പുളകപ്പുതപ്പിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പുളകപ്പുതപ്പിൽ

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 114 ]
പുളകപ്പുതപ്പിൽ



കണ്ടു ഞാനന്നോളൊരു കാമ്യമാം ലോക, മതാ-
വിണ്ടലമല്ലാ, വെറും വസുധയല്ലാ!

എന്നത്തലഖിലവുമെങ്ങോ പറഞ്ഞയപ്പാൻ
വന്നെത്തിയതുലമാം വസന്തരാത്രി
ആകാശപ്പന്തലെനിക്കായിട്ടു വിതാനിച്ചി-
ട്ടാരാലപ്പകലെങ്ങോ പതുങ്ങി നിന്നു

മാമകമലർമെത്ത നേരത്തേ വിരിച്ചിട്ടി-
ബ്‌ഭൂമിയും സുഖമായ സുഷുപ്തി തേടി
അശ്രാന്തപരിശ്രമക്ലാന്തരം ലതികകൾ
വിശ്രാന്തിയാർന്നു, നൃത്തരഹിതമായി
ലോലമാം താലവൃന്തത്താലെന്നെ വീശിവീശി
മാലേയമണിത്തെന്നലുറക്കമായി
മാമക ഭാഗധേയതാരകാഗമം കാത്തി-
ട്ടാ മലർത്തൊടിയിൽ ഞാൻ ക്ഷമയമർന്നു!

ദർശനമാത്രമായ് നിന്നൊരെൻ ദിവ്യസ്വപ്നം
സ്പർശസുഖമേകി, മടിയിലായീ
പേർത്തും ഞാനോർത്തു പറഞ്ഞീടുവാൻ നിരൂപിച്ച
വാർത്തകളഖിലവും മറന്നുപോയീ!
കമ്പിതാധരകങ്ങളന്യോന്യം ചിലതെല്ലാം

[ 115 ]

ചുംബനശതങ്ങളാൽ പറഞ്ഞുതീർത്തു.
വല്ലതുമങ്ങിങ്ങേകാൻ ഭാവിക്കും സമയത്തിൽ
വല്ലാതെ വിറകൊള്ളും കരതലത്താൽ
ഞങ്ങളന്യോന്യമുടലാകവേ പുളകമാം
മംഗളപ്പുതപ്പിട്ടു പുണർന്നു ഗാഡം!
കണ്ടു ഞാനന്നാളൊരു കാമ്യമാം ലോക, മതാ
വിണ്ടലമല്ലാ വെറും വസുധയല്ലാ!

ആ ലോകത്തങ്ങു കണ്ടതാലോചിച്ചൊരു ചിത്ര-
മാലേഖം ചെയ്തീടാൻ ഞാൻ മുതിർന്നനേരം
പൂർവദിഗ്വധൂമുഖച്ചില്ലുതന്നുള്ളിലത-
പ്പൂഷാവു വരച്ചാദ്യമുയർത്തിക്കാട്ടി!
ഉണ്മയിലന്നു കേട്ട ഗാനങ്ങൾ പാടിനോക്കാ-
നെന്മനോവീണക്കമ്പി മുറുക്കുന്നേരം,
ചാരുവായ്ക്കിളിനിര പാടിടും കളഗാന-
ധാരയാൽ പരിസരം മുഖരിതമായ്!
ആവുംമട്ടൊരു ലഘുകാവ്യമെഴുതുവാൻ ഞാൻ
ഭാവനത്തൂലികയൊന്നെടുത്തനേരം,
പാവനപരിമളമാർന്നിടും പൂക്കൾതോറും
പൂവനമഖിലവും പകർത്തിക്കാട്ടീ!

"https://ml.wikisource.org/w/index.php?title=പുളകപ്പുതപ്പിൽ&oldid=63068" എന്ന താളിൽനിന്ന് ശേഖരിച്ചത്