മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിനൊന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനൊന്ന്



"മാർത്താണ്ഡാലയ രാമനാമഠ കുളത്തൂരും കഴക്കൂട്ടവും
വെങ്ങാനുരഥ ചെമ്പഴന്തി കുടമൺ പള്ളിച്ചലെന്നിങ്ങനെ
ചൊൽപ്പൊങ്ങീടിന ദിക്കിലെട്ടു ഭവനം തത്രത്യരാം പിള്ളമാ-
രൊപ്പം വിക്രമവാരികരാശികളഹോ! ചെമ്മേ വളർന്നീടിനാർ."

തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിൽനിന്ന് ഒരു നാഴിക കിഴക്ക് ആണ്ടിയിറക്കം എന്നു പേരു പറയപ്പെടുന്ന സ്ഥലത്ത്, രാജപാതയ്ക്കു കുറച്ചു വടക്കുമാറി, കുടമൺപിള്ള എന്നു പ്രസിദ്ധനായിരുന്ന എട്ടുവീട്ടിൽപിള്ളമാരിൽ പ്രമാണിക്ക് ഒരു ഗൃഹം ഉണ്ടായിരുന്നു. ഈ പിള്ള തിരുവനന്തപുരത്ത് താമസിക്കുന്ന കാലങ്ങളിൽ പാർപ്പും ഈ ഗൃഹത്തിൽത്തന്നെ ആയിരുന്നു. പതിവായിട്ട് അവിടെ പാർത്തുവന്നിരുന്നത് അദ്ദേഹത്തിന്റെ ശേഷക്കാരി ഒരു സ്ത്രീയായിരുന്നു. പത്താമദ്ധ്യായത്തിന്റെ അവസാനത്തിൽ വിവരിച്ച സംഗതികൾ നടന്ന ദിവസം രാത്രി, മേൽപറഞ്ഞ ഭവനത്തിന്റെ അറപ്പുരയിൽ വടക്കേനിരയിൽ ചേർത്തിട്ടിരിക്കുന്ന ഒരു ദണ്ഡുചാവട്ട ചാരി ഗംഭീരനായ ഒരു വൃദ്ധൻ ആരുടേയോ വരവു കാത്തിരിക്കുന്നതുപോലെ ഇരിക്കുന്നു. അറപ്പുര മുഴുവൻ പാകൾ വിരിച്ചിട്ടുള്ളതു കൂടാതെ പടിഞ്ഞാറും തെക്കുമുള്ള നിരകളിൽ ചേർത്തു കല്യാണപ്പന്തൽ തലയണകളും മൂന്നുനാലു താമ്പാളങ്ങളിൽ മുറുക്കാനും വരാന്തയിൽ കോളാമ്പികളും പതിനൊന്നു തിരിയിട്ടു കത്തിച്ചിട്ടുള്ള രണ്ടു നിലവിളക്കുകളും അവിടെ കാണ്മാനുണ്ട്. അവിടെ ഇരിക്കുന്ന വയോധികന് വയസ്സ് എഴുപതിൽ കുറവല്ലെങ്കിലും ശരീരദാർഢ്യത്തിനു ലേശവും ക്ഷയം സംഭവിച്ചിട്ടില്ല. പൊക്കം ആറടിയിൽ കുറവല്ല. സ്‌കന്ധത്തോടു സ്‌കന്ധമുള്ള വിസ്താരം കോൽ ഒന്നേകാലെന്നു സംശയം കൂടാതെ കണക്കുകൂട്ടാം. എന്നാൽ ശ്മശ്ുസൂന്യമായുള്ള മുഖവും കരിന്താളിപ്പലക ചിന്തേരിട്ടു മിനുക്കിയതുപോലെ തെളിയുന്ന ശരീരവും മേൽപോട്ടു ചാടിക്കഴിഞ്ഞ സ്ഥിതിയിലുള്ളവയ്ക്കു തുല്യമായ വക്ഷോജകംഭങ്ങളും കണ്ടാൽ ഇദ്ദേഹത്തെ, അബലാവർഗ്ഗത്തിലേക്ക് ഉദ്ദേശിച്ച സൃഷ്ടിച്ചതിന്റെ സേഷം വിധി തന്റ ചൊപല്യത്താൽ പുരുഷാകൃതികൂടി കുറച്ചൊക്കെ സംഘടിപ്പിച്ച് ഭൂമിയിലേക്കു യാത്രയാക്കിയതാണോ എന്നു കാണികൾ സംശയിച്ചുപോകും. മരിച്ചുപോയ കഴക്കൂട്ടത്തുപിള്ളയുടെ കാലത്ത് കുടമൺപിള്ള ആയ ഇദ്ദേഹത്തിന്റെ പ്രാധാന്യം ഒന്നു മങ്ങിക്കിടന്നിരുന്നു. എട്ടുവീട്ടിൽപിള്ളമാരുടെ ആലോചനകളെ അദ്ദേഹം ശരിയാക്കിക്കൊണ്ടുപോയിരുന്നു. അക്കാലങ്ങളിലും അദ്ദേഹത്തിന്റെ ആജ്ഞകളെ ലംഘിച്ചു കുടമൺപിള്ള ചില അക്രമങ്ങൾ പ്രവർത്തിച്ചും പ്രവർത്തിപ്പിച്ചും വന്നിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം കുടമൺപിള്ള സ്വാതന്ത്ര്യാധികാരത്തോടുകൂടി എട്ടുവീടന്മാരെ വട്ടംതിരിച്ചുവരുന്നു. തമ്പിയുമായി ഗൂഢമായി സഖ്യംചെയ്ത്, രാജംശത്ത നെിഗ്രഹിച്ച് തമ്പിയെ രാജാവായി അഭിഷേകം കഴിക്കുന്നതിനുവേണ്ട ആലോചനകൾ നടത്തിവരുന്നു. ഇദ്ദേഹത്തിന്റെ വാർദ്ധക്യത്തെ ആദരിച്ച്, തങ്ങളുടെ അഭിപ്രായങ്ങളെയും എട്ടുവീടന്മാർ വൃദ്ധഹിതത്തിന് അടിമപ്പെടുത്തി വന്നിരുന്നതിനാൽ കുടമൺപിള്ള എന്ന നാമത്തിൽ എട്ടുവീടന്മാർ സകലരും അന്തർഭൂതമായെന്നപോലെ ആയിച്ചമഞ്ഞിരിക്കുന്നു. കുടമൺപിള്ളയുടെ നിശ്ചയങ്ങൾ അബദ്ധമാകട്ടെ. സുബദ്ധമാകട്ടെ ഊർജ്ജിതമായി നടക്കുന്നു. സ്‌തോത്രപ്രിയന്മാരിൽ അഗ്ര്യനില ഇദ്ദേഹത്തിനായിരുന്നുവെങ്കിലും ദുർവ്വിധങ്ങൾ പ്രവർത്തിക്കുന്നതിനു മനോധൈര്യമുള്ളവർ തത്തുല്യന്മാരായി ആരുമല്ലാതിരുന്നതിനാൽ എട്ടുവീടരിൽ ശേഷമുള്ളവരും ഇദ്ദേഹത്തെ ശഹ്കിച്ചു വന്നിരുന്നു. കുടമൺപിള്ളെ-ത്വാരകയിൽ-കുടിയാണ്ട ശാമിയാർപോൽ-കൂറാണ്ടൻ മങ്കയാർ- പതിനാറായിരത്തിഎട്ടൈ' എന്നിങ്ങനെ ഇദ്ദേഹത്തിന്റെ സഹജീവിയായ ഒരു കവി രചിച്ചുള്ളതോർക്കുമ്പോൾ ഇദ്ദേഹം പ്രേമവിഹീനനായിരുന്നുവെന്നു പറഞ്ഞുകൂടുന്നതല്ല. എന്നാൽ പുരുഷജാതിയിൽ കുടമൺപിള്ളയുടെ സ്‌നേഹത്തിനു പാത്രവാനായി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കുടമൺപിള്ളയും രാമാനാമഠത്തിൽപിളളയും രണ്ടു ദേഹമായിരുന്നെങ്കിലും അവരുടെ സ്‌നേഹത്തിന്റെ വിശേഷസ്ഥിതിക്ക്, ആത്മാവ് ഒന്നുതന്നെ ആയിരുന്നു എന്നല്ലാതെ പറഞ്ഞു കൂടുന്നതല്ല. തിരുവിതാംകൂർചരിത്രവായനക്കാർക്ക് ഈ രാമനാമഠത്തിൽപിള്ളയെ പരിചയമുണ്ടായിരിക്കും. പത്തിരുപതുകൊല്ലത്തോളം യശസ്സോടുകൂടി തിരുവിതാംകൂർ സംസ്ഥാനത്തിൽ ഒരംശത്തെ ദിവാൻപേഷ്‌ക്കാർസ്ഥാനം വഹിച്ചു ഭരിച്ചിരുന്ന ശങ്കുണ്ണിമേനോൻ അവർകളാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇംഗഌഷ് തിരുവിതാംകൂർചരിത്രത്തിൽ ഈ രാമനാമഠത്തിൽപിള്ള പ്രവർത്തിച്ച ഒരു നിഷ്ഠൂരകൃത്യത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത് ഈ കഥയിൽ ചില സംഭാഷണങ്ങളിലുള്ള അന്തരാർത്ഥങ്ങളെ വ്യക്തമായി അറിയുന്നതിനും ഈയാളുടെ യോഗ്യതാഗ്രഹണത്തിനും സഹായിക്കുന്നതാകകൊണ്ട് അതു ഭാഷാന്തരപ്പെടുത്തി ഇവിടെ ചേർക്കുന്നു. ' കൊല്ലം 903 ന് ക്രി.1728ൽ ഈ രാജകുമാരനെ(മാർത്താണ്ഡവർമ്മ യുവരാജാവിന്റെ ഭാഗിനേയനും 933 മുതൽ 973 വരെ തിരുവിതാംകൂർ രാജ്യഭരണം തനിക്കും പ്രജകൾക്കും യശയ്കരമാംവണ്ണം നടത്തിയിരുന്നു നൃപനും ആയ രാമവർമ്മമഹാരാജാവ്. 'കൊച്ചുതമ്പുരാൻ ' എന്നു തമ്പി പറഞ്ഞതു സംബന്ധമായി എട്ടാമദ്ധ്യായത്തിൽ സുന്ദരയ്യൻ ചില അബദ്ധങ്ങൾ പറഞ്ഞിട്ടുള്ളത് ഈ രാജകുമാരനെ ഉദ്ദേശിച്ചായിരുന്നു.) ആറ്റുങ്ങൽനിന്നു തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കുമ്പോൾ രാമനാമഠത്തിൽപിള്ള മുമ്പായ എട്ടുവീട്ടിൽപിള്ളമാർ ആൾശേഖരത്തോടുകൂടി അമ്മത്തമ്പുരാട്ടിയെയും രാജകുമാരനെയും കൊല ചെയ്യുന്നതിന് ഒരുമ്പെട്ടു. ദൈവഗത്യ വിക്രമനായ കിളിമാനൂർ കോയിത്തമ്പുരാൻ അവർകൾ എഴുന്നള്ളത്തോടുകൂടി ഉണ്ടായിരുന്നതിനാൽ അദ്ദേഹം ചില കൗശലങ്ങൾ പ്രയോഗിച്ച് രാജ്ഞിയേയും പുത്രനേയും രക്ഷപ്പെടുത്തി. അറ്റുങ്ങൽ 'സമീപത്തുള്ള ഒരു ഗ്രാമത്തിലേക്ക് രാജ്ഞിയെ പുത്രസമേതം വേഷപ്രച്ഛന്നരാക്കി അയച്ചിട്ട് താൻതന്നെ പള്ളിമേനാവിൽ കയറി രാജപരിവാരങ്ങളോടുകൂടി പുറപ്പെട്ട് വൈരിസംഘത്തിന്റെ നടുവിൽ എത്തി. തന്നെ വട്ടമിട്ട വൈരികളോട്, കൈയിൽ വാളുമായി മേനാവിൽനിന്നും പുറത്തുചാടി അതിസാമർത്ഥ്യത്തോടുകൂടി പൊരുത്, അടുത്തവരിൽ അസംഖ്യം പേരെ ഒടുക്കി, കാലദോഷത്താൽ താനും മൃതനായി. '

