകുന്നു.


സൂത്രം 14. പരിണാമൈകത്വാദ്വസ്തുതത്വം.

അർത്ഥം: പരിണാമൈകത്വാൽ = പരിണാമങ്ങളുടെ (വികാര ങ്ങളുടെ) ഏകത്വം (ഏകരൂപത്വം) കൊണ്ട്, വസ്തുതത്വം = വസ്തു വിന്റെ (ധർമ്മിയുടേ) ഏകത്വം (സിദ്ധിക്കുന്നു).


സൂത്രം 15. വസ്തുസാമ്യേ ചിത്തഭേദാത്തയോർവിഭക്തഃ പന്ഥാഃ.

അർത്ഥം: വസ്തുസാമ്യേ = വിഷയം ഒന്നായിരിക്കുമ്പോൾ, ചിത്തഭേദാൽ = ചിത്തം പലതാകയാൽ, തയോഃ = വിഷയ ചിത്തങ്ങൾക്കു (വിഷയത്തിനും ജ്ഞാനത്തിനും) പന്ഥാഃ = മാർഗ്ഗം, വിഭക്തഃ = ഭിന്നമായിരിക്കുന്നു.

സൂത്രം 16. തദുപരാഗാപേക്ഷിതത്ത്വാച്ചിത്തസ്യ വസ്തു ജ്ഞാതാജ്ഞാതം.

അർത്ഥം: ചിത്തസ്യ = മനസ്സിന്, തദുപരാഗാപേക്ഷിതത്വാത് = അതിന്റെ (വിഷയത്തിന്റെ) സംബന്ധാപേക്ഷയുള്ളതുകൊണ്ട്, വസ്തു = വിഷയം, ജ്ഞതാജ്ഞാതം = ജ്ഞാതമായും, അജ്ഞാതമാ യുമിരിക്കുന്നു.


