താൾ:Sarada.djvu/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വല്ല ദിക്കിലും അന്വേഷിച്ചു ശ്രമിച്ചാൽ താങ്കൾക്കും അച്ഛനിൽനിന്നു കിട്ടിയ സ്വത്തിനെ അല്പം അധികരിപ്പിക്കാമായിരുന്നു. എന്നാൽ ഇതു താങ്കളുടെ മനസ്സിന്നഭിരുചിയുള്ള ഒരു കാര്യമായിരുന്നില്ല. ഇതിൽ താങ്കൾ തെറ്റിപ്പോയി എന്നു സൂക്ഷ്മാലോചന ചെയ്യുന്ന യാതൊരാളും പറകയില്ലെന്നു നിർവ്വിവാരമാണു്. തന്റെ പക്കൽ കിട്ടിയ മുതൽ താൻ ആർക്കാവശ്യമായി തന്റെ പ്രവൃത്തിക്കു സഹജമായ അനർഗ്ഗള വിരക്തി നടിക്കുകയും ഭാവിക്കുകയും ചെയ്തു. അങ്ങിനെ താങ്കൾ കാലം കഴിച്ചുപോരുന്നു. "ഈ അനർഗ്ഗള വിരക്തി" എത്രകണ്ടു മധുര രസമായി മാധുര്യമുള്ള മനസ്സുകൾക്കു തോന്നുന്നു എന്നു ഇവിടുന്ന് വിചാരിക്കേണ്ടതാണു്. കാശിക്കു് ഇവിടെനിന്നു എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. രാമേശ്വരത്തേക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. ഗോകർണ്ണത്തേക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. വൃന്ദാവനത്തിലേക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. മൂകാംബിക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. ജഗന്നാഥത്തിലേക്കു എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. കന്യാകുമാരിക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. അയോദ്ധ്യക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. ഈ വക ആലോചനകൾ ഒക്കെയും ചെയ്താൽ അപ്പോൾ താങ്കൾ എത്രയൊക്കെ ഭക്തനാണെന്ന് അറിയും. ഇപ്പോൾ വയസ്സു 50-തിന്നു താഴെ ആയിരിക്കേണമെന്നു എനിക്കു തോന്നുന്നു. ഈ അമ്പതിലധികം വർഷങ്ങൾകൊണ്ടു കേവലം ഒരു മനുഷ്യനു സാധിക്കാത്ത പുണ്യോൽക്കർഷമായ ഈ പ്രവൃത്തികൾ നിഷ്‌പ്രയാസം ചെയ്തിട്ടുള്ള ഒരു പുമാൻ എന്നു താങ്കളെ അറിയുന്ന ഈ കാണുന്ന നിവാസികൾ എല്ലാം നിർദ്ദാഷണ്യം പറയുന്ന ഒരാളല്ലെ താങ്കൾ? ഇങ്ങിനെയെല്ലാം ഗുണകർമ്മങ്ങൾ ഔഷ്ഠിച്ചു സാദ്ധ്യം വരുത്തിയിരിക്കുന്ന താങ്കളുടെയും അച്ഛന്റെയും സ്ഥിതി നോക്കിയാൽ പൂഞ്ചോലക്കര എടത്തിലേക്കു വേണ്ടി അറിഞ്ഞുംകൊണ്ടു ഒരു കള്ളസാക്ഷി പറയുവാൻ താങ്കൾ തുനിയുമെന്നു് ഞാൻ ഒരിക്കലും വിശ്വസിക്കയില്ല.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/180&oldid=169820" എന്ന താളിൽനിന്ന് ശേഖരിച്ചത്