ഉള്ളടക്കത്തിലേക്ക് പോവുക

മേനോക്കിയെ കൊന്നതാരാണ്?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മേനോക്കിയെ കൊന്നതാരാണ്? (ചെറുകഥ)

രചന:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1893)
1893 - മെയ് മാസം വിദ്യാവിനോദിനി മാസികയിൽ (പുസ്തകം 4 നമ്പർ : 7) അച്ചടിച്ചുവന്ന ആ കഥ.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ രണ്ടാമത് സൃഷ്ടി.

ഈ കഴിഞ്ഞ കന്നി പതിനൊന്നാം തീയതി ശനിയാഴ്ച അരുണോദയത്തിന്‌ മുമ്പ് തിരുവട്ടൂര്‌ നിന്ന് സാൾട്ട് ഇൻസ്പെക്ടർ കൃഷ്ണമേനോക്കി യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ കുട്ടിക്ക് മുലകൊടുത്തും കൊണ്ടിരിക്കുന്ന തന്റെ ഭാര്യ ”ഇന്നെവിടത്തേയ്ക്ക് ഇത്ര നേരത്തെ“ എന്നു ചോദിച്ചു. ”കൂവേരിയെക്കൂടി ഒരിക്കൽ ഏര്യത്തോളം പോയിട്ടുവരണം. സന്ധ്യയ്ക്കുമുമ്പുതന്നെ മടങ്ങിയെത്തും“ എന്ന് പറഞ്ഞ് കുട്ടിയെടുത്തു ഒന്നു ചുംബിച്ചു. ”ശനിയാഴ്ചയായിട്ട് വടക്കോട്ട് നന്നല്ല. ചീത്തവഴിയുമാണ്‌. നന്നാ സൂക്ഷിക്കണം. അധികം താമസിക്കരുത്“ എന്ന്‌ ലക്ഷിപറഞ്ഞപ്പോൾ ”ഏ് ഒന്നും സൂക്ഷിക്കാനില്ല. ശനി ഉഷ സർവ്വസിദ്ധി എന്നല്ലേ പറഞ്ഞിട്ടുള്ളത്“ എന്ന് മറുപടിയും പറഞ്ഞ് തനിക്കുവരാൻ പോകുന്ന അത്യാപത്തിനെപ്പറ്റി സ്വപ്നേപി യാതൊരറിവും ഇല്ലാതെ അസ്തമനത്തിനു മുമ്പായിത്തന്നെ തീർച്ചയായി മടങ്ങിയെത്തുമെന്നുള്ള വിചാരത്തോടുകൂടി മേനോക്കി മേനോക്കിയുടെ പാട്ടിനും ഭാര്യ അകത്തേക്കും പോയി.
വൈകുന്നേരമായി, മേനോക്കിയെ കാണാനില്ല.സന്ധ്യകഴിഞ്ഞു.എന്നിട്ടും മേനോക്കി വരാൻ ഭാവമില്ല. നാലഞ്ച് നാഴിക രാവായിട്ടും തന്റെ ഭർത്താവ് മടങ്ങിയെത്താതായപ്പോൾ ലക്ഷ്മിയമ്മയ്ക്കു വിഷമമായി. സാധാരണ ഞാൻ പറഞ്ഞ നേരത്തിന് അല്പമെങ്കിലും മുമ്പായിട്ടല്ലാതെ വൈകിയിട്ടൊരിക്കലും വരാറില്ല. എന്നുതന്നെയല്ല അന്നത്തെ ദിവസം ഇടിയും മഴയും കലശലായതുകൊണ്ട് നേരത്തെ പറഞ്ഞ സ്ഥലത്തെങ്ങും പോകാൻ സംഗതിയില്ല. കുറച്ചുകൂടി കാത്തുനിന്നതിനുശേഷം ലക്ഷ്മി തന്റെ അനുജൻ കരുണാകരനെ വിളിച്ച് പോലീസ് ഇൻസ്‌പെക്ടർ കോമൻ നായർ താമസിക്കുന്നയിടത്തേക്ക് പോയി വസ്തുതയൊക്കെ അദ്ദേഹത്തോട് പറയാനായിട്ട് പറഞ്ഞു. വിവരം കേട്ട നേരത്ത് അദ്ദേഹത്തിന് ലേശം പോലും പരിഭ്രമം ഉണ്ടായില്ല ."എന്താണെടോ? അത്ര ബുദ്ധിമുട്ടാനൊന്നുമില്ല, സന്ധ്യ കഴിഞ്ഞ ഉടനെ ഇരുട്ടും മഴയുമാകകൊണ്ട് വഴിക്കെവിടെയെങ്കിലും താമസിച്ചിട്ടുണ്ടായിരിക്കും.