നാലാമദ്ധ്യായത്തിൽ ' കോടയിക്കുളിക്കണ രാവണമ്മടത്തിപ്പിള്ള' എന്നുംമറ്റും ശങ്കുആശാൻ പറഞ്ഞിട്ടുള്ളതും കുടമൺപിള്ളയുടെ പ്രാണസഖനായ ഇദ്ദേഹത്തെ സംബന്ധിച്ചാണ്. ഇദ്ദേഹത്തിന്റെ ജീവനും ആത്മാവും കുടുംബവും രാജ്യവും ഈശ്വരനും കുടമൺപിള്ള ഒരാളായിരുന്നു. കുടമൺപിള്ളയെ കാണാത്ത തിവസങ്ങളിൽ രാമനാമഠത്തിൽ പിള്ളയക്കു നിദ്രയില്ലതന്നെ. തന്റെ ഭാര്യാപുത്രാദികളെ ചിങ്ങമാസത്തിൽ തിരുവോണംതോറും പകൽ ഒരിക്കൽ കണ്ടാൽ മതിയാകുന്നതാണ്; എന്നാൽ 'ദർഭേ കുശേ ഞാങ്ങണേ വയ്‌ക്കോലേ ' എന്നിങ്ങനെ ഈ ദിക്കുകളിൽ നടപ്പുള്ള പ്രമാണം അനുസരിച്ച് കുടമൺപിള്ളയെക്കാണ്മാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ ശേഷക്കാരിൽ വല്ലവരേയും കണ്ടാലും നിഷ്ഠ സാധിച്ചുകൂടുന്നതാണ്. ഇതിലേക്കായി ആദിത്യൻ അസ്തമിച്ചുകൂടുമ്പോഴേയ്ക്ക്, രാമനാമഠം കുടമൺപിള്ളയുടെ അനന്തരവൾ താമസിക്കുന്ന മേൽപറയപ്പെട്ട ഗൃഹത്തിൽ കണിശമാായി ഹാജർ കൊടുക്കും. നിദ്രയും അവിടെത്തന്നെ ആകും. പാരാശ്രയം കൂടാതെ ഏകാകിനിയായി താമസിക്കുന്ന തന്റെ ഇഷ്ടന്റെ അനന്തരവളുടെ ക്ഷേമം അന്വേഷിക്കേണ്ടത് രാമനാമഠം അല്ലാതെ ആരാണ്? കുടമൺപിള്ളയിലും വിശേഷിച്ച് അദ്ദേഹത്തിന്റെ ശേഷക്കാരിയിലും രാമനാമഠത്തിൽപിള്ള കാണിച്ചുവന്നിരുന്ന പ്രതിപത്തിയെക്കുറിച്ചു ലോകരും ഒരുവിധം കൊണ്ടാടുക പതിവായിരുന്നു. രാമനാമഠത്തിൽപിള്ളയ്ക്ക് അക്കാലങ്ങളിൽ അധികം പ്രചാരമില്ലാതിരുന്ന ഒരു ഭക്തിമാർഗ്ഗാനുഷ്ഠാനം പതിവുണ്ടായിരുന്നു. അതിനാൽ മേൽപറഞ്ഞ വീട്ടിലേക്ക് സന്ധ്യാസമയങ്ങളിൽ യാത്രയാകുന്നതിനിടയ്ക്ക് രാമനാമഠവും വഴിക്കിരുഭാഗങ്ങളിലും ചില സ്ഥലങ്ങളിലുള്ള ചുവരുകളും ആയി ചി കൂട്ക്കാഴ്ട്ടകൾ കഴിക്ക പതിവായിരുന്നു. ആകപ്പാടെ രാമനാമഠം നിസ്സാരനല്ലായിരുന്നു എന്നു മേൽ പ്രസ്താവിച്ചിട്ടുള്ള ഭാഗങ്ങൾകൊണ്ടു തെളിയുമല്ലോ.

