താൾ:Sangkalpakaanthi.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എത്ര ദൂരത്തിൽ സുഖിച്ചിരുന്നു,ജ്ജ്വല-
സ്വപ്നവും കണ്ടു കഴിച്ചവരാണവർ!
അന്നും സുഖമായ്ക്കഴിഞ്ഞവരാണവ-
രി,ന്നും സുഖമായ്ക്കഴിഞ്ഞവരാണവർ!
ക്ലേശം സഹിക്കുവാന,ന്നുമിന്നും ദേഹ-
നാശം ഭവിക്കുവാൻ,കഷ്ട,മീ ഞങ്ങളും!

പൂമണിമേടയിൽബ്ഭാഗ്യവാന്മാരവർ
കോൾമയിർക്കൊണ്ടു കഴിയുന്നിതിപ്പൊഴും!
ഇന്നവർതൻധീരകൃത്യങ്ങളോരോന്നു
വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകർ;
ആയവർതൻഗളത്തിങ്കലണിയുന്നു
മായാത്ത കീർത്തികൾ മന്ദാരമാലകൾ!
ചേലിലെഴുതും സുവർണ്ണലിപികളിൽ
നാളെച്ചരിത്രമവരുടെ പേരുകൾ!
ഞങ്ങളോ?- ഹാ, മഹാത്യാഗമനുഷ്ഠിച്ച
ഞങ്ങളോ?- കഷ്ടം, വെറും നിഴല്പാടുകൾ!
മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ
വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ!
ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾത-
ന്നാരാധനീയമാം പാവനാത്മാർപ്പണം?

രക്തക്കളത്തിലി,വിടെ,ക്കഴുകുകൾ
കൊത്തിവലിക്കുന്നു ഞങ്ങൾതന്നസ്ഥികൾ!
വട്ടമിട്ടാർത്തു പറക്കുന്നു,കൂർത്തൊര-
ക്കൊക്കും വിടർത്തിക്കൊടുംമലങ്കാക്കകൾ!
അട്ടഹസിപ്പൂ ഭയങ്കരമായി,ടി-
വെട്ടിടുംമട്ടിൽ,ച്ചുടലപ്പിശാചികൾ!
ഞെട്ടിത്തെറിക്കുമാറെ,പ്പൊഴും ഞങ്ങൾതൻ-
ചുറ്റും നടക്കുന്നു കങ്കാളകേളികൾ!-
സംഗ്രാമഭൂവിലോ,കഷ്ട,മണഞ്ഞു നീ
ഞങ്ങളെക്കാണാൻ, സമാധാനദേവതേ?

എല്ലാം കഴിഞ്ഞു;- നശിച്ചു സകലതും
കല്യാണദായിനി,യാതൊന്നുമില്ലിനി.
നീ വന്നു ഞങ്ങളെപ്പുൽകൂ,നിരുപമേ,
നീറാതെ വേഗം മരിക്കട്ടെ ഞങ്ങളും!
ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിൽനി-
ന്നേതുത്സവത്തെക്കൊതിച്ചു നീയെത്തിയോ;
ആ മഹാക്ഷേമമൊരേടവും കാണാതെ
നീ മടങ്ങാനാണിടവന്നതെങ്കിലും,

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/36&oldid=169646" എന്ന താളിൽനിന്ന് ശേഖരിച്ചത്