സൂത്രം 17. സദാ ജ്ഞാതാശ്ചിത്തവൃത്തയസ്തൽപ്രഭോഃ പുരുഷസ്യ പരിണാമിത്വാൽ

അർത്ഥം: ചിത്തവൃത്തയഃ = ചിത്തവൃത്തികൾ, സദാ = എല്ലായ് പോഴും, ജ്ഞാതാഃ = അറിയപ്പെട്ടവ (അറിവിനു വിഷയമായി ത്തീരുന്നു), തൽപ്രഭോഃ = അവയുടെ അധിപനായ, പുരുഷസ്യ = ആത്മാവിന്റെ, അപരിണാമിത്വാൽ = നിർവികാരത്വം (പരിണാമമി ല്ലായ്മ) കൊണ്ട്. ഈ സിദ്ധാന്തത്തിന്റെ മുഴുവൻ സാരം, പ്രപഞ്ചം ചിത്ത്, ജഡം ഇങ്ങിനെ രണ്ടായിട്ടിരിക്കുന്നു എന്നാകുന്നു. ചിത്തും ജഡവുമായ ലോകങ്ങൾ രണ്ടും നിരന്തരമായി കലർന്നു പ്രവഹിച്ചുകൊണ്ടിരി ക്കുന്നു. ഈ പുസ്തകം എന്താണ്? ഇടവില്ലാതെ മാറിക്കൊണ്ടിരി ക്കുന്ന ഭൂതാണുക്കളുടെ സംഘാതം. ഒരു സംഘാതം പോയി ക്കൊണ്ടും, മറ്റൊരു സംഘാതം വന്നുകൊണ്ടുമിരിക്കുന്നു. പുസ്തകം ആ പ്രവാഹത്തിന്റെ ചുഴിയത്രേ. അതിന്റെ ഏകത്വത്തെ അല്ലെങ്കിൽ താദാത്മ്യത്തെ നിലനിർത്തുന്നതു എന്താണ്? ആ പുസ്തകമാണിത് എന്നുള്ളതിനു കാരണമായിരിക്കുന്നത് ഏതാണ്? മാറ്റങ്ങൾ ഒരു ക്രമം അനുസരിച്ചു തടസ്സംകൂടാതെ നടന്നു കൊണ്ടിരിക്കുന്നു. ആ വ്യവസ്ഥിതമായ ക്രമം അനുസരിച്ചു അവ വിഷയങ്ങളെ മനസ്സിൽ പ്രതിഫലിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ഖണ്ഡംഖണ്ഡമായ അവയെ എല്ലാം കൂടി ചേർത്താൽ തുടർച്ചയായ ഒരു രൂപം കിട്ടുന്നു. അതിന്റെ അംശങ്ങൾ എല്ലം നിരന്തരമായി മാറിക്കൊണ്ടിരിയ്ക്കയു മാണ്. മനസ്സുതന്നെയും സദാ മാറിക്കൊണ്ടിരിക്കുന്നു. മനസ്സും ശരീരവും രണ്ടു പ്രത്യേകവേഗക്രമം അനുസരിച്ചു ഒഴുകിക്കൊണ്ടി രിക്കുന്ന ഒരു ദ്രവ്യത്തിന്റെ രണ്ടു അടുക്കുകൾ പോലെ ആണ്. ഒഴുക്കുകളിൽ ഒന്നു മന്ദമായും അതിനെ അപേക്ഷിച്ചു മറ്റേതു ശീഘ്രമായുമിരിക്കുന്നതുകൊണ്ടു നമുക്കു അവയെ വേർതിരിച്ച റിയാം. ദൃഷ്ടാന്തം: ഒരു തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നു. മറ്റൊരു വണ്ടിയും മന്ദമായി അതിന്റെ ഒരുവശത്തുകൂടി പോകുന്നു. രണ്ടി ന്റെയും ഗതിയെ ഒരുവിധമൊക്കെ നമുക്കു കണ്ടറിവാൻ സാധിക്കും. എങ്കിലും വേറൊന്നു അപേക്ഷിതമായിരിക്കുന്നു. ഗമി ക്കാതെ സ്ഥിരമായി നിൽക്കുന്ന മറ്റൊരു വസ്തുകൂടി ഉണ്ടായിരുന്നെ ങ്കിലല്ലാതെ ഒന്നിന്റേയും ഗതിവേഗം പ്രത്യക്ഷമാകുന്നതല്ല. എന്നാൽ രണ്ടോ അധികമോ സാധനങ്ങൾ ഭിന്നവേഗത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ആദ്യം നാം അധികം ശീഘ്രത്തിൽ ഓടുന്നതിന്റേയും ഒടുവിൽ അധികം മന്ദമായി ഓടുന്നതിന്റെയും ഗതിവേഗങ്ങൾ കണ്ടറിയുന്നു. എങ്ങിനെ ആണ് മനസ്സു കാണുന്നത്? അതും ഓടിക്കൊണ്ടിരിക്കയല്ലേ? അതുകൊണ്ടു അതിനേക്കാൾ മന്ദമായി ഓടുന്ന വേറൊരു വസ്തു വേണ്ടിവരുന്നു. അങ്ങിനെ ആയാൽ അതിനേക്കാൾ മന്ദമായ മറ്റൊന്നും, അതിനേ ക്കാൾ മന്ദമായ വേറൊന്നും ഇങ്ങിനെ അവസാനമില്ലാതെ 'അനവസ്ഥ'യിൽ ചെന്നുചാടും. അതുകൊണ്ടു തർക്കശാസ്ര്ത പ്രകാരം ഒരിടത്ത് അവസാനിപ്പിക്കേണ്ടതായി നേരിടുന്നു. ചലന മില്ലാത്ത ഒന്നിനെ അറിഞ്ഞിട്ടു ഈ വേഗക്രമധാരയേ അവിടെ വിശ്രമിപ്പിക്കേണ്ടി വരുന്നു. ഈ അവസാനമില്ലാത്ത ചലന ശൃംഖലയുടെ അപ്പുറത്താണ് നിശ്ചലനും, നിഷ്‌കളനും നിർമ്മലനു മായ പുരുഷൻ വർത്തിക്കുന്നത്. നമുക്ക് തോന്നുന്ന തോന്നൽ എല്ലാം ആ പുരുഷന്റെ മേൽ പ്രതിഫലിക്കുന്ന ഛായകൾ മാത്ര മാകുന്നു. അതു ഛായാഗ്രഹണയന്ത്രത്തിൽ നിന്നു പുറപ്പെടുന്ന പ്രകാശത്തിന്റെ കിരണങ്ങൾ വെള്ളക്കടലാസ്സിൽ പ്രതിഫലിക്കും പോലെ തന്നെ. അതിന്മേൽ അവ എത്രയോ രൂപങ്ങളെ പ്രതിഫലി പ്പിക്കുന്നു. അതിനെ അശേഷം മലിനപ്പെടുത്തുന്നുമില്ല.


സൂത്രം 18. ന തത്സ്വാഭാസം, ദൃശ്യത്വാൽ.