ഈ കഥാസംബന്ധമായുള്ള രാത്രിയിൽ മേൽപറഞ്ഞ ഗൃഹത്തിൽ എട്ടുവീടന്മാരുടെ സംഘയോഗം തമ്പിയുടെ അപേക്ഷപ്രകാരം നിശ്ചയിച്ചിട്ടുണ്ടായിരുന്നതിനാൽ കുടമൺപിള്ള അവിടെ ഹാജരായി മറ്റുള്ളവരുടെ വരവ് കാത്തിരിക്കയായിരുന്നു. മൂന്നു നാവിക ഇരുട്ടിയപ്പോഴേയ്ക്ക് എട്ടുവീടർ ഓരോരുത്തരായി ഘഡ്ഗാദി ആയുധങ്ങളും ധരിച്ചു വന്നുതുടങ്ങി. ചെമ്പഴന്തിപ്പിള്ള, പള്ളിച്ചൽപിള്ള, മാർത്താണ്ഡൻ തിരുമഠത്തിൽപിള്ള, വെങ്ങാനൂർപിള്ള, കുളത്തൂർപിള്ള ഇത്രപേരും വന്നുചേർന്നതിന്റെ ശേഷം അടുത്തുണ്ടായ ആഗമനം സുന്ദരയ്യന്റേതായിരുന്നു. അന്നത്തെ യോഗത്തിൽ തമ്പിതന്നെ ഹാജരാകുന്നതിനു നിശ്ചയിച്ചിരുന്നു എങ്കിലും എന്തോ അതികഠിനമായുള്ള വ്യസനം അദ്ദേഹത്തെ ബാധിച്ച് ഉത്സാഹശൂന്യനാക്കിത്തീർത്തിരിക്കുന്നതിനാൽ അദ്ദേഹത്തിൻര പ്രെതിനിധിയായി തന്നെ അയച്ചിരിക്കുന്നതാണെന്നു സുന്ദരയ്യൻ താഴ്മയോടുകൂടി പറഞ്ഞ്, ഹാജരുള്ളവരെ ധരിപ്പിച്ചു. അച്ഛന്റെ രോഗാതിക്രമത്തെപ്പറ്റി വിചാരിച്ചുള്ള വ്യസനത്താൽ വരാതിരിക്കുന്നാതമെനന്ു വ്യാഖ്യാനിച്ചിട്ട് ചിലർ തമ്പിയുടെ പിതൃഭക്തിയെ തുണച്ചു. കുടമൺപിള്ളയ്ക്ക് ഈ വർത്തമാനം അത്ര സന്തോഷപ്രദമായിരു്‌നനില്ല. തമ്പിതന്നെ ഹാജരായെങ്കിൽ അന്നത്തെ നിശ്ചയങ്ങൾക്കു കുറച്ചുകൂടി ഊർജ്ജിതമുണ്ടായിരിക്കുമെന്നുംമറ്റും വിചാരിച്ചിരുന്നതിനാൽ സുന്ദരയ്യന്റെ കഥകേട്ടപ്പോൾ കുടമൺപിള്ളയുടെ ഉത്സാഹം ഒന്നു മന്ദിച്ചു..തമ്പിയുടെ മനോവ്യാധിയുടെ സൂഷ്മഹേതു അറിഞ്ഞിരുന്ന കഴക്കൂട്ടത്തുപിള്ളയുടെ മുഖം സുന്ദരയ്യന്റെ വാക്കുകൾ കേട്ടു ചുവന്നു. എന്നാൽ തൻരെ അന്തർഗതങ്ങൾ മറ്റുള്ളവർ ഗ്രഹിക്കാതിരിക്കുന്നതിനുവേണ്ടി അന്യവിഷയാകർഷിതമനസ്‌കനെന്ന നാട്യത്തിൽ 'രാമനാമഠത്തിനെ കാണുന്നില്ല ' എന്നു പറഞ്ഞു. 'ഇവിടെങ്ങാനും തന്നെ കാണും. ആ അസത്ത് ഇതിനകത്തു കടന്നാൽ അടുക്കളമൂലയിലേ ഇരിക്കൂ ' എന്നു കുടമൺപിള്ള വാത്സല്യപൂർവ്വം പറയുന്നതിനിടയ്ക്ക് 'ഴാമനാമഴം എന്തഴ് വേണം ? ഇതാ ഏലാങ്കേഴിയത് ഴാമനാമഴമാണ്.ക്ങ്ങു!' എന്നിങ്ങനെ പറഞ്ഞുകൊണ്ട് രാമനാമഠത്തിൽപിള്ള നിരയെ ആധാരമാക്കിപ്പിടിച്ചും തപ്പിത്തടഞ്ഞും ഒരുവിധത്തിൽ കുടമൺപിള്ളയുടെ മുമ്പിൽ ചെന്നിരുന്നു. ചുറ്റിനോക്കീട്ട് ഇങ്ങനെ പറഞ്ഞു. 'അടി !സുന്തഴസ്സാമികഴും വന്നോ?തല എവിഴേഴാ?വാലു തനിയെ വന്നൂട്ടതെന്തെങ്കിഴേൻ-കിഴേൻ? കഴക്കൂട്ടത്തപ്പി;നീയും വന്നോഴാ?---കാമാനുമില്ല കേപ്പാനുമില്ല, ചെമ്പഴന്തിപ്പിള്ള തേവൻനന്തിഅണ്ണനും- ഹ ഹ- ചിഴിക്കിൻ-ചിഴിക്കിൻ!'

കുടമൺപിള്ള : 'അബദ്ധം ഒന്നും എഴു്‌നനള്ളിക്കാതിരിക്കൂ. അങ്ങത്തേക്കു സുഖക്കേടാണുപോലും. '

രാമനാമഠത്തിൽപിള്ള സുന്ദരയ്യനെ നോക്കി ഒന്നു പുഞ്ചിരിയിട്ടു. ചെമ്പഴന്തിപ്പിള്ള തേവൻനന്തിടെന്നു സ്ഥാനപ്പേരുള്ള മഹാൻ-ഇങ്ങനെ പറഞ്ഞു: 'നേരം പോണു. നമ്മുടെ കാര്യം നോക്കാം. എന്തിനായിട്ടാണ് ഇപ്പോൾ അവിടുന്നു(കുടമൺപിള്ള) കുറി അയച്ചു ഞങ്ങളെ വരുത്തിയത്? '

രാമനാമഠം:'ശഴി, ശഴി ജോലി നഴക്കട്ട്. നീ എന്തെഴോ ഒക്കെ പിഴുപിഴുത്തോമ്ടു നഴക്കണെന്നുംമറ്റും കേട്ടേ. പഴ. അ! നില്ല്, സത്യം-സത്യം ചെയ്താഴെ-ക്ഹു.'

കുടമൺപിള്ള : 'എത്രയായാലും പഴകിയപുള്ളി പഴകിയപുള്ളി തന്നെ; ആരെടാ അവിടെ?'

