താൾ:Sarada.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഗ്യനായ ഒരു മലയാളിക്കുതന്നെ കൊടുക്കണമെന്നു് എനിക്കുണ്ടായ അതിയായ മോഹം നിമിത്തവും ഇതിനുശേഷം മലയാളത്തിലേക്കു തന്നെ മടങ്ങിപ്പോവാമെന്നു ഞങ്ങൾ ഉറച്ചു. ഈ കാലം നിർഭാഗ്യശിരോമണിയായിത്തീർന്ന ഞാൻ ബേങ്കിൽനിന്നു പണം തിരിയെ ചോദിക്കാൻ ഭാവിക്കുമ്പോഴേക്കു് ആ ബേങ്ക് കടത്തിൽപ്പെട്ടു നശിച്ചുപോയിരിക്കുന്നു. ഞാൻ പലിശയ്ക്കു ഇട്ടിരുന്ന അമ്പതിനായിരം ഉറുപ്പികയും നശിച്ചുപോയി. ദീപാളിയായ ബേങ്കുടമസ്ഥന്മാർ ബേങ്കിലെ ബാക്കിസ്വത്തു കടക്കാർക്കു് ഓഹരിചെയ്തു കൊടുത്തതിൽ ഒരു മൂവായിരം ഉറുപ്പികമാത്രം എനിക്കു തന്നു. അതും വാങ്ങി നമ്മൾ വടക്കേ ഇൻഡ്യ വിട്ടു മലയാളത്തിലെക്കു പുറപ്പെട്ടു വരുംവഴി രാമേശ്വരയാത്ര ചെയ്യണം, എന്നാൽ എനിക്കു രോഗത്തിനു ശാന്തത ഉണ്ടാവുമെന്നു് ആഗ്രഹിച്ചു് നമ്മൾ നേരെ ഇവിടെ രാമേശ്വരത്തേക്കു വന്നു. ഇവിടെ വച്ചു നിന്റെ അമ്മയ്ക്കു കഠിനമായ ഒരു ജ്വരം ഉണ്ടായി. നുമ്മളെ ഈ സ്ഥിതിയിൽ ഇട്ടു് അവൾ സ്വർഗ്ഗപ്രാപ്തിയാകയും ചെയ്തു. "ഇങ്ങനെയാണു് മകളെ പൂർവവൃത്താന്തങ്ങൾ. നമ്മൾ ഇപ്പോൾ കുട്ടിയുടെ വീട്ടിൽ ചെന്നാൽ കുട്ടിയേയും എന്നേയും ആരും അറികയില്ല, നിശ്ചയം."

അച്ഛൻ പറഞ്ഞതു് എല്ലാം സാവധാനത്തിൽ സൂക്ഷ്മതയോടെ കേട്ടശേഷം ശാരദ കുറഞ്ഞൊന്നു വിചാരിച്ചു. പിന്നെയും ചോദിക്കുന്നു.

ശാ:- എനിക്കൊന്നുകൂടി അച്ഛനോടു ചോദിപ്പാനുണ്ടായിരുന്നു. അതു് അച്ഛനെക്കുറിച്ചുതന്നെയാണു്. അച്ഛനും എനിക്കും വീടുകൾ വെവ്വേറെയാണോ. എന്താണു് അച്ഛൻ "എന്റെ വീടു്" എന്നു പറയുന്നതു്. അച്ഛനു വീടു വേറെ ഉണ്ടോ. ഉണ്ടെങ്കിൽ അതു് എവിടെയാണു്. അച്ഛനു വീട്ടിൽ ആരെല്ലാമുണ്ടു് . ഇതും കൂടി എനിക്കു അറിവാൻ ആഗ്രഹമുണ്ടായിരുന്നു. എന്നോടു പറയുന്നതിൽ വിരോധമില്ലെങ്കിൽ പറഞ്ഞുതരണം.

രാ:- ഒരു വിരോധവുമില്ല. എന്റെ മകൾ അതും അറിഞ്ഞിരിക്കേണ്ടതാണു് . എന്റെ വീടു് നിന്റെ പൂഞ്ചോലക്കര എടമുള്ള രാജ്യത്തുനിന്നു ഒരു പതിനഞ്ചുകാതം തെക്കാണു്. ഞാൻ ജാതിയിൽ വളരെ യോഗ്യതയുള്ള ഒരു നായരാണു്. നിന്റെ ജാതിക്കു സമം തന്നെയാണു്. എന്നാൽ നിന്റെ വീട്ടിലേക്കു പ്രഭുത്വം ഉണ്ടാകകൊണ്ടു് എന്റെ ജാതിക്കാർ സമത്വമായി നടന്നുവരാറില്ല.

ശാ:‌- എന്താണു് അച്ഛാ പ്രഭുത്വം എന്നു വച്ചാൽ.

രാ:-രാജ്യം വാണു മനുഷ്യരെ ശിക്ഷാരക്ഷചെയ്തിരുന്നു മുമ്പുള്ള

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/11&oldid=169742" എന്ന താളിൽനിന്ന് ശേഖരിച്ചത്