താൾ:Ramarajabahadoor.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആനന്തരഭാഷണം, തിരുവിതാംകൂറിലെയും ടിപ്പുവിന്റെയും സേനാസന്നാഹങ്ങളുടെ പോരും പോരായ്മകളെക്കുറിച്ചുള്ള വിവേചനത്തിലേക്കു തിരിഞ്ഞു. ടിപ്പുവിന്റെ സേനാധിപനാൽ നയിക്കപ്പെടുന്ന അക്ഷൗഹിണികൾ ഗോമാംസഭുക്കുകളായുള്ള രാക്ഷസന്മാരാണെന്നും കുലശേഖരപ്പെരുമാളെയോ സ്വകുലരാജ്യങ്ങളെയോ സ്വസമുദായാചാരങ്ങളെയോ കുറിച്ച് അഭിമാനമുള്ളവർ അനുഷ്ഠിക്കേണ്ട പദ്ധതികൾ ഇന്നിന്നതാണെന്നും അജിതസിംഹൻ, പരശുരാമൻ നടിച്ചു, ഗ്രാമം അറുപത്തിനാലിന്റെയും മുമ്പിലെന്നപോലെ അരുളിച്ചെയ്തു. മായാശസ്ത്രധാരികളായി ആക്രമിക്കാൻ അടുക്കുന്ന ഇന്ദ്രജിത്തുകളെ വെല്ലണമെങ്കിൽ, ബ്രഹ്മവൈഷ്ണവാദിശസ്ത്രങ്ങൾ പ്രയോഗിപ്പാൻ വിരുതുള്ള ഒരു പ്രത്യേകസൈന്യത്തെ, മഹാരാജാവെക്കുറിച്ചു നിർവ്യാജഭക്തിയുള്ള മഹാനുഭാവന്മാർ ശേഖരിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടിട്ട് തന്റെ നാട്ടിൽനിന്നു ഗൂഢമാർഗ്ഗങ്ങളിലൂടെ പതിനായിരത്തിൽപ്പരം പദാതിയെ താൻ വരുത്തുന്നുണ്ടെന്നുള്ള രഹസ്യത്തെയും പൊഴിച്ചു. ഉണ്ണീത്താൻ സ്വരാജ്യഭക്തിയാൽ തെളിഞ്ഞു, അഭിനന്ദനഭാവത്തിൽ ആ പ്രാസംഗികനെ നോക്കി നിന്നപ്പോൾ, ത്യാഗധീരനായ ആ നവചേരമാൻ ഇങ്ങനെ കല്പിച്ചു: "അതു പോരാ കാർണ്ണോരേ! ഓരേ ഉന്മേഷിപ്പിക്കാൻ ഇവിടെയും ചിലതുണ്ടാകുക- അല്ലാണ്ടെന്തു നലം, കുലം, ബലം?"

ഉണ്ണിത്താൻ: "അടിയൻ തിരുമനസ്സിലേക്കുവേണ്ടി എന്തു ചെയ്‌വാനും ഒരുക്കമുണ്ട്."

അജിതസിംഹൻ: "നാവുകൊണ്ടു പറഞ്ഞാൽ മതിയോ? ആളും പൊരുളും, ഇറക്കിന്. കിടയായിട്ടു പത്തുപരിഷയിനത്തരുവിന്. കളരിക്കു കുറുപ്പും കയ്മളുമാവാൻ മരുമഹനുണ്ട്. വിശ്വസിക്കുക."

ഉണ്ണിത്താൻ: "കല്പനയുണ്ടെങ്കിൽ ഹാജരാക്കാം. മന്ത്രിയും സേനാനായകന്മാരും വേണ്ട വ്യവസ്ഥകൾ ചെയ്യുമ്പോൾ ഇടയ്ക്കുചാടി അടിയങ്ങടെ അനഭിജ്ഞതകൊണ്ടു വല്ല അപകടങ്ങളും ഉണ്ടാക്കിയതായിവന്നുകൂടാ എന്ന് അടങ്ങി ഇരിക്കയാണ്."

അജിതസിംഹൻ: "കല്പനയോ? ഏതു കല്പനയാണു വേണ്ടത്? നോം തരുന്നതു കല്പനയല്ലേ? കുലശേഖരപ്പെരുമാൾ നുമ്മൾക്കും കുലദൈവതമല്ലേ? അവിശ്വാസമെങ്കിൽ മരുമഹനാവട്ടെ - എന്താ അത്? ആ പെണ്ണെത്തൊട്ട ഭഗവാൻ മറ്റു വല്ലടത്തും അഷ്ടി തുടങ്ങിയോ? ഹേ! നരമേധമാണ്. ഹോ! കഷ്ടേ! ടിപ്പുവിന്റെ പട ഇങ്ങോട്ടു കടന്നുകൂടീന്നോ? ഭയങ്കരം! ഭയങ്കരം!"

നന്തിയത്തുമഠത്തിനു രണ്ടുമൂന്നു പറമ്പിട വടക്കുള്ള കാരാഗൃഹത്തിൽനിന്നു പ്രക്ഷോഭകരമായ ഒരു മഹാരവം പൊങ്ങുന്നുണ്ടെന്ന് ഉണ്ണിത്താൻ ഗ്രഹിച്ചു, സംഗതി ആരാഞ്ഞുവരാൻ ഭൃത്യന്മാരെ വിളിച്ചുതുടങ്ങി. അജിതസിംഹൻ പല്ലുതെളിച്ചുകാട്ടി, എന്തോ നിസ്സാരസംഭവമാണെന്നു നടിച്ചുകൊണ്ട് സാഹസപ്പെടാൻ പോകേണ്ടെന്ന് ആജ്ഞാപിച്ചു.

ബന്ധനശാല നില്ക്കുന്ന ദിക്കിൽനിന്നുള്ള ശബ്ദം മുഴുത്തു സമീ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/81&oldid=168343" എന്ന താളിൽനിന്ന് ശേഖരിച്ചത്