ഈ വിളികേട്ടു കുടമൺപിള്ളയുടെ പരിചാരകന്മാരിൽ ഒരുവൻ അറപ്പുരയ്ക്കകത്തേക്കു ചെന്നു. 'സത്യത്തിനൊരുക്കെടാ ' എന്നു കുടമൺപിള്ള ആജ്ഞാപിച്ചതനുസരിച്ചു പരിചാരകൻ ഒരു വാഴയില കൊണ്ടുവന്ന് അറപ്പുരത്താളിന്റെ മദ്ധ്യത്തിൽ ഇട്ടു. അതിന്മേൽ ചുവന്ന പുഷ്പങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടതും കത്തുന്ന ദീപത്തോടുകൂടിയതുമായ ഒരു വിളക്കും അതിൻരെ മുമ്പിൽ ഒരു സ്വർണ്ണമോതിരവും കൊണ്ടുവച്ചതിന്റെശേഷം കുടമൺപിള്ളയുടെ മുഖത്തുനോക്കി, അദ്ദേഹത്തിന്റെ ഭാവത്താൽ എല്ലാം ശരിയാണെന്നറിഞ്ഞ് പുറത്തേക്ക് പോകയും ചെയ്തു. ഉടനേ കുടമൺപിള്ള എഴു്‌നനേറ്റ് പടിഞ്ഞാറു മുഖവുമായി നിന്ന് ദീപത്തിന്റെ മേൽ വലതുകൈ നീട്ടിപ്പിടിച്ചിട്ട് ഇങ്ങനെ സത്യം ചെയ്തു: 'ശ്രൂപത്‌നാഭപെരുമാളാണെ, പൊന്നാണെ, വിളക്കാണെ, ഇക്കുലമാളും കരുങ്കാളിയാണെ, നാമിപ്പരിഷകൾ തവയോഹമാകെക്കൂടി, ഒരുയിരായിക്കൂറും ചൊല്ലുയാവൊന്നും ഇക്കരളറ്റു പിണമാകിലും കുലംപോകിലും എപ്പേർപ്പെട്ട വിനയിടരയാവൊന്നിലും കനകക്കൊതിയിലും മങ്കമടിയിലും മനംമയങ്ങിയും മറുചെവി പോകാതു പോകാതു സത്യം.' സുന്ദരയ്യനെ ഒഴിച്ചു മറ്റുള്ളവരെല്ലാം ഇപ്രകാരമുള്ള സത്യവാചകം ചൊല്ലി പൂർവ്വാചാരാനുസാരമായി പ്രതിജ്ഞചെയ്തു. സുന്ദരയ്യന്റെ മുറയായപ്പോൾ എഴുന്നേറ്റു തനിക്കു വാചകം അറിഞ്ഞുകൂടാത്തതിനാൽ എങ്ങനെ വേണ്ടതെന്നു യോഗത്തോടു ചോദ്യം ചെയ്തു.

രാമനാമഠം : 'ഫൂ!ചിങ്കഴത്തിന്റെ മോനേ, നീയും നിന്റെ അങ്ങുന്നും!ഞാൻ അഴിയൂല്ലെന്നോ ? നെനക്കു വാചകമഴിഞ്ഞൂഴ, ഇല്ലയോ ?തഴയിൽനിന്നാൽ മതി. ഇന്നോക്ക് -'

കഴക്കൂട്ടത്തുപിള്ള: 'എന്തുമാതിരിയാണിത് ?അദ്ദേഹത്തിനറിഞ്ഞുകൂടാഞ്ഞാൽ അസഭ്യം പറകയാമോ വേണ്ടത്?സുന്ദരയ്യൻ സത്യം ചെയ്യൂ. വാചകം ഞാൻ പറഞ്ഞുതരാം.'

കഴക്കൂട്ടത്തുപിള്ളയുടെ സഹായത്തോടുകൂടി സുന്ഗരയ്യൻ സത്യംചെയ്തു. എന്നാൽ മയങ്കിയും ' മറുചെവി ' എന്നുള്ള ഭാഗം ആയപ്പോൾ, ആവശ്യപ്പെടുന്നെങ്കിൽ ഈ നടപടികളെ സത്യലംഘനംകൂടാതെ ആരെയും ഗ്രഹിപ്പിക്കുന്നതിന് തടസ്സമില്ലാതിരിക്കണമെന്നുള്ള കരുതലോടുകൂടി ഒരു 'മ ' കാരത്തെ സുന്ദരയ്യൻ വിഴുങ്ങി, 'മയങ്കിയും അറുചെവി ' എന്നുച്ചരിച്ചു. ഇത് ആർക്കും സൂക്ഷിക്കുന്നതിന് ഇടയായില്ല. എന്തുകൊണ്ടെന്നാൽ സുന്ദരയ്യൻ സത്യത്തിന് ആരംഭിച്ചപ്പോൾ തെക്കേവശത്ത് ഒരു ശബ്ദംകേട്ടു.മാർജ്ജാരയുദ്ധകോലാഹലമായിരുന്നു അത്. സത്യം അവസാനിക്കാറായപ്പോൾ യോദ്ധാക്കളിൽ ഒന്നിന്റ മെരണസൂചകമായ ദീനനാദം വ്യക്തമായി കേട്ടു. ശകുനങ്ങളിൽ ഉണ്ടായിരുന്ന പൂർണ്ണവിശ്വാസംകൊണ്ട് തങ്ങളുടെ സ്രമപരിണാമം ദോഷമായി വന്നേക്കുമോ എന്നു ഭയന്ന് സുന്ദരയ്യന്റെ സത്യത്തെ ഗൗനിക്കാതെയും വളരെ ചാഞ്ചല്യത്തോടുംകൂടി എല്ലാവരും നിശ്ശബ്ദന്മാരായി ഗൗരവഭാവത്തോടുംകൂടി ഇരുന്നപ്പോൾ മാത്രമേ എട്ടുവീട്ടിൽപിള്ളമാരായ മാനുഷകേസരികളുടെ ഗൂഢസദസ്സിലാണ് താൻ നിൽക്കുന്നതെന്നുള്ള യാഥാർത്ഥ്യത്തെ സുന്ദരയ്യൻ ഗ്രഹിച്ചൊള്ളു. ബ്രാഹ്മണൻ നിന്നിരുന്നേടത്തുനിന്ന് ഒന്നു വിറച്ച് തന്റെ സത്യത്തോടുകൂടി ദുശ്ശകുനമായ ഒരു സംഗതി നടന്നതിനെ ഓർത്ത്, ശേഷം എന്തെന്നുള്ള ഭയത്തോടുകൂടി സദസ്യരുടെ മുഖങ്ങളിൽ നോക്കിത്തുടങ്ങി.

രാമനാമഠം: 'ഛീ!പൂവാൻ പഴ?(സുന്ദരയ്യനോട്) ചങ്കും കഴളും വഴിയിപ്പോയതുപോലെ വിഴച്ചോണ്ട് അവിടെ നിക്കണോ ? ഈ ചട്ടിശ്ശാസ്സഴങ്ങളെ വഹവയ്ക്കണ ആണുങ്ങളാഴ് ?അഹ ഹഹ!'

വെങ്ങാനൂർപിള്ള: 'ഇരവിക്കുട്ടിപ്പിള്ളേടെ ദൃഷ്ടാന്തം അറിഞ്ഞോണ്ട് അങ്ങനെ പറയരുത്. '

കുടമൺപിള്ള : 'നാലും മൂന്നും പറഞ്ഞു നേരം വെറുതെ പോകുന്നല്ലോ. സുന്ദരയ്യൻ പറയട്ടെ ; എന്തെല്ലാമാണ് ഇളയ തമ്പുരാൻ നിശ്ചയിച്ചിരിക്കുന്നത് ?'

