താൾ:Vayichalum vayichalum theeratha pusthakam.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അതെയതെ, അവനൊരുവശത്ത് പല്ലില്ല സ്നേഹിതാ. ഒരിക്കൽ ഉരുണ്ടുവീണ് അപകടത്തിൽപ്പെട്ടതാണവൻ. ഒരു വശത്തെ പല്ലുകളും പോയി. മുടന്തനുമായി."

"ഓ അതു ശരി."

"ഏതായാലും ഭാഗ്യം തന്നെ. താങ്കൾ കൃത്യമായി അവനെത്തന്നെ കണ്ടു പിടിച്ചല്ലോ. എവിയെയാണവനെ കെട്ടിയിരിക്കുന്നത് എന്ന് കാണിച്ചു തരൂ. എനിക്ക് രാത്രിയിൽത്തന്നെ അവനെയും കൊണ്ട് കുടിലിലെത്താമല്ലോ." കഴുതക്കാരൻ ധൃതികൂട്ടി.

പക്ഷെ കച്ചവടക്കാരൻ ഇരുന്നിടത്തിരുന്ന് ചരിച്ചതേയുള്ളൂ. എന്നിട്ടു സാവധാനം പറഞ്ഞു: "എന്റെ പ്രിയ സുഹൃത്തേ! സത്യം പറഞ്ഞാൽ ഞാനവനെ കണ്ടതേയില്ല!"

"എന്ത്! കണ്ടിട്ടില്ലെന്നോ! പച്ചക്കള്ളം."

"താങ്കൾ ക്ഷോഭിക്കാതിരിക്കൂ. ഞാനവനെ കണ്ടതേയില്ല. ഞാൻ താങ്കളെ പറഞ്ഞു മനസ്സിലാക്കാം..."

"അമ്പട കള്ളാ? നീയിനി പറഞ്ഞു മനസ്സിലാക്കാമെന്നോ! കഴുതയ്ക്ക് മുടന്തുള്ളതും വായിൽ പല്ലില്ലാത്തതും വരെ കണ്ടവൻ കഴുതയെ കണ്ടില്ലെന്ന്! മര്യാദക്കു കഴുതയെ തരുന്നോ ഇല്ലയോ?"

"ഞാൻ കാണാത്ത കഴുതയെ ഞാനെങ്ങനെ തരും സുഹൃത്തേ!" കച്ചവടക്കാരൻ സൗമ്യമായി ചോദിച്ചു.

എന്നാൽ കഴുതക്കാരൻ ചാടിയെഴുന്നേറ്റ് ഒരു ഭ്രാന്തനെപ്പോലെ മുന്നോട്ടു കുതിച്ചു. കച്ചവടക്കാരന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ഉന്ത്, തള്ള്, അടി, ബഹളം. ഉറങ്ങിക്കിടന്നവരെഴുന്നേറ്റു. സത്രം സൂക്ഷിപ്പുകാരൻ രംഗത്തുവന്നു. കേട്ടവർ കേട്ടവർ കഴുതക്കാരന്റെ ഭാഗം പറഞ്ഞു. കഴുതയെ കച്ചവടക്കാരൻ ഒളിപ്പിച്ചിരിക്കുകയാണ് എന്നുതന്നെ എല്ലാവരും കരുതി.

"നമുക്കു രാജാവിനെത്തന്നെ കണ്ടു പരാതി പറയാം. ഈ കള്ളനെ ഒരു പാഠം പഠിപ്പിക്കണം." ആരോ പറഞ്ഞു. എല്ലാവരും അത് സമ്മതിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/13&oldid=172171" എന്ന താളിൽനിന്ന് ശേഖരിച്ചത്