അർത്ഥം: തൽ = അത് (മനസ്സ്), സ്വാഭാസം = സ്വയം പ്രകാശം, ന = അല്ല, ദൃശ്യത്വാൽ = ദൃശ്യമായിരിക്കുന്നതുകൊണ്ട്. പ്രകൃതിയിൽ എവിടെ നോക്കിയാലും അതിമഹത്തായ ശക്തി കൾ ആവിർഭവിച്ചു കൊണ്ടിരിക്കുന്നതായി കാണാം അങ്ങിനെ ആണെങ്കിലും പ്രകൃതിക്കു സ്വയം പ്രകാശമില്ല; തന്നത്താൻ പ്രകാശിക്കുക എന്നുള്ളതില്ല; എന്നും, സാരനിരൂപണതിൽ അതു ജ്ഞാനസ്വരൂപമല്ലെന്നും ഏതാണ്ട് നമ്മോടു പറയുന്നുണ്ട്. പുരുഷൻ മാത്രമാണ് സ്വയംപ്രകാശൻ; അവൻ തന്റെ പ്രകാശത്തെ മറെറല്ലാറ്റിനും നൽകിക്കൊണ്ടിരിക്കുന്നു. അവന്റെ ചൈതന്യമാണ് എല്ലാ ജഡപദാർത്ഥങ്ങളിലും ശക്തികളിലും കൂടി അരിഞ്ഞുവീണു കൊണ്ടിരിക്കുന്നത്.


സൂത്രം 19. ഏകസമയേ ചോഭയാനവധാരണം.


അർത്ഥം: ഏകസമയേ = ഒരുക്ഷണത്തിൽ, ഉഭയാനവധാരണം = (മനസ്സ്) രണ്ടുവിഷയങ്ങളെ ഗ്രഹിക്കായ്മ, ച = അതുകൊണ്ടും. മനസ്സ് സ്വയം പ്രകാശമായിരുന്നു എങ്കിൽ ഏകകാലത്തിൽ എല്ലാറ്റിനെയും ഗ്രഹിപ്പാൻ അതിനു കഴിയുമായിരുന്നു. അതു അതിനു കഴിയുന്നില്ല. ഒരു വിഷയത്തിൽ ബലമായി മനസ്സിനെ ഊന്നുമ്പോൾ മറ്റൊന്നിൽ നിന്നു അതു വിട്ടുപോകുന്നു. മനസ്സ് സ്വയംപ്രകാശമായിരുന്നു എങ്കിൽ അതിനു ഗ്രഹിപ്പാൻ കഴിയുന്ന വിഷയങ്ങൾക്കു ക്ലിപ്തമുണ്ടായിരിക്കയില്ല. പുരുഷനു എല്ലാ വിഷയങ്ങളെയും ഒരു നിമിഷത്തിനു ഗ്രഹിപ്പാൻ കഴിയുന്നു. ആതു കൊണ്ട് പുരുഷൻ സ്വയം പ്രകാശനാണ്. മനസ്സ് അങ്ങിനെയല്ല.



സൂത്രം 20. ചിത്താന്തരദൃശ്യേ, ബുദ്ധിബുദ്ധേരതിപ്രസംഗഃ സ്മൃതിസങ്കരശ്ച.


അർത്ഥം: ചിത്താന്തരദൃശ്യേ = ഒരു ചിത്തം (ബുദ്ധി) മറ്റൊരു ചിത്തത്താൽ അറിയപ്പെടുന്നു എന്നു പറഞ്ഞാൽ, ബുദ്ധിബുദ്ധേഃ = ചിത്തത്തെ അറിയുന്ന വേറൊരു ചിത്തത്തിന്റെ, അതിപ്രസംഗഃ = അതികല്പന (അനവസ്ഥ) സംഭവിക്കും, സ്മൃതിസങ്കരശ്ച = സ്മൃതിസാങ്കര്യവുമുണ്ടാകും. മനസ്സിനെ അറിയുന്നതിനായി വേറൊരു മനസ്സുണ്ടെന്നു വിചാരിക്കുക; എന്നാൽ ആ മനസ്സിനേയും അറിയുന്ന മറ്റൊന്നു ണ്ടാകേണ്ടിവരും. അങ്ങിനെ പറഞ്ഞാൽ അവസാനമില്ല. അനവസ്ഥ ആയിത്തീരും. അതു സ്മൃതിക്കു കലർച്ചയെ ഉണ്ടാക്കും. ഓർമ്മകൾ ശേഖരിച്ചു വെപ്പാൻ ഇടമില്ലാതാകും.


സൂത്രം 21. ചിതേരപ്രതിസംക്രമായാസ്തദാകാരാപത്തൗ സ്വബുദ്ധി സംവേദനം.


