ഇന്ന് നാം ഉപയോഗിക്കുന്ന ഓരോ ഉൽപന്നങ്ങളിലും ലോകത്തെമ്പാടും വിവിധ രാജ്യങ്ങളിലായി, വിവിധ കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന ലക്ഷോപലക്ഷം മനുഷ്യരുടെ അധ്വാനത്തിന്റെ അംശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിലെ ഏറ്റവും ഒടുവിലത്തെ ഭാഗം, ഒരു പ്രത്യേക ഉൽപന്നമുണ്ടാക്കുന്ന തൊഴിലാളിയുടെ അധ്വാനം മാത്രമേ നാം പ്രകടമായി മനസിലാക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അപ്പോൾ ഇന്ന് ലോകത്തിൽ കാണുന്ന എല്ലാ ഉൽപന്നങ്ങളിലും -- അവ യന്ത്രങ്ങളാകാം, ഉപഭോഗവസ്തുക്കളാകാം -- ലോകത്തിൽ ഇന്നോളം ജീവിച്ച് മരിച്ച എല്ലാ മനുഷ്യരുടെയും അധ്വാനത്തിന്റെ ഫലങ്ങൾ ഉൾകൊണ്ടിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും സ്വത്തിന്റെ അവകാശികൾ മക്കളാണെങ്കിൽ ഇന്നേവരെ ജീവിച്ചു മരിച്ച എല്ലാവരും കൂടി ഉണ്ടാക്കിയിട്ടുള്ള സ്വത്തിന്റെ അവകാശികൾ അവരുടെയെല്ലാം മക്കളായ ഇന്ന് ജീവിക്കുന്നവർ എല്ലാവരും ആണല്ലോ! അങ്ങനെയിരിക്കെ നാട്ടുകാർ ബാങ്കിൽ നിക്ഷേപിച്ച പണത്തിൽ നിന്ന് കടമെടുത്ത് കളമശേരിയിലെ കമ്പനിക്ക് കൊടുത്തു എന്ന പേരിൽ അവിടത്തെ യന്ത്രം ആരുടെയെങ്കിലും ഒരാളുടെ സ്വന്തം ആയിത്തീരുന്നത് എങ്ങനെയാണ്? ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയുടെ, നിയമം അതാണ് -- എന്നു മാത്രമേ പറയാൻ പറ്റൂ. അർഥശൂന്യവും അശാസ്ത്രീയവുമാണിതെന്ന കാര്യം പകൽ പോലെ വ്യക്തമാണ്.
മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ട യന്ത്രങ്ങളും മറ്റ് സാമാനങ്ങളും ഏതാനും വ്യക്തികളുടെ സ്വന്തമാണ് എന്നുവരുന്നത് ഒരു യുക്തിക്കും ചേരുന്നതല്ല. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്നത് പഴയ ഒരു ചൊല്ലാണ്, ഇന്നും നമ്മുടെ നാട്ടിൽ നടപ്പുള്ളതുമാണ്. എന്നാൽ പലപ്പോഴും ഇതിലെ അനീതിയും അശാസ്ത്രീയതയും നാം മനസ്സിലാക്കുന്നില്ല. മാത്രമല്ല, നിലവിലുള്ളത് ന്യായമാണെന്ന് പോലും നമ്മെ ബോധ്യപ്പെടുത്താൻ അവർക് കഴിയുന്നു.
കൂലിവേല വ്യവസ്ഥയെയും ഉൽപാദന ഉപകരണങ്ങളെയും സംബന്ധിച്ച ധാരണയിൽ മാത്രമായി ഒതുക്കാവുന്നതല്ല തൊഴിലാളികളുടെ വർഗബോധം. കാരണം, സമൂഹ വ്യവസ്ഥയുടെ സമൂലമായ പരിവർതനത്തിനു വേണ്ടി ശ്രമിക്കുന്ന തൊഴിലാളി വർഗത്തെ ആശയക്കുഴപ്പത്തിലാക്കാൻ ഇന്നത്തെ സ്വത്തുടമാവർഗം പല വേലകളും പ്രയോഗിക്കുന്നതാണ്. ഈ കാണായ പ്രപഞ്ചമെല്ലാം മിഥ്യയാണെന്നും ഈശ്വരനൊന്നേ സത്യമായുള്ളൂ എന്നും മറ്റുമുള്ള അവരുടെ പഴയ വാദത്തിന് പുതിയ പല രൂപങ്ങളും ഇന്നുണ്ടായിട്ടുണ്ട്. അവർ ചോദിക്കുന്നു., 'ശാസ്ത്രം ഇന്ന് ശരിയെന്ന് പറയുന്നത് നാളെ തെറ്റെന്ന് തെളിയിക്കപ്പെടുന്നു; നാളത്തെ ശരി മറ്റെന്നാൾ നിഷേധിക്കപ്പെടുന്നു. പ്രകാശം കണമാണെന്ന് പറഞ്ഞു; പിന്നെ തരംഗമാണെന്ന് പറഞ്ഞു. പിന്നെ രണ്ടുമാണെന്ന് പറഞ്ഞു. അവസാനം രണ്ടുമല്ലെന്ന് പറഞ്ഞു. ന്യൂട്ടന്റെ സിദ്ധാന്തങ്ങൾ ശരിയല്ലെന്ന് ഐൻസ്റ്റൈൻ പറഞ്ഞു. ഐൻസ്റ്റൈന്റേത് അപര്യാപ്ത-