താൾ:Ramarajabahadoor.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുതൽ അന്നുവരെയുള്ള സൃഷ്ടിവിധാനക്രിയകൾ നിർവ്വഹിക്കേണ്ട ഭാരം തന്നിൽ ചുമലുന്നതുപോലെയുള്ള വ്യഥയോടെ അവരെക്കൊണ്ടു തളങ്ങളും മുറ്റങ്ങളും കുളക്കടവിലെ പടികളും ദ്വാരപ്രദേശവും നിരകളും ചുവർക്കെട്ടുകളും മിനുസമാക്കിച്ചു. മാർജ്ജനകർമ്മകാരികളെക്കൊണ്ടു ഭൂമിയിലെ മണൽത്തരികളെ യഥാക്രമം പടുപ്പിക്കുന്ന കർമ്മത്തിലും അദ്ദേഹംതന്നെ മേൽനോട്ടം വഹിച്ചു. തന്റെ അഭ്യാസമണ്ഡലത്തോടു സംബന്ധമില്ലാത്തതായ ആ വിഷയത്തിലെ അജ്ഞതനിമിത്തം, ഉണ്ണിത്താൻ സാഹസിയായി ഭൃത്യജനങ്ങളുടെ ചടങ്ങുകളെക്കുറിച്ച് അനുപദം കോപിച്ചും ശപിച്ചും അഷ്ടി മുടക്കുമെന്നു ഭീഷണിപറഞ്ഞും ശാസിച്ചു. നാളികേരവൃക്ഷങ്ങളുടെ ഹരിതച്ഛവിയെ ഭംഗപ്പെടുത്തുന്ന ശുഷ്കശകലങ്ങളെ ആ സാഹിത്യരസികൻതന്നെ ശ്രദ്ധിച്ചു മാറ്റിച്ചു. സന്ധ്യയായിട്ടും നിയമപ്രകാരമുള്ള നാമജപങ്ങൾക്കും മറ്റും വട്ടംകൂട്ടാതെ, ഉണ്ണിത്താൻ ഭവനദ്വാരത്തിലെ വെങ്കലവിളക്കുകളെ ലക്ഷ്മീസമാരാധനത്തിന് ഉചിതമായ താലപ്പൊലിവിളക്കുകൾ ആക്കുന്നതിന് ആർത്തശ്രമനായി ഉഴന്ന് ആ പണി തൃപ്തികരമാംവണ്ണം നിർവ്വഹിക്കപ്പെടുന്നില്ലെന്നുള്ള രോഷത്തോടു ദ്രുതഗമനം ചെയ്യുന്ന സമയത്തെയും ശപിച്ചുകൊണ്ടു, വിളക്കുകളിൽ പന്തക്കുറ്റികൾപോലെ പ്രകാശിക്കുന്ന ദീപശിഖകളും ജ്വലിപ്പിച്ച്, രണ്ടുമൂന്നു കഥകളിവിളക്കുകൾകൊണ്ടു വരാന്തയെയും ഓരോന്നുകൊണ്ടു തളങ്ങളെയും പ്രശോഭിപ്പിച്ചു. മുൻതളമായ സല്ക്കാരതളിമത്തിൽ ഇന്ദ്രചാപവർണ്ണങ്ങളിലുള്ള ലതാകുസുമാദികളുടെ ഛായകളാൽ ചിത്രീകൃതമായ ഒരു രത്നകമ്പളം വിരിച്ച്, പ്രഭുഗൃഹയോഗ്യമായ മഹിമാവ് അതിനും ചേർത്തു വരാന്തയിൽനിന്നു നോക്കി. താടിയെ കശക്കിയും നേത്രങ്ങളെ നോവിച്ചും ചിന്തിച്ചപ്പോൾ കമ്പളമാത്രംകൊണ്ട് അവിടുത്തെ അലങ്കാരവും പരിപുഷ്ടമാകുന്നില്ലെന്നു തോന്നി. അദ്ദേഹം അല്പനേരം കൈകുടഞ്ഞുകൊണ്ടു നടന്നു. ഈ അസംതൃപ്തിയാൽ ബുദ്ധിക്കുണ്ടായ മഥനത്തിന്റെ ഫലമായി ഒരു യുക്തി, പാലാഴിമങ്കയെപ്പോലെതന്നെ, അദ്ദേഹത്തിന്റെ മനഃക്ഷീരാബ്ധിയിൽ ഉദയം ചെയ്തു. സ്വഭവനത്തിന്റെ ജന്മസാഫല്യം നിറവേറ്റുവാൻ എഴുന്നള്ളുന്ന രഘുവംശ്യന്റെ സൽക്കാരത്തിന് ആ വൈദികോത്തംസം ഗ്രന്ഥപ്പുരയ്ക്കകത്തു കടന്നു, 'രഘുവംശ'കർത്താവെയും സമാനയശസ്കന്മാരെയും ഒന്ന് അപമാനിക്കുവാൻതന്നെയും മുതിർന്നു. ശ്രീഹർഷപ്രഭൃതികൾ നിപതിതന്മാരായി ആ ചിരഞ്ജീവികളെ ഭൂസമ്പർക്കം കൂടാതെ രക്ഷിച്ചുപോന്നിരുന്നതും വെള്ളക്കാരന്മാരെ സല്ക്കരിപ്പാൻ ചിലമ്പിനഴിയത്തു ചന്ത്രക്കാരൻ സമ്പാദിച്ചുവച്ചിരുന്നതും ആയ ഒരു ലന്തക്കസേരയെ അലങ്കാരപുഷ്ടിക്കായി അപഹരിച്ചു, നീരാഴിയിൽ സ്നാനം ചെയ്യിച്ചു തുടപ്പിച്ചപ്പോൾ, ആ പാശ്ചാത്യപീഠം കരകൗശലത്തിന്റെ ഒരു അത്ഭുതമാതൃകയായി പരിലസിച്ച് മുമ്പറഞ്ഞ കംബളത്തിന്റെ മദ്ധ്യത്തിലുള്ള സരോരുഹച്ഛായയിന്മേൽ സ്ഥാപിച്ചപ്പോൾ, അത് ചക്രവർത്തിപൃഷ്ഠങ്ങളെ വഹിപ്പാനുള്ള ഒരു കമലഭദ്രാസനമായിത്തന്നെ വിളങ്ങി. ഉണ്ണിത്താന്റെ ഇംഗിതാനുസാരം നക്ഷ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/73&oldid=168334" എന്ന താളിൽനിന്ന് ശേഖരിച്ചത്