അർത്ഥം: അപ്രതിസംക്രമായാഃ = മറ്റൊന്നിൽ കലരുന്ന സ്വഭാവ മില്ലാത്ത, ചിതേഃ = ജ്ഞാനസാരരൂപനായ പുരുഷന്റെ, തദാകാരാ പത്തൗ = താദാത്മ്യം പ്രാപിച്ചിട്ടു, സ്വബുദ്ധിസംവേദനം = (ബുദ്ധി ക്കു) തന്നെ വിഷയമാക്കിയുള്ള അറിവ്, അനുവ്യവസായം, സ്വബോധം ഉണ്ടാകുന്നു. പതഞ്ജലി മഹർഷി ഇങ്ങിനെ പറയുന്നതു ബുദ്ധി (ജ്ഞാനം) പുരുഷന്റെ ഗുണമല്ലെന്നുള്ള തത്വത്തെ അധികം സ്പഷ്ടമായി കാണിപ്പാൻ വേണ്ടി ആകുന്നു. ബുദ്ധി പുരുഷനോടു വളരെ അടുത്തു ചെല്ലുമ്പോൾ പുരുഷന്റെ സ്വരൂപം അതിൽ പ്രതിഫലിച്ച പോലെ ആയിട്ടു ആ ക്ഷണത്തിൽ അതു ജ്ഞാനമുള്ളതായി തീർന്നു സ്വയം പുരുഷനാണെന്നു തോന്നുമാറാകുന്നു.


സൂത്രം 22. ദൃഷ്ടൃദൃശ്യോപരക്തംചിത്തം സർവാർത്ഥം


അർത്ഥം: ദൃഷ്ടൃദൃശ്യോപരക്തം = പുരുഷനോടും വിഷയങ്ങ ളോടും സംബന്ധിച്ചിട്ട്, ചിത്തം = ബുദ്ധി, സർവാർത്ഥം = എല്ലാരെ യും അറിവാൻ സാമർത്ഥ്യമുള്ളതായിത്തീരുന്നു. ഒരു ഭാഗത്തു ദൃശ്യമായ ബാഹ്യപ്രപഞ്ചവും മറുഭാഗത്തു ദ്രഷ്ടാവായ പുരുഷനും പ്രതിഫലിച്ചു നിൽക്കുന്നതുകൊണ്ടു മനസ്സു എല്ലാം അറിവാൻ ശക്തിയുള്ളതായിത്തീരുന്നു.



സൂത്രം 23. തദസംഖ്യേയവാസനാഭിശ്ചിത്രമപി പരാർത്ഥം സംഹത്യകാരിത്വാൽ.


അർത്ഥം: തൽ = അത് (ചിത്തം), അസംഖ്യേയവാസനാഭിഃ = എണ്ണമില്ലാത്ത വാസനകളാൽ, ചിത്രം = സങ്കലിതം, അപി = ആണെങ്കിലും, സംഹത്യകാരിത്വാൽ = ഒന്നായിച്ചേർന്നു പ്രവർത്തി ക്കുന്നതാകയാൽ, പരാർത്ഥം = പരന് (പുരുഷന്) കാര്യസാധക മായിരിക്കുന്നു. മനസ്സ് അനേകവാസനകൾ കൂടിച്ചേർന്നുണ്ടായിരിക്കുന്നതാക യാൽ അതിന്റെ പ്രവൃത്തി സ്വപ്രയോജനമായിരിപ്പാൻ തരമുള്ളതല്ല. ലോകത്തിൽ കൂടിച്ചേർന്നു പ്രവർത്തിക്കുന്ന വസ്തുക്കൾ എല്ലാം മറ്റൊന്നിന്റെ ഉപയോഗത്തിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയായി രിക്കും. അതിനുവേണ്ടി ആയിരിക്കും അവ കൂടിച്ചേരുന്നത്; അതു കൊണ്ടു വാസനകൾ കൂടിച്ചേർന്നു മനസ്സുണ്ടായിട്ടുള്ളത് പുരുഷ ന്റെ ഉപയോഗത്തിന്നായിട്ടാകുന്നു.



സൂത്രം 24. വിശേഷദർശിനത്മഭാവഭാവനാനിവൃത്തിഃ.


അർത്ഥം: വിശേഷദർശിനഃ = പുരുഷനും ചിത്തത്തിനുമുള്ള ഭേദത്തെ തിരിച്ചറിയുന്നവന്, ആത്മഭാവഭാവനാനിവൃത്തിഃ = മനസ്സിൽ ആത്മാവെന്നുള്ള അഭിമാനം നീങ്ങുന്നു. വിവേകം കൊണ്ടു യോഗി, ആത്മാവു മനസ്സല്ല എന്നറിയുന്നു.


