താൾ:Ramarajabahadoor.djvu/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം മുപ്പത്തിനാല്

"വാരിദങ്ങൾ ഗർജ്ജിക്കുന്നു - ഘോരമാരി ചൊരിയുന്നു
വാരിവന്നു പെരുകുന്നു - വാരിധിപോൽ പരക്കുന്നു."


ചക്രവർത്തി മുതൽ ഗതികെട്ട യാചകൻവരെ മനുഷ്യർ ആപത്തിനും മരണത്തിനും അധീനന്മാരാകുമെന്നുള്ള ഒരു സമാനതാവ്യവസ്ഥ ലോകത്തെ ഭരിച്ചിരുന്നില്ലെങ്കിൽ, കാലൻ അദ്ധ്യക്ഷനായുള്ള ഒരു പ്രത്യേകമണ്ഡലം വേണ്ടിവരികയില്ലായിരുന്നു. ആ പാതാളാധികാരിയെ എല്ലാവരും വിദ്വേഷിക്കുന്നുണ്ടെങ്കിലും, "മരണമിഹ വരുവതിനുമൊരുപഴുതുകണ്ടീല" എന്നു വ്യസനിച്ചവരുടെ ചരിത്രം നമ്മെ രസിപ്പിക്കുന്നു. ഈ വ്യസനത്തിന്റെ സ്വരൂപം ഏറെക്കുറെ മാറീട്ടുള്ള അവസ്ഥകൾ ഉണ്ട്. അതു ജീവിതകഷ്ടതകളിൽ മഹാധമമായിട്ടുള്ളതാണെന്ന് അനുഭവിക്കുമ്പോൾ മാത്രം അറിയുന്നതാണ്. ആ പ്രമേയങ്ങൾ എങ്ങനെയുമിരിക്കട്ടെ ഭർത്സനപദങ്ങളിൽ പ്രഥമസ്ഥാനം കാലൻ എന്ന നാമത്തിനുകിട്ടുന്നു. എന്നാൽ, ലോകത്തിലെ അപാവനതകളെ ശുദ്ധീകരിപ്പാനുള്ള മാന്ത്രികനായും കഷ്ടതാഹാരിയായ ഭിഷഗ്വരനായും ഈ ഭഗവാൻ വേതനസംഭാവനകൾ ആഗ്രഹിക്കാതെയും പൂജാക്ഷേത്രങ്ങൾ എന്നിതുകൾവഴി ആരാധിക്കപ്പെടാതെയും ലോകസേവനം നിർവ്വഹിക്കുന്നു. ടിപ്പുസുൽത്താനോട് ഈ സമസ്തജനബന്ധു നേരിട്ട് ശൂലാഗ്രരുചി അദ്ദേഹത്തെ അല്പമൊന്ന് അനുഭവിപ്പിച്ചപ്പോൾ, ആ തത്വാന്ധൻ സ്വജാതകപരിശോധന ചെയ്യാത, വഞ്ചിരാജ്യത്തെ ലവനാബ്ധി ആക്കുമെന്നുതന്നെ ശപഥംചെയ്തു. ആലങ്ങാട്, പറവൂർ എന്നീ പ്രദേശങ്ങളെ മർദ്ദിപ്പാൻ സാധിച്ചത്, വിജയദേവന്റെ പൂർവ്വശിഖാലബ്ധിയാണെന്ന് ആ ദുർമ്മദൻ പ്രമോദിച്ചു. തന്റെ അരമനയെയും വാസസാമഗ്രികളെയും സ്വാംഗരക്ഷികളായുള്ള സേനാപംക്തികളെയും പെരിയാറ്റിന്റെ വടക്കുഭാഗത്തുള്ള ഒരു പാടത്തോടു ചേർന്ന കുന്നി‌ൻചരിവിലോട്ടു സ്ഥലംമാറ്റി. സ്വസന്തോഷലബ്ധിക്കായി വിശ്വത്തെ അനേകഭാസ്കരന്മാർ ഭാസ്വത്താക്കുന്നതുപോലെ അഹങ്കരിച്ച് ദാശരഥി, അലക്സാണ്ടർ, ആദ്യമുകിലൻ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/400&oldid=168262" എന്ന താളിൽനിന്ന് ശേഖരിച്ചത്