താൾ:Sangkalpakaanthi.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദിത്യാരാധന

പൂതമാം ചൈതന്യത്തിൻ പൊൻവിളക്കുമായെത്തും
ശ്രീതാവും നവജീവദാതാവേ,സവിതാവേ!
അന്ധകാരത്തിങ്കൽനിന്നുണരും മായാലോകം
നിൻതിരുമുമ്പിൽക്കൂപ്പുകൈയുമായ് നിൽപൂ മൂകം
കർമ്മസാക്ഷിയാം സ്വാമിൻ, ഭഗവൻ, ഭവൽസ്പർശം
ബ്രഹ്മാണ്ഡത്തിനു പുത്തൻപുളകോദ്ഗമം ചേർപ്പൂ!
തുച്ഛമാം തൃണംപോലും മുത്തണിത്തല പൊക്കി-
സ്സ്വച്ഛന്ദം, ദിവസ്പതേ, നോക്കിനിൽക്കുന്നു നിന്നെ!
മലയും കുന്നും കാടും നിന്നിൽനിന്നുതിരുന്ന
മഹനീയാംശുക്കൾതൻ ഹേമകോടീരം ചൂടി,
ദൂരത്തു ദൂരത്തനാദ്യന്തമായ, മേയമായ്-
ത്താരകാപഥത്തിനെയുമ്മവെച്ചതാ, നിൽപൂ!
മറുഭാഗത്തോ, മഹാസാഗരം ഗംഭീരം നിൻ-
മഹിമാവോളംതല്ലിത്തല്ലി നിന്നുദ്ഘോഷിപ്പൂ!
ജീവികൾ സമസ്തം നിൻവെളിച്ചം കുടിച്ചാ,ത്മ-
ശ്രീവിലാസത്താൽ നിന്നെക്കീർത്തിപ്പു പേർത്തും പേർത്തും!
ജീവനും വെളിച്ചവും ശാന്തിയുമല്ലാതില്ല,
ദേവ, നിൻ സമാഗമമംഗളരംഗത്തിങ്കൽ!
മരണത്തണുപ്പിന്റെ മാറാലയെല്ലാം മാറ്റി
മഹിതജ്യോതിസ്സേ, നീ ജീവിതം നീട്ടിക്കാട്ടി!

ചിറകറ്റെങ്ങോ വീണുപോയതാമിരുട്ടിന്റെ
ചിതയിൽത്തൂമഞ്ഞിനാൽക്കണ്ണുനീർക്കണം വീഴ്ത്തി,
നില്ക്കയാണാത്താദരം നിൻമുൻപിൽ, പ്രണാമത്തിൻ-
നിസ്തുലോപഹാരവുമേന്തിക്കൊണ്ടഷ്ടാശകൾ!
ശാശ്വതവിശ്വപ്രഭാസാരമേ, നിന്നാൽ സുഖ-
ശാദ്വലസമൃദ്ധമാണെന്നുമീ മരുഭൂമി!
പച്ചനീരാളം പുതപ്പിച്ചു, നീ വരളുന്ന
നെൽച്ചെടിപ്പാടങ്ങൾതൻ നഗ്നത മറയ്ക്കുന്നു;
മുകിൽമാലയാൽ നീലമേലാപ്പു കെട്ടിത്തൂക്കി
മുകളിൽ വർഷത്തിന്റെ പന്തൽ നീയൊരുക്കുന്നു;

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/38&oldid=169648" എന്ന താളിൽനിന്ന് ശേഖരിച്ചത്