താൾ:Sangkalpakaanthi.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണാങ്കണത്തിൽ

ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിൽനി-
ന്നേതിനെത്തേടിയിങ്ങേകയായെത്തി നീ?
നിൻകൈയിൽ മിന്നുമാ വാടാവിളക്കിന്റെ
തങ്കപ്രകാശത്തിൽ മുങ്ങിക്കുളിച്ചിതാ,
നീഹാരസാന്ദ്രമാമീറൻവനപ്പച്ച-
നീരാളസാരിയുലഞ്ഞുലഞ്ഞങ്ങനെ,
പൂഞ്ചോലകളാൽ,ച്ചുരുണ്ടുനീണ്ടുള്ളൊര-
പ്പൂഞ്ചായൽ കെട്ടഴിഞ്ഞൂർന്നുവീണങ്ങനെ,
കുന്നിനാൽക്കൈകൂപ്പി നിശ്ചലം നിൽപു നിൻ-
മുന്നിൽ വിമോഹനവിശ്വവിലാസിനി!
വാരിവിതയ്ക്കയോ നീളെ നി, നിർമ്മലേ,
വാരഞ്ചുമോരോ പുളകാങ്കുരങ്ങളെ?
നൊന്തുനീറിടും ഹൃദയശതങ്ങളി-
ലെന്തു പീയൂഷം തളിക്കുവാനെത്തി നീ?

ആരാണു ഞങ്ങളെന്നാണോ?- മനുഷ്യന്റെ
ഘോരദുർമ്മോഹത്തിനൂണായടിഞ്ഞവർ.
വീണുപോയ് ഞങ്ങൾ വികലാംഗരായ്, രണ-
ക്ഷോണിയിലോ,ർക്കുന്നതാരിനി ഞങ്ങളെ?
മുന്നോട്ടു പോയിതാ, നായകമാനികൾ
മിന്നിച്ചു മേന്മേൽ വിജയപതാകകൾ.
ഇത്രനാൾ ഞങ്ങളോടൊന്നിച്ചിരുന്നവ-
രത്രമേൽ പ്രാണനായ്ത്തമ്മിൽക്കഴിഞ്ഞവർ;
ഇന്നവരുന്നതസോപാനവർത്തികൾ;
ഞങ്ങളോ?-ജീർണ്ണിച്ചടിഞ്ഞ മൺഭിത്തികൾ!
ഇന്നവരന്യർ, പരസ്പരം കാണുകിൽ-
ത്തന്നെയും ഞങ്ങളാരെന്നറിയാത്തവർ!-
കഷ്ടമവർക്കു കയറാൻ നടപ്പടി
കെട്ടിയോർ ഞങ്ങളാണസ്ഥിഖണ്ഡങ്ങളാൽ!-
ജീവരക്തം വാർന്നൊലിക്കിലും ഞങ്ങൾതൻ
സേവനോൽക്കണ്ഠമാമസ്ഥിഖണ്ഡങ്ങളാൽ!

അന്നെത്രയെത്ര ശപഥങ്ങൾ ചെയ്ത,വർ
നിന്നില്ല പിന്നിൽ പരമവിനീതരായ്!
ശത്രുപ്രഘാതം സഹിക്കുവാൻ ഞങ്ങളും
ജൈത്രയാത്രയ്ക്കാ പ്രതാപപിണ്ഡങ്ങളും!
വാൾത്തലച്ചീറ്റലോരോന്നിലും, കുങ്കുമം
ചാർത്തി, മാത്സര്യം മദിച്ചുനിന്നാടവേ;
ആയുരാരോഗ്യങ്ങൾ ഞങ്ങൾ ബലികൊടു-
ത്താ യുദ്ധദേവയ്ക്കാശിസ്സു നേരവേ;

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/35&oldid=169645" എന്ന താളിൽനിന്ന് ശേഖരിച്ചത്