താൾ:Ramarajabahadoor.djvu/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ണിത്താൻ: "അജിതസിംഹൻ തിരുമേനീടെ യോഗ്യത ഇവിടുന്ന് അറിഞ്ഞിട്ടില്ല. ഞാൻ കണ്ടു സംസാരിച്ചിട്ടാണ് കൊടുപ്പാൻ തീർച്ചയാക്കിയത്. അവിടുന്ന് അവകാശക്കാരൻ തടുത്തത് അവിടെ നിൽക്കട്ടെ."

ദിവാൻജി: "അയാളെ കണ്ടതിനു കാലിൽ ചങ്ങല വീഴാത്തത്-"

ഉണ്ണിത്താൻ: "വയ്ക്കാമായിരുന്നല്ലോ. എന്തിനു മടിച്ചു? പണ്ടാരവകവിലങ്ങ് ഇന്നും അണിവാൻ ഇതാ കാലുകൾ നീട്ടിത്തരാം. എന്റെ ജാതകവിശേഷം അവിടേക്ക് അറിയാമല്ലോ. ഓരോ ഗ്രഹചാരത്തിലും, കുറ്റം ചെയ്യാതെ ബന്ധനത്തിലാകണമെന്നുണ്ട്. പരുക്കയിൽ, മലയിൽ, പട്ടാളത്തിനിടയിൽ- എന്തെല്ലാം കഴിഞ്ഞു! ഇനി ഇരുമ്പുതണ്ടയും അണിഞ്ഞാവട്ടെ. പക്ഷേ, ആ രാജസിംഹകുമാരനെ അവമാനിക്കരുത്."

ദിവാൻജി: "എന്നാൽ, ഇതാ വരുന്നു. ഇരുത്തി സല്ക്കരിച്ചുകൊള്ളുക."

കുനുകുനെ മിനുങ്ങുന്ന വജ്രകുണ്ഡലങ്ങൾ ധരിച്ചും ആറു വിരലുകളിൽ മോതിരങ്ങൾ നിരത്തിയും അടിമുണ്ടും ചുറ്റിയും കേശമീശാദികളെ കോതി ഒതുക്കിയും ഇടതുകൈമോതിരങ്ങളിന്മേൽ വലതുകൈനഖങ്ങളാൽ താളങ്ങൾ മേളിച്ചും ശൃഗാരധാമാവായി, മാധവമേനവൻ ദിവാൻജിയുടെ മുമ്പിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ മുഖരൂക്ഷത കണ്ട് ഉണ്ണിത്താനെ പിച്ചകളിപ്പിച്ച രാജവേഷധാരി, വിനയോപചാരവാനായി ഒരു മുഷ്ടിയെ താടിയോടു സംഘടിപ്പിച്ച് മുഖത്തെ നമ്രമാക്കി നിലകൊണ്ടു. തൊഴുതുപചരിപ്പാൻ ഒരുങ്ങിയ ഉണ്ണിത്താൻ തന്റെ ഹസ്തങ്ങളെ പിന്നാക്കം വലിച്ചുകൊണ്ടു സ്വപ്നാധീനൻ എന്നപോലെ ആഗതനെ ആപാദമസ്തകം നോക്കി, അനന്തരം മേല്പോട്ടും കീഴ്പോട്ടും നോക്കി, ഒരു തോലി സമ്മതിക്കേണ്ടതിനെക്കുറിച്ചു ലജ്ജിച്ചു വിവശനായി. ഉണ്ണിത്താന്റെ ഭാവഭേദങ്ങൾ കണ്ടപ്പോൾ മേനോൻ സ്ഥിതികൾ മറന്ന് "കേട്ട്വോ ഉണ്ണിസ്ഥാൻ-" എന്നു തുടങ്ങി.

ദിവാൻജി: "ആയ്ങ്!"

മാധവമേനോൻ ചില താളങ്ങൾ തുള്ളി ബുദ്ധിസ്ഖലനത്തെ സമ്മതിച്ചു.

ദിവാൻജി: "എടോ മേന്നേ!"

ദിവാൻജി: "അമ്മയെ കാണണ്ടേ? പൊയ്ക്കൊള്ളു ഇപ്പോൾത്തന്നേ. തടവിൽനിന്നും വിട്ടിരിക്കുന്നു. ഇവിടെങ്ങും താമസിക്കരുത്, കേട്ടോ? ആരോ എന്തോ, പലതും പറയുന്നതു കേട്ടു. വേഗം ചെന്ന് അതിന്റെ പരമാർത്ഥം അന്വേഷിക്ക്. സഹായം വല്ലതും വേണമെങ്കിൽ ചോദിപ്പാൻ മടിക്കേണ്ട. ഇനി എങ്കിലും നിലയ്ക്കും മര്യാദയ്ക്കും ഇരുന്നില്ലെങ്കിൽ, പണ്ടാരവകയായി തെക്കു ചില കോട്ടകളും അറകളും ഉണ്ടെന്നു മനസ്സിലാക്കിക്കൊള്ളു. നടക്കൂ."

വ്യാജവേഷത്തിൽ ശത്രുചാരനായി മഹാരാജാവിനെ വഞ്ചിക്കയും ദ്രോഹിക്കയും ചെയ്തതിനു കിട്ടിയ ശിക്ഷയുടെ ലഘുത്വത്തിൽ സന്തോ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/415&oldid=168278" എന്ന താളിൽനിന്ന് ശേഖരിച്ചത്