സൂത്രം 25. തദാ വിവേകനിമ്‌നം കൈവല്യപ്രാഗ്ഭാരം ചിത്തം.

അർത്ഥം: തദാ = അപ്പോൾ, ചിത്തം = മനസ്സ്, വിവേകനിമ്‌നം = വിവേകജ്ഞാനത്താൽ അഗാധവും, കൈവല്യപ്രാഗ്ഭാരം = കൈവല്യത്താൽ (മുക്തിയാൽ) വ്യാപ്തിമത്തും ആയിത്തീരുന്നു. ഇപ്രകാരം, യോഗാഭ്യാസം കൊണ്ടു വിവേകം അല്ലെങ്കിൽ ജ്ഞാനത്തിന്റെ സ്ഫുടത സിദ്ധിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങളുടെ ആവരണം നീങ്ങി വിഷയങ്ങൾ അവയുടെ യൗാെർത്ഥസ്വരൂപത്തിൽ നമുക്കു വെളിപ്പെടുത്തുന്നു. അപ്പോൾ പ്രകൃതി മിശ്രവസ്തുവാ ണെന്നും സാക്ഷിമാത്രനായ പുരുഷന്റെ മുമ്പാകെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണെന്നും, പ്രകൃതിയും അധിപനായ പുരുഷ നും ഒന്നല്ലെന്നും, പ്രകൃതിയുടെ വികൃതികൾ എല്ലാം ഉള്ളിൽ സിംഹാസനാരൂഡനായ പുരുഷനാകുന്ന മഹാരാജാവിനു സംഭവ ങ്ങളെ പ്രദർശിപ്പിപ്പാൻവേണ്ടി മാത്രമാണെന്നും നമുക്കു കാണാ റാവും. ദീർഘകാലത്തെ അഭ്യാസംകൊണ്ട് ഈ വിവേകം സിദ്ധി ക്കുമ്പോൾ ഭയം നീങ്ങുകയും മനസ്സിനു മുക്തി (കൈവല്യം) ലഭി ക്കയും ചെയ്യുന്നു.


സൂത്രം 26. തച്ഛിദ്രേഷു പ്രത്യയാന്തരാണി സംസ്‌കാരേഭ്യഃ.


അർത്ഥം: തച്ഛിദ്രേഷു = ആ സമാധിയിൽ അവസരം ലഭിക്കു മ്പോൾ എല്ലാം, സംസ്‌കാരേഭ്യഃ = വ്യുത്ഥാനസംസ്‌കാരങ്ങളിൽ (സമാധിവിട്ടു ബഹിർമ്മുഖാവസ്ഥയിൽ വന്നിട്ടുള്ള പരിചയത്തിൽ നിന്ന്, പ്രത്യയാന്തരാണി = (സമാധിപ്രതിബന്ധങ്ങളായ) മറ്റു ജ്ഞാനങ്ങൾ(ഉണ്ടാകുന്നു). 'സുഖമായിരിക്കണമെങ്കിൽ ബാഹ്യമായ വിഷയങ്ങളോടു സംബന്ധിക്കണ'മെന്നു നമുക്കു വിശ്വാസം തോന്നിപ്പിക്കുന്നതായി ഉള്ളിൽ ഉണ്ടാകുന്ന വിചാരങ്ങൾ എല്ലാം മുക്തിക്കു പ്രതിബന്ധ ങ്ങളാണ്. പുരുഷൻ സ്വഭവേനതന്നെ സുഖസ്വരൂപനും ഭാഗ്യസ്വരൂപ നുമാകുന്നു. ആ ബോധം പഴയ സംസ്‌ക്കാരങ്ങളാൽ ആവൃതമായി പ്പോയി. ആ സംസ്‌കാരങ്ങൾ സ്വയമേവ അനുഭവത്തിൽ വന്നു തീരേണ്ടിയും ഇരിക്കുന്നു.


സൂത്രം 27. ഹാനമേഷാം ക്ലേശവദുക്തം.

അർത്ഥം: ഏഷാം = ഇതുകളുടെ, ഹാനം = നാശം, ക്ലേശവൽ = മുൻപ്രസ്താവിച്ചിട്ടുള്ള അവിദ്യാദികളായ പഞ്ചക്ലേശങ്ങളുടേ (നാശം) എന്നപോലെ, ഉക്തം = പറയപ്പെട്ടിരിക്കുന്നു.


