താൾ:Sangkalpakaanthi.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ കാലങ്ങൾ

എങ്കിലും, തോഴി, തിരിച്ചിനിക്കിട്ടുമോ
സങ്കല്പമാത്രമാമാ മധുരാമൃതം?
ആ വസന്തോത്സവം വന്നു നൃത്തംചെയ്ത
ജീവിതത്തിന്റെ തളിർവിരിപ്പാതയിൽ,
ഒന്നതിൻസ്മാരകം ചൊന്നിടാൻപോലുമി-
ല്ലിന്നതിൻ കാലടിപ്പാടുകളൊന്നുമേ.

മുന്നിലക്കാണും തിമിരപ്പടർപ്പില-
പ്പൊന്നുങ്കതിരിനി വീണ്ടും പൊടിക്കുമോ?
അയ്യോ, നിരാശേ,നിരാശേ, മതി മതി,
വയ്യെനിക്കേ, വം ഞെരിക്കരുതെന്നെ നീ!
ഒന്നു പോയ്ക്കൊള്ളട്ടെ മുന്നോട്ടുതന്നെയി-
ക്കണ്ണീർപ്പുഴയിൽ കുളിച്ചു കുളിച്ചു ഞാൻ.

ഭാവി ദൂരത്താ,താ, നോക്കിനില്ക്കുന്നിതെ,ൻ-
ഭാവനാ ചിത്രങ്ങളൊക്കെയും മായ്ക്കുവാൻ.
അത്തലിൻ ചുട്ട വെയ്‌ലേറ്റു, പഴുത്തൊരീ
വർത്തമാനത്തിൻ പരുത്ത പാറപ്പുറം
പൊള്ളിക്കയാണിതാ, ചിന്താശതങ്ങൾതൻ-
മുള്ളേറ്റു ചോരയൊലിക്കും മനസ്സിനെ!
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു, മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!

പച്ച വിടുർത്തി വിരിച്ച തടങ്ങളെ-
ക്കൊച്ചലച്ചാർത്താൽപ്പുണർന്നുകൊണ്ടങ്ങനെ,
ചിന്നിപ്പതഞ്ഞു പുളകഞ്ഞൊഴുകുന്നൊര-
ക്കുഞ്ഞരുവിക്കും മറുകരയ്ക്കപ്പുറം,
ശ്യാമളകാനനച്ഛയാ മൂടീടുമ-
ഗ്രമാമതിപ്പൊഴും മുന്നിലെത്തുന്നു മേ!

വെള്ളാമ്പൽ പൂത്തു പരന്ന പാടങ്ങളു-
മുല്ലസൽക്കാടും തളിർത്ത മരങ്ങളും;
മഞ്ഞത്തു,ഷസ്സിൽക്കനകനീരാഴിയിൽ
മുങ്ങിക്കുളിച്ചു ലസിക്കും മലകളും;
പന്ത്രണ്ടുമാസവും പൂവിട്ടുനില്ക്കുമ-
ച്ചമ്പകത്തയ്യും പരിസരോദ്യാനവും;
ഒന്നൊഴിയാതെ, സമസ്തവും കാണ്മതു-
ണ്ടിന്നാ സ്മരണതൻവെൺചില്ലിലൂടെ ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/22&oldid=169631" എന്ന താളിൽനിന്ന് ശേഖരിച്ചത്