താൾ:Sangkalpakaanthi.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കിലു,മിന്നതിൻ മായികദർശന-
മെൻകരൾക്കാമ്പിൽ കൊളുത്തുന്നു സങ്കടം.

കെട്ടുപോകാം മർത്ത്യനൊ;ട്ടുനാൾ ചെല്ലുകിൽ-
ക്കിട്ടാത്തതിനെക്കുറിച്ചുള്ള സങ്കടം;
കിട്ടിയതെ,ന്നാലൊ,രു ഫലമില്ലാതെ
നഷ്ടപ്പെടുന്നതാണെങ്കിലും ദുസ്സഹം!
മാനസം നൊന്തിന്നു മാഴ്കുകയല്ലാതെ,
ഹാ, നഷ്ടഭാഗ്യ ഞാൻ മറ്റെന്തു ചെയ്യുവൻ?
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു, മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!

വിദ്യാലയം വിട്ടു, ഞാനുമെൻതോഴനും
സദ്രസമൊന്നിച്ചു പോരമപ്പോരലും;
ഉൾപ്പുളകാംഗരായോരോ വിനോദങ്ങ-
ളുച്ചരിച്ചാർത്തു ചിരിക്കും ചിരിക്കലും;
ഇന്നലെ,ക്കഷ്ട , കഴിഞ്ഞപോൽത്തോന്നുന്നി-
തെന്നുള്ളിൽ, വർഷങ്ങളേറെയായെങ്കിലും!
ഇന്നത്തെമട്ട,ത്ര നീങ്ങാതെ നീണ്ടത-
ല്ലന്നണഞ്ഞോരോ ദിവസങ്ങളൊന്നുമേ!

കാണിനേരംപോലുമാരെയും കാക്കാതെ
കാലപ്രവാഹമിരമ്പിക്കുതിക്കിലും,
ആയതിലുൾച്ചേർന്നകന്നു മറഞ്ഞതി-
ല്ലാനന്ദസാന്ദ്രമാം ഞങ്ങൾതൻ സൗഹൃദം.
ബുദ്ധിയും മെയ്യും മനസ്സും സ്വഭാവവു-
മൊപ്പം വളർന്നു വളർന്നുവന്നങ്ങനെ;
കണ്ടതെല്ലാം മാറി-കാണാത്തതോരോന്നു
കണ്ടിടാറായി കരളിനും കണ്ണിനും.
താരുണ്യമായി മനോഹരശൈശവം;
ചാരുപ്രണയമായ് മംഗലസൗഹൃദം!

ഉദ്ധതയൗവനത്തിന്നുണ്ടൊരുവക
മദ്യ,മതിന്റെ വികാരലഹരിയിൽ
ചിത്തം ചിറകുവിടുർത്തുന്നിതേ,തൊരു
ചക്രവാളത്തിനുമപ്പുറത്തെത്തുവാൻ!

അന്നു സൗഭാഗ്യപരിമളം കൊച്ചല
ചിന്നിയടുത്തടുത്തെത്തിത്തലോടവേ ,
ഞാനഭിമാനിച്ചു, ജീവിതമാനന്ദ-
ഗാനസങ്കേതമാണെന്നു വിഭ്രാന്തിയാൽ!

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/23&oldid=169632" എന്ന താളിൽനിന്ന് ശേഖരിച്ചത്