സൂത്രം 28. പ്രസംഖ്യാനേപ്യകുസീദസ്യ സർവൗാെ വിവേക ഖ്യാതേർദ്ധർമ്മമേഘസ്സമാധിഃ


അർത്ഥം: പ്രസംഖ്യാനേ = എല്ലാ തത്വങ്ങളേയും യൗാെസ്ഥിതി തിരിച്ചറിയുമ്പോൾ, അപി = കൂടിയും, അകുസീദസ്യ = ഫലസിദ്ധി കളിൽ ഇച്ഛയില്ലാത്തവന്, സർവൗാെ വിവേകഖ്യാതേഃ = എല്ലാ പ്രകാരത്തിലുള്ള വിവേകശക്തിയുമുണ്ടായ ശേഷം, ധർമ്മമേഘഃ = ധർമ്മമേഘം എന്ന (ധർമ്മത്തെ വർഷിക്കുന്നത് എന്നർത്ഥമുള്ള), സമാധിഃ = സമാധി (ലഭിക്കുന്നു). വിവേകജ്ഞാനം സിദ്ധമാകുമ്പോൾ കഴിഞ്ഞ പാദത്തിൽ പ്രതി പാദിച്ചിട്ടുള്ള എല്ലാ സിദ്ധികളും യോഗിക്കുണ്ടാകുന്നു. എന്നാൽ ശരിയായ യോഗി അവയെ എല്ലാം ത്യജിച്ചുകളയും. ആ യോഗിക്കു സമാധിയിൽ വിലക്ഷണമായ ഒരു ബോധം ഉണ്ടാകുന്നു. അതിനു ധർമ്മമേഘം എന്നു പറയുന്നു. ചരിത്രപ്രസിദ്ധന്മാരായി ലോകത്തി ലുണ്ടായിട്ടുള്ള എല്ലാ വലിയ ദീർഘദർശികൾക്കും അതു സിദ്ധിച്ചി രുന്നു. അവർ എല്ലാവരും ജ്ഞാനത്തിന്റെ അടിസ്ഥാനം മുഴുവൻ തങ്ങളുടെ ഉള്ളിൽതന്നെ ആണെന്നു കണ്ടിരുന്നു. സത്യം അവർക്കു പ്രത്യക്ഷമായിരുന്നു. സിദ്ധികളെപ്പറ്റിയ അഭിമാനം അശേഷം അവർ കളഞ്ഞു. സമാധാനവും, ശാന്തിയും പൂർണ്ണമായ പരിശുദ്ധിയും അവരുടെ സ്വന്തസ്വഭാവമായിരുന്നു.


സൂത്രം 29. തതഃ ക്ലേശകർമ്മനിവൃത്തിഃ

.

അർത്ഥം: തതഃ = അതിൽനിന്ന്, ക്ലേശകർമ്മനിവൃത്തിഃ = അവിദ്യാദികളായ ക്ലേശങ്ങളുടേയും കർമ്മത്തിന്റേയും നിവൃത്തിയു ണ്ടാകുന്നു. 'ധർമ്മമേഘസമാധി' ഉണ്ടായാൽ പിന്നെ ഒരിക്കലും അധഃപതന ഭയമുണ്ടാകുന്നില്ല. ഒന്നിനും യോഗിയെ അധഃപതിപ്പിപ്പാൻ കഴിയു കയില്ല. അയാൾക്കു പിന്നെ ഒരിക്കലും ദോഷശങ്കപോലും വേണ്ട; ദുഃഖവും ഉണ്ടാകുകയില്ല.


സൂത്രം 30. തദാ സർവാവരണമലാപേതസ്യ ജ്ഞാനസ്യാനന്ത്യാൽ ജ്ഞേയമല്പം.

