നവമഞ്ജരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നവമഞ്ജരി (സ്തോത്രം)

രചന:ശ്രീനാരായണഗുരു (1884)
അന്വയക്ലിഷ്ടമായ രചന. ആമുഖശ്ലോകത്തിനു ശേഷമുള്ള ശ്ലോകങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താൽ "നാരായണകൃതമഞ്ജരി" എന്നുകിട്ടും.


ശിശു നാമഗുരോരാജ്ഞാം
കരോമി ശിരസാവഹൻ
നവമഞ്ജരികാം ശുദ്ധീ-
കർത്തുമർഹന്തി കോവിദാഃ

നാടീടുമീ വിഷയമോടീദൃശം നടന-
മാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു
കൂടിയമായതിയലും
കാടീയുമീ കരണമൂടീയെരിപ്പതിനൊ-
രേടീ കരിഞ്ഞ നിടില-
ച്ചൂടീ ദമീയമയിലോടീടുവാനരുൾക
മോടീയുതം മുരുകനേ!        1

രാപ്പായിൽ വീണുഴറുമാപ്പാപമീയരുതി-
രാപായി പോലെ മനമേ
നീ പാർവതീതനയമാപാദചൂഡമണി
മാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദി-
നോപാസനേന ചുഴിയിൽ
തീപായുമാറുമധുനാപായമുണ്മതിനു
നീ പാഹി മാമറുമുഖാ!       2


യന്നായി വന്നരികിൽ നിന്നായിരം കതിർ പ-
രന്നാഭയുള്ള വടിവേൽ-
തന്നാലിവന്നരുൾ തരുന്നാകിലൊന്നു കുറ-
യുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,
നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലില്ല ഗതിയെന്നാലുമൊന്നുരുകി-
നിന്നാലവന്നതു മതി.       3

ണത്താരിൽമാതണിയുമത്താമരക്കുസുമ-
മൊത്താഭയുള്ളടികളെ-
ന്നുൾത്താരിനുളളിലരികത്തായി വന്നമര-
വിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലി-
ലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവ-
നെ സ്ഥായിയോടുമവ നീ.       4

കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കു-
രുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പോഴുതിരുട്ടാറുമെന്തൊരുമി-
രട്ടാണിതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനി-
രുട്ടാവി വന്നു മുടിവിൽ
പൊട്ടായി നിന്ന മലമുട്ടായ നീയവന-
മിട്ടാലുമിങ്ങു കൃപയാ.       5

താണ്ടാരിൽമാനിനിയിലുണ്ടായ മാരനുമു-
രുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മന-
മുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതി-
കണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപ-
യുണ്ടാകണം മുരുകനേ.       6

മഞ്ഞാവിതൻകമനികുഞ്ഞായ നിൻ ചരണ-
കഞ്ജായ വീണു പണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു
കിം ഞായമീശതനയാ,
കിം ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ ക-
നിഞ്ഞാലുമൊന്നടിയനിൽ
പിൻ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദ-
വും ജായതേ സഫലമായ്!       7

ജ്ഞപ്തിക്കു വന്നടിയനപ്തിങ്കൾ ചൂഡനൊടു
സപ്തിക്കണഞ്ഞു മുറിയിൽ
ശബ്ദിച്ചിടാതഖിലദിൿ തിങ്ങി നിന്നു വരു-
മബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെ
യുക്തിപ്പറുത്തു പലരും
ധിൿ തിഗ്മദീധിതി സുദൃൿ തിക്കുമീ വ്യസന-
മുക്തിക്കു പാലയ വിഭോ!       8

രീണം മനം വിഷയബാണം വലിച്ചുഴറി
നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുൾക
വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു
പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു
നീ നമ്മളോടുമൊരു നാൾ!       9

"https://ml.wikisource.org/w/index.php?title=നവമഞ്ജരി&oldid=51985" എന്ന താളിൽനിന്ന് ശേഖരിച്ചത്