Jump to content

രാഗപരാഗം/തപ്തരാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

  തപ്തരാഗം

മഞ്ജുസായന്തനാഭയിൽ സ്വയം
മുങ്ങി മുങ്ങിയപ്പൂവനം
എത്തിടുകയാണിപ്പൊഴും മമ
തപ്തരാഗ സ്മരണയിൽ
കണ്ണുനീരിന്റെ ഭാഷയിലതിൻ
വർണ്ണനങ്ങളെഴുതുവാൻ
എന്തിനോ വൃഥാ വെമ്പുകയാണെൻ
വെന്തുനീറുന്ന ചിന്തകൾ.
ജൃംഭിതോദ്വേഗവീചികൾ വീശും
സംഭ്രമങ്ങൾക്കിടയിലായ്
സന്തതം നുരിയിട്ടു പൊങ്ങുന്നു
ഹന്ത മൽപ്രാണ ഗദ്ഗദം.
ശബ്ദഹീനമാ ദീനരോദന-
ബുദ്ബുദങ്ങളിലൊക്കെയും
തിങ്ങിവിങ്ങുന്നുണ്ടെങ്കിലുമൊരു
സംഗീതസ്മിതകന്ദളം.
മൂകമാകിലുമൂഢമാകിലും
ശോകസങ്കുലമാകിലും
ശുദ്ധരാഗത്തിനുണ്ടൊരുതരം
മുഗ്ദ്ധമന്ദസ്മിതാങ്കുരം.
ആഗതാശ്രുകണങ്ങളെക്കൊണ്ടു-
മാകയില്ലതു മായ്ക്കുവാൻ.
മൃത്യുവാലതിരിട്ടതാകു, മീ
മർത്യജീവിതസൈകതം.
വെച്ചുപൂജിക്കുമെന്നുമായതിൻ
കൊച്ചുകാലടിപ്പാടുകൾ
സുന്ദരസ്മൃതി വന്നവകളെ-
യെന്നുമെന്നും പുതുക്കിടും.

പൂത്തിലഞ്ഞികൾ പൂത്തുനിൽക്കുമീ
പ്പുഷ്പവാടികയിപ്പൊഴും
ഓമനസ്മിതം തൂകുന്നു, കഷ്ടം
മാമകാഗമവേളയിൽ.
എന്തറിഞ്ഞു നീയെൻ കഥകളെൻ
സുന്ദരാരാമരംഗമേ?
ഇന്നിതാ പൂത്തുപൂത്തു നിൽക്കയാ-
ണന്നവൾ നട്ട മുല്ലകൾ.
സദ്രസമിവകാട്ടിടുന്നെതോ
സ്വപ്നലോകമെൻ മുന്നിലായ്.
മന്മനം തുടിക്കുന്നു; കണ്ണു നീർ
വന്നിടുന്നീ മിഴികളിൽ.
ഫുല്ലയൗവനലോർണ്ണമായവ-
ളുല്ലസിച്ചു നികുഞ്ജകം.
അങ്ങതാ കാണ്മൂ പൈങ്കിളിപോയ
പഞ്ജരത്തിന്റെ മാതിരി
ജീവചൈതന്യകേന്ദ്രമായന്നി-
പ്പൂവനത്തണലൊക്കെയും.
മൽപ്രതീക്ഷകൾക്കുന്മദോത്സവ-
മർപ്പണം ചെയ്തകാരണം.
അന്നൊരുലേശമോർത്തതില്ല ഞാ-
നിന്നിലയ്ക്കുള്ളൊരന്തരം
എന്തുചെയ്യും?-വിധിക്കു കീഴ്പ്പെടാ-
തെന്തുചെയ്തിടും മാനുഷൻ?
അർത്ഥശൂന്യമാണശ്രു, വെങ്കിലു-
മത്തലിൻ ഘോരമുഷ്ടിയിൽ,
എത്രനേരമടങ്ങിനിൽക്കുമൊ-
രത്യവശമാം മാനസം!
പ്രേമജന്യമെൻ ദീനരോദന-
മോമനേ, നീ പൊറുക്കണേ!

"https://ml.wikisource.org/w/index.php?title=രാഗപരാഗം/തപ്തരാഗം&oldid=52439" എന്ന താളിൽനിന്ന് ശേഖരിച്ചത്