അർത്ഥം: തദാ = അപ്പോൾ, സർവാവരണമലാപേതസ്യ = അവിദ്യാദികളായ മലങ്ങളുടെ മൂടൽ എല്ലാം നീങ്ങിയിരിക്കുന്ന, ജ്ഞാനസ്യ = ജ്ഞാനത്തിന്, ആനന്ത്യാൽ = അഖണ്ഡത്വം സിദ്ധി ക്കുന്നതുകൊണ്ട്, ജ്ഞേയം = ജ്ഞേയമായ ബ്രഹ്മാണ്ഡം മുഴുവൻ, അല്പം = കൃശമായിപ്പോകുന്നു. ജ്ഞാനം മാത്രം ശേഷിക്കും, അതിനേ മൂടിമറച്ചിരുന്ന മലങ്ങൾ എല്ലാം നീങ്ങിപ്പോകും. ഒരു ബുദ്ധാഗമഗ്രന്ഥത്തിൽ ബുദ്ധൻ എന്ന പദത്തിന്റെ അർത്ഥം പറഞ്ഞിരിക്കുന്നത്, അത് ഒരു അവസ്ഥയുടെ പേരെന്നാണ്; ആ അവസ്ഥയുടെ ലക്ഷണത്തെ ആ ഗ്രന്ഥം നിർവചിക്കുന്നത്, അതു ആകാശംപോലെ അഖണ്ഡാകാരമായ ബോധം എന്നാണ്. യേശു ആ അവസ്ഥയെ പ്രാപിച്ചിട്ടാണ് ക്രിസ്തു ആയിത്തീർന്നത്. നിങ്ങൾ എല്ലാവരും ആ അവസ്ഥയെ പ്രാപിക്കും. അപ്പോൾ ബോധം അഖണ്ഡപരിപൂർണ്ണമായി പ്രകാശിക്കുകയും വിഷയമായ പ്രപഞ്ചം ചെറുതായി തോന്നുകയും ചെയ്യും. ഈ ബ്രഹ്മാണ്ഡവും അതിൽ അടങ്ങിയ ദൃശ്യങ്ങളായ സകല വിഷയ ങ്ങളും പുരുഷന്റെ മുമ്പിൽ കേവലം നിസ്സാരമായ അണുവായി പ്പോകും. ഒരു സാധാരണമനുഷ്യൻ തന്നെ കൃശനാണെന്നു വിചാരിക്കുന്നു; എന്തുകൊണ്ടെന്നാൽ ദൃശ്യമായ പ്രപഞ്ചം അവനു അഖണ്ഡമെന്നു തോന്നുന്നു.


സൂത്രം 31. തതഃ കൃതാർത്ഥാനാം, പരിണാമസമാപ്തിർഗുണാനാം.

അർത്ഥം: തതഃ = അനന്തരം, കൃതാർത്ഥാനാം = കാര്യം സാധിച്ചുതീർന്ന, ഗുണാനാം = സത്വാദിഗുണങ്ങളുടെ, പരിണാമ ക്രമസമാപ്തിഃ = പരിണാമക്രമം (താഴെപറയും) നിന്നുപോകുന്നു. അപ്പോൾ ഗുണങ്ങളുടെ ഒരു ജാതിയിൽ നിന്നു മറ്റൊരു ജാതിയിലേക്കു ഇടവിടാതെ മാറിക്കൊണ്ടിരിക്കുന്ന നാനാപ്രകാരേ ണയുള്ള മാറ്റങ്ങൾ അശേഷം അവസാനിക്കും.


സൂത്രം 32. ക്ഷണപ്രതിയോഗീ പരിണാമാപരാന്തനിർഗ്രാഹ്യഃ ക്രമഃ.

അർത്ഥം: ക്ഷണപ്രതിയോഗീ = അനുഭൂതക്ഷണത്തിന്റെ നേരെ അടുത്ത ഉത്തരക്ഷണവൃത്തിയായി, പരിണാമാപരാന്തനിർഗ്രാഹ്യം = പരിണാമത്തിന്റെ (മാറ്റത്തിന്റെ) അവസാനത്തിൽ ഗ്രഹിക്ക പ്പെടുന്നതുമായ (ആനന്തര്യം ആണ്), ക്രമഃ = ക്രമം എന്നത്. പതഞ്ജലിമഹർഷി ഇവിടെ 'ക്രമ'ത്തിന്റെ ലക്ഷണം നിർവചി ക്കുന്നു. ക്രമം എന്നാൽ ക്ഷണംപ്രതി ഭിന്നമായി ഉണ്ടാകുന്ന മാറ്റ ങ്ങൾ അത്രേ. ഞാൻ എന്തെങ്കിലും വിചാരിച്ചു കൊണ്ടിരിക്കുന്ന തിനിടക്കു അനേകക്ഷണങ്ങൾ കഴിഞ്ഞുപോകുന്നു. ഓരോ ക്ഷണ ത്തിലും വിചാരത്തിനു മാറ്റവുമുണ്ടാകുന്നുണ്ട്. എന്നാൽ ആ വിചാരപ്രവാഹം അവസാനിച്ച ശേഷം മാത്രമേ ആ മാറ്റങ്ങളെ നാം കാണുന്നുള്ളു. അതുകൊണ്ടു കാലത്തിന്റെ സാക്ഷാൽകാരം എപ്പോഴും ഓർമ്മയിൽ നിന്നു മാത്രമേ ഉണ്ടാകുന്നുള്ളു. ഇതിനാണ് ക്രമം എന്നു പറയുന്നത്. എന്നാൽ നിത്യത്വം സാധിച്ച മനസ്സിന് അതെല്ലാം നിന്നുപോയിരിക്കുന്നു. അതിന്നു എല്ലാം വർത്തമാന കാലം തന്നെ. വർത്തമാനം മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു. ഭൂതവും ഭാവിയും നശിച്ചുപോയി. ആ മനസ്സ് നിയന്ത്രിതമായി നിൽക്കുന്നു. ഒരു ക്ഷണത്തിൽ സകല ജ്ഞാനവും അതിന്റെ മുമ്പിൽ ഉണ്ടാകുന്നു. മിന്നൽ എന്നപോലെ അതു ഒരു ക്ഷണ ത്തിൽ എല്ലാറ്റിനേയും കാണുന്നു.