സുന്ദരയ്യൻ : 'അങ്കത്തമാർക്ക് തെരിയുമെല്ലോ ;നാൻതാൻ ശൊല്ലണമെന്നുണ്ടോ? രാമനാമഠം അങ്കത്തെ ശെയ്തതുക്ക് അവരേയും അതുക്ക് ഒതവിശെയ്ത അങ്കത്തമാരേയും കൊല്ലറുതുക്ക് പൂതപ്പാണ്ടിപ്പടയെ ഇങ്‌ഖേ വരുത്തുന്നു. കിഴക്കേപോയി എന്നെല്ലാമോ ആൾ ശേർത്തിരിക്കുന്നു. മാങ്കോയിക്കലക്കുരുപ്പും തമ്പിമാരാന ആറു വീട്ടുകാരും രെണ്ടു നാളേയ്ക്കുള്ളെ വന്തുശേരും-പിൽപാട്-'

കുടമൺപിള്ള: 'നമുക്ക് എന്തായാലും ഒരൊതുക്കം വരുത്തണം. തമ്പി അങ്ങത്തെ സഹായം ഉണ്ടല്ലോ. '

ചെമ്പഴന്തിപ്പിള്ള: 'എന്നും വഴക്കും കലശലും !ഇതു നിറുത്തണം'

രാമനാമഠം : 'പിള്ളഴുകളിയേ പിള്ളഴുകളി. രാജ്യത്തിന്റെ അവസ്സയും പോയി, അഹിമാന്യവുെ കെട്ടു. '

പള്ളിച്ചൽപിള്ള: 'നാം മുമ്പിൽ തമ്പി അങ്ങത്തോടു ചെയ്ത വാഗ്ദത്തം നിറവേറ്റാം.'

കുടമൺപിള്ള: (സന്തോഷത്തോടുകൂടി) 'അതു ശരിയാണ്. അങ്ങുമിങ്ങും എന്നു രണ്ടുപക്ഷം വേണ്ട. കൂട്ടരെന്തു പറയുന്നു ?'

രാമനാമഠം : 'എന്തെഴു പഴയണത് ?അങ്ങനേന്നാലങ്ങനെ അല്ലാതെ?'

സുന്ദരയ്യൻ : 'ആൺപിള്ളൈ ശിങ്കം. '

രാമനാമഠം: 'ചെത്തക്കൊമ്പിലഴിച്ചു കേറ്റാതെ. ഫൂ ! മൂതേവി, ചിഴിക്കണോ ?'

കഴക്കൂട്ടത്തുപിള്ള: 'മുമ്പിലത്തെ വാഗ്ദത്തമെന്നു പറഞ്ഞത് എനിക്കു മനസ്സിലായില്ല.'

രാമനാമഠം: 'പുത്തിയൊണ്ടെങ്കിലേ അഴിയൂ.'

കഴക്കൂട്ടത്തുപിള്ള: 'എന്താണെന്നു കേൽക്കാൻ അവകാശമുള്ളതുകൊണ്ടു ചോദിക്കുകയാണ്. എന്തോ ചില ആലോചനകൾ നടന്നു എന്നു കേട്ടു. സൂഷ്മം നിങ്ങളാരെങ്കിലും പറയണം.'

കുടമൺപിള്ള : 'അന്ന് കാശിയാത്രയ്ക്കു പോയിരുന്നോ? '

കഴക്കൂട്ടത്തുപിള്ള : 'ഇവിടെത്തന്നെ ഉണ്ടായിരുന്നു. അവിടുന്ന് അന്നെനിക്കു കുറി അയച്ചില്ല. '

കുടമൺപിള്ള : 'കുറി അയച്ചു. തന്നെക്കണ്ടില്ല. എന്തിന് അതൊക്കെ പറയുന്നു? വലിയതമ്പുരാൻ നാടുനീങ്ങിയാൽ വലിയതമ്പി അങ്ങത്തെ പട്ടം കെട്ടണെന്നു ഞങ്ങൾ നിശ്ചയിച്ചിരിക്കുന്നു. ഇപ്പോൽ മനസ്സിലായോ? '

കഴക്കൂട്ടത്തുപിള്ള : 'മനസ്സിലായി. എന്തു മുറ അനുസരിച്ചു പട്ടം കെട്ടും ? '

കുടമൺപിള്ള 'ആരാണു ചോദിക്കുന്നക്കത് ?'

കഴക്കൂട്ടത്തുപിള്ള: 'വല്ലവരും ചോദിച്ചുവെങ്കിൽ ? അതിനും ആളുണ്ടെന്നു വിചാരിക്കണതന്നെ.'

കുടമൺപിള്ള : 'കളിപ്പാൻകുളത്തിലെ കാര്യത്തിന് എന്തു കേൾവിയുണ്ടായി ?രാമനാമഠം പറയെടാ, നിന്റെ കൈകണ്ട കാര്യത്തിന് നിന്റെ തല ആരു വീശി ?'

കഴക്കൂട്ടത്തുപിള്ള : 'ഒന്നുരണ്ടു കാര്യങ്ങൾക്കു കേൾവി ഉണ്ടായില്ലെന്നുവച്ച്, ഒരിക്കലും കേൾവി ഉമ്ടാകയില്ലെന്നു വിചാരിച്ചുപോകരുത്. എല്ലാംകൂടി ഒരു കാലത്തു തലയിൽ വന്നുകേറും.അന്നു താങ്ങാനും ശക്തിയുണ്ടാകയില്ല. തരമുണ്ടെന്നുവെച്ചു രാത്രി മുഴുവൻ കട്ടാൽ നേരം വെളുത്തുപോകും. '

കുടമൺപിള്ള : 'ചെയ്താലിരുപ്പത്. '

കഴക്കൂട്ടത്തുപിള്ള : 'എന്തെങ്കിലും ചെയ്യുന്നത് ഒരു നീതി അനുസരിച്ചുവേണ്ടയോ ?'

