പിണ്ഡനന്ദി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പിണ്ഡനന്ദി (സ്തോത്രം)

രചന:ശ്രീനാരായണഗുരു
ശൈവസിദ്ധാന്തപരമായ ഒരു സ്തോത്രകൃതി. 1887-97 കാലത്ത് എഴുതിയത്.

 
ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ!       1

മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ
പിണ്ഡത്തിനന്നമൃതു നല്കി വളർത്ത ശംഭോ!       2

കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നൂ.       3

ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ! വിചിത്രം;
എൻതമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!       4

നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വെച്ചു
കാലന്റെ കയ്യിലണയാതെ വളർത്തി നീയേ,
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേൾക്ക ശംഭോ!       5

രേതസ്സു തന്നെയിതു രക്തമൊടും കലർന്നു
നാദം തിരണ്ടുരുവതായ് നടുവിൽ കിടന്നേൻ,
മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ-
താതൻ വളർത്തിയവനാണിവനിന്നു ശംഭോ!       6

അന്നുള്ള വേദന മറന്നതു നന്നുണർന്നാ-
ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!       7

എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു
നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!       8

എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!       9

"https://ml.wikisource.org/w/index.php?title=പിണ്ഡനന്ദി&oldid=51986" എന്ന താളിൽനിന്ന് ശേഖരിച്ചത്