സൂത്രം 33. പുരുഷാർത്ഥശൂന്യാനാം ഗുണാനാം പ്രതിപ്രസവഃ കൈവല്യം; സ്വരൂപപ്രതിഷ്ഠാ വാ ചിതിശക്തിരിതി.

അർത്ഥം: പുരുഷാർത്ഥശൂന്യാനാം = പുരുഷനായ്‌കൊണ്ടുള്ള ഉപയോഗങ്ങൾ കഴിഞ്ഞു ശേഷിച്ച, ഗുണാനാം = സത്വരജസ്തമോ ഗുണങ്ങളുടെ, പ്രതിപ്രസവഃ = തിരികെ പ്രകൃതിയിലുള്ള ലയം, കൈവല്യം = മുക്തി(ആകുന്നു), സ്വരൂപപ്രതിഷ്ഠ = വൃത്തിസാരൂപ്യം കൂടാതെ സ്വസ്വരൂപമാത്രമായി സ്ഥിതിചെയ്യുന്ന, ചിതിശക്തിഃ = ചിച്ഛക്തിഃ (പുരുഷജ്ഞാനശക്തി) കൈവല്യം ആകുന്നു. ഇതി = സമാപ്തം. പ്രകൃതിയുടേ ചുമതല തീർന്നു. നമ്മുടെ കനിവേറിയ വളർത്തമ്മയായ പ്രകൃതി സ്വാർത്ഥലേശം കൂടാതെ തന്നത്താൻ ഏറ്റുഭരിച്ചുവന്ന തന്റെ ആ ചുമതലതീർന്നു. തന്നത്താൻ മറന്ന ആത്മാവിനെ അവൾ മെല്ലേ കൈക്കുപിടിച്ചുകൊണ്ടു പ്രപഞ്ചത്തി ലുള്ള പരിണാമങ്ങളാകുന്ന അനുഭവവിശേഷങ്ങൾ എല്ലാം കാട്ടി ക്കൊടുത്തു. പലപല ശരീരങ്ങൾ വഴിയായി അവനെ ഉയർന്ന ഉയർന്ന സ്ഥാനങ്ങളിലേക്കു കൊണ്ടുവരുന്നു. അങ്ങനെ ഒടുവിൽ അവന്റെ മാഹാത്മ്യം അവനു തിരികെ ലഭിക്കുകയും അവൻ സ്വസ്വരൂപത്തെ ഉള്ളപോലെ കണ്ടറികയും ചെയ്യുന്നു. എന്നിട്ട് ആ ദയാലുവായ അമ്മ ജീവിതമാകുന്ന അതിരില്ലാത്ത വലിയ മണൽക്കാട്ടിൽ വഴിയറിയാതെ കുഴങ്ങുന്ന മറ്റ് ആത്മാക്കളേയും അപ്രകാരം രക്ഷിപ്പാനായി വന്നപോലെതന്നെ മടങ്ങിപ്പോകുന്നു. ഇപ്രകാരം അവൾ ആദിയും, അന്തവുമില്ലാതെ ഗുണങ്ങളിലും ദോഷങ്ങളിലും കൂടി അന്തമില്ലാത്ത ആത്മപ്രവാഹം സ്വാത്മാനു ഭവം അല്ലെങ്കിൽ കൈവല്യമാകുന്ന മഹാസമുദ്രത്തിലേക്കു ഒഴുകി ക്കൊണ്ടേ ഇരിക്കുന്നു. സ്വസ്വരൂപത്തെ അനുഭവിച്ചറിഞ്ഞ മഹാപുരുഷന്മാർ സർവോൽകർഷേണ വർത്തിക്കട്ടെ. നമ്മേ എല്ലാവരെയും അവർ അനുഗ്രഹിക്കുമാറാകട്ടെ.

കൈവല്യപാദം കഴിഞ്ഞു. സമാപ്തം.



കുറിപ്പുകൾ[തിരുത്തുക]