കടമൺപിള്ള : 'ബലംതന്നെ നീതി. ' കഴക്കൂട്ടത്തുപിള്ള : 'അതു നമുക്കു തന്നെ മനസ്സിനൊരു സമാധാനമാകുമോ ?' കുടമൺപിള്ള : 'എടാ തമ്പുരാന്റെ ബീജംതന്നെയോ തമ്പിഅങ്ങുന്ന്? ' കഴക്കൂട്ടത്തുപിള്ള : 'ആയിരിക്കാം. ' കുടമൺപിള്ള : 'പിന്നെ എന്ത് ?' കഴക്കൂട്ടത്തുപിള്ള : 'ശരി, എന്നാൽ നമ്മുടെ വസ്തുക്കളും മക്കൾവഴിക്ക് അവകാശപ്പെടുത്തണം. ' രാമനാമഠം: 'ചെക്കെന്നു പഴയുമ്പം കൊക്കെന്നു മനസ്സിലാക്കിയാലെങ്ങനെ? ' സുന്ദരയ്യൻ : 'അങ്കത്തമാരേ,അനുവാദപ്പടി നാനും കൊഞ്ചം ശൊല്ലുന്നു.കോപിക്കലാഹാത്. നീങ്കൾ മഹാപ്രഭുക്കൾ.ബഹുബുദ്ധിയുള്ള ജനങ്കൾ, അപാരഗുണമുടയോർകൾ, അളവറ്റ ശക്തിമാൻകൾ, രാജ്യത്തുക്കുള്ള ഉടയവർ -' രാമനാമഠം: 'പഴിയെടാ അപ്പീ, പട്ടഴെ അഴുത്തുവന്ന് പഴി. കൊള്ളാം സാമീ. തട്ടിവിഴ്.' സുന്ദരയ്യൻ : 'നീങ്കൾ പരമധേര്യശാലികൾ, അങ്കത്തമാർ ചെയ്യറത് അന്യായമായിരുക്കാത്. ന്യായക്കേടാനാലും ഇന്ത നാട്ടാളുകൾ കേക്കവരാത്. അതെ -' കഴക്കുട്ടത്തുപിള്ള: 'അഹ്‌ഹേടെ പരിചയംകൊണ്ടുണ്ടായ ഒരു ധൈര്യമാണിത്. (എട്ടുവീടരോട്) ഇപ്പോഴത്തെ രാജകുടുംബം നമ്മെ ഭരിച്ചുതുടങ്ങിയിട്ട്കാലം ഒന്നുരണ്ടല്ല, യുഗങ്ങൾ കഴിഞ്ഞിരിക്കുന്നു. ജനങ്ങൾക്കു ബഹുഭക്തിയുമാണ്. നാം ഇപ്പോൾ വിചാരിക്കുന്നതിൽ എന്തെങ്കിലും ചെയ്വാൻ തുടങ്ങിയാൽ നാട്ടാർ കൂട്ടമിട്ടിളകും. ' സുന്ദരയ്യൻ : 'എന്ന പയം !കഞ്ചികുടി നി-'ശേഷം ക്ഷണത്തിൽ അമർത്തിക്കൊണ്ടു സുന്ദരയ്യൻ അത്യാദരവോടുകൂടി ഒരു വൈറ്റിലത്തട്ടത്തെ വെങ്ങാനൂർപിള്ളയുടെ അടുത്തു നീക്കിവെച്ചു. കുടമൺപിള്ള: 'നാട്ടാരും കൂട്ടാരും!നാമല്ലാതെ നാട്ടാരാര് !' രാമനാമഠം: 'നാട്ടാഴെ കണ്ടതാഴ് കേട്ടതാഴ് !' കഴക്കുട്ടത്തുപിള്ള : 'എന്നൊക്കെ തോന്നും. ഈ സംഗതിയിൽ ചോദിക്കുന്നതിനു നാം വിചാരിക്കുന്നതിലും അധികം ആളുകൾ കാണും. ഗോകർണ്ണം മുതൽ കന്യാകുമാരിപര്യന്തത്തുള്ള ജനങ്ങൾ പുരാതനകാലം മുതൽക്കേ ആചരിച്ചുവരുന്ന ഒരു നടപ്പിനെ നാം നാലുപേരോടുകൂടി ഒരു ദിവസംകൊണ്ടു മറിച്ചുവച്ചിട്ട് അതാണു നീതി, നാട്ടാരാര്, എന്നു പറഞ്ഞുകൊണ്ടു നിന്നാൽ -'

സുന്ദരയ്യൻ : 'രാജ്യത്തുക്കു രൊന്്പ ക്ഷേമം. എന്ത ശാസ്ത്രത്തിലെ ഇപ്പടിയൊള്ള നടപ്പെ ശൊല്ലിയിരിക്കുന്നു ? തുച്ഛമാന ഇന്ത നടപ്പ് എന്തക്കാലത്തിലെ എന്ത രാജ്യത്തിലെ ഇരുന്തത്? ഇന്ത ഊർബ്രാഹ്മണാൾ വച്ചിരുക്കറ ഇന്ത അനാചാരത്താൽ എന്നവെല്ലാം ദോഷങ്ങൾ വരുന്നു ? അങ്കത്തമാരേ, ഇരുക്കിറ നടപ്പിലെ, ഒരു കുടുംബത്തിലേതാൻ ശിങ്കാസനം കിടയക്കുന്നു. മക്കവഴി ആനാൽ അപ്പടിവരാത്. അങ്കത്തമാരുടെ പിൻകാലത്തു വരുകിറ അങ്കത്തമാർക്കും രാജ്യം കിടച്ചൂടലാം.'

രാമനാമഠം : 'ശഴി. നല്ല പെണ്ണുങ്ങൾ നമ്മുടെ തവവാട്ടുകളിലുമൊണ്ടാഹുമേ. ' വേറേ ചിലർ : 'ശരി തന്നെയാണ്. പക്ഷേ അതൊന്നും ഇപ്പോൽ ആലോചിക്കേണ്ട. കഴക്കൂട്ടം വെറുതെ തർക്കിക്കുന്നല്ലോ. '

കഴക്കൂട്ടത്തുപിള്ള : 'ഞാൻ വെറുതെ തർക്കിക്കുന്നതാണെന്നു നിങ്ങൾക്കു തോന്നിയത് എന്തുകൊണ്ടോ ?ആകട്ടെ , തമ്പി അദ്ദേഹത്തെ പട്ടംകെട്ടീട്ടു തമ്പുരാക്കന്മാരെ എന്തുചെയ്യണമെന്നാണു നിങ്ങടെ ആലോചന?'

കുടമൺപിള്ള : 'എവിടെ എങ്കിലും പോയി തുലയട്ടേ. ' കഴക്കൂട്ടത്തുപിള്ള : 'പോകാഞ്ഞാലോ ?' രാമനാമഠം : 'ഴാമനാമഠം പോക്കും. പന്തം പൊലിഞ്ഞോഴാ പഴപ്പഹുട്ടി-പനിവെള്ളം വിഴുന്നിട്ടെ തമ്പുഴാനെ-ടതിയോഴാ വിതിയോഴാ പഴപ്പഹുട്ടി-ചതിയല്ല വിതിയാണേ തമ്പുഴാനേ?'അങ്ങനെ വാഴും; എന്നാലോഴാ- '

കഴക്കൂട്ടത്തുപിള്ള : 'ചെയ്തതൊന്നും പോരാന്ന് അല്ലേ? എന്നാൽ ഒന്നുകൂടി കേൾപ്പിൻ. ഇളയതമ്പുരാൻ തിരുമനസ്സുകൊണ്ട് അതിബുദ്ധിമാനും ദയാലുവും ആണ്. നമ്മെ എല്ലാവരേക്കാളും സാമർത്ഥ്യവും ഏറും. അദ്ദേഹത്തെ നാം പോക്കുമ്മുമ്പേ, നമ്മെ അദ്ദേഹം പോക്കും. സുന്ദരയ്യൻ ആദ്യം പറഞ്ഞതു ശരിയാണ്. എന്നാൽ ശണ്ഠയ്‌ക്കൊരുമ്പെടാതെ നാം ചെയ്തിരിക്കുന്ന അപരാധങ്ങളെ ക്ഷമിക്കണമെന്നു മുഖംകാണിച്ചു തിരുമനസ്സറിയിച്ചാൽ നമ്മുടെ അവസ്ഥയോടും സ്ഥാനമാനങ്ങളോടും സുഖമായിരിക്കാം.' സുന്ദരയ്യൻ : 'ഭേഷാനാ യുക്തി !ഹഹ!കുടമണ്ണങ്കത്തയും പോയി കാലുക്കു കുമ്പിടണമാം, അതുക്കെന്ന? അവർ രാജാവാച്ചെ!' കുടമൺപിള്ള : 'അവന്റെ മറ്റവൻ പോയി കാലുപിടിക്കണം. എഴുപതും കഴിഞ്ഞു കോമട്ടിയാകണതാരെടാ ?' വെങ്ങാനൂർപിള്ള: 'പേടിക്കുടല് !' ചെമ്പഴന്തിപ്പിള്ള : 'കുറച്ചില്!' മറ്റുള്ളവർ : 'ഹ! കുടുംബത്തിന്റെ മാനം കെട്ടു. '

രാമനാമഠം : 'കാലെ വാർറിപ്പഴിച്ചു തഴയി കാച്ചൂഴണം ഈ ചൺഡ്രിത്തരം പഴയണതിന്.' കഴക്കൂട്ടത്തുപിള്ള : 'തോന്നുമേ!പലതും തോന്നും. ഇനിയും ഒന്നു പറയാനുണ്ട്, ഓർമ്മിച്ചുകൊള്ളിൻ. ന്യായസ്ഥനായ ഒരു വൈരിയേക്കാൾ നീതിരഹിതനായ മിത്രത്തെ ഭയപ്പെടണം. കാര്യം കണ്ടാൽ പിന്നെ നമ്മെ കണ്ടിട്ടില്ലെന്നും വരും. തമ്പിഅങ്ങുന്നു തിരിഞ്ഞുമാറും. നമ്മെക്കൊണ്ടു രാജവംശത്തെ കൊല്ലിക്കുംപോലെ മറ്റുള്ളവരെക്കൊണ്ടു നമ്മെ നശിപ്പിക്കും. നാമും അദ്ദേഹവും യോജിക്കുന്ന ബന്ധുക്കളല്ല.'

സുന്ദരയ്യൻ : 'ഹരി!ഹരി!എന്ന വാർത്തൈ!' രാമനാമഠം: 'എന്റപ്പീ ഗീഴ്വാണത്തിലല്ലയോ ശപ്പണത് ?എഴേ ചാത്തിഴികളേ, പിച്ചു പഴയാതെ എഴിച്ചോഴൂഴ്.' ചിലർ : 'അങ്ങനെ വന്നേക്കാം. ' സുന്ദരയ്യൻ : 'അപ്പടി ഒരുക്കാലം വരാത്. അങ്കത്തമാർക്കും ഒന്ന് വിചാരിക്കലാമേ. ഇപ്പവും അവരിടത്തിൽതാനധികാരം ഇരിക്കേ. ഒരു കൊല ശെയ്യിക്ക അവരാൽ മുടിയാതാ? ' ചിലര്: ' അതു ശരി.' സുന്ദരയ്യൻ : 'അങ്കത്തേക്കു രാജയവും വേണ്ടാം, ഒന്നും വേണ്ടാം.കുടമണ്ണങ്കത്തയെ പട്ടം കെട്ടുങ്കോ. അദുവും അങ്കത്തേക്കു സമ്മതം താൻ. കഴക്കൂട്ടത്തങ്കത്തെ ആനാൽ അതുക്കും അങ്കത്ത മെറുത്തു ശൊല്ലാത്. അവർക്കെന്ന-ന്യാമാഹ രാജ്യപരിപാലനം ശെയ്യറവരാരെയാവിതു പട്ടം കെട്ടവേണം. അവരെയും അങ്കത്തമാരെയും ദ്രോഹിക്കവും കൂടാത്. ' കുടമൺപിള്ള : 'ഞങ്ങൾക്കും അേ്രത താത്പര്യമുള്ളു. പട്ടം കെട്ടുന്നത് അങ്ങത്തെത്തന്നെ. നേരം കോഴികൂവാറായി. ഒന്നു നിശ്ചയിക്കിൻ. ' മറ്റെല്ലാവരും: 'അവിടുന്നു നിശ്ചയിക്കുംപോലെ. ' കഴക്കൂട്ടത്തുപിള്ള : 'ഇളയതമ്പുരാൻ തിരുമനസ്സിലെ നമുക്കു മുഖം കാണിക്കാം; അതാണു നന്ന്. നാംകുടി തുണച്ചാൽ ഇപ്പോഴത്തെ കലക്കങ്ങൾ എളുപ്പത്തിൽ നീങ്ങും. പിന്നീടുള്ള പരിപാലനവും ഭംഗിയായി നടക്കും. '

സുന്ദരയ്യൻ :'കുടവായിടത്തിലെ കൊടലേകഴുകക്കൊടുങ്കോ? എനക്കെന്ന? അങ്കത്തേക്കെന്ന?' വെങ്ങാനൂർപിള്ള : 'മിടുക്കൻ !എന്തൊരു തർക്കമോ വഴക്കോ?എനിക്കൊന്നുമറിഞ്ഞുകൂടാ.' ചെമ്പഴന്തിപ്പിള്ള: ' സ്വരുമിപ്പില്ലാത്തവൻ!' പള്ളിച്ചൽപിള്ള: 'ഇതു കാര്യം മറിഞ്ഞുപോയി -' സുന്ദരയ്യൻ : 'രാമാനാമഠത്തങ്കത്തെ പേശാത്തതെന്ന ?' രാമനാമഠം: 'ഞാനോ ?ആ_പഴയാം കൂട്ടഴെ, ഇതിൻരെ എല്ലാം സാഴം ഞാൻ പഴയാം. എവന്റെ മനസ്സെല്ലാം ആ പെണ്ണിലേ കിഴക്കണു. ഏതു പെണ്ണ്? അവൻരെ മുഴപ്പെണ്ണു തന്നെ. ചെമ്പകശ്ശേരിയിലെ മധുരക്കൊഴഞ്ചാത്തി. ഇപ്പം അവനൊഴു പേഴി. വലിയതമ്പി അങ്ങുന്നു പെണ്ണിനെ കൊണ്ടുപോകുമോന്നു പേഴി. (കഴക്കൂട്ടത്തുപിള്ളയോട്)നിന്റെ ന്യായവും മൊഴയും നടപ്പും ശാസ്സഴവും പഴമാണവും ആഴും അഴിഞ്ഞില്ലെന്നോഴാ'

എല്ലാവരും: 'ഓഹോ, കേട്ടിട്ടുണ്ട്. ശരി, ശരി. വെറുതെ അല്ല തമ്പിഅങ്ങുന്ന് ദുഷ്ടനായിപ്പോയത്.' സുന്ദരയ്യൻ : (രാമനാമഠത്തോടു ഗൂഢമായിട്ട്)'ഇവർ ശെതിച്ചു പോട്ടാലോ?' രാമനാമഠം : 'എവൻ ചതിക്കും. പിഴിക്കവനെ.'

'പിടിക്കിൻ, 'കെട്ടിൻ,' 'കാച്ചിൻ, ' 'ചതിക്കും ' എന്നിങ്ങനെ ഓരോരുത്തർ ഘോഷിച്ചുതുടങ്ങി. കഴക്കൂട്ടത്തുപിള്ള യാതൊരു ചലനവും കൂടാതെ ഒരു ചാവട്ടമേൽ ചാരി ക്ഷീണിച്ചതുപോലെ ഇരുന്നു. രാമനാമഠം മുതൽപേർ കാണിച്ചത് അവിവേകമെന്ന് അവർക്കുതന്നെ തോന്നി. രാമനാമഠം എഴുന്നേറ്റു കഴക്കൂട്ടത്തുപിള്ളയുടെ സമീപത്തുചെന്ന്, സ്വാന്തനവാക്കുകൾ പലതും പറഞ്ഞു. എന്നിട്ടും കഴക്കൂട്ടത്തുപിള്ള അനങ്ങാതെ ഇരുന്നതേയുള്ളു. ഇതു കണ്ടിട്ട് ' ഇത്രയൊക്കെ പറയുന്നതെന്തിന്?ചതിക്കാൻ തുടങ്ങിയാൽ അനുഭവം ഇങ്ങനെതന്നെ' എന്ന വെങ്ങാനൂർ, ചെമ്പഴന്തി ഈ പിള്ളമാർ ആക്ഷേപമായി പറഞ്ഞു. കഴക്കൂട്ടുപിള്ള തന്റെ വാൾ കൈയിലാക്കിക്കൊണ്ട്് ചാടി എഴുന്നേറ്റു. മറ്റുള്ളവരും എഴുന്നേറ്റ്് അവരവരുടെ ആയുധങ്ങൾ ധരിച്ചുകൊണ്ട് കഴക്കൂട്ടത്തിൻരെ വഴിയിൽനിന്നു മാറിനിന്നു. കഴക്കൂട്ടത്തുപിള്ള എഴുന്നേറ്റത് യാത്രയ്ക്കായിരുന്നു. പോകുന്നതിനുമുമ്പ് ഇത്രയും പറഞ്ഞു: 'ഈ യോഗത്തിൽ എൻരെ നേരായ അഭിപ്രായം പറഞ്ഞതിൽ നിങ്ങൾ വിപരീതാർത്ഥത്തിൽ ധരിക്കുന്നു. രാമനാമഠത്തിൻരെ കളിവാക്കു കടുത്തുപോയി. ചെമ്പകശ്ശേരിയിലെ കഥ അറിഞ്ഞിരിക്കും ;എന്നിട്ടും-ഈ യോഗത്തിൽ ഇനി ഞാൻ ഇരിക്കുന്നില്ല. എന്നാൽ ഞാൻ ചതിക്കുമെന്നു നിങ്ങൾ ഭയപ്പെടേണ്. വിശേഷിച്ചും നിങ്ങൾക്ക് ആപത്തു വന്നിരിക്കുന്ന ഈ കാലത്ത് ഞാൻ പിന്മാറുയില്ല. ആലോചനകൾക്ക് ഞാനില്ല. ക്രിയയ്ക്ക്-നമ്മുടെ രക്ഷയ്ക്കുവേണ്ടിടത്തോളമുള്ള ക്രിയയ്ക്ക്-ഞാൻ മുമ്പുണ്ട്. പൊകുന്നതുകൊണ്ടു നിങ്ങൾ മറിച്ചു വയ്ക്കരുത്. വെറുതെ അല്ല, ഇരുപത്തിനാലു ശാസ്താക്കന്മാരെ കേരളത്തിന്റെ രക്ഷയ്ക്കായി മലവാരത്തിൽ പണ്ടു പ്രതിഷ്ഠിച്ചത്. കുടമണ്ണമ്മാവന്റെ കുറിപ്രകാരം നടക്കാൻ ഞാൻ കാത്തിരിക്കും' എന്നു പറഞ്ഞിട്ട് കഴക്കൂട്ടത്തുപിള്ള യോഗത്തിൽനിന്നു പോകയും ചെയ്തു.

കഴക്കൂട്ടത്തുപിള്ള കുപിതനായി പോയതുകൊണ്ട് മറ്റുള്ളവർ ക്ഷീണന്മാരായി ചമഞ്ഞു. അദ്ദേഹത്തിന്റെ കോപത്തെ ഭയന്ന് ഉത്ഥാനംചെയ്ത് അകലെ മാറിനിന്നവർ വീണ്ടും അവരവരുടെ സ്ഥാനങ്ങളിൽ ഇരുന്നു. എല്ലാവരും മിണ്ടാതെ ഇരുന്നതുകണ്ട് കുടമൺപിള്ള ഇങ്ങനെ പറഞ്ഞു:'ഉം ?എല്ലാവരും ഊമകളായിപ്പോയതെന്ത്?ഒന്നും പേടിക്കാനില്ല. തരം കണ്ടു കൊള്ളിവയ്ക്കുന്നവനല്ലാ കഴക്കൂട്ടം; ആണാണ്. ദേഷ്യപ്പെടുത്തി അയച്ചല്ലോ എന്ന് എനിക്കും ഒരു വല്ലായ്മയുണ്ട്.'

രാമനാമഠം: 'ഞാൻ പോയി വിളിക്കട്ടോ ?എനിക്കും ഒരു കിഴുകിഴുപ്പ്. ശ്ശേ!' എന്നു പറഞ്ഞിട്ട് രാമനാമഠം വലതുകൈ കുടയുകയും മുഖംകൊണ്ടു ചില ഗോഷ്ഠികൾ കാട്ടുകയും ച്യെ്തു. കുടമൺപിള്ള: 'വിളിക്കണ്ട. വിളിച്ചാലും വരികയില്ല. നമുക്കു കാര്യം നോക്കാം. കഴക്കൂട്ടത്തിനെ ഞാനേറ്റു.' എല്ലാവരും: 'അവിടുന്ന് പറയുമ്പോലെ അല്ലാതെ ഞങ്ങൾക്കൊരു തർക്കവും തകരാറും ഇല്ല. നമ്മുടെ സ്ഥിതിക്ക് തമ്പുരാനോടു രമ്യപ്പെടുക പ്രയാസം. ഇനി നിൽക്കാൻ നോക്കണം. അതാണു വേണ്ടത്. '

ഇങ്ങനെയുള്ള അഭിപ്രായം കേട്ട് കുടമൺപിള്ള താഴെ പറയുംപ്രകാരമുള്ള നിശ്ചയങ്ങൾ ചെയ്തു: ഒന്നാമതായി തമ്പിയെത്തന്നെ മഹാരാജാവായി പട്ടം കെട്ടേണ്ടതാണ്. അതിലേക്കു വലുതായ തടസ്സങ്ങൾ നേരിടുന്നതായാൽ പൂർവ്വകാലങ്ങളിലെ നടപ്പുപര്കാരം അദ്ദേഹത്തെ പന്ത്രണ്ടുകൊല്ലത്തേക്ക് രക്ഷാപുരുഷനാി വാഴിക്കണം. രണ്ടാമത്-(ഇതു കുറച്ചു തർക്കം കഴിഞ്ഞു ചെയ്ത നിശ്ചയമാണ്)തിരുവനന്തപുരത്തുവച്ച് യുവരാജാവിനെ ഹനിക്കുന്നത് ആപൽക്കരമായി വന്നേക്കാമെന്നുള്ളതിനാൽ, നാടുവാഴുന്ന മഹാരാജാവു നാടുനീങ്ങി പുണ്യാഹം കഴിഞ്ഞ് ഉടവാൽ എടുക്കുന്നതിനായി മാർത്താണ്ഡവർമ്മരാജാവ് തെക്കോട്ടു എഴുന്നള്ളുമ്പോൽ വഴിക്കുവച്ച് എട്ടുവീടന്മാർ കൂട്ടംകൂടി അദ്ദേഹത്തെ നിഗ്രഹിക്കണം. മൂന്നാമത്-തൽക്കാലം എല്ലാവരും ഒതുങ്ങിപ്പാർക്കണം. എന്നാൽ തെക്കൻദിക്കുകളിൽനിന്നു യുവരാജാവിനു സഹായമായി ജനങ്ങൾ വന്നുചേരാതെ വെങ്ങാനൂർ, പള്ളിച്ചൽ ഈ സ്ഥലങ്ങളിലെ പിള്ളമാരും വടക്കൻദിക്കുകളിൽനിന്നു വരാതെ കഴക്കൂട്ടം, ചെമ്പഴന്തി ഈ പിള്ളമാരും തിരുവനന്തപുരം മുതലായ സ്ഥലങ്ങളിലുള്ള ജനങ്ങൾ ഇളകാതെ കുടമൺ, രാമനാമഠം ഈ പിള്ളമാരും ഭൂതപ്പാണ്ടിയിൽ താമസിക്കുന്ന പാണ്ടിപ്പട രാജാവിനു വഴിപ്പെടാതിരിക്കാൻ വേണ്ട യത്‌നങ്ങൾ ചെയ്യുന്നതിനു തമ്പിമാരും ഭരം ഏൾക്കേണ്ടതാണ്. ഒന്നാമത്തെ നിശ്ചയത്തിേെന്റയും തമ്പിമാർ നിർവ്വഹിക്കേണ്ട കാര്യത്തിന്റെയും വിവരങ്ങൾ കാണിച്ചും പുണ്യാഹം കഴിഞ്ഞ് ഇരണിയലിലേക്ക് എഴുന്നള്ളത്തുണ്ടാകുന്നതുവരെ ക്ഷമിച്ചിരിക്കേണ്ടതിലേക്ക് അപേക്ഷിച്ചും ഒരു യോഗക്കുറി എഴുതി തമ്പിയുടെ പക്കൽ ഏൾപ്പിക്കുന്നതിനായി സുന്ദരയ്യന്റെ കൈയിൽ കൊടുത്തിട്ടു യോഗം പിരിഞ്ഞു.